ലോകമേ തറവാട്ടിലെ 'അക്ഷര ചിത്രങ്ങൾ': ഉണ്ണികൃഷ്ണൻ ദാമോദരമേനോൻ, നാരായണ ഭട്ടതിരി, ലതീഷ് ലക്ഷ്മണൻ


 

(Artist Unnikrishnan Damodara Menon)

 

അക്ഷരങ്ങൾ ചിത്രങ്ങളാണ്. ഒരു കാലത്ത് ചിത്രങ്ങളായിരുന്നു അക്ഷരങ്ങൾ. അവയ്ക്ക് അനുഷ്ഠാനപരമായ ചില പങ്കുകൾ സമൂഹ ജീവിതത്തിൽ വഹിക്കാനുണ്ടായിരുന്നു. മനുഷ്യന്റെ സാമൂഹിക-സാംസ്കാരിക പരിണാമ വഴികളിൽ ചിത്രങ്ങളിൽ നിന്ന് അക്ഷരങ്ങൾ പ്രതീകാത്മകത സ്വീകരിച്ചു സ്വാതന്ത്ര്യം നേടി. അനുഭവങ്ങളുടെ ആവിഷ്കാരത്തിനുള്ള പൊതു ഉപകരണങ്ങൾ എന്ന നിലയിൽ ഭാഷയും തുടർന്ന് അക്ഷരങ്ങളും ഖ്യാതി നേടി. അക്ഷരങ്ങൾ പഠിക്കുക എന്നതിനർത്ഥം വിപുലമായ ആശയ-അനുഭവമണ്ഡലത്തിലേയ്ക്ക് പ്രവേശിക്കുക എന്നാണ്. അക്ഷരങ്ങളെ നിയന്ത്രിക്കുന്നതിലൂടെ സമൂഹത്തെ നിയന്ത്രിക്കാം എന്നും നമ്മുടെ പ്രപിതാമഹന്മാർ കണ്ടെത്തി.



(Narayana Bhattathiri)

 

മതങ്ങൾ ചിത്രങ്ങളെ നിയന്ത്രിച്ചിരുന്നിടത്തോളം കാലം ചിത്രങ്ങളുടെ പരിധികളിലായിരുന്നു അക്ഷരങ്ങൾക്ക് സ്ഥാനം. എഴുത്ത് എന്ന സാങ്കേതിക വിദ്യ കണ്ടു പിടിച്ചതോടെ അക്ഷരങ്ങളുടെ അതിരുകളിലേയ്ക്ക് ചിത്രങ്ങൾ മാറി. വീണ്ടും അക്ഷരങ്ങളെ പുറത്തേയ്ക്ക് തള്ളിക്കൊണ്ട് ചിത്രങ്ങൾ കേന്ദ്രപ്രമേയമായി. ലോകത്തെമ്പാടും ഉണ്ടായ മിനിയേച്ചർ ചിത്രങ്ങളുടെ പരിണാമചരിത്രം പരിശോധിച്ചാൽ പരസ്പരം നിഷ്കാസനം ചെയ്യുന്ന പ്രക്രിയ കാണാം. അക്ഷരങ്ങളെ ഇല്യൂമിനേറ്റ് ചെയ്യുന്ന ജോലിയിൽ നിന്ന് ചിത്രങ്ങൾ കേന്ദ്രത്തിൽ പ്രവേശിച്ചതോടെ ചിത്രങ്ങളെ ഇല്യൂമിനേറ്റ് ചെയ്യുന്ന ജോലിയായി അക്ഷരങ്ങൾക്ക്. പറയാനാവുന്നതിനെ എഴുത്തിലൂടെ സ്ഥിരമാക്കാം എന്ന തിരിച്ചറിവാണ് അക്ഷരങ്ങളുടെ പ്രചാരണത്തിന് ഹേതുവായത്. ക്ഷരമായതാണ് മൊഴി. വരയിലൂടെ പ്രകടിപ്പിക്കപ്പെടുന്ന മൊഴിയാണ് അക്ഷരം; അതിന് നാശമില്ല. അതുകൊണ്ടാണ് പഴയ ചിത്രലിപികളായ ക്യൂനിഫോമും ഹൈറോഗ്ലിഫിക്സും ഒക്കെ ഇപ്പോൾ കലയായി മരിക്കാതെ നിൽക്കുന്നത്. അതിനുള്ളിലൊരു ലോകമുണ്ട്. അതിനെ മൊഴിമാറ്റം ചെയ്യേണ്ടതേയുള്ളൂ.



