ഒരു ഗ്രാമത്തിന്റെ കഥ 25: ഈ കഥയിലെ ഞാനും നമ്മളും നിങ്ങളും


(ചിത്രകാരനായ രാജൻ ബാബുവിനൊത്ത് ജോണി എം എൽ)



'ഒരു ഗ്രാമത്തിന്റെ കഥ' എഴുതിത്തുടങ്ങിയപ്പോൾ അത് ചെറിയ ചെറിയ സംഭവങ്ങളിലൂടെ മുന്നേറുന്ന ഗ്രാമചിത്രങ്ങളുടെ ഒരു കൊളാഷ് ആയിരിക്കണം എന്നാണ് കരുതിയത്. സാമൂഹ്യമാധ്യമങ്ങളിൽ എഴുതുമ്പോൾ പലപ്പോഴും വായനക്കാർ ആവശ്യപ്പെടുന്നത് ഹ്രസ്വമായും ഒരൊറ്റ സ്ക്രോളിനു വായിച്ചു തീരാൻ പറ്റുന്നതുമായ കാര്യങ്ങൾ എഴുതണം എന്നാണ്. ഒരിക്കൽ ഒരു ചിത്രകാരൻ എന്നോട് ഇതേക്കുറിച്ചു സൂചിപ്പിച്ചു. ഞാൻ അദ്ദേഹത്തോട് തിരികെ ചോദിച്ചത്, 'ഒരു ചിത്രകാരനോട്, കാഴ്ചയുടെ വേഗതയ്ക്കായി ഒരു പെയിന്റിങ്ങിന്റെ ഡീറ്റൈൽ മാത്രം വരച്ചാൽ മതിയെന്ന് പറയാനാകുമോ,' എന്നായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു, 'അതെങ്ങനെ സാധ്യമാകും? രണ്ടും രണ്ടല്ലേ?' തീർച്ചയായും മാധ്യമങ്ങൾ രണ്ടു തന്നെയാണ്; അവയുടെ സ്വഭാവവും ആസ്വാദനപരിസരവും രണ്ടാണ്. എന്നാൽ അവയെ പടയ്ക്കുന്ന പടച്ചോൻമാർക്ക് അത് രണ്ടായി തോന്നുമോ? അതായത്, ചിത്രകാരന്മാരുടെ പണി എന്നത് സമ്പൂർണ്ണവും എഴുത്തുകാരന്റെ പണി എന്നത് വായനക്കാർക്ക് ആവശ്യമുള്ളത് മാത്രം കൊടുക്കലും എന്നാകുമോ?

ഒരു മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെ മുന്നിൽ, ഒരു ശരാശരി ദിവസം ഒരു ശരാശരി കാഴ്ചക്കാരൻ/കാഴ്ചക്കാരി ചെലവഴിക്കുന്ന സമയം മൂന്ന് സെക്കൻഡുകൾ ആണെന്നാണ് അമേരിക്കയിലെ നെൽസൺ -അറ്റ്കിൻസൺ മ്യൂസിയത്തിന്റെ ഡയറക്ടർ ആയ ജൂലിയൻ സുഗസഗോട്ടിയ പറയുന്നത്. അത് പത്ത് സെക്കൻഡുകൾ വരെ ആകാം. ഒരു സ്മാർട്ട് ഫോൺ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന എഴുത്തിന്റെയോ വീഡിയോയുടെയോ മേൽ ഒരു സ്മാർട്ട്ഫോൺ ഉടമ ചെലവഴിക്കുന്ന സമയം മൂന്ന് മിനുട്ട് ആയിരുന്നു. അതിപ്പോൾ ഒന്നര മിനിട്ടെന്നായി കുറഞ്ഞിട്ടുണ്ട്.സാങ്കേതിക വിദ്യയുടെ വേഗത വർദ്ധിയ്ക്കുകയും അതിനനുസരിച്ചു ജീവിതത്തിന്റെ മന്ദതാളം വർധിക്കുന്നതിന് പകരം ജീവിതം അഭൂതപൂർവമാം വിധം വേഗത കൂടിയതാവുകയും ചെയ്തതോടെ ഒരാൾക്ക് ഏതൊന്നിനു മേലും ചെലവഴിക്കാൻ കഴിയുന്ന സമയം ആനുപാതികമായി കുറഞ്ഞു കൊണ്ടിരിക്കുന്നു. ഇത് ഒരു നിയമം ഒന്നുമല്ല. പക്ഷെ ലോകജനതയുടെ ഭൂരിഭാഗവും ഒരു വേഗതയാർന്ന ഭ്രമണത്തിൽ പെട്ടുപോയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.


(കായിക്കര കടവ്)


എന്ന് കരുതി മ്യൂസിയങ്ങളിൽ ചിത്ര-ശില്പങ്ങൾക്ക് മുന്നിൽ അഞ്ചു മിനിറ്റോ പത്തു മിനിറ്റോ ചെലവിടാത്ത ആളുകളുടെ വംശം കുറ്റിയറ്റു പോയി എന്ന് പറയാനാകുമോ? ഒരു ലേഖനമോ പുസ്തകമോ സമയമെടുത്ത് വായിച്ചു തീർക്കുന്ന ആളുകൾ ഇല്ലാതായെന്നു പറയാമോ? സംഗീതവും സിനിമയുമെല്ലാം മുറിച്ചു മുറിച്ചു കേൾക്കാനും കാണാനും കഴിയുന്ന ഒരു സന്ദർഭത്തിലാണ് നാം ജീവിക്കുന്നത്. അനുഭവങ്ങളുടെ ശിഥിലീകരണവും ലോകവീക്ഷണത്തിന്റെ ശിഥിലീകരണവും സമഗ്രതയില്ലായ്മ്മയും ഒക്കെ ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. അന്യമനസ്കതയാണ് കാലത്തിന്റെ സവിശേഷത. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ശലഭങ്ങളെപ്പോലെ നാം ചിറകടിച്ചു പൊയ്ക്കൊണ്ടേയിരിക്കുന്നു. 'കരുതുവതിഹ ചെയ്യവയ്യ, ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം...ആയുഃസ്ഥിരതയുമില്ല ..' എന്ന് കുമാരനാശാൻ പറഞ്ഞത് ഇവിടെ സംഗതമാണ്. പക്ഷെ ചെറിയൊരു വ്യത്യാസം; നമ്മളിൽ അധികം പേരും ഒന്നും ചെയ്യാനായി കരുതുന്നില്ല എന്നതാണ് സത്യം. ചെയ്യാൻ വരുതി ലഭിക്കുന്നതിൽ വിചാരം നിന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ല. കൊറോണക്കാലം വന്നതോടെ യക്ഷപ്രശ്നം ഒന്നുകൂടി സംഗതമാവുകയും 'ഇരതേടിയെത്തുന്ന ചെന്നായ, ഏതോ തിരിവിൽ അല്ല,' നമുക്ക് അറിയാവുന്ന ഇടങ്ങളിൽത്തന്നെ നിൽക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്യുന്നതോടെ ആയുസ്സിന്റെ കാര്യത്തിൽ മുമ്പത്തേക്കാൾ സ്ഥിരതയില്ലെന്നായി.

ഇത്രയൊക്കെയായിട്ടും മനുഷ്യന്റെ ജീവിതകാമന കുറഞ്ഞിട്ടില്ല. പക്ഷെ വേണ്ടത്ര മുന്നറിയിപ്പുകളോടെയാണ് കാര്യങ്ങൾ നടക്കുന്നത്. ലേഖനങ്ങൾക്കൊപ്പം, വിഡിയോകൾക്കൊപ്പം അത് എത്ര സമയം കൊണ്ട് വായിച്ചു തീർക്കാം എന്നും എത്ര സമയം കൊണ്ട് കണ്ടോ കേട്ടോ തീർക്കാമെന്നും മുന്നറിയിപ്പ് ലഭിക്കുന്നു. ഇപ്പോൾ വായനക്കാരന് അല്പം തെരെഞ്ഞെടുപ്പ് സ്വാതന്ത്ര്യം ലഭിക്കുന്നു. അവനു പാഠത്തിന്റെ വലുപ്പത്തിനു മേൽ മനസ്സ് മടുത്തോ, അൽപപാഠത്തിനു മുന്നിൽ 'ഉടനടി കാര്യം മനസ്സിലായി' എന്ന വ്യാജസന്തോഷം കൊണ്ടോ നിൽക്കേണ്ടി വരുന്നില്ല. ഇപ്പോൾ തിരക്കെങ്കിൽ പിന്നീട് വായിക്കാം, അതിനായി ഇത്ര സമയം കണ്ടെത്താം എന്നുള്ള തീരുമാനങ്ങളിൽ വായനക്കാരന് എത്തിച്ചേരാൻ കഴിയുന്നു. പിന്നെ വിവരവും ജ്ഞാനവും ഡാറ്റയും അനുനിമിഷം വർധിക്കുകയും പ്രസരണം ചെയ്യപ്പെടുകയും ചെയ്യുന്ന ലോകത്തിൽ എല്ലാം എല്ലാവര്ക്കും മനസ്സിലാക്കണമെന്നും എല്ലാം എല്ലാവരും മനസ്സിലാക്കണം എന്നും കരുതുന്നതിൽപ്പരം മൂഢത്വം മറ്റൊന്നില്ല. നമുക്ക് വിഷയ വിദഗ്ധരുടെ സേവനം തിരികെ കൊണ്ടുവരേണ്ടുന്ന കാലമായിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ വർധിക്കുന്നത് വിഷയത്തിന്മേൽ അഗാധമായി പോകാൻ കഴിയാത്തതിന്റെ ഫലമായാണ്. അതൊരു കുഴപ്പമല്ല. ലോലഹൃദയർക്കും രസികർക്കും അത് വേണം. ഒപ്പം വിദഗ്ധരുടെ വാക്കുകൾ, അവ എത്ര ദൈർഘ്യമേറിയവയായാലും വായിക്കപ്പെടുന്നു.

