ഇന്ത്യൻ കലയിലെ ലാൻഡ്‌സ്‌കേപ്പ് സാന്നിധ്യങ്ങൾ

 


(Mughal Miniature)

 'ലാൻഡ്‌സ്‌കേപ്പ് ആർട്ടും ചില അധികാരബന്ധങ്ങളും' എന്ന പേരിൽ നേരത്തെ എഴുതിയ ലേഖനത്തിന്റെ ഒരു തുടർച്ചയായി വായിക്കാവുന്ന ഒരു ലേഖനമാണിത്. ഈ ലേഖനത്തിൽ ഞാൻ പ്രധാനമായും വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത് ആധുനിക ഇന്ത്യൻ ചിത്രകലയിൽ എങ്ങനെ ലാൻഡ്‌സ്‌കേപ്പ് ഒരു സജീവസാന്നിധ്യമാകുന്നുവെന്നും, കഴിഞ്ഞ ലേഖനത്തിൽ സൂചിപ്പിച്ച അധികാര-ലാവണ്യശാസ്ത്ര ബന്ധങ്ങൾ അവയിൽ ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷമാകുന്നു എന്നും ഉള്ളതിന്റെ സന്ദർഭങ്ങളാണ്. ലാൻഡ്‌സ്‌കേപ്പ് ആർട്ട് നിഷ്കളങ്കമായ ഒരു കല അല്ലെന്നും അത് പ്രത്യയശാസ്ത്രനിബിഡമാണ് എന്നുമുള്ള സൈദ്ധാന്തിക പശ്ചാത്തലത്തിൽ വേണം ഈ ലേഖനവും വായിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങൾ കഴിയുമ്പോഴും ലാൻഡ്‌സ്‌കേപ്പ് ആർട്ട് ഇന്ത്യയിൽ പല രീതികളിൽ സജീവമാകുന്നുണ്ട്. ലാൻഡ്‌സ്‌കേപ്പ് ആർട്ട് എന്നതിനെ ഒരു ജനുസ്സായി വികസിപ്പിച്ചു കൊണ്ട് സഞ്ചരിക്കുന്ന ഒരു വിഭാഗം കലാകാരന്മാരും അതിനെ തങ്ങളുടെ ആശയാവിഷ്കാരങ്ങളുടെ സജീവപശ്ചാത്തലമാക്കുന്ന മറ്റൊരു വിഭാഗം കലാകാരന്മാരും ഉണ്ട്. ഇവയെ വിശദീകരിക്കുന്നതിനായി ഞാൻ രേഖീയമായ ഒരു ചരിത്രത്തെ സ്വീകരിക്കാൻ ശ്രമിക്കുമെങ്കിലും ചിലപ്പോൾ രേഖീയതയെ അതിലംഘിച്ചു കൊണ്ടുമാത്രമേ ഇതിനുള്ളില് വ്യവഹാരം പൂർത്തിയാക്കാൻ കഴിയൂ. കൂടാതെ, എന്റെ കാഴ്ചയിൽ, ഈ ലേഖനത്തിന്റെ സന്ദർഭത്തിനുള്ളിൽ പ്രസക്തം എന്ന് തോന്നുന്ന കലാകാരന്മാരെയും അവരുടെ ചിത്രങ്ങളെയും മാത്രമേ ഞാൻ വിശദീകരിക്കുകയുള്ളൂ. അതിനാൽ ഈ ലേഖനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ലാൻഡ്‌സ്‌കേപ്പ് ആർട്ട് ചെയ്യുന്ന കലാകാരന്മാർക്ക് ചരിത്രപ്രസക്തി ഇല്ലെന്നോ നഷ്ടപ്പെടുന്നെന്നോ കരുതേണ്ട കാര്യമില്ല. ഈ ലേഖനത്തിന്റെ പരിപ്രേക്ഷ്യത്തിന് സ്വാഭാവികമായി ഉണ്ടാകുന്ന പരിമിതിയായി മാത്രം കണ്ടാൽ മതി.

 


(Ragamala Painting)