(Latheesh Lakshmanan)

 

കലകളിൽ നിന്ന് മതം വേർപിരിയുന്നതോടെ പഴയ സഹോദരിമാർ രണ്ടു പേരും രണ്ടു വഴിയ്ക്ക് തിരിഞ്ഞതായി കാണാം. അങ്ങനെ സാഹിത്യം ഒരുവഴിയ്ക്കും ചിത്രം മറ്റൊരു വഴിയ്ക്കും പോയി. മതേതരമായ കലയിൽ ചിത്രത്തിനും അക്ഷരത്തിനും ഓട്ടോണമി ലഭിച്ചു എന്ന് പറയാം. എന്നാൽ ചിത്രങ്ങൾക്കും വാക്കുകൾക്കും അർഥം കല്ലുപോലല്ലെന്നും കല്ലേപ്പിളർക്കുന്ന കാലങ്ങളിൽ സന്ദർഭോചിതം പ്രത്യയശാസ്ത്രാനുസരണം അർഥം മാറുമെന്നും ആധുനിക ഭാഷാശാസ്ത്രം പറഞ്ഞു. റെനേ മാർഗരറ്റ് അതിനെ വരച്ചു വെച്ചു; ഇതൊരു പുകവലിപൈപ്പ് അല്ല. കുതിരയെന്നെഴുതിയാൽ കുതിരയെ കണ്ടിട്ടേയില്ലാത്ത രാജ്യത്ത് എന്തായാകും മനസ്സിലാക്കുക? അങ്ങനെ വന്നപ്പോൾ വാക്കുകൾ അർത്ഥത്തിനും അതീതമായി ചിത്രങ്ങളാകാമെന്ന ആദിമബോധ്യത്തിലേയ്ക്ക് തിരിച്ചു പോയി. അപ്പോഴാണ് കാലിഗ്രഫി എന്ന  കലാരൂപം ഒന്ന് നടുനിവർത്തി നിന്ന് ആധുനികമായത്. അല്ലെങ്കിൽ പേര് വിളിക്കാനാകാത്ത ദൈവസത്തയെ പ്രകടിപ്പിക്കാനായി അരൂപിയായതേതൊന്നിനു നൽകുന്ന ചിത്രരൂപമായിരുന്നു ചിത്രലിപിയെഴുത്ത്.






(Works by Narayana Bhattathiri)

 

അച്ചടിയാധുനികതയ്ക്ക് ചിത്രലിപികളെ വേണമായിരുന്നു. ഫോണ്ടുകൾ നിർമ്മിക്കാൻ. പിരിഞ്ഞു പോയ സഹോദരിമാർ പരസ്പരം കാണാൻ ഇത്തരം ആണ്ടുമഹോത്സവങ്ങൾ ഉണ്ടാക്കി. അങ്ങനെ അവർ അച്ചടിയിലും തുടർന്ന് പരസ്യകലയിലും ഒന്നിച്ചു. അതുകൊണ്ടാണ് അക്ഷരങ്ങളെയും ചിത്രങ്ങളെയും ഒരുമിപ്പിക്കാനുള്ള ഏതൊരവസരത്തെയും കലാകാരന്മാർ ആഘോഷമാക്കി മാറ്റുന്നത്. ലോകമേ തറവാട്ടിൽ അക്ഷരങ്ങളെ കലയിൽ ഉപയോഗിച്ചിരിക്കുന്ന പല കലാകാരന്മാരെയും കലാകാരികളെയും കാണാം. എന്നാൽ അക്ഷരങ്ങളെ വാക്കുകളുടെയോ ചിത്രങ്ങളുടെയോ ആശയങ്ങളുടെയോ ഉപോത്പന്നമാക്കാതെ അവയെനേരിട്ട് കലയായി അവതരിപ്പിക്കുന്ന മൂന്ന് കലാകാരന്മാരെ സവിശേഷമായി കണ്ടു; നാരായണ ഭട്ടതിരി, ഉണ്ണികൃഷ്ണൻ ദാമോദരമേനോൻ, ലതീഷ് ലക്ഷ്മണൻ.