(പുത്തൻ നട )

ഇത്രയും നേരം നാം വായനക്കാരെക്കുറിച്ചു പറഞ്ഞു. ഇനിയൊരല്പം എഴുത്തുകാരെക്കുറിച്ചു ചിന്തിക്കുക. സോഷ്യൽ മീഡിയയ്ക്ക് വേണ്ടി എഴുതുന്നവർ ഉണ്ട്. എഴുതിയവയെ കൂടുതൽ ആളുകളിൽ എത്തിയ്ക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും ഉണ്ട്. ഇവരുടെ സർഗ്ഗാത്മകത രണ്ടു തരത്തിലുള്ള ശിക്ഷണങ്ങൾക്കും ശീലങ്ങൾക്കും സ്വയം എഡിറ്റിങ്ങിനും വിധേയമായിട്ടാണ് സംഭവിക്കുന്നത്. സോഷ്യൽ മീഡിയയിലെ വായനയ്ക്ക് ഉണ്ടായി വന്നിട്ടുള്ള മുന്നുപാധികളെ കണക്കിലെടുത്ത് എഴുതുന്നവർക്ക് സർഗ്ഗാത്മകത കുറഞ്ഞുപോകുമെന്നൊന്നും ആരും പറയാൻ വഴിയില്ല. പക്ഷെ വായനക്കാരൻ അതിനു മേൽ ചെലവിടുന്ന സമയം, ആ വായന ഉളവാക്കുന്ന പ്രതികരണം എന്നിവ എഴുത്തുകാരന്റെ എഴുത്തു പ്രക്രിയയെ നിയന്ത്രിയ്ക്കുകയും അതിനു പശ്ചാത്തലമായി പ്രവർത്തിക്കുകയും ചെയ്യുന്നു. എന്നാൽ സാമൂഹ്യമാധ്യത്തിലെ വായനക്കാരനെ അല്ലാതെ, സാമൂഹ്യ മാധ്യമങ്ങൾക്ക് പുറത്ത് കേവലമായ ഒരു വായനാശീലത്തിൽ നിൽക്കുന്ന ഒരു വായനക്കാരനെ എഴുത്തുകാരൻ അറിയുന്നുണ്ട്. അയാൾക്ക് ഒരു മുഖമില്ല. ആരായിരിക്കാം തന്റെ എഴുത്തുകൾ വായിക്കുക എന്നതിനെക്കുറിച്ചു തികച്ചും അമൂർത്തമായ ഒരു ധാരണയെ അപ്പോൾ ഉണ്ടാവുകയുള്ളൂ. അപ്പോൾ എഴുത്തിനെ സ്വാധീനിക്കാൻ ആ വായനക്കാരൻ നിലനിൽക്കുന്ന സാമൂഹിക പശ്ചാത്തലമോ അയാൾക്ക് വായനയ്ക്കായി ചെലവഴിക്കാൻ കഴിയുന്ന സമയമോ എഴുത്തിനുള്ള മുന്നുപാധികൾ ആകാതെ വരുന്നു.

'ഒരു ഗ്രാമത്തിന്റെ കഥ' എന്നത് അത്തരത്തിൽ ഉള്ള ഒരു എഴുത്താണ്. ഞാൻ വളർന്ന ഗ്രാമമാണ് വക്കം. അതേക്കുറിച്ചുള്ള ഒരു കഥ. അത് വായിക്കുന്നതിൽ മുൻപിട്ടു നിൽക്കാൻ സാധ്യതയുള്ളത് വക്കത്തുകാർ ആയിരിക്കും എന്നത് എനിയ്ക്കറിയാമായിരുന്നെങ്കിലും, ആ എഴുത്തിലൂടെ വെളിപ്പെടുന്ന വക്കം എന്ന ഗ്രാമം എല്ലാ ഗ്രാമങ്ങളിലേക്കും പകർന്നാടാൻ കഴിവുള്ള ഒന്നായിരിക്കും എന്നറിയാമായിരുന്നു. അത് കൊണ്ട് തന്നെ വക്കത്തുകാർ എന്ന പരിമിതമായ ഒരു വായനാസമൂഹത്തിനെ അഭിസംബോധന ചെയ്തുകൊണ്ടോ, അവരുടെ പരിചയങ്ങളുടെ കഥകൾ മാത്രം എഴുതിക്കൊണ്ടോ ആയിരുന്നില്ല എഴുത്തു പുരോഗമിച്ചത്. അതിനാൽ, എഴുത്തിന്റെ ദൈർഘ്യം എനിയ്ക്കൊരു പ്രശ്നം ആയതേയില്ല. ഇതൊരു കുറിപ്പുകളുടെയോ ലേഖനങ്ങളുടെയോ സമാഹാരം എന്ന നിലയിൽ അല്ല ചിന്തിക്കപ്പെട്ടതും എഴുതപ്പെട്ടതും. ഒരു പുസ്തകം എന്ന രീതിയിൽ തന്നെയാണ് ഇതിന്റെ ബീജാവാപം നടന്നത്. എന്നാൽ ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ, എഴുത്തിലൂടെ പരുവപ്പെടുമായിരുന്ന ഗ്രാമകഥകൾ അല്ല എഴുത്ത് എന്ന പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞു വന്നത്. അതെന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. അത് അങ്ങനെ ആകാനുള്ള സാധ്യത ഞാൻ തള്ളിക്കളഞ്ഞിരുന്നില്ല.


(ജോണി എം എൽ പഴയ ചിത്രം)


എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു. അത് 'ഞാൻ' എന്ന ആഖ്യാതാവിന്റെ അഭാവം ആയിരുന്നു. എല്ലാ ആഖ്യാനങ്ങളിലും ഒരു കർത്തൃപുരുഷൻ ഉണ്ടായിരിക്കും (സ്ത്രീകളാണെങ്കിൽ കർത്തൃ സ്ത്രീ). ഒന്നാമത്തെ അധ്യായത്തിൽ ആ 'ഞാൻ' ആയിരുന്നു കഥ പറഞ്ഞു തുടങ്ങിയത്. രണ്ടാം അധ്യായം ആകുമ്പോഴേയ്ക്കും ആ ഞാൻ അപ്രത്യക്ഷമാവുകയാണ് ചെയ്തത്. എല്ലാ കഥകളിലെയും നായകനോ നായികയോ ആഖ്യാതാവ് തന്നെ ആയിരിക്കെ, ഞാൻ എഴുതി വന്ന ഗ്രാമത്തിന്റെ കഥയിൽ നിന്ന് 'ഞാൻ' അപ്രത്യക്ഷമാവുകയും അതിന്റെ സ്ഥാനം ഒരു 'നോട്ടം' ഏറ്റെടുക്കുകയും ചെയ്തു. ഈ നോട്ടം അഥവാ ഗെയ്‌സ് (gaze), സിനിമകളുടെ കാര്യത്തിൽ പുരുഷനോട്ടം ആണെന്ന് ലോറ മുൾവേ എന്ന സൈദ്ധാന്തിക സഥാപിച്ചെടുത്തിട്ടുണ്ട്. 'ഒരു ഗ്രാമത്തിന്റെ കഥ' യിൽ നോട്ടത്തിന്റെ പുരുഷാധിപത്യ സ്വഭാവത്തെ കടിഞ്ഞാണിട്ട് നിറുത്തുവാൻ ഞാൻ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. വളരെക്കുറച്ച് സ്‌ത്രീകളെക്കുറിച്ചു മാത്രമേ ഈ പുസ്തകത്തിൽ ഞാൻ എഴുതിയിട്ടുള്ളൂ. അതിനു കാരണം ഞാൻ ഗ്രാമത്തിലെ സ്ത്രീകളെക്കുറിച്ച് മനസ്സിലാക്കിയിരുന്നില്ല എന്നല്ല, മറിച്ച് എല്ലാ ഗ്രാമങ്ങളിലും എന്ന പോലെ വക്കം എന്ന ഗ്രാമത്തിലും സ്ത്രീകൾക്ക് സഹനടികളുടെ സ്ഥാനം മാത്രമേ പൊതുജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്വന്തം ജീവിതം കൈയിലെടുത്തു ജീവിച്ച പല സ്ത്രീകളെയും എനിയ്ക്കറിയാം. അവരെക്കുറിച്ച് എഴുതിയാൽ അത് പല കാരണങ്ങളാലും ഉചിതം ആകില്ലെന്നത് കൊണ്ടാണ് അത് എഴുതാതിരുന്നത്. അവരെ ആവിഷ്കരിക്കാൻ എനിയ്ക്ക് എപ്പോഴെങ്കിലും ഫിക്ഷന്റെ സഹായം തേടേണ്ടി വരും. ഫിക്ഷൻ എന്ന് പറഞ്ഞാൽ പേരുമാറ്റുക എന്ന് മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളു. സ്ത്രീകളുടെ ജീവിതങ്ങൾ നേരിട്ടങ്ങ് എഴുതിയാൽ മാത്രം മതി; ഏതൊരു ഫിക്ഷനെയും അത് അതിശയിക്കും.

എത്രയേറെ ദൈർഘ്യമാർന്ന അധ്യായങ്ങൾ ആയിട്ടുകൂടി ഞാൻ പ്രതീക്ഷിക്കാത്ത അനേകം പേർ, വക്കം എന്ന ഗ്രാമവുമായി ബന്ധം പോലുമില്ലാത്തവർ ഇതിനെ സാമൂഹ്യമാധ്യമത്തിൽ പിന്തുടരുകയും സ്നേഹസമ്പൂര്ണമായ പിന്തുണ നൽകുകയും ചെയ്തു. ദീർഘമായ കാര്യങ്ങൾ വായിക്കില്ല എന്നുള്ള പൊതുബോധം ശരിയല്ലെന്ന് തെളിയിക്കുന്ന നിമിഷങ്ങളായിരുന്നു അവ. പക്ഷെ, ഗ്രാമത്തിലുള്ള പലരും, എന്നെ അവർക്കറിയാവുന്ന ചില വിശദീകരണങ്ങളുമായും വിഷയങ്ങളുമായും സമീപിക്കുകയുണ്ടായി. അതൊക്കെയും കൂടി എന്റെ രചനയിൽ ഉൾപ്പെടുത്തണം എന്നൊരു അഭ്യർത്ഥന ഈ എഴുത്തിന്റെ കാലത്തുടനീളം അവർ മുന്നോട്ട് വെച്ചു. ഈ സന്ദർഭത്തിൽ എനിയ്ക്ക് ചെറിയൊരു വിശദീകരണം അതേക്കുറിച്ചു നടത്തേണ്ടതുണ്ട്. 'ഞാൻ' എന്ന വാക്ക് ഈ പുസ്തകത്തിൽ ഒരു പത്തു പ്രാവശ്യമോ മറ്റോ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ 'ചരിത്രം' എന്ന വാക്ക് ഞാൻ ഈ പുസ്തകത്തിൽ നിന്നും വളരെ ബോധപൂർവം മാറ്റി നിറുത്തിയിരുന്നു. എന്നിട്ടും, വിചിത്രമെന്നു പറയട്ടെ ഈ  അധ്യായങ്ങളെ ഗ്രാമത്തിലുള്ളവരും ഗ്രാമത്തിൽ നിന്നുള്ള പ്രവാസികളും വായിച്ചെടുത്തത് വക്കത്തിന്റെ ചരിത്രം എന്ന നിലയിലായിരുന്നു.