പതിനഞ്ചാം നൂറ്റാണ്ടോടെ ഇന്ത്യയിൽ ശക്തിപ്രാപിക്കുന്ന മുഗൾ-പേർഷ്യൻ മിനിയേച്ചർ കലയിൽ ലാൻഡ്‌സ്‌കേപ്പ് എന്നത് വളരെ പ്രധാനമായ ഒരു ഘടകമായി വർത്തിക്കുന്നുണ്ട്. ഇതിനു സമാന്തരമായും എന്നാൽ പ്രാദേശികമായ സ്വഭാവഗുണങ്ങളോടെ ഉരുത്തിരിയുന്നതുമായ ഇതര മിനിയേച്ചർ പാരമ്പര്യങ്ങളിലും (കാങ്‌ഡ, പഹാഡി, രാജസ്ഥാൻ, അതിന്റെ ഉപശൈലികൾ) ലാൻഡ്‌സ്‌കേപ്പ് ആർട്ട് എന്നത് വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നത് കാണാം. മുഗൾ മിനിയേച്ചറുകളിൽ ആഖ്യാനത്തിന്റെ പശ്ചാത്തലമായി ഇടയ്ക്കിടെ വെളിപ്പെടുന്ന ഒന്നാണ് ലാൻഡ്‌സ്‌കേപ്പ് എങ്കിൽ (അതിനു കാരണം മുഗൾ മിനിയേച്ചർ ശൈലിയിൽ പരിമിതമായ പ്രതലത്തിൽ ആഖ്യാനങ്ങളുടെ വിവിധപ്രകരണങ്ങൾ ഒരേസമയം നടക്കുന്നു എന്നത് കൊണ്ടാണ്. കൂടുതൽ വിവരങ്ങൾക്ക് ബി എൻ ഗോസ്വാമിയുടെ ഇന്ത്യൻ കലയെക്കുറിച്ചുള്ള പുസ്തകങ്ങൾ പരിശോധിക്കുക) പ്രാദേശിക മിനിയേച്ചറുകളിൽ എല്ലാം ലാൻഡ്‌സ്‌കേപ്പിനു അസാധാരണമായ പ്രസക്തിയും സാന്നിധ്യവും ഉണ്ടെന്നു കാണാം. രാമകഥ, കൃഷ്ണകഥ, പ്രാദേശിക കഥ, ഉത്സവങ്ങൾ, ഋതുക്കൾ ഒക്കെയാണ് ഇത്തരം മിനിയേച്ചറുകളിൽ പ്രധാനമായും കാണപ്പെടുന്നത്. കഥ ദൃശ്യപരമായി ആഖ്യാനം ചെയ്യുന്നതിന്റെ പശ്ചാത്തലം അല്ലെങ്കിൽ ലൊക്കേഷൻ എന്ന നിലയിൽ നിന്ന് വ്യത്യസ്തമായി ഈ ലാൻഡ്‌സ്‌കേപ്പുകൾക്ക് കഥയുടെ സമഗ്രമായ ഭാഗമാകുവാൻ കഴിയുന്നു എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ട കാര്യം. അത് ലൊക്കേഷൻ മാത്രമല്ല, കഥയിൽ പങ്കെടുക്കുക കൂടിയാണ്. ചിത്രങ്ങളുടെ അതിരുകളിൽ എഴുതിയിട്ടിരിക്കുന്ന കഥാഭാഗത്തിലെ/കവിതാഭാഗത്തിലെ പ്രാഥമികമായ മാനുഷികാംശങ്ങൾക്ക് കലാകാരൻ കേന്ദ്രപ്രധാന്യം നൽകുമ്പോൾ, ലിഖിതപാഠത്തിൽ ഉള്ള വർണ്ണനകൾ ഒന്നാകെ ചിത്രതലത്തിൽ മുഴുവനായി പ്രക്ഷേപിച്ചു കൊണ്ട് പ്രകൃതിയുടെ സാന്നിധ്യത്തെ മനുഷ്യ പ്രവൃത്തികളുടെ അപരഭാവമാക്കാൻ കലാകാരന്മാർ ഇപ്പോഴും ശ്രമിക്കുന്നത് കാണാം. ബാരഹ് മാഹാ അഥവാ ബാര മാസ അഥവാ പന്ത്രണ്ടു മാസങ്ങളിലെ വ്യത്യസ്ത ഋതു വർണ്ണനകൾ വരുന്ന രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങളും രാഗമാലിക എന്ന പേരിലുള്ള രാഗങ്ങളെ വിവരിക്കുന്ന ചിത്രങ്ങളും നോക്കിയാൽ അവിടെയെല്ലാം മനുഷ്യന്റെ ഇടപെടലുകളെക്കാൾ പ്രകൃതിയുടെ കേന്ദ്രസ്ഥിത്വത്തിനാണ് കലാകാരന്മാർ പ്രാമുഖ്യം നൽകുന്നത് എന്ന് കാണാം.

 


(Painting by Waswo x Waswo)

ഒറ്റയടിയ്ക്ക് ലൊക്കേഷനുകൾ ആണ് എന്ന് തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങൾ ആ സ്ഥാനത്തിനെ മാറ്റിമറിയ്ക്കുകയും ആഖ്യാനത്തിന്റെ കേന്ദ്രം ആവുകയും ചെയ്യുന്നു. ഈ അർത്ഥത്തിൽ ഇന്ത്യ സൃഷ്ടിച്ച മികച്ച ലാൻഡ്‌സ്‌കേപ്പ് പെയിന്റിങ്ങുകളാണ് പ്രാദേശികമായി ഉണ്ടായ മിനിയേച്ചറുകൾ. അവയെ കൂടുതലും പിക്ചർസക് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി കാണാം (picturesque, sublime എന്നിവയുടെ വിശദമായ ചർച്ചയ്ക്ക് ലാൻഡ്‌സ്‌കേപ്പ് ആർട്ടും ചില അധികാരബന്ധങ്ങളും എന്ന ലേഖനം നോക്കുക); അവ സൗന്ദര്യാത്മകമാണ്, മനസ്സിനെ സന്തോഷിപ്പിക്കുന്നതാണ്, പ്രകൃതിയോടുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നത് ആണ്. ചില മിനിയേച്ചർ ചിത്രങ്ങളിൽ മാത്രം (വർഷ ഋതു, അഭിസാരിക, രാമരാവണ യുദ്ധം, കൃഷ്ണലീലകൾ) ആണ് മരണവും വന്യവുമായ രംഗങ്ങൾ കാണാൻ കഴിയുക. എന്നാൽ അവയെ സാങ്കേതികാർത്ഥത്തിൽ സബ്‌ളൈയിം എന്ന് വിളിക്കാനും കഴിയുകയില്ല. ഈ രീതിയിൽ നോക്കിയാൽ ഇന്ത്യൻ മിനിയേച്ചർ കലയിൽ ഉള്ള ഈ ലാൻഡ്‌സ്‌കേപ്പുകൾ തികച്ചും ഓട്ടോണമസ് ആയ ഒരു വിഷ്വൽ ഇക്കോണമി അഥവാ ദൃശ്യതയുടെ അർത്ഥശാസ്ത്രം ഉണ്ടാക്കുന്നു എന്ന് കാണാം. ഈ വിഷ്വൽ ഇക്കോണോമിയെ വളരെ വിദഗ്ദമായി, കൊളോണിയൽ ലാൻഡ്‌സ്‌കേപ്പ് ആർട്ടിന്റെ പ്രത്യയശാസ്ത്രബോധത്തെ അട്ടിമറിക്കാനായി ഉപയോഗിച്ച സമകാലിക കലാകാരനായ വാസ്‌വോ എക്സ് വാസ്‌വോ.

