സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം


(Baiju S R the clayman)

കളിമണ്ണിനെ കവിതയാക്കുന്ന ഒരു ശില്പിയുണ്ട് തിരുവനന്തപുരത്ത്. അങ്ങനെയുണ്ടാക്കുന്ന കവിതയ്ക്ക് സെറാമിക് ആർട്ട് എന്ന് പേര്. ആളും ആരവവും ചുറ്റിലില്ലാതെ, താൻ കലാകാരനായി ജോലി ചെയ്തിരുന്ന മെഡിക്കൽ കോളേജിൽ ഒരു ഡ്രോയിങ് പോലും വരച്ചു പ്രദർശിപ്പിക്കാതെ ആ ശില്പി മൂന്ന് വർഷങ്ങൾക്ക് മുൻപ് അവിടെ നിന്ന് വിരമിച്ചു. ആ കാൽനൂറ്റാണ്ട് കാലം ഈ ശില്പിയെ തിരുവനന്തപുരത്തുള്ളവർ അറിഞ്ഞില്ല; പക്ഷെ ദേശീയ സെറാമിക് രംഗത്ത് ഈ ശില്പി ശ്രദ്ധേയനായി. പേര് ബൈജു എസ് ആർ. 


(Baiju in studio with JohnyML)

എന്തുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് കൊണ്ട് പ്രവർത്തിക്കുമ്പോഴും സെറാമിക് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റെ നിലപാടുറപ്പിക്കാൻ ശ്രമിച്ചില്ല എന്ന് ചോദിച്ചാൽ ചെറിയൊരു പുഞ്ചിരിയാകും ബൈജു നൽകുക. സമരകലുഷിതമായ എഴുപതുകളുടെ ഒടുവിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് ശില്പകലയിൽ ബിരുദം നേടിയിറങ്ങുമ്പോഴേയ്ക്കും ബൈജു തന്റെ ഭാവി സെറാമിക് ആർട്ടിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരം കോളേജ് അദ്ദേഹത്തിന് നൽകിയത് ഏതാനും ദിവസത്തെ ജയിൽ വാസവും ഡ്രോയിങ്ങിലും ശില്പകലയിലും ഉറച്ച അടിത്തറയും റാഡിക്കലുകൾ ഉൾപ്പെടെയുള്ള എണ്ണമറ്റ സൗഹൃദങ്ങളും ആയിരുന്നു.


(Electric Kiln at Baiju's studio)

ബറോഡയിലായിരുന്നു അടുത്ത താവളം. പ്രശസ്‌ത സെറാമിക് കലാകാരിയായ ജ്യോത്സ്ന ഭട്ടിന്റെ ശിഷ്യനായി ഉപരിവിദ്യാഭ്യാസം. അതിനിടെ ദരോസ്, ക്രിസ്റ്റിൻ മൈക്കേൽ, ദീപാളി ദരോസ് തുടങ്ങി സെറാമിക് ആർട്ടിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ച കലാകാരരെ പരിചയപ്പെടുന്നു. ഭോപ്പാലിലെ ഭാരത് ഭവനിലും ചെന്നൈയിലെ ലളിത കലാ അക്കാദമി റീജിയണൽ സെന്ററിലും സ്കോളർഷിപ്പോടെ സെറാമിക്സ്  ശില്പ നിർമ്മിതിയിൽ ഏർപ്പെട്ടു. ഒരു വർഷത്തോളം ബറോഡയിൽ സെറാമിക് അധ്യാപകനായി ജോലി ചെയ്തു. അപ്പോഴേയ്ക്കും, തൊണ്ണൂറുകളുടെ മധ്യത്തിൽ മെഡിക്കൽ കോളേജ് ജോലിയുമായി തിരുവനന്തപുരത്തേയ്ക്ക്. 



ഒരു പക്ഷെ തിരുവനന്തപുരത്ത് സെറാമിക് കലയെ  തിരിച്ചറിയുന്നവരുടെ എണ്ണം വളരെ കുറവായിരുന്നതാകാം ബൈജു മെഡിക്കൽ കോളേജിലെ ഔദ്യോഗിക കലാകാരനായി മാത്രം ഒതുങ്ങാൻ കാരണം. പക്ഷെ, ദേശീയ തലത്തിൽ എവിടെ സെറാമിക് വർക്ഷോപ്പുകൾ നടന്നാലും ശിബിരങ്ങൾ ഉണ്ടായാലും അവിടേയ്ക്ക് ബൈജുവിനു ക്ഷണം ഉണ്ടായിരിക്കും. ശമ്പളമില്ലാതെ ലീവ് എടുത്തുപോലും ഇത്തരം ശില്പശാലകളിൽ പങ്കെടുക്കാൻ ബൈജു പോയിരുന്നു. സെറാമിക് എന്നാൽ ഒരു സാങ്കേതിക കല കൂടിയാണ്, ബൈജു പറയുന്നു. ആർക്ക് വേണമെങ്കിലും പ്ളേറ്റുകളും കപ്പുകളും ഉണ്ടാക്കാം. എന്നാൽ അതുണ്ടാക്കുന്ന അതെ സാങ്കേതികവിദ്യ ഉപയോഗിച്ച് കല സൃഷ്ടിക്കുന്നത് വളരെ കുറച്ചു പേർ മാത്രം ചെയ്യുന്ന കാര്യമാണ്. സെറാമിക്സ് സംബന്ധിച്ച സാങ്കേതികവിദ്യകൾ ലോകമെമ്പാടും മാറി വരികയാണ്. ഈ ശില്പശാലകളിൽ പങ്കെടുക്കുക വഴി പുതിയ സാങ്കേതികവിദ്യയെ മീഡിയത്തിലേയ്ക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്നു. അതിലൂടെ സെറാമിക് കലയ്ക്ക് പുതിയ മാനങ്ങൾ ലഭിക്കുന്നു, ബൈജു പറഞ്ഞു. 