(വക്കം ലക്ഷ്മണൻ - ജോണി എം എൽ -ന്റെ പിതാവ്)


ജീവൽ കഥാപാത്രങ്ങളുടെ പേരുകൾ അതെപടി ഉപയോഗിച്ചു, അവരുടെ 'ചരിത്രം' കുറെയൊക്കെ സ്പർശിച്ചു, സ്ഥലനാമങ്ങളും ബന്ധങ്ങളുമൊക്കെ യഥാതഥമായി അവതരിപ്പിച്ചു എന്നൊക്കെയാണ് ഇതൊരു 'ചരിത്രം' ആണെന്ന് പറയാൻ അവർ ഉന്നയിച്ച വാദങ്ങൾ. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു കൃതി മാത്രമാണ്. എഴുത്തിലൂടെ ഒരു ഗ്രാമത്തെക്കുറിച്ചു പറയാൻ കഴിയുന്ന കാര്യങ്ങൾ പറയുക. ഇതിലെ സംഭവങ്ങളുടെ തെരെഞ്ഞെടുപ്പുകളെല്ലാം എഴുത്ത് സ്വാഭാവികമായി ഓർമ്മയിൽ നിന്ന് തെരെഞ്ഞെടുത്തവയാണ്. യാതൊരു തരത്തിലുള്ള മുന്നൊരുക്കമോ, റഫറൻസുകളോ ഉപയോഗിക്കാതെയാണ്, കേവലം ഓർമ്മയെ മാത്രം ഉപജീവിച്ചു കൊണ്ടാണ് ഒക്കെയും എഴുതിയത്. ഓർമ്മകൾ എന്നത് അവയുടെ ഘടനയിൽത്തന്നെ ഒരു ആഖ്യാനമാണ്. വേറൊരു വിധത്തിൽ പറഞ്ഞാൽ ഒരു ആഖ്യാനത്തിനുള്ളിൽ ആണ് ഓർമ്മകൾ നിൽക്കുന്നത്. ആഖ്യാനം ഇല്ലെങ്കിൽ ഓർമ്മയും ഇല്ല. മറന്നു പോയി എന്ന് പറയുന്നത് ആഖ്യാനത്തിനു പുറത്തായിപ്പോകുന്ന കാര്യങ്ങളെ കുറിച്ചാണ്. വായനക്കാരെ സംബന്ധിച്ചിടത്തോളം എന്റെ ആഖ്യാനം അവരുടെ ഓർമ്മകൾക്ക്/ഓർമ്മകളുടെ ആഖ്യാനങ്ങൾക്ക് ഒരു ട്രിഗർ ആയി. അത് അവരുടെ ഓർമ്മകളെ ഉത്തേജിപ്പിച്ചു.

ദേശാഭിമാനവും പ്രാദേശികാഭിമാനവും ഭാഷാഭിമാനവും മതാഭിമാനവും ഒക്കെ മനുഷ്യന് ഉണ്ടാകും. അത് രൂക്ഷമാകുന്നത് പ്രവാസത്തിലും കുടിയേറ്റത്തിലും നാടുകടത്തലിലും ഒക്കെയാണ്. കാരണം നാട്ടിലുണ്ടായിരുന്നപ്പോൾ നാടിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഓർമ്മകളുടെ ആഖ്യാനത്തിന്റെ രൂപത്തിൽ അവരുടെ ഉള്ളിൽ ഉണ്ട്. ഉത്സവങ്ങൾ, ആഘോഷങ്ങൾ, പ്രമുഖരുടെ സന്ദർശനങ്ങൾ, വാർത്തകൾ, സാഹിത്യം, സിനിമ, സംഗീതം ഒക്കെയും ഈ ഓർമ്മകളെ ഉത്തേജിപ്പിക്കുകയും പുതിയ ആഖ്യാനസാധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അഭിമാനിയായ മനുഷ്യൻ ഇതിനെയൊക്കെയും തന്റെ നാടിൻറെ ചരിത്രമായിട്ടാണ് കാണുന്നത്. ചരിത്രത്തിന്റെ സാങ്കേതികമായ നിർവചനങ്ങൾ ഒന്നും അവിടെ പ്രസക്തമല്ല. ഗ്രാമത്തിന്റെ ആഖ്യാനം/ഗ്രാമത്തിനെ കുറിച്ചുള്ള ആഖ്യാനം ഒക്കെയും ഗ്രാമത്തിന്റെ ചരിത്രമായി വ്യാഖ്യാനിക്കപ്പെടാനുള്ള ഒരു പ്രവണത ഉണ്ടാവുകയും വരുടെ വ്യക്തിഗതമായ ഓർമ്മകളിൽ ഉള്ള കാര്യങ്ങൾ  മുൻപിലുള്ള ആഖ്യാനത്തിൽ ഇല്ലെങ്കിൽ അത് ചരിത്ര രചനയിൽ വന്ന പോരായ്മയായി കണക്കാക്കുകയും ചെയ്യുന്നു.


(കെ കൃഷ്ണമ്മ - ജോണി എം എൽ -ന്റെ മാതാവ്)


ചരിത്രം എന്നത് ഏകശിലാത്മകമായ ഒന്നല്ല. ചരിത്രം 'ചരിത്രങ്ങൾ' ആണ്. ചരിത്രങ്ങളും ആഖ്യാനങ്ങളാണ്. ചിലതിനു മുഖ്യധാരാ സാധുത ലഭിയ്ക്കും. മറ്റുചിലതിനു പ്രാദേശികമായി ഒതുങ്ങേണ്ടി വരും. കഥകളും ഗാനങ്ങളും പാട്ടുകളും ചരിത്രം അല്ല. അവയിൽ ചരിത്രത്തിന്റെ അംശങ്ങൾ കടന്നുവരുന്നുണ്ടാകും. സ്വർണ്ണം അരിച്ചെടുക്കുന്നവർ മണ്ണ് ആണ് അരിക്കുന്നത്. മണ്ണിൽ സ്വർണ്ണത്തിന്റെ അംശം കാണും എന്നാൽ അത് സ്വർണ്ണ ഖനി അല്ല. ചരിത്രം എന്നത് ഒരു വലിയ സംവർഗ്ഗമാണ്. ഒരു വലിയ കാലത്തെ ഒരു വലിയ ജനതയുടെ ജീവിതത്തെയും സാമൂഹികവളർച്ചയെയും തളർച്ചയെയും സാംസ്കാരികരൂപീകരണങ്ങളെയും ഒക്കെ നിർണ്ണയിക്കുകയും അതേസമയത്ത് തന്നെ അതിന്റെ ഭാഗമായി വളരുകയും ചെയ്യുന്ന ഒന്നാണ്. ചരിത്രം ഒരു എടുപ്പും അതിന്റെ നിർമ്മാണ സാമഗ്രികളും ആ നിർമ്മാണ പ്രക്രിയയുമാണ്. അതിനൊരു സ്ഥൂലദൃശ്യതയുണ്ട്. ഊറിക്കൂടിയ സംസ്കാരമാണ് ചരിത്രമെന്നും ഊറിക്കൂടിയ ചരിത്രമാണ് സംസ്കാരമെന്നും നമുക്ക് തിരിച്ചും മറിച്ചും നിർവചിക്കാം. എന്നാൽ പ്രാദേശികമായി എല്ലാം തന്നെ ചരിത്രത്തോട് ചേർന്ന് നിൽക്കണം എന്ന നിര്ബന്ധമില്ല. ഒരു വലിയ എടുപ്പിന്റെ ഭാഗമായ തുടർച്ചകളോ, ചായ്പുകളോ, ഗ്രാമസ്വരൂപങ്ങളോ സമുച്ചയങ്ങളോ ഒക്കെയായി ചരിത്രത്തിനു വിവിധങ്ങളായ പ്രത്യക്ഷങ്ങൾ ഉണ്ടാകാം.

ബൃഹദാഖ്യാനങ്ങളുടെ തകർച്ചയ്ക്ക് ശേഷം സൂക്ഷ്മചരിത്രങ്ങൾക്കും സൂക്ഷ്മ ആഖ്യാനങ്ങൾക്കും പ്രസക്തി വർധിച്ചിട്ടുണ്ട്. സൂക്ഷ്മചരിത്രങ്ങൾക്കും ആഖ്യാനങ്ങൾക്കും മുഖ്യധാരാ ചരിത്രത്തിനു വേണ്ട അധികാരത ഉണ്ടായിക്കൊള്ളണം എന്ന നിര്ബന്ധമില്ല. ഒരു സമൂഹത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളെയും ഘടകങ്ങളെയും നിർധാരണം ചെയ്യുന്നതിൽ ഈ സൂക്ഷ്മ ആഖ്യാനങ്ങൾക്ക് വലിയ പങ്കുണ്ടാകും. എന്നാൽ ഇവയെ പരമ്പരാഗതമായ അർത്ഥത്തിൽ ചരിത്രം എന്ന് ഉറപ്പിച്ചു പറയുന്നത് തെറ്റായിരിക്കും. ചരിത്രത്തിൽ നിന്ന് പലകാരണങ്ങളാൽ നിഷ്കാസിതമായതോ അവഗണിക്കപ്പെട്ടതോ പ്രക്ഷിപ്തമെന്നു കരുതി മാറ്റി നിറുത്തിയവയെയൊ പിന്നീട് വിശകലനത്തിന് ശേഷം ചരിത്രവുമായി കൂട്ടിച്ചേർക്കാൻ കഴിയും. നമ്മുടെ പുതിയ നവോത്ഥാന വ്യവഹാരത്തിൽ അങ്ങനെ ഒരുപാട് വീണ്ടെടുപ്പുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മുഖ്യധാരാ ചരിത്രവുമായി പാർശ്വികമായോ നേരിട്ടോ ബന്ധപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് ഒരു ദേശത്തിനോ അവിടെയുള്ള എല്ലാവർക്കുമോ ചരിത്രപ്രസക്തി കൈവരുന്നില്ല. അവർക്ക് നേടാൻ കഴിയുന്നത് ദേശകഥയിലെ കഥാപാത്രങ്ങൾ എന്ന പ്രസക്തി മാത്രമാണ്. 'ഒരു ഗ്രാമത്തിന്റെ കഥ' ഈ അർത്ഥത്തിൽ ഗ്രാമത്തിലെ വ്യക്തികളുടെ കഥകൾ ആണ്. അതിനെ ചരിത്രമായി തെറ്റിദ്ധരിച്ച പലരും ഈ ചരിത്രത്തിൽ ചില കൂട്ടിചേർക്കലുകൾ വേണമെന്ന് നിർബന്ധം പിടിച്ചിരുന്നു. അവരെയൊക്കെ സ്നേഹപൂർവ്വം ഞാൻ ഒഴികഴിവുകൾ പറഞ്ഞു നിറുത്തുകയാണ് ചെയ്തിരിക്കുന്നത്. പിന്നെ ഉണ്ടായിട്ടുളളത്, ആഖ്യാനത്തിൽ, സ്വാഭാവികമായും ഓർമ്മയിൽ നിന്ന് മാത്രം പറയുന്ന ഒരു കാര്യത്തിൽ ചില വസ്തുതാപരമായ വീഴ്ചകൾ ഉണ്ടാകാം. അത്തരത്തിൽ ചൂണ്ടിക്കാണിച്ചവയെല്ലാം തിരുത്താനുള്ള ശ്രമം നടത്തിയിട്ടുണ്ട്.