 


(Painting by Raja Ravi Varma)

അമേരിക്കയിൽ, മിൽവാക്വീ എന്ന സ്ഥലത്തു ജനിക്കുകയും ഒരു ഗ്രാഫിക് കലാകാരനും ഫോട്ടോഗ്രാഫറുമായി പരിശീലനം നേടുകയും ചെയ്ത വാസ്‌വോ കഴിഞ്ഞ ഇരുപത് വർഷത്തോളമായി രാജസ്ഥാനിലെ ഉദയ്പൂർ കേന്ദ്രീകരിച്ചു കല ചെയ്യുകയും ഇന്ത്യൻ കലയിൽ എണ്ണപ്പെട്ട ഒരു കലാകാരനായി മാറുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് പെർഫോമൻസുകൾ, ഫോട്ടോഗ്രാഫി-പെയിന്റിങ്ങുകൾ, ഗ്രാഫിക് നോവലുകൾ എന്നിവയിൽ എല്ലാം തന്നെ രാജസ്ഥാനി മിനിയേച്ചറുകളുടെ സ്വാധീനം കാണാം. പലപ്പോഴും വിഷ്വൽ കോട്ടേഷൻ എന്ന നിലയിൽ പല ചിത്രങ്ങളെയും അതേപടി സ്വീകരിക്കുന്നതും കാണാം. ഇവിടെ ഇന്ത്യൻ ലാൻഡ്‌സ്‌കേപിനെ ഒരു കൊളോണിയൽ കാഴ്ചപ്പാടിൽ കാണുന്നതിന് പകരം ആ ലാൻഡ്‌സ്‌കേപ്പിൽ 'പെട്ടുപോയ' ഒരു വിദേശി എങ്ങനെയാണ് ആ ലാൻഡ്‌സ്‌കേപ്പിൽ അതിജീവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചിന്തകളാണ് കാണുന്നത്. വളരെ ട്രെചെറസ് അഥവാ കെണികൾ അടങ്ങിയിരിക്കുന്ന ഒരു ലാൻഡ്‌സ്‌കേപ്പിനു നടുവിലാണ് വാസ്‌വോയുടെ സറോഗേറ്റ് എന്ന് പറയാവുന്ന കഥാപാത്രം നിലകൊള്ളുന്നത്. ചുറ്റും മുതലകൾ നീന്തിക്കളിക്കുന്നു. ഒരു കൊളോണിയൽ ചിത്രകാരൻ ഇന്ത്യൻ ലാൻഡ്‌സ്‌കേപിനെ മെരുക്കുകയായിരുന്നുവെങ്കിൽ , കൊളോണിയൽ അനന്തര കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിക്കുന്ന ഒരു പാശ്ചാത്യകലാകാരൻ ആ ലാൻഡ്‌സ്‌കേപ്പിനാൽ മെരുക്കപ്പെടുന്നു (എമ്പയർ സ്‌ട്രൈക്ക്സ് ബാക് എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്നതായാണ് വാസ്‌വോ കാട്ടുന്നത്. ഇത് ഇന്ത്യൻ ലാൻഡ്‌സ്‌കേപ്പിന്റെ അപ്പ്രോപ്രിയേഷൻ അഥവാ മൂല്യത്തിന്റെ പ്രതിഫലം നൽകാത്ത ആഗീരണം അല്ല മറിച്ച് ഇന്ത്യൻ ലാൻഡ്‌സ്‌കേപ്പുമായി ബന്ധപ്പെട്ട പാശ്ചാത്യവീക്ഷണങ്ങളുടെ അട്ടിമറിയാണ്. വാസ്‌വോയെ സംബന്ധിച്ചിടത്തോളം അതൊരു കയർ നടത്തം ആണ് (റോപ്പ് വാക്ക്). ഏതൊരു നിമിഷവും കലാവിമർശകർക്ക് മിനിയേച്ചർ സംബന്ധിച്ച ഈ പശ്ചാത്തലത്തെ വാസ്‌വോയ്‌ക്കെതിരെ തിരിക്കാൻ കഴിയും. അതിനാൽത്തന്നെ സ്വയം മെരുക്കപ്പെട്ട ഒരു മനുഷ്യനായി സ്വയം അടയാളപ്പെടുത്താൻ, അതുവഴി പോസ്റ്റ് കൊളോണിയൽ വ്യവഹാരത്തിൽ പുതിയൊരു ദൃശ്യ ഇടപെടൽ നടത്തുവാൻ മിനിയേച്ചറുകളിലെ ലാൻഡ്‌സ്‌കേപ്പുകളെ ഉപയോഗിക്കുകയാണ് വാസ്‌വോ ചെയ്യുന്നത്.

 


(Painting by Rabindranath Tagore)