(Work by Unnikrishnan Damodara Menon)

 

ആധുനിക ചിത്രകലയിൽ അക്ഷരങ്ങൾക്ക് എന്നും സന്നിഗ്ദമായ ഒരു സ്ഥാനമുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും നമ്മൾ ഏറെക്കുറെ 'അക്ഷരവിരോധമാണ്' കലയിൽ കാണുന്നത്. അതായത് ഇമേജ് ആയിരുന്നു കലയെ നിയന്ത്രിച്ചിരുന്നത്. എന്നാൽ മിഷേൽ ബാസ്കിയത്തിനെയും കീത്ത് ഹെറിങ്ങിനെയും പോലുള്ള കലാകാരന്മാർ രംഗത്ത് വരുന്നതോടെ അറുപത്-എഴുപതുകളിൽ അക്ഷരങ്ങൾ കലയിലേയ്ക്ക് ഇരച്ചു കയറി വന്നു. അതൊരു സൂചനയായിരുന്നു. കലയിൽ അക്ഷരങ്ങൾ മറ്റൊരു അനുഭവലോകത്തെക്കുറിച്ചുള്ള സൂചനകൾ നൽകി. ജാസ്പേർ ജോൺസിനെപോലുള്ള കലാകാരൻമാർ അക്ഷരങ്ങൾക്ക് ശില്പങ്ങളുടെ ദൃഢത നൽകി. ഫെമിനിസ്റ്റ് കലാകാരികൾ അക്ഷരങ്ങളെ പെർഫോമൻസിലേയ്ക്കും (കരോളീ ഷീമാൻ), ചിത്രങ്ങളിലെയ്ക്കും ഇൻസ്റ്റലേഷനുകളിലേയ്ക്കും (ബാർബറ ക്രൂഗർ) കൊണ്ട് വന്നു. ക്രൂഗർ പരസ്യകലാരംഗത്ത് നിന്ന് വന്നവർ ആയിരുന്നു. അവർ അതിന്റെ ദൃശ്യസാധ്യതകളെ ആശയവാദത്തെ പ്രഘോഷിക്കുന്ന ചിത്രങ്ങളാക്കി മാറ്റാൻ ശ്രമിച്ചു.




(Latheesh Lakshmanan)

 

അച്ചടിയ്ക്കു പുറത്തുള്ള ആധുനിക കലയിൽ അക്ഷരങ്ങൾക്ക് സന്നിഗ്ദസ്ഥാനമായിരുന്നു ഉണ്ടായിരുന്നത് എന്ന് നമ്മൾ കണ്ടു. അതേസമയം അക്ഷരങ്ങളെത്തന്നെ ഒരു ദൃശ്യഭാഷ ഉപയോഗിക്കാനായി തെരഞ്ഞെടുക്കുകയായിരുന്നു കെ സി എസ് പണിക്കർ. ഇന്ത്യയിൽത്തന്നെ ആദ്യമായി അക്ഷരങ്ങളെ ആധുനികതയിലേക്കുള്ള ഒരു വഴിയെന്ന നിലയിൽ ഉപയോഗിച്ച കലാകാരനാണ് കെ സി എസ്. എന്നാൽ കെ സി എസ്സിനെ സംബന്ധിച്ചിടത്തോളം അക്ഷരങ്ങൾ ചിത്രങ്ങളുടെ മറ്റൊരു രൂപം മാത്രമായിരുന്നു. അതിനു അതുദ്ദേശിക്കുന്ന അർഥം നൽകണം എന്നില്ലായിരുന്നു. ഫോട്ടോഗ്രാഫുകളെ ഫോക്കസ്സിനു പുറത്താക്കുന്നത് പോലെ, ദൃഢരൂപങ്ങളെ ദ്രവരൂപത്തിൽ അമൂർത്തമാക്കുന്നത് പോലെ ഭാഷയുടെ അപനിർമ്മാണമായിരുന്നു അത്. എന്നാൽ ചിത്രഭാഷയുടെ ഒരു ഉപകരണം എന്ന നിലയിൽ കവിഞ്ഞ് എഴുത്തിനെ ആശയവാദത്തിന്റെ മറ്റൊരു മുഖമായി അവതരിപ്പിക്കാൻ കെ സി എസ്സോ അദ്ദേഹത്തിന്റെ ശിഷ്യന്മാരോ ശ്രമിച്ചില്ല എന്നതാണ് വാസ്തവം.