(വക്കം ലക്ഷ്മണൻ -കൃഷ്ണമ്മ വിവാഹദിനം)


ഏതാണ്ട് അഞ്ച് അധ്യായങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും സ്വദേശത്തു നിന്നും വിദേശത്തു നിന്നും ഒക്കെ ലഭിച്ച നിരീക്ഷണങ്ങളിൽ പ്രധാനമായി തോന്നിയത്, എന്റെ ഓർമ്മശക്തിയെക്കുറിച്ച് വായനക്കാരുടെ അതിശയപ്പെടലുകളും അഭിനന്ദനങ്ങളുമായിരുന്നു. എഴുത്തുകാരുടെ ഒരു രഹസ്യം ഞാൻ ഇവിടെ പങ്കിടുകയാണ്. സത്യത്തിൽ അങ്ങനെ അനിതരസാധാരണമായ ഒരു ഓർമ്മശക്തിയും എനിയ്ക്കില്ല. എന്നാൽ ഞാൻ മുൻകൂട്ടി തയാറാക്കിയ നോട്ടുകളും ഉപയോഗിച്ചിട്ടില്ല. പുസ്തകത്തിന്റെ ഒടുക്കമുള്ള അധ്യായങ്ങൾ എഴുതുമ്പോഴേയ്ക്കും സാങ്കേതികമായ ഒരു ഉത്തരവാദിത്തബോധം കാരണം ചിലരെയൊക്കെ വിളിച്ചു അവരെക്കുറിച്ചു ഞാൻ മനസ്സിലാക്കിയിരിക്കുന്നു കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പു വരുത്തി അത്രമാത്രം.  പിന്നെ എങ്ങനെയാണ് ഇത്രയും വ്യക്തികളെക്കുറിച്ച്, ഇത്രയും സംഭവങ്ങളെക്കുറിച്ച് ഒക്കെ ഞാൻ ഓർത്തിരുന്നത്? സത്യത്തിൽ എല്ലാവര്ക്കും ഇത്രയും ഓർമ്മകൾ ഒക്കെയുണ്ടാകും. നേരത്തെ പറഞ്ഞത് പോലെ ഓർമ്മകൾ ഒരു ആഖ്യാനരൂപത്തിൽ ആണ് നിലകൊള്ളുന്നത്. ആ ഘടനയ്ക്ക് ഒരു ഭാഷയുണ്ടെന്നു ഭാഷാശാസ്ത്രജ്ഞന്മാരും അപനിർമ്മാണ സൈദ്ധാന്തികരും പറയുന്നു. ഒരു ഘടനയിലേയ്ക്ക് കടന്നു ചെന്നാൽ അതിനോട് അനുബന്ധിച്ച എല്ലാ ഘടനകളും അത് തുറന്നിടും. ഒരു കാര്യത്തെക്കുറിച്ചു ഗവേഷണം ചെയ്തു നോട്ടു തയാറാക്കി എഴുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവമാണിത്.

അപ്പോൾ ഓർമ്മകളെ എഴുതുക എന്നതാണ് പ്രധാനം. ഓർമ്മയ്ക്ക് ഒരു ഭാഷയുണ്ട്. എന്നാൽ ആ ഓർമ്മയെ എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമാണ്. ആ ഭാഷയ്ക്ക് ചിലപ്പോൾ ഒരു ഓട്ടോണോമി നമുക്ക് സമ്മതിച്ചു കൊടുക്കേണ്ടി വരും. ഓരോ വാക്കും ഓരോ അഭിവ്യഞ്ജനവും പൂർവ്വങ്ങളായ അനേകം സമാന സാഹചര്യങ്ങളെക്കൂടി ഉൾക്കൊള്ളുന്നുണ്ട്. അങ്ങനെയാണ് വ്യക്തിഗതമായ ഒരു അനുഭവം ഭാഷയിലെ ആവിഷ്കാരത്തിലൂടെ മാനകസ്വഭാവവും പ്രാപഞ്ചികതയും കൈവരിക്കുന്നത്. വക്കത്ത് തൊണ്ട് അഴുകുന്ന മണം എങ്ങനെയെല്ലാം നമ്മുടെ ബോധത്തിൽ നിലനിൽക്കുന്നു എന്ന് എഴുതുമ്പോൾ അത് ആ സന്ദർഭത്തിലെ ഗന്ധം മാത്രമായി ചുരുങ്ങാതെ അതുമായി ബന്ധപ്പെട്ട മനുഷ്യരുടെയും അവരുടെ ജീവിതങ്ങളുടെയും യാത്രകളുടെയും സമാനാനുഭവങ്ങളുടെയും ഒക്കെ ഗന്ധവുമായി ഇടകലരുന്നു. അങ്ങനെ അത് പ്രാപഞ്ചികമാകുന്നു. ഓർ വാക്ക് എഴുതുമ്പോൾ അത് തുറന്നിടുന്ന അനുഭവങ്ങളുടെ ഒരു തുടർച്ചയുണ്ട്. ആ തുടർച്ചകളിൽ എവിടെയെങ്കിലും എഴുത്തുകാരന്റെ അനുഭവവും ബന്ധപ്പെട്ടിരിക്കും. അത് ഒരു സ്കാനിംഗ് മെഷീന്റെ ബുദ്ധിയിൽ ഒരു ഇമേജ് തെളിയുന്നത് പോലെ തെളിഞ്ഞു വരുന്നു. പിന്നെ അതിനെ ഭാഷയിലേക്ക് കടത്തിവിടുക മാത്രമേ ചെയ്യേണ്ടൂ.


(ജോളി എം എൽ )


ഞാൻ എന്ന വാക്ക് ഉപയോഗിക്കാതെ ഒരു കാഴ്ചയുടെ ഭാവനയായാണ് ഔർ ഗ്രാമത്തിന്റെ കഥ ഉരുത്തിരിഞ്ഞു വന്നതെന്ന് പറഞ്ഞു. എന്നാൽ ആ കാഴ്ചയ്ക്ക് പിന്നിൽ ഒരാളുണ്ട്. അത് ഞാനാണ്. അദൃശ്യനായ ഒരു ആഖ്യാതാവിന്റെ കാഴ്ചയിൽ പലപ്പോഴും ഒരു വീക്ഷണകോൺ ഉണ്ടായിരിക്കും. നമ്മൾ എവിടെ നിന്ന് നോക്കുന്നു എന്നതാണ് പ്രസക്തം. നോക്കുന്നിടത്ത് നിന്ന് കാണുന്നതാണ് പെർസ്‌പെക്ടീവ് എന്ന് പറയുന്നത്. അത് കേവലമല്ല, ആപേക്ഷികമാണ്. അത് ആഖ്യാതാവിന്റെ രൂപപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഒരു വ്യക്തിയോ സംഭവമോ പലതായി പലരുടെ കാഴ്ചയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയുള്ളതിനാൽ, ഓരോ സംഭവത്തിനും സമാന്തരമായ ഒരു നൂറു സാദ്ധ്യതകൾ കൂടി എഴുത്ത് മുൻകൂട്ടി കാണുന്നുണ്ട്. അതിനാലാണ് വായനക്കാർക്ക്, ഇത് കൂടിയാകാമായിരുന്നു എന്നും, ഇതങ്ങനെയും കൂടിയായിരുന്നില്ലേ എന്നും തോന്നുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഈ പുസ്തകത്തിന്റെ വായന വായിക്കുന്നവരുടെയെല്ലാം ജൈവാനുഭവങ്ങളും കാഴ്ചപ്പാടും കൂടി ചേർന്ന് ഉണ്ടാക്കുന്ന ഒരു സമഗ്രതയാണ്. എന്നാൽ അത് പോലും തുറപ്പുകൾ ഉള്ളതാണ്. അതിലൂടെ പുതിയ വ്യാഖ്യാനങ്ങൾക്ക് അകത്തേക്കും പുറത്തേയ്ക്കും സഞ്ചരിക്കാൻ കഴിയും. അതിനാൽ 'ഒരു ഗ്രാമത്തിന്റെ കഥ' ഒരു തുറന്ന പുസ്തകമാണ്.