ചരിത്രത്തിൽ അല്പമൊന്നു പിന്തിരിഞ്ഞു നടന്നാൽ, രാജാ രവിവർമ്മ അധികം ലാൻഡ്‌സ്‌കേപ്പുകൾ ചെയ്തിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിന്റെ സഹയാത്രികനും സഹകലാകാരനും അനുജനുമായ സി രാജരാജ വർമ്മ ലാൻഡ്‌സ്‌കേപ്പ് കലയിൽ നിഷ്ണാതനായിരുന്നു. രവിവർമ്മയുടെ ചിത്രങ്ങളിൽ എപ്പോഴൊക്കെ ലാൻഡ്‌സ്‌കേപ്പിന്റെ ആവശ്യം വന്നുവോ അപ്പോഴൊക്കെ രാജരാജ വർമ്മയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നാണ് രൂപികാ ചാവ്‌ള ഉൾപ്പെടെ രവിവർമ്മയെ നന്നായി പഠിച്ചിട്ടുള്ളവർ പറയുന്നത്. ഇതിനു ഉപോദ്ബലകമായി തിരുവനന്തപുരം മ്യൂസിയം പരിസരത്തുള്ള രവിവർമ്മ മ്യൂസിയത്തിൽ വെച്ചിട്ടുള്ള രാജരാജ വർമ്മയുടെ ചിത്രങ്ങൾ പരിശോധിച്ചാൽ മതി. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കമ്പനി സ്‌കൂൾ ചിത്രകാരന്മാരെ അനുകരിച്ചു കൊണ്ട് ധാരാളം ലാൻഡ്‌സ്‌കേപ്പ് ചിത്രകാരന്മാർ ഉണ്ടായി. പക്ഷെ അതൊക്കെ ചരിത്രത്തിൽ ഉൾപ്പെടുത്തപ്പെടാതെ പോവുകയാണുണ്ടായത്. ശാന്തിനികേതനത്തിലാണ് പിന്നീട് ലാൻഡ്‌സ്‌കേപ്പ് ഒരു പ്രധാന സാന്നിധ്യമായി മാറുന്നത്. നന്ദലാൽ ബോസ്, ബിനോദ് ബിഹാരി മുഖർജീ, റാം കിങ്കർ ബെയ്ജ് തുടങ്ങിയ കാലാകാരന്മാരിലും അവരുടെ എല്ലാം താത്വിക കേന്ദ്രമായിരുന്ന രബീന്ദ്രനാഥ ടാഗോറിലും ലാൻഡ്‌സ്‌കേപ്പുകൾ കാണാൻ കഴിയും. ടാഗോർ സബ്‌ളൈയിം ലാൻഡ്‌സ്‌കേപ്പുകൾ ചെയ്ത ചിത്രകാരനായിരുന്നു. അദ്ദേഹം കവിതയിൽ നിന്ന് ചിത്രകലയിലേയ്ക്ക് കടക്കുമ്പോൾ, കവിതയിൽ കാണിച്ച പ്രതീക്ഷയും പ്രകൃതിയുമായുള്ള സഹഭാവവും ഒന്നും അതെ തീക്ഷ്ണതയോടെ വരുന്നില്ല. നേരെ മറിച്ച് അദ്ദേഹം പ്രകൃതിയെ ഭീഷണവും ദുരൂഹവും നിഗൂഢമായ എന്തിലേയ്ക്കോ നയിക്കുന്ന ഒന്നുമായി തിരിച്ചറിഞ്ഞു. അതിനെ അദ്ദേഹം വളരെ തീക്ഷ്ണവും ഇരുണ്ടതുമായ രേഖകളിൽ വരച്ചിട്ടു. അദ്ദേഹത്തിന്റെ വരകളുടെ രീതി ശ്രദ്ധിച്ചാൽ മാത്രം മതി, അദ്ദേഹം വരച്ച പോട്രേറ്റുകളെപ്പോലെ തന്ന ഇരുണ്ട ഒരു ജീവിതവീക്ഷണം പുലർത്തുന്നവയായിരുന്നു ലാൻഡ്‌സ്‌കേപ്പുകളും എന്ന് കാണാൻ.

 


(Painting by Binod Behari Mukherjee)

ബിനോദ് ബിഹാരി മുഖർജിയാണ് ലാൻഡ്‌സ്‌കേപ്പുകൾ അധികമായി വരച്ച മറ്റൊരു കലാകാരൻ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്റെ യാത്രകളെയും (നേപ്പാൾ ജീവിതത്തിനിടയിൽ) ജീവിതപരിസരങ്ങളെയും പ്രകൃതി ആഭിമുഖ്യങ്ങളെയും തികച്ചും കാല്പനികമായ ഒരു ഭാവത്തോടെ ആവിഷ്കരിക്കുക എന്നതായിരുന്നു ലക്‌ഷ്യം. അതിനു വല്ലാത്തൊരു റീയലിസം ഉണ്ടായിരുന്നു. പാശ്ചാത്യമായ ലാൻഡ്‌സ്‌കേപ്പ് ജനുസ്സുകൾ അദ്ദേഹത്തെ ആകര്ഷിച്ചിരുന്നില്ല എന്ന് നമുക്ക് കാണാൻ കഴിയും. എന്നാൽ ലാൻഡ്‌സ്‌കേപ്പുകളെ പാശ്ചാത്യമായ കലാ പ്രസ്ഥാനങ്ങൾക്ക് അനുസൃതമായി, സ്വന്തം ജൈവികമായ ബോധ്യങ്ങളുടെ വെളിച്ചത്തിൽ വരച്ചിട്ടത് റാം കിങ്കർ ബെയ്ജായിരുന്നു. അദ്ദേഹം വരച്ച ചിത്രങ്ങളിൽ ലാൻഡ്‌സ്‌കേപ്പുകൾ ആവർത്തിച്ചു വരുന്നത് കാണാം. ആ ലാൻഡ്‌സ്‌കേപ്പുകൾക്കെല്ലാം കാർഷികജീവിതവുമായുള്ള തീക്ഷ്ണമായ ബന്ധമുണ്ട്. അത് ക്യൂബിസത്തിന്റെയും എക്സ്പ്രെഷനിസത്തിന്റെയും സ്വഭാവം വെച്ച് പുലർത്തുന്നവയായാലും ലിറിക്കൽ ബ്രഷ് സ്ട്രോക്കുകൾ കൊണ്ട് വരയ്ക്കുന്നവയായാലും മനുഷ്യ ജീവിതത്തിൽ നിന്ന് അന്യമായി നിൽക്കുന്ന ലാൻഡ്‌സ്‌കേപ്പുകൾ അദ്ദേഹം വരച്ചില്ല. ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിക്കുമ്പോഴും ബ്രിട്ടീഷുകാരുടെ നികുതി-കാർഷിക നയങ്ങളുടെ പിടിയിൽപ്പെട്ടു പോയ കർഷകരുടെ ജീവിതം അദ്ദേഹം ഈ ലാൻഡ്‌സ്‌കേപ്പുകളിൽ കുറിച്ചിട്ടു. ഈ ഒരു ധാര പിന്നീട് നമുക്ക് സോമനാഥ് ഹോർ  എന്ന ചിത്രകാരനിലും ചിത്തോപ്രസാദ്‌ എന്ന കമ്മ്യൂണിസ്റ്റ് ചിത്രകാരനിലും വികസിക്കുന്നതും വ്യാപിക്കുന്നതും കാണാം.