 

നാരായണ ഭട്ടതിരിയുടെ ചിത്രജീവിതത്തിൽ അക്ഷരങ്ങൾ ആണ് പ്രധാനപങ്ക് വഹിച്ചതെന്ന് നമുക്കറിയാം. ഭട്ടതിരിയെ സംബന്ധിച്ചിടത്തോളം ഒരു കാലിഗ്രാഫർ എന്ന നിലയിൽ അറിയപ്പെടാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ കാലിഗ്രഫി ഭട്ടതിരിയുടെ കൈകളിൽ എത്തുമ്പോൾ അത് സാമ്പ്രദായികമായ അരൂപിയുടെ രൂപനിർമ്മിതി എന്ന നിലയിൽ നിന്ന് അതൊരു ഫങ്ക്ഷണൽ ഇടത്തിലേക്ക് കടക്കുന്നു. ഭട്ടതിരിയുടെ കാലിഗ്രഫി ഭാഷയുടെ ഉദ്ഭവത്തിൽ നാവിന്റെയും കൈയുടെയും പ്രയോഗബന്ധം എങ്ങനെയോ അങ്ങനെ ആശയവും അതിന്റെ സാമൂഹികധർമ്മവുമായി ബന്ധപ്പെടുന്നു. 'ഇടം' എന്നോ 'ഇന്നേ ഇടംകാലു വെച്ചിറങ്ങട്ടെ ഞാൻ' എന്നോ എഴുതുമ്പോൾ അത് കേവലമായ വാക്കുകളോ വാക്കുകളുടെ കൂട്ടമോ അല്ല മറിച്ച് വാക്കുകൾ സാംസ്കാരിക വ്യവഹാരത്തിൽ ഉണ്ടാക്കിയിട്ടുള്ള വിവിധങ്ങളായ അടരുകളെക്കൂടി രചനയുടെ രൂപഘടനയിലേയ്ക്ക് കൊണ്ട് വരുന്നു; ഡിസൈൻ നിർമ്മിതിയിൽ നിന്ന് വാക്കുകളുടെ സാംസ്കാരിക പരിസരം കൂടി ഭട്ടതിരി കണക്കിലെടുക്കുന്നു എന്ന് സാരം.



 (Latheesh Lakshmanan)