രചനയിലുടനീളം എന്നോട് പല വായനക്കാരും ചോദിച്ചത് ഇതിൽ 'ഞാൻ ' എവിടെ എന്നായിരുന്നു. 'ഞാൻ' എന്ന എഴുത്തുകാരനും വക്കം എന്ന ഗ്രാമത്തിൽ വളർന്നവനുമായ ജോണി എം എൽ എന്ന വ്യക്തിയും ഈ ആഖ്യാനങ്ങളിൽ നിന്ന് മറഞ്ഞു നിൽക്കുന്നതെന്ത് എന്ന് പലരും ചോദിച്ചു. മനു ഗോപിനാഥ് എന്ന പ്രിയസുഹൃത്ത് പറഞ്ഞത്, 'നീ നിന്നെക്കുറിച്ചെഴുമ്പോഴേ നിനക്ക് എന്നെക്കുറിച്ചും എഴുതാനാകൂ. നീ എന്നെക്കുറിച്ച് എഴുതണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ നീ നിന്നെക്കുറിച്ചും എഴുതുക." എന്റെ അസാന്നിധ്യം അത്ര 'ശരിയല്ല' എന്ന് തോന്നിയ  നിയമജ്ഞനും ജില്ലാ ജഡ്ജിയും പ്രിയസുഹൃത്തുമായ കമനീഷ്‌ കുഞ്ഞുരാമൻ പറഞ്ഞത് 'നീ നിന്നെക്കുറിച്ചു എഴുതാതിരിക്കേണ്ട,' എന്നാണ്. അപ്പോൾ ഞാൻ മാർക്കോപോളോയെ ഓർത്തു. മാർക്കോ പോളോ എന്ത്‌കൊണ്ടാണ് ലോകത്തിലെ സുന്ദരങ്ങളായ എല്ലാ നഗരങ്ങളെയും കുറിച്ച് എഴുതുമ്പോഴും വെനീസിനെക്കുറിച്ചു മാത്രം എഴുതാത്തതെന്ന് ചക്രവർത്തി ചോദിച്ചു. അപ്പോൾ മാർക്കോ പോളോ പറഞ്ഞു, 'ഞാൻ ഏതു നഗരത്തിനെക്കുറിച്ച് എഴുതുമ്പോഴും അത് വെനീസിനെക്കുറിച്ചായിരുന്നല്ലോ!" ഇത് ഞാൻ പറയുന്നതിന് മുൻപ് തന്നെ കമനീഷ്‌ എനിയ്ക്ക് ശിവാജി ഗണേശൻ, കലൈജ്ഞർ കരുണാധിയെക്കുറിച്ചു പറഞ്ഞത്, ശിവാജിയുടെ ശബ്ദത്തിൽ പറയുകയും അതിന്റെ വീഡിയോ അയച്ചു തരികയും ചെയ്തു. ശിവാജി ഗണേശൻ വേദിയിൽ നിന്ന് ചോദിക്കുകയാണ്, "പ്രിയ കൂട്ടുകാരാ, ഞാൻ എന്താണ് നിങ്ങളെക്കുറിച്ചു പറയേണ്ടത്, നീയില്ലാതെ ഞാനില്ലല്ലോ, അതിനാൽ നിന്നെക്കുറിച്ചു പറയുന്നതെല്ലാം എന്നെക്കുറിച്ചു കൂടി ആകുമല്ലോ, അതിനാൽ നിന്നെ പുകഴ്ത്തുന്നത് എന്നെ പുകഴ്ത്തും പോലെ ആകുമല്ലോ."


(ശിവാജി ഗണേശൻ)


വക്കത്തെ കുറിച്ചെഴുതിയതിൽ 'ഞാൻ' എന്ന വാക്കേ ഇല്ലാതെയുള്ളൂ. അതിൽ ഞാൻ ഓരോ വാക്കിലും ഉണ്ട്. എന്നെക്കുറിച്ചല്ലാതെ മറ്റൊന്നും വക്കത്തെ കുറിച്ചെഴുതുമ്പോൾ ഞാൻ ഓർക്കുന്നില്ല. എന്നിലൂടെ സാധ്യമായ ഒരു അത്ഭുതഗ്രാമമാണ് വക്കം. അതിൽ സംഭവിക്കാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. വക്കം ലക്ഷ്മണൻ എന്ന പഴയ ആർ എസ് പി നേതാവ് ഗ്രാമസേവയോക്കെ കഴിഞ്ഞു വിവാഹം കഴിച്ചപ്പോൾ വയസ്സ് നാല്പതായിരുന്നു. വക്കത്ത് തന്നെയുള്ള കൃഷ്ണമ്മ എന്ന ഒരു സ്ത്രീയെയാണ് വിവാഹം കഴിച്ചത്. അവരാണ് പിന്നീട് എന്റെ മാതാപിതാക്കൾ ആയത്. ഞാൻ ജനിച്ചത് വക്കത്തായിരുന്നില്ല. തിരുവനന്തപുരത്ത് തൈക്കാടിനടുത്ത് മേട്ടുക്കടയിലുള്ള ഒരു വാടക വീട്ടിലായിരുന്നു ഞാൻ ജനിച്ചത്; എന്ന് വെച്ചാൽ ആശുപത്രിയിൽ ജനിച്ച ഞാൻ ചെന്നെത്തിയ വീട് അതായിരുന്നു. മൂന്നര നാല് വയസ്സുവരെ അവിടെ വളർന്നു. ഒരു നഴ്‌സറി സ്‌കൂളിൽ പോയ ഓർമ്മയുണ്ട്. മാതാപിതാക്കൾ തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗം വഹിച്ചിരുന്നു എന്നതാണ് എന്റെ ജന്മം നഗരത്തിലാകാൻ കാരണം. എല്ലാ മാതാപിതാക്കളും മക്കളുടെ പഠനാർത്ഥം നഗരത്തിലേക്ക് വീടുമാറുകയാണ് ചെയ്യുന്നത്. എന്നാൽ എന്റെ മാതാപിതാക്കൾ എന്നെ സ്‌കൂളിൽ ചേർക്കാൻ സമയമായപ്പോഴേയ്ക്കും വക്കത്ത് വീട് വെച്ച് തിരികെ വന്നു. റൈറ്റർ വിള സ്‌കൂളിൽ അങ്ങനെയാണ് ഞാൻ പഠനം ആരംഭിച്ചത്.

പിതാവായ വക്കം ലക്ഷ്മണൻ പിൽക്കാലത്ത് കോൺഗ്രസിൽ ചേർന്നു. ആവശ്യമില്ലാത്ത ഒരു പരിപാടിയായിരുന്നു. പക്ഷെ സോഷ്യലിസ്റ്റ് വിപ്ലവം നടക്കില്ലെന്നു മനസ്സിലായത് കൊണ്ടോ കൂടെ പ്രവർത്തിച്ച കെ പങ്കജാക്ഷനും ശ്രീകണ്ഠൻ നായരും ഒക്കെ പാർട്ടിയിൽ ഉയരുന്നത് കണ്ടത് കൊണ്ട് താൻ തഴയപ്പെട്ടു എന്നുള്ള വിഷാദം പിടികൂടിയത് കൊണ്ടോ ആയിരിക്കാം ഇത്തരമൊരു പാർട്ടി മാറ്റം ഉണ്ടായത്. എന്തായാലും രാഷ്ട്രീയത്തെക്കാൾ ഉപരി സാമൂഹ്യ സേവനം ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനപരിപാടികളിൽ ഒന്ന്. എന്റെ വീട് ഒരു കമ്മിറ്റി ഓഫീസ് ആയിരുന്നു. അതായത് വക്കം ഗ്രാമക്ഷേമ സമിതിയുടെയും, മറ്റു പല സംഘടനകളുടെയും കമ്മിറ്റി ഓഫിസ്. അബ്ദുൽ റഹിം മുതലാളി, അദ്ദേഹത്തിന്റെ മകൻ ഫാമി, അഡ്വക്കേറ്റ് അമീൻ, വക്കം റഷീദ്, റഷീദ് മാമ എന്ന് നമ്മൾ കുട്ടികൾ വിളിച്ചിരുന്ന മറ്റൊരാൾ, സി വി സുരേന്ദ്രൻ സാർ, വക്കം രവി സാർ തുടങ്ങി പലതലമുറകളിൽ പെട്ട ആളുകൾ കൈമെയ് മറന്നു പല കാര്യങ്ങൾക്കായി എല്ലാ ഞായറാഴ്ചയും വീട്ടിൽ മീറ്റിങ്ങുകൾ കൂടുമായിരുന്നു. ആ കമ്മിറ്റികളിൽ ചെന്നിരിക്കാൻ എനിയ്ക്ക് അനുവാദമുണ്ടായിരുന്നു; ഒരു നിബന്ധന മാത്രം വലിയവരുടെ കാര്യങ്ങളിൽ ഇടയ്ക്കു കയറി സംസാരിക്കരുത്. അങ്ങനെ സംസാരിച്ച സന്ദർഭങ്ങളിൽ നല്ല അടിയും കിട്ടിയിട്ടുണ്ട്.


(വക്കം ലക്ഷ്മണൻ - ജോണി എം എൽ -ന്റെ പിതാവ്)




വക്കം ലക്ഷ്മണൻ എന്ന എന്റെ പിതാവിനെക്കുറിച്ച് എഴുതാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. എന്നാൽ അതൊക്കെയും ഇവിടെ പറയേണ്ട കാര്യമില്ല. എനിയ്ക്ക് കുറെ നാൾ 'മിനി സ്റ്റേഡിയം' എന്ന ഇരട്ടപ്പേര് സ്‌കൂളിൽ ഉണ്ടായിരുന്നു. അതിനു കാരണം ഇതുപോലൊരു കമ്മറ്റി ആയിരുന്നു. കുറെ പ്രമുഖർ ചേർന്ന് ഒരു തീരുമാനം എടുക്കുന്നു. വക്കം സ്‌കൂളിൽ ഒരു മിനി സ്റ്റേഡിയം കൊണ്ടുവരണം. അതിനായി ചില നീക്കങ്ങൾ ഭരണതലത്തിൽ നടക്കുന്നുണ്ടായിരുന്നത് കൊണ്ടാകണം ഇക്കൂട്ടർ കമ്മറ്റിയിൽ അങ്ങനെ തീരുമാനിച്ചത്. അത്തവണ സ്‌കൂൾ ഇലക്ഷനിൽ കെ എസ് യു പാനലിൽ ഞാൻ ജയിക്കുകയും സ്‌കൂൾ സ്പീക്കർ ആവുകയും ചെയ്തു. തെരെഞ്ഞെടുപ്പ് പ്രചാരണം ഒക്കെ വളരെ വമ്പിച്ച രീതിയിലാണ്. എന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വക്കം സ്‌കൂളിൽ മിനി സ്റ്റേഡിയം കൊണ്ട് വരും എന്നുള്ള കാര്യം. അതോടെ എനിയ്ക്ക് മിനി സ്റ്റേഡിയം എന്ന പേര് വീണു. അത് ക്രമേണ ഇല്ലാതാവുകയും ചെയ്തു. ഞാൻ വക്കം സ്‌കൂളിൽ പഠിച്ച കാലയളവിൽ മിനി സ്റ്റേഡിയം വന്നില്ല. പിന്നീടത് വന്നപ്പോൾ വക്കം ലക്ഷ്മണൻ ഓർമ്മയായിക്കഴിഞ്ഞിരുന്നു. ഞാൻ വക്കം വിട്ടുപോവുകയും ചെയ്തിരുന്നു.