ചെമ്പഴന്തിയ്ക്കടുത്ത്, ഉദയഗിരി ക്ഷേത്രത്തിനു തൊട്ടടുത്താണ് ബൈജു തന്റെ സ്റ്റുഡിയോ തയാറാക്കിയിരിക്കുന്നത്. അവിടെ അമേരിക്കയിൽ നിന്ന് അഞ്ചു ലക്ഷത്തിലധികം രൂപ മുടക്കി ഇറക്കിയ ഏറ്റവും പുതിയ വൈദ്യുത കിലൻ (ചൂള), ഏറ്റവും മികച്ച കളിമണ്ണ് ലഭിക്കുന്നതിനുള്ള സംവിധാനം, ചെറിയതോതിൽ മോള്ഡിങ് നടത്താനുള്ള ത്രോ വീൽ എന്നിവയും, ഗ്ലെയ്‌സിങ്ങിനു വേണ്ട കെമിക്കലുകളും പിഗ്മെന്റുകളും അവയെ പഠിക്കാനുള്ള സംവിധാനങ്ങളും തയാറാക്കിയിട്ടുണ്ട്. ദേശീയ-അന്തർദ്ദേശീയ തലത്തിലുള്ള സെറാമിക് കലാകാരന്മാരെ കേരളത്തിൽ എത്തിക്കുക, ശില്പശാലകളും പ്രദർശനങ്ങളും നടത്തുക എന്നതൊക്കെയാണ് ബൈജുവിന്റെ ലക്ഷ്യങ്ങൾ. 



അതിന്റെ തുടക്കമാണ് 'രാകു' സെറാമിക് വർക് ഷോപ്. രാകു എന്നാൽ 'സ്വച്ഛം, സുഖദം, ആനന്ദം' എന്നാണ് ജാപ്പാനീസ്‌ ഭാഷയിൽ അർത്ഥമാക്കുന്നത്. കളിമണ്ണ് നിർമ്മിതകൾ സ്വച്ഛമായും സുഖദമായും ആനന്ദപൂർണ്ണമായും സൃഷ്ടിക്കുന്നതിനുള്ള ധ്യാനമാർഗ്ഗമാണ് അത്. പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ വികസിച്ച ഈ സാങ്കേതിക വിദ്യ ഇന്ന് ലോകത്തെ മിക്കവാറും സെറാമിക് കലാകാരന്മാരെ ആകർഷിക്കുന്നു. ആയിരം ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയെടുക്കുന്നതാണ് ഈ ശില്പങ്ങൾ. കെമിസ്ട്രിയും ഫിസിക്‌സും എസ്തെറ്റിക്സ്ഉം ചേരുമ്പോൾ സെറാമിക്സ് ആയി എന്ന് വേണമെങ്കിൽ പറയാം. ബൈജു ഈ കലയിലുള്ള തന്റെ അറിവുകൾ അടുത്ത തലമുറയിലേക്ക് പകരുവാൻ ആഗ്രഹിക്കുന്നു. 



