ഒരു ഗ്രാമത്തിന്റെ കഥ 21: അരുണോദയമായി ശശിയണ്ണൻ




(ശശിയണ്ണൻ മകളുമായി- ഒരു പഴയ ചിത്രം)
 
വക്കം എന്ന ഗ്രാമത്തിനെ ഒരു വീടായി സങ്കൽപ്പിക്കുക. നിങ്ങൾ വീട് പൂട്ടിയിട്ട് പുറത്തെവിടെയോ പോവുകയാണ്. പണ്ട് നാളുകളിൽ അങ്ങനെ പോകുമ്പോൾ നിങ്ങൾ വീടിന്റെ താക്കോൽ ഒപ്പം കൊണ്ട് പോകാറില്ല.അടുത്ത വീടുകളിൽ ഒന്നിൽ ഏൽപ്പിച്ചു പോകും. അങ്ങനെയായിരുന്നു പരസ്പരവിശ്വാസത്തിന്റെ കെട്ടുറപ്പ്. നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇല്ലാത്തപ്പോൾ വീടിനെ നോക്കേണ്ടുന്ന ചുമതല കൂടി അയൽവീട്ടിലുള്ളവർക്ക് നൽകപ്പെടുന്നു. അവർ ചുമതല സസന്തോഷം സ്വീകരിക്കുന്നു. ഇക്കാലത്ത് പക്ഷെ കാര്യങ്ങൾ മാറിപ്പോയി. 'അയല് തഴപ്പതിനായി അതിപ്രയത്നം' ചെയ്യാൻ ഗുരു വചനങ്ങളെ കാറ്റില്പറത്തിക്കഴിഞ്ഞ ഒരു ജനതയാണെങ്ങും. ഗ്രാമത്തിൽപ്പോലും പലേടത്തും പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കടമ്മനിട്ട രാമകൃഷ്ണൻ 'ചാക്കാല' എന്ന കവിതയിൽ എഴുതിയ വരികൾ ഓർമ്മയുണ്ടാകുമല്ലോ. 'അതിരിലെ പ്ലാവിന്റെ ചോട് മാന്തി വേരറ്റു വീണപ്പോൾ തർക്കമാക്കി, അതിരു കല്ലൊക്കെ പിഴുതു മാറ്റി നെറികേടുകളെത്ര കാട്ടി.' കവിത പറയുന്നതെന്താണ്? പണ്ടും തർക്കകുതർക്കവിതർക്കങ്ങൾ അയലുകൾക്കിടയിൽ നിലനിന്നിരുന്നു എന്ന് തന്നെ. പക്ഷെ, ഒരാവശ്യം വരുമ്പോൾ അയല്ക്കാരല്ലാതെ മറ്റാരാണ് വരാനുള്ളത്!

ആദ്യം പറഞ്ഞ കാര്യത്തിലേക്ക് മടങ്ങിപ്പോകാം. ഗ്രാമം ഒരു വീടാണെന്ന് സങ്കല്പിച്ചാൽ വീട് പൂട്ടിയിറങ്ങുമ്പോൾ താക്കോൽ ഏൽപ്പിച്ചു പോകാൻ ഒരാള് വേണം. ആൾ എങ്ങോട്ടും പോകാത്ത ഒരാളായിരിക്കണം. എല്ലാവരെയും അറിയാവുന്നവനായിരിക്കണം. കണ്ണ് തുറന്നിരിക്കുന്നവനായിരിക്കണം. ഉറപ്പുള്ളവനും വിശ്വാസമുള്ളവനുമായിരിക്കണം. ഗ്രാമം മുഴുവൻ ഇറങ്ങിപ്പോകുമ്പോഴും എങ്ങോട്ടും പോകാതെ ഒരിടത്തു തന്നെയിരിക്കുന്ന ഒരു മനുഷ്യൻ മിക്കവാറും എല്ലാ ഗ്രാമത്തിലും കാണും. അയാൾ എവിടെയുംപോകുന്നില്ല; പക്ഷെ അയാളെ അന്വേഷിച്ചു ലോകം അയാളുടെ അടുക്കലേക്ക് വരുന്നു. മഹാസന്ന്യാസിമാരൊക്കെ അങ്ങനെ ആയിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഹിമാലയത്തിലെ ഗുഹകളിൽ, ഹരിദ്വാറിൽ ഗംഗയുടെ കരയിൽ, ബനാറസിൽ, ബേലൂരിൽ, തിരുവണ്ണാമലയിൽ, മധുരത്തോപ്പിൽ ഒക്കെ അങ്ങനെയുള്ള മഹാനുഭാവന്മാർ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ സംന്യാസികളുടെ കാര്യം. ലൗകിക-ഗാർഹികന്മാർക്ക് അങ്ങനെ കഴിയുമോ? കഴിയും എന്ന് ഗ്രാമങ്ങളുടെ കഥകൾ സൂചിപ്പിക്കുന്നു.വക്കത്തിനുമുണ്ട് അങ്ങനെയൊരാൾ.