ഉണ്ണികൃഷ്ണൻ ദാമോദരൻ പരസ്യകലാ രംഗത്ത് പ്രവർത്തിക്കുന്ന ഡിസൈനർ ആണ്. ഫോണ്ട് ഡിസൈനിങ് ആണ് അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളിൽ ഒന്ന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മെന്ഡലിയേഫിനെയോ, ലോഗരിതത്തിനെയോ, കീ ബോർഡിനെയോ ഒക്കെ അനുസ്മരിപ്പിക്കുന്ന ഒരു അക്ഷരക്കൂട്ടമാണ് അദ്ദേഹത്തിന്റെ പിക്റ്റോറിയൽ ഇൻസ്റ്റലേഷനിൽ കാണപ്പെടുന്നത്. നിരന്തരമായി സംസാരിച്ചു കൊണ്ടിരിക്കുന്ന തലകളും അവയുണ്ടാക്കുന്ന ശബ്ദവീചികളും അവയെ ശ്രദ്ധിച്ചു നിൽക്കുന്ന മനുഷ്യരും എന്നതാണ് നൂറ്റിയൊന്നോളം ഫ്രയിമുകളിലായി കാണിയുടെ മുന്നിലെത്തുന്നത്. അക്ഷരമാലയെ അനുസ്മരിപ്പിക്കുമ്പോൾത്തന്നെ ഓരോ ബേസിക് ലെറ്ററും അഥവാ അടിസ്ഥാന അക്ഷരവും ഉല്പാദിപ്പിക്കുന്ന കാന്തികധ്രുവത്തെയോ ഊർജ്ജമണ്ഡലത്തെയോ അത് ഉൾക്കൊള്ളുന്നുണ്ട്. അവ ഒരുമിച്ചു ചേരുമ്പോൾ ഒരു മനുഷ്യമുഖമായി മാറുന്നു. മനുഷ്യർ അക്ഷരങ്ങൾ ഉത്പാദിപ്പിക്കുന്ന ജീവി എന്നോ അല്ലെങ്കിൽ ഭാഷയിൽ മാത്രം സ്വത്വം കണ്ടെത്തുന്ന, സംഭാഷണം എന്ന അടിസ്ഥാന ആവിഷ്ക്കാരത്തിലൂടെ മാത്രം സാമൂഹിക അസ്തിത്വം നേടുന്ന, അല്ലെങ്കിൽ നോർമലൈസ് ചെയ്യപ്പെടുന്ന ജീവികൾ എന്നോ അപ്പോഴും പരസ്പരം ഇടകലരാതെ പോയ ഒരു ഇൻഫിനിഷ്ഡ് പ്രോജക്റ്റ് എന്ന് പറയാവുന്ന ബാബേൽ ആയി അവർ തുടരുന്നെന്നോ അതുവഴി മനുഷ്യൻ എന്ന പൂർണ്ണമാകാത്ത പ്രോജെക്റ്റിനെയോ ആകാം ഉണ്ണികൃഷ്ണൻ ദാമോദരൻ പിക്റ്റോറിയൽ ഇൻസ്റ്റലേഷനിലൂടെ മുന്നോട്ട് വെയ്ക്കുന്നത്. ഭാഷയ്ക്ക് പുറത്ത് മനുഷ്യൻ ഇല്ല എന്ന് സൂചിപ്പിക്കുമ്പോൾത്തന്നെ ഭാഷയ്ക്ക് പുറത്ത് ഒരു മനുഷ്യന് നിൽക്കാനുള്ള സാധ്യത കൂടിയാകണം ഒരു ചിത്രം വേർതിരിഞ്ഞു നിൽക്കുന്നതിലൂടെ സൂചിപ്പിക്കപ്പെടുന്നത്.

 



പരസ്യകലയുടെ ഒരു സവിശേഷത എന്നത് അത് ഏറ്റവും വലിയ കണ്ടമ്പൊററി എക്സ്പ്രെഷൻ ആയിരിക്കുന്നു എന്നുള്ളതാണ്. ഒരു കാലത്തിന്റെ പൊതുജനാഭിരുചികളെ രൂപപ്പെടുത്തുകയും നിയന്ത്രിയ്ക്കുകയും ചെയ്യുന്നതിൽ പരസ്യകലയ്ക്ക് വലിയ പങ്കുണ്ട്. അതിനുപയോഗിക്കുന്ന നിറങ്ങൾ തന്നെയാണ് ഒരു കാലഘട്ടത്തിന്റെ പൊതു വർണ്ണബോധമായി ഇരിക്കുന്നത്. ലതീഷ് ലക്ഷ്മണൻ എന്ന ചിത്രകാരൻ നേരിട്ട് പരസ്യകലാരംഗത്ത് നിന്ന് വരികയാണ് ലോകമേ തറവാട്ടിൽ. യാതൊരു ക്ഷമാപണവും കൂടാതെയുള്ള ആവിഷ്കാരങ്ങളാണ് ലതീഷിന്റേത്; അതായത് പരസ്യകലയുടേതായ ഗ്രാഫിക് വരകളും തീക്ഷ്ണവും അർത്ഥദ്യോതകമായ നിറങ്ങളും കൊണ്ട് മനുഷ്യരൂപങ്ങളുടെ ഗ്രാഫിക് അടയാളപ്പെടുത്തലാണ് ലതീഷ് ചെയ്യുന്നത്. മലയാളിയുടെ അമ്പട ഞാനേ എന്ന ഭാവത്തിലേക്ക് തന്നെയാണ് ലതീഷ് ആദ്യം തന്റെ ചിത്രത്തെ ചൂണ്ടുന്നത്; എല്ലാം തികഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന മലയാളിയുടെ അഹന്തയിലേക്കാണ് അമ്പട ഞാനേ എന്ന ആണും പെണ്ണും വരുന്നത്. അവർ പരസ്പരപൂരകങ്ങളാണ്. സ്ത്രീ എന്ന നിലയിൽ അവൾക്ക് യാതൊരു ദാക്ഷിണ്യവും ചിത്രകാരൻ നൽകുന്നില്ല. ഇൻ സ്റ്റുപ്പിഡിറ്റി വി ആർ എലൈക് എന്ന് പറയുന്നത് പോലെ തോന്നും.