ഐ എൻ എ ഹീറോ വക്കം അബ്ദുൽ ഖാദർ എക്കാലവും ചരിത്രത്തിൽ സ്മരിക്കപ്പെടുന്ന രക്തസാക്ഷിയാണ്. 1943 ബ്രിട്ടീഷുകാർ അദ്ദേഹത്തെ തൂക്കിലേറ്റി. അദ്ദേഹത്തിന് വേണ്ടി ഒരു സ്മാരകം സൃഷ്ടിക്കാൻ മുൻകൈ എടുത്തത് വക്കം ലക്ഷ്മണൻ ആയിരുന്നു. അബ്ദുൽ റഹിം മുതലാളി, ഇപ്പോൾ സിംഗപ്പൂരുള്ള ഫാമി അണ്ണൻ എന്ന് വിളിക്കുന്ന ഫാമി ഇവരൊക്കെയായിരുന്നു പ്രധാന പ്രവർത്തകർ. അബ്ദുൽ റഹിം മുതലാളിയുടെ ജ്യേഷ്ഠ സഹോദരനായിരുന്നു വക്കം ഖാദർ. ഇപ്പോൾ കായിക്കരക്കടവിനടുത്ത് വക്കം ഖാദറിന് ഒരു സ്മാരകസ്തംഭം ഉണ്ട്. നിലയ്ക്കാമുക്കിൽ ഒരു സ്മാരകമന്ദിരവും. ഇതിന്റെയെല്ലാം ബീജാവാപം നടന്നത് എന്റെ വീട്ടിൽ വെച്ചായിരുന്നു. ചായകൊണ്ടു കൊടുക്കുന്നവനായും വെറുതെ കേട്ടിരിക്കുന്നവനായും ഇതിലൊക്കെയും ഞാനുമുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിലെല്ലാം സ്‌കൂൾ വിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ സജീവമായി പങ്കെടുത്തിരുന്നു. മൈക്ക് അനൗൺസ്‌മെന്റ്, മുദ്രാവാക്യം രചന, പരസ്യകവിത തുടങ്ങി ഒരുപാട് കാര്യങ്ങൾ തെരെഞ്ഞെടുപ്പ് സമയത്ത് ചെയ്യുമായിരുന്നു. എട്ടാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു അന്ന്.



(ഐ എൻ എ ഹീറോ വക്കം അബ്ദുൽ ഖാദർ മെമ്മോറിയൽ)



'പലിശ, പറ്റുപടി, വൈദ്യനും വാടകയും പകുത്തെടുത്ത പല കള്ളികൾ , ഋണ ധനഗണിതത്തിന്റെ രസഹീനമാം ദുർന്നാടകം' എന്ന് അക്കാലത്തുള്ള ജീവിതത്തെക്കുറിച്ചു ബാലചന്ദ്രൻ ചുള്ളിക്കാട് ഒരു കവിതയിൽ നിരീക്ഷിച്ചിട്ടുണ്ട്. എന്റെ മാതാപിതാക്കളുടെ ജീവിതം ഏകദേശം അങ്ങനെ തന്നെയായിരുന്നു. രണ്ടു പേരുടെ ശമ്പളം കൊണ്ടും കാര്യങ്ങൾ മുട്ടിയ്ക്കാൻ പ്രയാസപ്പെട്ടിരുന്നു എങ്കിലും മാസികകളും പുസ്തകങ്ങളും ധാരാളം വാങ്ങിയിരുന്നു. എൻ ബി എസ്സിന്റെ മാസചിട്ടിയിലും ഡി സി ബുക്സിന്റെ മാസ പുസ്തക ക്ലബ്ബിലും 'അമ്മ അംഗം ആയിരുന്നതിനാൽ മാസം തോറും പുതിയ പുസ്തകങ്ങൾ വീട്ടിൽ എത്തിയിരുന്നു. ധാരാളം മാസികകളും. ഞാനും സഹോദരിയായ ജോളി എം എൽ ഉം ധാരാളം വായിച്ചു തന്നെ വളർന്നു. വക്കത്ത് സി കൃഷ്ണവിലാസം ലൈബ്രറി, വക്കം പഞ്ചായത്ത് ലൈബ്രറി, വക്കം സ്‌കൂൾ ലൈബ്രറി എന്നിവ ധാരാളം പുസ്തകങ്ങൾ വായിക്കാനുള്ള അവസരങ്ങൾ നൽകി. കടയ്ക്കാവൂർ പഞ്ചായത്ത് ലൈബ്രറി, കൊല്ലമ്പുഴ ഫ്രണ്ട്‌സ് ലൈബ്രറി തുടങ്ങിയവയും സ്‌കൂൾ കാലത്ത് തന്നെ ഉപയോഗിച്ചിരുന്നു.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യവും മാർക്സിയൻ ആശയങ്ങളും സോഷ്യലിസ്റ്റ് ചിന്തകളും ശ്രീനാരായണ ഗുരു, ഡോക്ടർ പല്പു തുടങ്ങിയ ദാർശിനികരുടെ ആദർശങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കിണഞ്ഞു ശ്രമിച്ച ഒരാളായിരുന്നു എന്റെ അച്ഛൻ. അമ്മയും ഈ ആശയങ്ങളോട് പൊരുത്തപ്പെട്ടു തന്നെ ജീവിച്ചു. കുട്ടിക്കാലത്ത് തന്നെ എല്ലാ തൊഴിലും ചെയ്തു പരിശീലിക്കണം എന്ന നിർബന്ധം അച്ഛനുണ്ടായിരുന്നു. പുരയിടം കിളയ്ക്കൽ, വീട്ടിനു വെള്ള പൂശൽ, നിർമ്മാണ സാമഗ്രികൾ കൊണ്ടുവരിക തുടങ്ങി എല്ലാ ജോലികളും ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. വിറക് കീറുക, ചന്തയിൽ പോയി തലച്ചുമടായി വിറക് കൊണ്ട് വരിക, സാമാനങ്ങൾ വാങ്ങിക്കൊണ്ടു വരിക, മരാമത്ത് പണികൾ നടക്കുകയാണെങ്കിൽ മൈക്കാട് പണിക്കാരിൽ ഒരാളായി നിൽക്കൽ, പിന്നെ സുനിൽ ലാൽ എന്ന ബാല്യകാല സുഹൃത്തിനൊപ്പം കയറുമായി ബന്ധപ്പെട്ട എല്ലാ പണികളിലും സഹായിയായി പോകൽ എന്നിങ്ങനെ ചുറ്റുപാടും നടന്ന എല്ലാ ജോലികളും ചെയ്യാൻ ശീലിച്ചു. അതിനാൽ ഏതെങ്കിലും ഒരു തൊഴിൽ കുറഞ്ഞതാണെന്നോ കൂടിയതാണെന്നോ എന്ന വിവേചനം കുട്ടിക്കാലത്തു തന്നെ മനസ്സിൽ നിന്ന് ഇല്ലാതെയായി. ഏത് മതക്കാരുടെയും ജാതിക്കാരുടെയും സാമ്പത്തിക വിഭാഗക്കാരുടെയും വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിലും ആരും വിലക്കിയിരുന്നില്ല. ചുറ്റുവട്ടത്തുള്ള മിക്കവാറും എല്ലാ കുട്ടികളും എന്റെ വീട്ടിന്റെ അടുക്കളയിൽ വന്നു കൂടുമായിരുന്നു.


(കായിക്കര ആശാൻ സ്മാരകത്തിൽ നിന്ന് ജോണി എം എൽ പുരസ്‌കാരം നേടുന്നു) 


ലക്ഷ്മണൻ സാറിന്റെ മകൻ എന്നതിനാൽ ഗ്രാമത്തിൽ എല്ലാവര്ക്കും എന്നെ അറിയാമായിരുന്നു. മിക്കവാറും എല്ലാവരും തുടക്കം മുതൽക്കേ 'ജോണി എമ്മെൽ' എന്ന് തന്നെ വിളിച്ചു പരിചയിച്ചിരുന്നു. അടുത്ത കൂട്ടുകാർ മാത്രം പേര് വിളിച്ചു. നാലാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു കവിത എഴുതുന്നത്. അത് എന്റെ അച്ഛൻ തന്നെ ബാലരമ എന്ന പ്രസിദ്ധീകരണത്തിന് അയച്ചു കൊടുത്തു. അതേപടി അത് തിരികെ വരികയും ചെയ്തു. ആ കത്ത് ഇപ്പോഴും എന്റെ കൈയിലുണ്ട്. എല്ലാ ഞായറാഴ്ചയും എന്തെങ്കിലും എഴുതണം എന്ന് അച്ഛൻ നിഷ്കര്ഷിച്ചിരുന്നു. അതിനാലാകണം ആഴ്ചയിൽ ഒരിക്കൽ എഴുതുക എന്നത് മാറി ദിവസവും എഴുതുക എന്ന കാര്യം സ്‌കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയത്. എഴുത്താണ് എന്റെ വഴിയെന്ന് അന്നേ അറിയാമായിരുന്നു. റൈറ്റർ വിള സ്‌കൂളിൽ പഠിക്കുമ്പോൾ പ്രസംഗം, പദ്യപാരായണം എന്നിവയിലും മെമ്മോറി ടെസ്റ്റ് എന്ന മത്സരത്തിലും പങ്കെടുത്തു. 'ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ, കാലത്തിൻ കോവിലിൽ പൂജാരി ഞാൻ കള്ളന്റെ മുന്നിൽ ധിക്കാരി," എന്ന പാട്ടാണ് റൈറ്റർ വിള സ്‌കൂളിലെ സ്റ്റേജിൽ വെച്ച് ജീവിതത്തിൽ ആദ്യം പാടിയ പാട്ട്. അന്ന് ഞാൻ മൂന്നാം ക്ലാസ്സിൽ ആയിരുന്നിരിക്കണം.