 




(Works by Ram Kinkar Baij)

രാംകിങ്കർ ബെയ്ജ് ലാൻഡ്‌സ്‌കേപ് കലയിൽ വരുത്തിയ വിപ്ലവകരമായ മാറ്റം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ ചിത്രങ്ങളേക്കാൾ ഉതകുന്നത് ഇപ്പോൾ ഐക്കോണിക് പദവി ലഭിച്ചിട്ടുളള രണ്ടു ശില്പങ്ങളിലേക്കാണ് നോക്കേണ്ടത് എന്ന് ഞാൻ കരുതുന്നു; സാന്താൾ ഫാമിലിയും മിൽ കാളും. സാന്താൾ ഫാമിലി എന്ന ശിൽപം ഒരു സാന്താൾ കുടുംബത്തിന്റെ പലായനമോ മറ്റൊരു ജീവിതസാഹചര്യത്തിലേക്കുള്ള ഇടം മാറ്റമോ ആണ്. പുരുഷനും സ്ത്രീയും കുട്ടികളും പട്ടിയും ഒക്കെ ചേർന്ന ഒരു യൂണിറ്റാണത്. എവിടേക്കാണ് അവർ പോകുന്നത്? പോകും മുൻപ് അവർ എവിടെയായിരുന്നു? ഈ ചോദ്യങ്ങളാണ് നമ്മുടെ മുന്നിൽ ഈ ശിൽപം ഉയർത്തുന്നത്. എന്താണ് അവരെ അവരുടെ പൂർവജീവിതത്തിൽ നിന്ന് കുടിയിറക്കിയത്. അപ്പോഴാണ് നമ്മൾ ഇന്ത്യയിൽ ഉണ്ടായ കാര്ഷികരംഗത്തിന്റെ തകർച്ച മനസ്സിലാക്കുന്നത്. കര്ഷകത്തൊഴിൽ ചെയ്യുന്ന സാന്താൾ കുടുംബങ്ങൾക്ക്  കൃഷിഭൂമി നഷ്ടപ്പെടുകയും തൊഴിൽ  ലഭിക്കേണ്ട ഇടത്തേക്ക് കുടിയേറുകയും ചെയ്യേണ്ടി വരികയുമാണ്. ഇതേ അവസ്ഥ തന്നെയാണ് മിൽ കോൾ എന്ന ശില്പത്തിൽ കാണുന്നത്. കർഷകാത്തൊഴിലാളികൾ ഇതുവരെ സൂര്യനുദിക്കുന്നതും കാറ്റു വീശുന്നതും നോക്കിയാണ് ദിനം കുറിച്ചിരുന്നതെങ്കിൽ ഇപ്പോൾ അവർക്ക് ഫാക്ടറിയിലെ സൈറൺ കേട്ട് അവിടേയ്ക്ക് ഓടേണ്ടി വരുന്നു. ഓടുന്നതിനിടയിൽ അവരുടെ തലയിൽ ഭക്ഷണം കരുതുന്നുണ്ട്, തോർത്ത് ഉണക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ നിന്ന് കുടിയിറക്കപ്പെടുകയും ഫാക്ടറിയിലേയ്ക്ക് പറിച്ചു നടപ്പെടുകയും ചെയ്ത ഒരു ജനതയുടെ കഥയാണ് ഈ ശില്പങ്ങൾ പറയുന്നത്. അപ്പോൾ രണ്ടു തരത്തിലുള്ള ലാൻഡ്‌സ്‌കേപ്പുകൾ ഇവിടെ അദൃശ്യതയിലൂടെ ദൃശ്യമാകുന്നു- അവരുടെ നഷ്‌ടമായ കൃഷിഭൂമികൾ, അവർ ചെന്ന് കയറുന്ന യന്ത്രവത്കൃതമായ ഫാക്ടറികൾ. ഇവയെ രണ്ടും എടുത്തുകാട്ടാതെ മനുഷ്യരിലൂടെ ലാൻഡ്‌സ്‌കേപ്പിന്റെ പ്രത്യയശാസ്ത്ര രൂക്ഷതയെ വെളിപ്പെടുത്തുകയാണ് രാംകിങ്കർ ബെയ്ജ് ചെയ്യുന്നത്.

 


(Painting by Gulam Mohammed Sheikh)

സൂസ, റാസ, ഹുസ്സൈൻ തുടങ്ങിയ പ്രോഗ്രസ്സിവ് കലാകാരന്മാരിൽ ലാൻഡ്‌സ്‌കേപ്പ് ആരംഭകാലത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അവിടെയൊന്നും പ്രകൃതി എന്നത് സവിശേഷമായ ഒരു പരാമർശസ്‌ഥാനമായി വികസിക്കുന്നതായി കാണുന്നില്ല. എൺപതുകളിൽ നറേറ്റിവ് കല ബറോഡയിലും ബോംബെയിലും വികസിക്കുന്നതോടെയാണ് ഒരിക്കൽക്കൂടി ലാൻഡ്‌സ്‌കേപ്പ് കല സജീവമാകുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാൾ സ്‌കൂളിനെന്ന പോലെ ഇരുപതാം നൂറ്റാണ്ടിലെ ബറോഡയിൽ നരേട്ടീവിനും പ്രചോദനമായത് മുഗൾ മിനിയേച്ചർ ശൈലിയായിരുന്നു. അതുകൊണ്ട് തന്നെ ബഹുതലമായ ലാൻഡ്‌സ്‌കേപ്പുകൾ നറേറ്റിവ് ചിത്രങ്ങളിൽ വരുന്നത് കാണാം. ഒപ്പം ലാൻഡ്‌സ്‌കേപ്പ് എന്നത് സ്പേസ്-സ്‌കേപ്പ്, സിറ്റി-സ്‌കേപ്പ് തുടങ്ങിയ തലങ്ങളിലേക്ക് ഉയരുന്നതും കാണാം. ജെ സ്വാമിനാഥനിലും, അക്ബർ പദംസിയിലും രാംകുമാറിലും ഒക്കെ ഇത് മെറ്റാസ്‌കേപ്പുകൾ ആവുകയായിരുന്നു. അതായത് വിതാനചിത്രണങ്ങൾ പ്രകൃതിദൃശ്യങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നു വന്നു. അത് നഗരത്തിലേയ്ക്കും  കൂടി കടക്കുന്നത് കാണണമെങ്കിൽ ഗുലാം മുഹമ്മദ് ഷെയ്ക്ക്, ഭൂപെൻ ഖക്കാർ, സുധീർ പട്വർദ്ധൻ തുടങ്ങിയ കലാകാരന്മാരുടെ ആദ്യകാല ചിത്രങ്ങൾ പരിശോധിച്ചാൽ മതി. കേരളത്തിൽ റാഡിക്കൽ പ്രസ്ഥാനത്തിലും അതിനെ പിന്തുടർന്ന് വന്ന കാലഘട്ടത്തിലും ഉള്ള കലാകാരന്മാർ ലാൻഡ്‌സ്‌കേപിനെ ജനജീവിതത്തിൽ നിന്ന് വ്യത്യാസപ്പെടുത്താൻ കഴിയാത്ത ഒരു ഘടകമായി കണ്ടിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ലാൻഡ്‌സ്‌കേപ്പ് കേവലമായ വസ്തുനിഷ്ഠ യാഥാർഥ്യം മാത്രമായിരുന്നില്ല; അത് അവരുടെ മനോഘടനയെ രൂപപ്പെടുത്തുകയും വിപ്ലവസ്വപ്നങ്ങളെ പോഷിപ്പിക്കുകയും ചെയ്ത ഒരു ജൈവസ്ഥലം ആയിരുന്നു. കെ പി വത്സരാജ്, കെ ,പ്രഭാകരൻ, ടി കെ ഹരീന്ദ്രൻ തുടങ്ങി റാഡിക്കൽ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുന്ന മിക്കവാറും കാലാകാരന്മാർ ലാൻഡ്‌സ്‌കേപിനെ അവരുടെ കലാജീവിതത്തിൽ നിന്ന് ഒഴിവാക്കാതെ മുന്നോട്ട് പോയവരാണ്.