(കടമ്മനിട്ട രാമകൃഷ്ണൻ)

പേര് പറഞ്ഞാൽ അറിയും; അറിയും എന്ന് മാത്രമല്ല, ഏതെങ്കിലും ഒരവസരത്തിൽ വക്കത്തുള്ള എല്ലാവരും ഒരു ആവശ്യത്തിന് അല്ലെങ്കിൽ മറ്റൊരാവശ്യത്തിന് അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടുണ്ടാകും. പേര് ശശീന്ദ്രൻ. അറിയപ്പെടുന്നത് ശശിയണ്ണൻ. ഒന്ന് കൂടിപറഞ്ഞാൽ വ്യക്തമാകും കൊല്ലിമുക്കിലെ 'അരുണോദയാ ശശി'. വിലപ്പെട്ടതും പരിചയം നിറഞ്ഞതും ഓമനത്തമുള്ളതും സൗഹൃദം തുളുമ്പുന്നതുമായൊരു പുഞ്ചിരി ഇപ്പോൾ വായനക്കാരുടെ മുഖത്ത് വിടർന്നിട്ടുണ്ടാകും. പക്ഷെ അരുണോദയാ ശശിയണ്ണൻ അങ്ങനെ അറിയപ്പെടാൻ തുടങ്ങുന്നതിനു മുൻപ്, കൊല്ലിമുക്കിലെ, ചായക്കടയിലെ ശശി ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി വന്ന മോഹൻലാലിന് ലാലേട്ടനാകാൻ കുറെ വർഷങ്ങൾ വേണ്ടി വന്നല്ലോ. അതുപോലെ ഇപ്പോഴത്തെ ശശിയണ്ണനാകാനും അന്നത്തെ ശശിയ്ക്ക് കാലം കുറെ വേണ്ടി വന്നു. പക്ഷെ വക്കത്ത് നിന്ന് മാറാതെ എന്നാൽ വക്കത്തെ മുഴുവൻ തന്നിലേക്ക് സ്വീകരിച്ചു കൊണ്ട് ഒരാൾക്ക് ജീവിക്കാൻ കഴിയുമെങ്കിൽ അങ്ങനെയൊരു അത്ഭുത ജീവിതമാണ് ശശിയണ്ണന്റെത്.

കൊല്ലിമുക്കിൽ അഥവാ എസ് എൻ ജങ്ഷനിൽ ഇന്ന് ഒരു ചായക്കടയും സ്റ്റുഡിയോയും പച്ചക്കറിക്കടയും ഒക്കെ ഇരിക്കുന്ന ഇരുനിലക്കെട്ടിടത്തിനു വഴിമാറിക്കൊടുത്ത ഒരു ഓലമേഞ്ഞ കെട്ടിടം ഉണ്ടായിരുന്നു. പഴയ നിരവ് പലകകൾ കൊണ്ടടയ്ക്കാവുന്ന ഒരു കെട്ടിടം. അത് പിന്നിലേയ്ക്ക് ഒരു ചെറിയ വീടായി പരിണമിക്കുന്നു. വീടിന്റെ കിഴക്കേ അറ്റത്ത് ഒരു ചെറിയ മുറിയുണ്ട്. അതിന്റെ മുൻവശം അങ്ങനെ തുറക്കാറില്ല. അതിനുള്ളിലാണ് ശശി എന്ന യുവാവിന്റെ വാസം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ ശേഷം, കൂട്ടുകാരെല്ലാം ഉപരി പഠനങ്ങൾക്കായി അടുത്ത പട്ടണങ്ങളിലേയ്ക്കും ചിലർ തൊഴിൽ തേടി വിദേശത്തേക്കും ഒക്കെ പോയപ്പോഴും ശശി എങ്ങോട്ടും പോയില്ല. മൂത്ത സഹോദരിമാരെയൊക്കെ വിവാഹം ചെയ്തയച്ചു. ഒരു അനിയൻ നന്നായി പഠിക്കും. ഒരു സഹോദരിയെക്കൂടി വിവാഹം കഴിച്ചയക്കാനുണ്ട്. അതിനിടെ ശശിയ്ക്ക് വിദ്യാഭ്യാസം എങ്ങനെ തുടരാൻ കഴിയും? 'അമ്മ ഒരു ചായക്കട നടത്തുന്നുണ്ട്. അന്ന് വക്കത്ത് പ്രധാനപ്പെട്ട ഒരു ചായക്കടയേ ഉളളൂ. അത് ഗുണ്ടിനും ചായയ്ക്കും പ്രശസ്തമായ ഭാനു ആശാന്റെ ചായക്കടയാണ്. അവിടെ ഊണ് കിട്ടുകയുമില്ല.