(കായിക്കര ആശാൻ സ്മാരകത്തിൽ നിന്ന് ജോണി എം എൽ പുരസ്‌കാരം നേടുന്നു) 


വക്കം സ്‌കൂളിലെ പ്രസംഗ മത്സരം, കവിതാ രചന, കഥാ രചന, ലളിത ഗാനം, ഡാൻസ്, നാടകം എന്നിങ്ങനെയുള്ള എല്ലാ മത്സരങ്ങളിലും ഞാൻ ഉണ്ടാകും. അജി ഗോപിനാഥ്, കമനീഷ്‌, മനു തുടങ്ങിയവരാണ് പ്രതിയോഗികൾ. നമുക്കൊക്കെ തന്നെ മാറിയും തിരിഞ്ഞും സമ്മാനങ്ങൾ കിട്ടിയിരുന്നു. കായിക്കര ആശാൻ മെമ്മോറിയൽ വാർഷികാഘോഷങ്ങളിൽ സബ് ജൂനിയർതലം മുതൽ ഹൈസ്‌കൂൾ തലം വരെ പദ്യപാരായണം, കവിതാ രചന എന്നിവയിൽ സ്ഥിരം സമ്മാനാർഹൻ ആയിരുന്നു ഞാൻ. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ഞാൻ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് കവിതയിൽ സംസ്ഥാനതല യുവജനോത്സവത്തിൽ പങ്കെടുത്തു മൂന്നാം സ്ഥാനം നേടി. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ മകുടി എന്ന നാടകത്തിലെ പാമ്പാട്ടിയെ അവതരിപ്പിച്ച് ബെസ്റ്റ് ആക്ടർ ആവുകയും ജില്ലാ തലത്തിൽ രണ്ടാമത്തെ മികച്ച നടൻ ആവുകയും ചെയ്തു. സി എൽ ജോസിന്റെ രചനയിലുള്ള അമേച്ചർ നാടകങ്ങളിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മുഴുനീള നാടകങ്ങളിലും ഞാൻ കൈവെച്ചു. സെമ്പായ് ശിവദാസിന്റെ കീഴിൽ കുറെ നാൾ കരാട്ടെ അഭ്യസിച്ചു. ചുരുക്കിപ്പറഞ്ഞാൽ ചെയ്യാവുന്ന പരിപാടികൾ ഒക്കെ ചെയ്തു. എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ രവി സാറിന്റെ മകൻ മനുവുമായി ചേർന്ന് 'സംഗമം സർക്കുലേഷൻ ബ്യൂറോ 'എന്ന പേരിൽ പുതിയ മാസികകൾ ഓരോ വീട്ടിലും കൊണ്ടെത്തിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി. എല്ലാ ദിവസവും വെളുപ്പാൻ കാലത്ത് വക്കത്തെ ഇടവഴികളിലോരോന്നിലും സൈക്കിൾ ചവുട്ടി മാസിക വിതരണത്തിനായി പോയി. രണ്ടു വർഷത്തോളം ആ പരിപാടി തുടർന്നു.

ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ് ഞാൻ വക്കം വിട്ടു പോകുന്നത്. എങ്കിലും ഇതിനിടയിൽ എന്റെ ബിരുദ-ബിരുദാനന്തര പഠന വേളയിൽ അഞ്ചു വർഷത്തോളം തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഞാൻ പതിനാലോ പതിനഞ്ചോ വര്ഷം മാത്രമേ വക്കത്ത് തുടർച്ചയായി താമസിച്ചിട്ടുള്ളൂ. എങ്കിലും ഞാൻ വക്കത്തു ജീവിച്ച നാളുകൾ അഗാധമായിരുന്നു. അന്ന് ഞാനും സുഹൃത്തുക്കളും തൊടാത്ത ഇടവഴികളില്ല, കയറാത്ത പുരയിടങ്ങളില്ല, കാണാത്ത വീടുകളില്ല, ചെന്നെത്താത്ത കുളങ്ങളും കായലുകളും ഇല്ല. നഞ്ചു കലക്കി മീൻ പിടിക്കാൻ പോലും ഞാൻ പോയിട്ടുണ്ട്. പെൺകുട്ടികളെ കാണാൻ ക്ഷേത്രപ്പറമ്പിലും ഇടവഴികളിലുംസൈക്കിൾ ചവിട്ടും. സിഗരറ്റ് വലിക്കാൻ ഒഴിഞ്ഞ ഇടങ്ങൾ തേടും. ഉത്സവങ്ങൾ കാണാൻ പോയിപ്പോയാണ് വലുതായത്. ഇതിനിടയിൽ വക്കത്ത് ടൂട്ടോറിയലുകളിൽ പഠിപ്പിച്ചു. പിന്നീട് പേട്ട മൂർത്തീസ് കോളേജ്, ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ്, ആറ്റിങ്ങൽ മഹാരാജാസ് കോളേജ്, ബെസ്റ്റ് ആൻഡ് വിന്നേഴ്സ്, കലേഷിന്റെ കോളേജ് എന്നിവയിൽ ഇംഗ്ലീഷ് പഠിപ്പിച്ചു. വക്കം ഹൈസ്‌കൂളിലെ ഹയർ സെക്കൻഡറിയിൽ ജൂനിയർ ലെക്ച്ചറർ ആയി ഒരു വര്ഷം പഠിപ്പിച്ചു. 'ജോണീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്' എന്ന പേരിൽ സ്വന്തമായി ഒരു സ്ഥാപനം നടത്തി. വക്കം എന്റെ സിരകളിലൂടെ ഒഴുകി.


(ആം ആദ്മി പ്രവർത്തകനായി ജോണി എം എൽ )


2015 -ൽ ആറു മാസക്കാലം ഞാൻ ഡൽഹിയിൽ നിന്ന് വക്കത്ത് വന്നു താമസിച്ചു. അത് ആം ആദ്മി പാർട്ടി കേരളത്തിൽ കെട്ടിപ്പടുക്കുന്നതിന് വേണ്ടിയായിരുന്നു. ബുജി അണ്ണൻ വക്കത്ത് ഒറ്റയ്ക്ക് നടത്തുന്ന പ്രവർത്തനങ്ങളുടെ ആത്മാർത്ഥത ഫേസ്ബുക്കിൽ കണ്ടപ്പോൾ അരവിന്ദ് കെജ്രിവാളിനെക്കുറിച്ച് ആദ്യമായി പുസ്തകം എഴുതിയ ഞാൻ കേവലം ഒരു കസേര ബുദ്ധിജീവി ആകുന്നത് ശരിയല്ല എന്ന് കരുതി ഞാൻ ബുജി അണ്ണനോടൊപ്പം പ്രവർത്തിക്കാൻ വന്നതായിരുന്നു. വക്കം പഞ്ചായത്തിലെ ഓരോ മുക്കും മൂലയിലുമുള്ള മൂവായിരം വീടുകളിൽ കയറിയിറങ്ങി ആം ആദ്മി പാർട്ടിയുടെ സന്ദേശം എത്തിയ്ക്കാൻ കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് വിട്ടുപോയ വക്കത്തെ പുതിയൊരു കണ്ണിൽ കാണാൻ എനിയ്ക്ക് കഴിഞ്ഞു. ആം ആദ്മി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഞാൻ താമസിയാതെ പാർട്ടിയുടെ സാംസ്കാരിക വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി ആയി. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രസംഗ പര്യടനങ്ങൾ നടത്തി. പക്ഷെ ആം ആദ്മി പാർട്ടിയ്ക്ക് കേരളത്തിൽ ഒരിക്കലും വേരുപിടിക്കാൻ കഴിയില്ലെന്ന് ഞാൻ താമസിയാതെ തിരിച്ചറിഞ്ഞു. വീണ്ടും വക്കം ഉപേക്ഷിച്ചു ഡൽഹിയിലേക്ക് മടങ്ങി.

വക്കത്ത് നിന്ന് മാറി നിൽക്കാൻ കഴിഞ്ഞതാണ് വക്കത്തെക്കുറിച്ചുള്ള ഒരു ശരിയായ പരിപ്രേക്ഷ്യം എനിയ്ക്ക് ലഭിക്കാൻ കാരണമായത്. ദൂരം ആണ് വ്യക്തത നൽകുന്നത്. അതെ സമയം വക്കത്തിന്റെ ചരിത്രം എഴുതാൻ ഞാൻ ശ്രമിക്കുന്നതുമില്ല. ഇത് ഒരു ഗ്രാമത്തിന്റെ കഥ മാത്രമാണ്. ആ കഥയിൽ എന്റെ സുഹൃത്തുക്കളും അല്ലാത്തവരും കഥാപാത്രങ്ങളാകുന്നു; ഒപ്പം ഗ്രാമവും. ഇതില്പറഞ്ഞ ഓരോ സംഭവത്തിലും ഞാൻ കേൾവിക്കാരനായോ കാഴ്ചക്കാരനായോ ഇടപെടൽ കാരനായോ പങ്കെടുത്തിട്ടുണ്ട്. അല്ലാത്ത പക്ഷം കഥയായി കേട്ടറിഞ്ഞവയും എഴുതിയിട്ടുണ്ട്. എഴുത്തിലൂടെ വിരിഞ്ഞതാണ് ഓർമ്മകൾ. എഴുത്തിലാണ് ഇപ്പോൾ എനിയ്ക്ക് വക്കം എന്ന ഗ്രാമം നിലകൊള്ളുന്നത്. ഈ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതായ വക്കം ആരെങ്കിലും കാണാൻ ഇറങ്ങിപ്പുറപ്പെട്ടാൽ നിരാശയായിരിക്കും ഫലം. കായലും കടത്തും ഇടവഴികളും ഒക്കെ അവിടെത്തന്നെയുണ്ട്; സ്‌കൂളും ക്ഷേത്രങ്ങളും ഒക്കെ അവിടെ തന്നെയുണ്ട് എങ്ങും പോയിട്ടില്ല. പക്ഷെ എല്ലാം രൂപം മാറി,ഭാവം മാറി, മറ്റെന്തൊക്കെയോ ആയിപ്പോയിരിക്കുന്നു. പക്ഷെ എന്റെ പ്രിയകൂട്ടുകാർ മാത്രം മാറിയിട്ടില്ല. അബു ശിവദാസ്, മനോജ് ബാബു, ജയകുമാർ എന്ന കുഞ്ചു, കമനീഷ്‌, നജീബ് വാഹിദ്, മനു ഗോപിനാഥ്, മനു കെ ആർ, ചന്തയിൽ കോൺട്രാക്റ്റർ ആയ സുനിൽ ലാൽ, ശ്യാം, ശശിയണ്ണൻ, ബുജിയണ്ണൻ അങ്ങനെ ഒരുപാട് പേർ. ഓരോരുത്തരും ഓരോ പുസ്തകത്തിനുള്ള കോപ്പ് എന്നിൽ ബാക്കിയിട്ടിട്ടുണ്ട്.