 


(Painting by Gigi Scaria)

പുതിയ നൂറ്റാണ്ട് എത്തുന്നതോടെ ലാൻഡ്‌സ്‌കേപ്പ് എന്നത് കേവലം പ്രകൃതിയല്ലെന്നും പ്രകൃതിയിലെ സംസ്കാരം നടത്തുന്ന ഇടപെടലുകൾ എല്ലാം കൂടിച്ചേരുന്നതാണ് ലാൻഡ്‌സ്‌കേപ്പ് എന്നും വന്നു. ഇതിനെ വ്യക്തമായി അവതരിപ്പിച്ച കലാകാരന്മാരിൽ പ്രമുഖസ്ഥാനം ജിജി സ്കറിയയ്ക്കുള്ളതാണ്. ജിജിയുടെ 'കീപ് ദി സിറ്റി ക്ളീൻ', 'ദില്ലി മാൾ' തുടങ്ങി അനേകം ചിത്രങ്ങളിൽ പ്രകൃതിവിതാനങ്ങൾ തന്നെ നഗരരൂപങ്ങളായി പരിവർത്തനം ചെയ്യുന്നതോ അല്ലെങ്കിൽ നഗരത്തിന്റെ പ്രകൃതി തന്നെ കോൺക്രീറ്റ് കെട്ടിടങ്ങൾ ആകുന്നതോ കാണാൻ കഴിയും. അനിയതമായി വളരുന്ന നഗരത്തിൽ മനുഷ്യർ എങ്ങനെ വിസ്ഥാപനം ചെയ്യപ്പെടുന്നു എന്നും, നഗരത്തിനെ വൃത്തിയാക്കുക എന്നാൽ മനുഷ്യരെ എടുത്തു മാറ്റുക എന്നതാണെന്നും, ഒരു വലിയ ജെ സി ബി മെഷീനാണ് നഗരമെന്നും, എല്ലാവിധ സ്മാരകങ്ങളും ഒരുമിച്ചു ചേർക്കുന്നതാണ് നഗരമെന്നും, ഒരു ജയിൽ പോലെ സ്വയം വന്നു മൂടുന്നതാണ് പുതിയ ലാൻഡ്‌സ്‌കേപ്പ് എന്ന് തന്റെ അനവധി പെയിന്റിങ്ങുകളിലൂടെ ജിനി സ്കറിയ വെളിപ്പെടുത്തി. ലാൻഡ്‌സ്‌കേപ്പിനു പ്രകൃതിയ്ക്ക് മേൽ സംസ്കാരം നടത്തുന്ന അധിനിവേശമാണ് എന്നുള്ള അർഥം നൽകാൻ ജിജി സ്കറിയയ്ക്ക് കഴിഞ്ഞു.അതേസമയം കെ ടി മത്തായി എന്ന ചിത്രകാരൻ ജെ സി ബികൾ നിരന്തരം കാർന്നു തിന്നുന്ന ഭംഗിയുള്ള മുറിവുകളായി പ്രകൃതിയെ സങ്കൽപ്പിച്ചു കൊണ്ട് തന്റെ ചിത്രങ്ങളെ രചിക്കുകയും ലാൻഡ്‌സ്‌കേപ്പ് എന്നാൽ പിക്ചറ്‌റാസ്കോ sublime -ഓ അല്ലെന്നും അത് പ്രകൃതിയ്ക്ക് മേൽ മനുഷ്യൻ നടത്തുന്ന ക്രൂരമായ ഇടപെടലുകളുടെ സുന്ദരവും എന്നാൽ വേദനിപ്പിക്കുന്നതുമായ രേഖപ്പെടുത്തലുകളാണെന്നും തന്റെ ചിത്രങ്ങളിലൂടെ തെളിയിച്ചു.