അതിന്റെ ഫലമായാണ് ചെമ്പഴന്തിയിലുള്ള തന്റെ സ്റ്റുഡിയോയുടെ പരിമിത സൗകര്യങ്ങൾക്കുള്ളിൽ ബൈജു ഒരു ശില്പശാല ആരംഭിച്ചത്. രാകു ശൈലിയിൽ സെറാമിക്സ് നിർമ്മിക്കുന്നതെങ്ങനെ എന്നതിന്റെ ഒരു പഠനസാധ്യതകൂടിയാണ് ഈ ശിബിരം കൊണ്ടുദ്ദേശിക്കുന്നത്. 'ഞാൻ ആഗ്രഹിക്കുന്നത് ഈ സാങ്കേതിക ശൈലി ഫൈൻ ആർട്ട്സ് കോളേജുമായി ബന്ധപ്പെട്ടിരിക്കുന്ന അധ്യാപകർക്ക് ആദ്യം നൽകാമെന്നാണ്. കാരണം അവർക്ക് ഇത് അനേകം കുട്ടികളിലേക്ക് പകർന്നു കൊടുക്കാൻ കഴിയും,' ബൈജു പറയുന്നു. ഇപ്പോൾ നടക്കുന്ന ശില്പശാലയിൽ ചെന്നൈയിൽ നിന്ന് ഗുഹൻരാജ്,  രാജശേഖരൻ നായർ, കേരളത്തിൽ നിന്ന് എസ് രാധാകൃഷ്ണൻ, ഭഗത് സിംഗ് ഇ കെ, നൗകാഷ്, വിബിൻ ജോർജ്, അനു  ബി എസ്, അനു ചീരൻ, ലക്ഷ്മി എസ് എസ്, മനേഷ്  ദേവ ശർമ്മ, ശ്രീനന്ദനൻ ടി കെ, എ പി സുനിൽ കുമാർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ' ഈ സാങ്കേതിക രീതി ഈ കലാകാരന്മാർക്കും പുതിയതാണ്. അവർ ഇനിയും തുടർന്നുള്ള ശിബിരങ്ങളിൽ പങ്കെടുക്കും. പിന്നീടുള്ള ശില്പശാലകളിൽ ദേശീയ കലാകാരന്മാരും പങ്കെടുക്കും. എല്ലാവരുടെയും ശില്പങ്ങൾ ചേർത്തുകൊണ്ടുള്ള വാർഷികപ്രദർശനങ്ങൾ നടത്തുക എന്നതും ബൈജുവിന്റെ ലക്ഷ്യമാണ്. അതിനുള്ള സ്ഥലവും പിന്തുണയും ലഭിക്കാനുള്ള ശ്രമങ്ങളും നിശബ്ദനായി ഈ കലാകാരൻ നടത്തുന്നുണ്ട്. 


കുട്ടിക്കാലത്ത് കഞ്ഞി കുടിയ്ക്കുമായിരുന്ന ഇനാമൽ പ്ളേറ്റുകളിൽ ഉണ്ടായ താത്പര്യമാണ് ചുറ്റുവട്ടത്ത് അത്തരം കാര്യങ്ങളുണ്ടോ എന്ന് നോക്കാൻ ബൈജുവിനെ പ്രേരിപ്പിച്ചത്. പിഞ്ഞാണം, കോപ്പ, വസി, ലാംപ് ഷേഡ് അങ്ങനെ പലതിലും ഈ തിളക്കവും കടുപ്പവും കണ്ടു. അന്ന് മുതൽക്ക് അതുണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കണമെന്ന ആഗ്രഹമായിരുന്നു. അച്ഛൻ ഒരു ഡ്രാഫ്റ്റ്‌സ്മാൻ ആയിരുന്നു. അദ്ദേഹം ചിത്രങ്ങളും ശില്പങ്ങളും അടങ്ങുന്ന പത്രക്കട്ടിങ്ങുകൾ കട്ടിക്കടലാസിൽ ഒട്ടിച്ചോരു ആൽബം ഉണ്ടാക്കിയിരുന്നു. അതായിരുന്നു ബൈജുവിനു ദേശീയ കലയും ലോകകലയുമായി സംവദിക്കാൻ തുറന്നു കിട്ടിയ ജാലകം. അച്ഛൻ തന്നെയായിരുന്നു ഫൈൻ ആർട്സിൽ മകനെ ചേർക്കാൻ മുൻകൈ എടുത്തതും. എന്നാൽ സഹപാഠികൾ 'പാത്രം നിർമ്മിക്കാൻ പോകേണ്ട, ശിൽപം നിർമ്മിക്കാൻ പഠിച്ചാൽ മതി' എന്ന് ബറോഡയിൽ വെച്ച് പറഞ്ഞപ്പോഴും ബൈജുവിന്  സെറാമിക്സ് മതിയെന്ന തീരുമാനമായിരുന്നു. 


(Artist Shibu Chand)

ഷിബു ചാന്ദ് എന്ന കലാകാരനാണ് എന്നെ ഈ ശില്പശാല സന്ദർശിക്കുന്നതിലേയ്ക്കായി കൊണ്ടുപോയത്. കേരളത്തിൽ ഇത്തരം സ്റ്റുഡിയോകൾ കുറവാണ്. തൃശൂരിനടുത്ത് ഹസീന സുരേഷ് തുടങ്ങിയ ബൃഹത്തായ സെറാമിക്സ് സ്റ്റുഡിയോ പ്രവർത്തിയ്ക്കുന്നുണ്ട്. ഫങ്ക്ഷണൽ ആർട്ടിനാണ് അവിടെ പ്രാധാന്യം നൽകിവരുന്നത്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് തികച്ചും വ്യത്യസ്തമായ സെറാമിക്സ് കല ഉണ്ടാക്കണമെന്നാണ് ബൈജു ആഗ്രഹിക്കുന്നത്. അത് ലോകോത്തരം ആവുകയും ദേശീയ കലാകാരന്മാർ പ്രാദേശിക കലാകാരന്മാരുമായി ഇടപഴകുന്ന ഒരു അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിയ്ക്കുകയും ചെയ്യുമെന്ന് ബൈജു പ്രത്യാശിക്കുന്നു. 


-ജോണി എം എൽ 

Comments

Popular posts from this blog

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