(ആം ആദ്മി പ്രവർത്തകനായി ജോണി എം എൽ )


എങ്ങനെയാണ് ഞാൻ ഈ പുസ്തകത്തിലേക്ക് വന്നത് എന്ന് കൂടി പറഞ്ഞുകൊണ്ട് ഔപചാരികമായി ഈ ഉദ്യമത്തിന് വിരാമമിടാം. തിരുവനന്തപുരത്ത് താമസമായതിന് ശേഷം എന്റെ സായാഹ്നങ്ങൾ സ്റ്റാച്യുവിൽ ആണ് ചെലവിടുന്നത്. ഡോക്ടർ അജിത് കുമാർ, ഡോക്ടർ സന്തോഷ് കുമാർ ജി എസ്, ഡോക്ടർ സന്തോഷ് കുമാർ എസ് എസ്, ഡോക്ടർ ആഷാദ് ശിവരാമൻ, ഡോക്ടർ സജീഷ് ഗോപാലൻ, കലാകാരനായ ലക്ഷ്മണൻ കോമത്ത് മണാളത്ത്, വക്കീലും രാഷ്ട്രീയക്കാരനും എഴുത്തുകാരനുമായ വിനോദ് സെൻ, സംവിധായകനാകാൻ തുനിഞ്ഞിറങ്ങിയ ആര്യനാട് വിനോദ് തുടങ്ങിയവരൊക്കെയാണ് എന്റെ സായാഹ്‌ന സുഹൃത്തുക്കൾ. സാഹിത്യകാരന്മാരിൽ വിനു എബ്രഹാം, രാജേഷ് എരുമേലി, പ്രദീപ് പനങ്ങാട്, ചന്ദ്രമോഹൻ സത്യാനന്ദൻ തുടങ്ങിയവരെയൊക്കെ കാണും. അങ്ങനെയിരിക്കെ കൊറോണ വരുന്നു. മാർച്ച് 18 വരെ ഞങ്ങൾ സ്റ്റാച്യുവിൽ പോയി. ഇരുപത്തിരണ്ടിനു ജനതാ കർഫ്യു, ഇരുപത്തിനാലിന് ലോക്ക് ഡൌൺ. മാർച്ച് മാസം പകുതിയോടെ ഞാൻ ഒരു പുസ്തകം എഴുതാൻ തുടങ്ങിയിരുന്നു. കലാചരിത്ര സംബന്ധിയായ ഒരു പുസ്തകം. അത് നല്ല രീതിയിൽ മുന്നേറുകയായിരുന്നു. മാർച്ച് മുപ്പത്തിയൊന്നിന് അത് തീർക്കണം എന്ന ലക്ഷ്യമായിരുന്നു. പക്ഷെ ലോക്ക് ഡൌൺ വരികയും വീട്ടിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ ആവുകയും ചെയ്തപ്പോൾ ക്രമേണ എഴുത്ത് നിന്നു. ആർക്ക് വേണ്ടി എഴുതണം എന്ന ചോദ്യം ഉള്ളിൽ ശക്തമായി. പിന്നെ കൊറോണയെക്കുറിച്ചു പഠനം തന്നെ പഠനം.


(സുനിൽ പി ഇളയിടം) 


ലോക്ക് ഡൗണിനു തൊട്ടു മുൻപ് ഞാൻ റോസ് മേരിയുടെ 'ചെമ്പകം എന്ന പാപ്പാത്തി' എന്ന പുസ്തകം വാങ്ങിയിരുന്നു. അത് വായിച്ചപ്പോൾ ഒരു ആസ്വാദനക്കുറിപ്പ് എഴുതാതിരിക്കാൻ തോന്നിയില്ല. എനിയ്ക്ക് റോസ് മേരിയെ പരിചയമില്ല. എന്റെ ആസ്വാദനക്കുറിപ്പ് അവർക്ക് എത്തിച്ചു കൊടുക്കാൻ ഞാൻ ഡോക്ടർ അജിത്തിനോട് ആവശ്യപ്പെടുകയും അദ്ദേഹം അത് ചെയ്യുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പ്രദീപ് പനങ്ങാടിൽ നിന്ന് എന്റെ നമ്പർ വാങ്ങി റോസ് മേരി എന്നെ വിളിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ ജന്മാന്തര സൗഹൃദം എന്നൊക്കെ പറയാവുന്ന ഒരു ഫീൽ. എനിയ്ക്കിവരെ അറിയും, എനിക്ക് തോന്നി. എനിയ്ക്ക് ജോണിയെ എത്രയോ കൊല്ലങ്ങളായി അറിയുന്നത് പോലെ, റോസ് മേരി പറഞ്ഞു. പിന്നെ ഞാൻ  സൈക്കിൾ മേയർ പ്രകാശ് ഗോപിനാഥ് വഴി എന്റെ 'പ്രണയപുസ്തകം' റോസ്മേരിയ്ക്ക് എത്തിച്ചു കൊടുത്തു. റോസ് മേരി എനിയ്ക്ക് സമ്മാനമായി 'വൃശ്ചികക്കാറ്റ്' എന്ന അവരുടെ പുസ്തകം കൊടുത്തയച്ചു. പിന്നെ ഒരു ദിവസം ഫോൺ ചെയ്തപ്പോൾ റോസ്മേരി ചോദിച്ചു, ജോണിയ്ക്ക് സ്വന്തം ഗ്രാമത്തെക്കുറിച്ച് എഴുതിക്കൂടെ? പ്രണയപുസ്തകത്തിൽ എത്ര മനോഹരമായാണ് ഗ്രാമത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്!


(റോസ് മേരി )

ഒരു ഗ്രാമത്തിന്റെ കഥയുടെ പിന്നിൽ റോസ്മേരി ചേച്ചി എന്ന് ഞാൻ വിളിക്കാൻ തുടങ്ങിയ റോസ്‌മേരിയുടെ ആ വാക്കുകൾ മാത്രമായിരുന്നു. ഒന്നും എഴുതാതെ പിന്നിട്ട ദിവസങ്ങളിൽ എനിയ്ക്ക് ആശ്വാസമായി വന്നത് സുനിൽ പി ഇളയിടം ആയിരുന്നു. ചിലപ്പോൾ ഞാൻ സുനിലിനെ വിളിക്കും. ചിലപ്പോൾ സുനിൽ എന്നെയും. എന്തെങ്കിലും എഴുതുന്നുണ്ടോ, ഞാൻ സുനിലിനോട് ചോദിക്കും. ഇല്ല, സുനിൽ പറയും. 'ലോകം മുഴുവൻ ഇന്ന് ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ വ്യക്തിയെന്ന നിലയിൽ ഏകാന്തമായ ഒരു യാത്രയ്ക്കുള്ള വഴി ഞാൻ കാണുന്നില്ല," സുനിൽ പറഞ്ഞു. എനിയ്ക്ക് ആശ്വാസമായി. നമ്മുടെ വീട്ടിൽ കറണ്ടില്ലെങ്കിൽ ഓർ മനസമാധാനം തോന്നുന്നത് അടുത്ത വീട്ടിലും ഇല്ലെന്നറിയുമ്പോൾ ആണല്ലോ. സുനിലിന്റെ വാക്കുകൾ എനിയ്ക്ക് ആശ്വാസം മാത്രമല്ല ആത്മവിശ്വാസം കൂടി പകർന്നുതന്നു. 'ഉച്ച വരെ ചില മരാമത്ത് പണികൾ. ഉച്ച തിരിഞ്ഞാൽ രണ്ടു മണിക്കൂറോ മറ്റോ വായന; പ്രധാനമായും കൊറോണ സംബന്ധമായ വായന. ആറുമണിയോടെ മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം.' ഇതാണ് ഏതാണ്ട് ഞാനും ചെയ്തിരുന്നത്. അതിനാൽ സുനിൽ പി ഇളയിടമാണ് ഒരു എഴുത്തുകാരനെന്ന നിലയിൽ ആശങ്കൾ മാറ്റാൻ സഹായിച്ചത്.


(വിനു അബ്രഹാം)

ലോക്ക് ഡൌൺ ഇളവുകൾ ആദ്യമായി എന്റെ ജീവിതത്തിൽ വന്നത് പുസ്തകശാലകളുടെ പ്രവർത്തനത്തോടെയാണ്. ബുക്ക്സ് ബൈ ബൈസിക്കിൾ എന്നൊരു പദ്ധതിയുടെ ആശയവും ഞാൻ അപ്പോൾ ഉണ്ടാക്കിയെടുത്തു. പിന്നെ സൈക്കിൾ ചവിട്ടാമെന്നായി. ഇനിയും ഇളവുകൾ വരും, ആളുകളെ കാണാൻ കഴിയും എന്നൊക്കെയുള്ള ചില ഉറപ്പുകൾ ജീവിതത്തിൽ തിരികെ വരാൻ തുടങ്ങിയപ്പോൾ പ്രതീക്ഷകൾ ഉണ്ടായി. രണ്ടായിരത്തി ഇരുപത് മെയ് രണ്ടാം തീയതി ഈ പുസ്തകത്തിന്റെ ഒന്നാമത്തെ അധ്യായം എഴുതി. ആദ്യമേ പറഞ്ഞത് പോലെ ഒരു പുസ്തകം ആയിത്തന്നെയാണ് ഇതിനെ പ്ലാൻ ചെയ്തത്; വെറുതെ ഫേസ്ബുക്കിൽ എഴുതിയതായിരുന്നില്ല. അതിനാൽ വലിയ പ്രതികരണം പ്രതീക്ഷിച്ചതുമില്ല. എന്നാൽ വളരെ ഗംഭീരമായ പ്രതികരണം ലഭിച്ചു. "നോമ്പ് തുറയ്ക്ക് മുൻപ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു," എന്ന് ഗൾഫിൽ നിന്ന് ഒരു യുവ വായനക്കാരൻ സന്ദേശം അയച്ചത് വലിയൊരു അംഗീകാരമായി ഞാൻ കണ്ടു. നോവലിസ്റ്റും കഥാകൃത്തുമായ വിനു അബ്രഹാം കൃത്യമായി ഈ പരമ്പരയെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വളരെ വിലപിടിച്ച വിവരങ്ങളുമായി ദുബായിൽ നിന്ന് വക്കം ഷക്കീബും ലണ്ടനിൽ നിന്ന് ജോയ് വിശ്വനാഥനും നജീബ്  വാഹിദും രശ്മി ദിലീപും വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കൃത്യമായ വിശകലനവും കമന്റുകളും നൽകിക്കൊണ്ട് കമനീഷ്‌ കുഞ്ഞിരാമൻ ഒരു ഫോൺ ദൂരത്തുണ്ടായിരുന്നു. അവർക്കെല്ലാം എന്റെ നന്ദി. ഒപ്പം വായിച്ച് ഒപ്പം വന്നവർക്കും. ഏറ്റവും ഒടുവിലായി, എഴുത്തുനാളുകളിൽ മുഴുവൻ എന്റെ കോപതാപങ്ങൾക്കും തമാശകൾക്കും വിധേയായി ഒപ്പം നിന്ന അമ്മയ്ക്കും നന്ദി.

- ജോണി എം എൽ



Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)

ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