 


(Painting by Rajan M Krishnan)

രാജൻ എം കൃഷ്ണൻ ആണ് കേരളത്തിൽ പുതിയ ഒരു ലാൻഡ്‌സ്‌കേപ്പ് സംസ്കാരത്തിന് തുടക്കം കുറിച്ചത്. അത് ജ്യോതിബസുവിനെപ്പോലുള്ള കലാകാരന്മാർ തുടങ്ങിവെച്ച സ്ഫോടനാത്മകവും സൈക്കേഡലിക്കും ആയ ലാൻഡ്‌സ്‌കേപ്പുകളിൽ നിന്നും ഓം സൂര്യയെപ്പോലുള്ള കലാകാരന്മാർ സൃഷ്ടിച്ച സബ്‌ളൈയിം സ്വഭാവമുള്ള ലാൻഡ്‌സ്‌കേപ്പുകളിൽ നിന്നും വ്യത്യസ്തമായതായിരുന്നു. രാജൻ എം കൃഷ്ണൻ വരയ്ക്കാനായി തെരെഞ്ഞെടുത്ത ലാൻഡ്‌സ്‌കേപ്പുകൾ ഒരുപക്ഷെ അതേപടി നിലനിൽക്കുന്നില്ല എന്നതിനാൽ അവയെ റൊമാന്റിക് സ്വഭാവമുള്ളതാണെന്നു പറയാം. പക്ഷെ ആ കാല്പനികതയിലും രാജൻ കണ്ടെത്താൻ ശ്രമിച്ചത് ഫാക്ടറിവൽക്കരണം പൂർത്തിയാവുകയും അത് സ്വാഭാവിക ജീർണ്ണതയെ പ്രാപിക്കുകയും ചെയ്യുമ്പോൾ, പുതിയൊരു ഉത്പാദന-വിതരണ സമ്പ്രദായം നിലവിൽ വരികയും ഡാറ്റ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു കാലത്തിൽ ആ ജീർണ്ണസ്ഥലങ്ങൾ എങ്ങനെയാകും കാണപ്പെടുക? ഈ ചോദ്യത്തിന്റെ ഉത്തരത്തിലേയ്ക്കായിരുന്നു രാജൻ ഒരു പ്രവാചകസ്വഭാവത്തോടെ നീങ്ങിയത് എന്ന് കരുതാം കാരണം രാജൻ ഈ ചിത്രങ്ങൾ രചിക്കുന്ന കാലത്തൊന്നും ഡാറ്റ ഇത്ര ഭീഷണമായ രൂപം പ്രാപിച്ചിരുന്നില്ല എന്ന് മാത്രമല്ല ഓൺലൈൻ ബിസിനസുകൾ ഇന്ന് കാണും പോലെ വികസിച്ചിരുന്നതുമില്ല. ഇതിനൊക്കെ പരിഹാരമായി രാജൻ ഉയർത്തിക്കാട്ടുന്നത് ഗ്രാമങ്ങളുടെ ഉള്ളിലെ തോടുകളിലും തോപ്പുകളിലും വളരുന്ന ഫലവൃക്ഷങ്ങളെയാണ്. ഒരുദിവസം എല്ലാവരും ചക്കയിലേയ്ക്ക് തിരിച്ചു പോകുമെന്ന് രാജൻ കണ്ടിരുന്നത് പോലെ. രാജന്റെ ഈ ഒരു ചിത്രഭാഷയെ സുജിത് എസ് എൻ, ഓ സി മാർട്ടിൻ,  ഷാജി അപ്പുക്കുട്ടൻ തുടങ്ങിയവർ ഏറെക്കുറെ പിന്തുടരുകയും പിന്നീട് തങ്ങളുടെ വഴികളിലേക്ക് അവയെ വികസിപ്പിക്കുകയും ചെയ്യുന്നത് കാണാം. പ്രകൃതിയുടെ ദൃശ്യതയെ കാല്പനികവൽക്കരിച്ചു കൊണ്ട് മറ്റൊരു ജീവിതം സാധ്യമാണെന്ന് വിളിച്ചു പറഞ്ഞ കലാകാരനാണ് അനിൽ ജനാർദ്ദനൻ. പിന്നീട് അജി അടൂർ, ആന്റണി കാറൽ തുടങ്ങിയവർ പ്രകൃതിയുടെ ഈ വഴി തെരഞ്ഞെടുക്കുന്നത് കാണാം.

 


(Painting by Mathai KT)

അടുത്തു കാണുന്നവയെ സൂക്ഷിച്ചു നോക്കുകയും അതിനെ ചിത്രങ്ങളിലേക്ക് ചേർത്തു വെയ്ക്കുകയും ചെയ്ത കലാകാരന്മാർ ലാൻഡ്‌സ്‌കേപ്പ് കലാകാരന്മാർ എന്നറിയപ്പെട്ടിട്ടില്ലെങ്കിലും ലാൻഡ്‌സ്‌കേപ്പ് എന്ന ജനുസ്സിനെ വർത്തമാനകാലത്തിനായി പരുവപ്പെടുത്തിയവരാണ്. പി വി നന്ദൻ തന്റെ ചുറ്റുപാടുകളിൽ പ്രകൃതിയും മനുഷ്യനും എന്നുള്ള ദ്വന്ദത്തെ ഉപേക്ഷിച്ചു കൊണ്ട് പ്രകൃതിയും മൃഗവും തമ്മിലുള്ള ആസുര സൗന്ദര്യത്തെ വെളിപ്പെടുത്തുകയും അതിലൂടെ മനുഷ്യനെ പ്രകൃതിയെക്കുറിച്ചു നിരന്തരം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അശാന്തൻ ഈ ഒരർത്ഥത്തിൽ പൂവല്ലികളെയും പുല്ലിനെയും പുഴുവിനെയും മരങ്ങളെയും ഒക്കെ നോക്കിവരച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ രചനകളിലും ഈ ഒരു അടുപ്പം കാണാവുന്നതാണ്. സുനിൽ വല്ലാർപ്പാടം, കമൽ കഞ്ഞിലാൻ, സിദ്ധാർത്ഥൻ, മുരളി നാഗപ്പുഴ, ജഗേഷ് എടക്കാട്, ഷിനോജ് ചോരൻ, രജീഷ് സരോവർ, സുരേന്ദ്രൻ കാർത്തികേയൻ, വിഷ്ണുപ്രിയൻ, പരേതനായ ദേവദാസ് തുടങ്ങി അനേകം കലാകാരന്മാർ ലാൻഡ്‌സ്‌കേപ്പ് കലയെ പല രീതികളിൽ സമീപിച്ചിട്ടുള്ളവർ ആണ്. അവരെ സംബന്ധിച്ചിടത്തോളം ലാൻഡ്‌സ്‌കേപ്പ് എന്നാൽ പ്രകൃതിഭംഗിയുടെ വിവരണം അല്ല മറിച്ച് മാറുന്ന പ്രകൃതിയെ, സംസ്കാരത്തിന്റെ മുന്നിൽ കൊണ്ട് നിർത്തി സംസ്കാരത്തെ വിചാരണയ്ക്ക് എങ്ങനെ വിധേയമാക്കാം  എന്ന് കരുതുന്നവർ ആണ്. ഒരുപക്ഷെ ഡ്രോൺ കാഴ്ചകൾ വന്നതോടെ ഇപ്പോൾ ചിത്രകാരന്മാർക്ക് ലാൻഡ്‌സ്‌കേപിനെ മുൻപെങ്ങും കാണാത്തൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കാനും കഴിയുന്നുണ്ട്.