 

നിറഞ്ഞ മാറിടം ശ്രീമതിയെയും ഉധൃത ലിംഗം ശ്രീമനെയും സൂചിപ്പിക്കുന്നുവെങ്കിൽ അത് കേരളത്തിലെ മാത്രം മനുഷ്യരെക്കുറിച്ചുള്ള ഒരു പരാമർശം അല്ല; ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ഹെറ്റെറോ സെക്ഷ്വലിറ്റിയെ അടിവരയിടുന്ന ലതീഷ് അടുത്ത ഫ്രയ്മിൽ ദ്വന്ദവാദത്തെ സ്വയം അട്ടിമറിക്കുന്നു. ശ്രീമാനും ശ്രീമതിയും പൂർത്തിയാകുന്ന ഒറ്റ ഫ്രയ്മിൽ ലിംഗസൂചനയുടെ ഭാഗത്ത് ചൂസ്, ഞാൻ തെരഞ്ഞെടുക്കുന്നു എന്നൊരു വളരെ ധീരമായ പ്രസ്താവന ഒട്ടിച്ചു വെച്ചിരിക്കുന്നു. പോര്ണോഗ്രഫിക് മാഗസിനുകളിൽ സ്വകാര്യ ഇടങ്ങളെ കവർ പേജിലെങ്കിലും 'മാന്യമാക്കുന്നത്' നക്ഷത്ര സ്റ്റിക്കറുകൾ കൊണ്ട് 'ബീപ്പ് ഔട്ട്' ചെയ്താണ്. അത്തരമൊരു പ്രദർശനപരത (അത് പരസ്യകലയ്ക്ക് സ്വാഭാവികമാണല്ലോ) ഉപയോഗിച്ച് കൊണ്ട് ലിംഗസ്വത്വം എന്നത് ഒരാൾക്ക് മതം പോലെ തന്നെ പിന്നീട് തെരഞ്ഞെടുക്കാൻ കഴിയേണ്ടുന്ന ഒന്നാണ് എന്ന് ലതീഷ് സൂചിപ്പിക്കുന്നു. ഒരുപക്ഷെ കേരള സർക്കാരിന് ജൻഡർ ന്യൂട്രാലിറ്റിയെക്കുറിച്ചും ' ചൂസ്' അഥവാ ഞാൻ തെരഞ്ഞെടുക്കും എന്നുള്ളതിനെക്കുറിച്ചും ബോധവൽക്കരണം നടത്തണമെങ്കിൽ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു കലാരൂപമാണ് ലതീഷ് ലക്ഷ്മണൻ സൃഷ്ടിച്ചിരിക്കുന്നത്.

 

ആരംഭത്തിൽ സൂചിപ്പിച്ചത് പോലെ, മൂന്ന് ചിത്രകാരന്മാരെക്കൂടാതെ മറ്റു ചില കലാകാരികളും തുന്നലിന്റെയും ടെക്സ്റ്റൈൽ ഇൻസ്റ്റലേഷന്റെയും ഒക്കെ ഭാഗമായി അക്ഷരങ്ങളെയും ഭാഷയെയും തങ്ങളുടെ വർക്കുകളിൽ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ മൂന്നു പേരും ഭാഷയെ/അക്ഷരങ്ങളെ നേരിട്ട് അഡ്രെസ്സ് ചെയ്യുന്നു എന്നതാണ് ഇവരെക്കുറിച്ചു ഞാൻ എഴുതാൻ അടിസ്ഥാനമാക്കുന്ന യുക്തി.

 

-ജോണി എം എൽ

 

(നാരായണ ഭട്ടതിരിയുടെ ചിത്രങ്ങൾ പ്രതിനിധാനത്തിനു വേണ്ടി മാത്രം ഉപയോഗിച്ചിട്ടുള്ളതാണ്. ലോകമേ തറവാട്ടിൽ ചിത്രങ്ങളല്ല പ്രദർശിപ്പിച്ചിരിക്കുന്നത്‌)

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