 


(Painting by Shibu Natesan)

ഷിബു നടേശനെക്കുറിച്ച്  ഈ അവസരത്തിൽ പരാമർശിക്കേണ്ടിയിരിക്കുന്നു. ലാൻഡ്‌സ്‌കേപ്പ് കലയ്ക്ക് പുതിയ ഒരു ഉത്തേജനം നൽകിയത് അദ്ദേഹമാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാൽ പലേടങ്ങളിൽ സഞ്ചരിച്ചു കൊണ്ട് ലാൻഡ്‌സ്‌കേപ്പ് കല ചെയ്യുന്നതിന് ഒരു പുതിയ ജീവിതം നൽകിയത് ഷിബു നടേശൻ ആണ് എന്ന് പറയുന്നതാകും ശരി. ഒരുപക്ഷെ, അതിലും ഒരു ശരികേടുണ്ട്. ഷിബുവിനെക്കാൾ മുൻപേ യാത്ര ചെയ്തുകൊണ്ട് ലാൻഡ്‌സ്‌കേപ്പ് വരയ്ക്കുന്ന കലാകാരന്മാർ ഏറെയുണ്ടായിരുന്നു. കമൽ കഞ്ഞിലാൻ, അമിത് ദേബ്‌നാഥ്, ശശി മേമുറി തുടങ്ങി അനേകം പേരുണ്ട്. എന്നാൽ ഷിബുവിന്‌ ദേശീയതലത്തിലുള്ള ദൃശ്യതയും അദ്ദേഹത്തിന് കലയിൽ ഉള്ള അനിഷേധ്യമായ കൈത്തഴക്കവും ആകണം ആ ലാൻഡ്‌സ്‌കേപ്പുകൾക്ക് കൂടുതൽ ദൃശ്യത നൽകിയത്. ഒരുപക്ഷെ പലർക്കും അത്തരം യാത്രകളെക്കൂടി പൊതുമണ്ഡലത്തിൽ അവതരിപ്പിക്കാൻ ധൈര്യം നൽകിയതും. ഷിബുവിന്റെ ലാൻഡ്‌സ്‌കേപ്പുകൾ picturesque എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ന് മാത്രമല്ല ഒരു കൊളോണിയൽ കലാകാരന്റെ അധികാരശേഷി അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. തനിയ്ക്ക് മറ്റുള്ളവർക്ക് അപ്രാപ്യമായ ഇടങ്ങളിൽ എത്തിച്ചേരാനുള്ള ശേഷിയുണ്ട് എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ആ ചിത്രങ്ങൾ. ആ അധികാരവും ശേഷിയും ഇടങ്ങളിൽ കുടുങ്ങിപ്പോയ കലാകാരന്മാരുടെ ലാൻഡ്‌സ്‌കേപ്പുകളെ പരിമിതപ്പെടുത്തുന്നു എന്ന തോന്നൽ ഉളവാക്കുന്നുണ്ട്. ഷിബുവിന്റെ ലാൻഡ്‌സ്‌കേപ്പുകളെ ബിരേശ്വർ സെൻ പോലുള്ള ചിത്രകാരന്മാരുടെ കാല്പനിക ലാൻഡ്‌സ്‌കേപ്പുകളുടെ സബ്‌ളൈയിം സ്വഭാവത്തിന് എതിർവശത്താണ് പ്രതിഷ്ഠിക്കാൻ കഴിയുന്നത്. നിരന്നതും അനന്തമായി നീണ്ടുകിടക്കുന്നതുമായ ഇടങ്ങൾ ഷിബു നടേശൻ വരയ്ക്കുമ്പോൾ, മനുഷ്യന്റെ ഇടപെടലിന് വിധേയമായോ, വിധേയമാക്കാൻ തയാറായോ കിടക്കുന്ന, സാംസ്കാരികമായ അധിനിവേശം പൂർത്തീകരിക്കപ്പെടേണ്ട ഇടങ്ങളുടെ അവസാനദൃശ്യങ്ങളായിക്കൂടി വ്യാഖ്യാനിക്കാൻ കഴിയും. ഇന്ന് ലാൻഡ്‌സ്‌കേപ്പ് കല കേവല കലയായി പലേടത്തും തുടരുന്നുണ്ട്. കൊൽക്കത്ത കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അനേകം ജലച്ചായ കലാകാരന്മാർക്ക് പ്രിയങ്കരമായ വിഷയമാണ് ലാൻഡ്‌സ്‌കേപ്, ടൂറിസത്തിന് പ്രിയങ്കരമായ വിഷയവും ലാൻഡ്‌സ്‌കേപ് ആണ് (കന്യാവനങ്ങളാണല്ലോ ലക്‌ഷ്യം), സീനറികളായും ലോറികൾക്കും ബസുകൾക്കും പിന്നിലെ ചിത്രങ്ങളായും ലാൻഡ്‌സ്‌കേപ്പ് കല മനുഷ്യന്റെ അഭിലാഷങ്ങളെയും അധികാരങ്ങളെയും വെളിപ്പെടുത്തിക്കൊണ്ട് മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

 

-ജോണി എം എൽ

 

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