(ശശിയണ്ണന്റെ ബാല്യകാലചിത്രം അമ്മയ്ക്കൊപ്പം)

വക്കത്ത് ഊണ് കിട്ടുന്ന ചായക്കടകൾ ഇല്ലായിരുന്നു എന്ന് തന്നെ പറയാം. എന്തുകൊണ്ടാണ് ഇല്ലാതിരുന്നത് എന്ന ചോദ്യത്തിന് ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഉത്തരം നൽകും. വക്കം ഒരു അവസാനമാണ്. അത് മൂന്ന് കടവുകളിൽ ചെന്ന് അവസാനിക്കുന്നു. കുപ്പിക്കഴുത്തുപോലുള്ള നിലയ്ക്കാമുക്കാണ് വക്കത്തേയ്ക്കുള്ള പ്രവേശന കവാടം. വക്കത്ത് നിന്ന് ആളുകൾ തൊഴിലിനായി പുറത്തേയ്ക്ക് പോകും എന്നല്ലാതെ, തൊഴിലിനായി ആളുകൾ ഗ്രാമത്തിലേക്ക് വരാറില്ലായിരുന്നു. എല്ലാ ജോലികളും ചെയ്യാനുള്ള ആളുകൾ ഗ്രാമത്തിൽത്തന്നെയുള്ളപ്പോൾ എന്തിനു പുറത്തു നിന്നുള്ള ആളുകൾ വരണം? സ്കൂളിൽ പഠിപ്പിക്കാൻ പുറത്തു നിന്ന് വരുന്ന അധ്യാപകർ സ്വന്തം ഊണ് കൊണ്ട് വരും. പിന്നെയുള്ളത് ഫിലിം റെപ്രെസെന്റേറ്റിവ്, പോസ്റ്റ്മാൻ തുടങ്ങിയ ചിലരാണ്. തെന്നിയോ തെറിച്ചോ  പത്തോ പതിനഞ്ചോ പേർക്ക് പുറത്തു നിന്ന് ഊണ് കഴിക്കേണ്ട ആവശ്യം ഉണ്ടാകും.ബാക്കിയെല്ലാവരും വീടുകളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. മിക്സിയും ഗ്രൈൻഡറും ഒന്നും ഇല്ലാതിരുന്ന കാലത്ത് ഓരോ വീട്ടിലെയും അരപ്പു കല്ലുകളുടെ സംഗീതത്തിൽ നിന്ന് പോലും ഊണ് പാകമാകുന്നതിന്റെ നിലവാരം മനസ്സിലാക്കാമായിരുന്നു.

വക്കത്തിന്റെ ഉള്ളിൽത്തന്നെ പല കാര്യങ്ങളാൽ അനാഥമാക്കപ്പെട്ടവർക്ക് വേണ്ടി ഊണ് കൂടി നൽകുന്ന ഒരു ചായക്കടയായിരുന്നു ശശിയുടെ 'അമ്മ നടത്തിയിരുന്നത്. ശശിയും സഹോദരിയും ജോലികളിൽ സഹായിക്കും. ശശിയ്ക്ക് ഇഷ്ടമുള്ള ജോലി എന്നത് വക്കത്തും കടയ്ക്കാവൂരിലുമുള്ള സിനിമാശാലകളുടെ പരസ്യബോർഡ് എടുത്തു കടയുടെ മുന്നിൽ വെയ്ക്കുക, രാത്രി അതെടുത്തു തിരികെ കടയ്ക്കുള്ളിൽ വെയ്ക്കുക എന്നതായിരുന്നു. രാത്രിയായാൽ 'നാൽപതു വാട്ടിന്റെ പനി വെളിച്ചത്തിൽ' ശശിയുടെ ഇളയ സഹോദരൻ പ്രകാശ് പഠിക്കുന്നത് കാണാനാകും; കേൾക്കാനും. അപ്പോഴേയ്ക്കും ശശി തന്റെ മുറിയിലേയ്ക്ക് പിൻവാങ്ങിക്കഴിയും. വായനയാണ് പ്രധാന ജോലി; വായനയിൽത്തന്നെ സിനിമാ സംബന്ധിയായ വായന മുന്നിട്ടു നിന്നു. ഹിന്ദി സിനിമാരംഗത്തും ഹോളിവുഡിലും തമിഴ് സിനിമയിലും ഒക്കെ നടക്കുന്ന കാര്യങ്ങൾ ശശിയ്ക്ക് ഹൃദിസ്ഥം. ചുമരിൽ സിനിമാ താരങ്ങളുടെയും സ്പോർട്സ് താരങ്ങളുടെയും ചിത്രങ്ങൾ. അവയിൽ പ്രധാനം ബ്രൂസ് ലീ, ജോൺ മക്കെൻറോ, മാർട്ടിനാ നവര്ത്തലോവ തുടങ്ങിയവർ. സ്പോർട്സ് സ്റ്റാർ എന്ന കായിക മാസികയും സ്ക്രീൻ എന്ന സിനിമാ പത്രവും കാണണമെങ്കിൽ ശശിയുടെ മുറിയിൽ പോകണം. ക്രിക്കറ്റാണ് മറ്റൊരു പ്രധാനപ്പെട്ട ഇഷ്ടം. സ്പോർട്സ് സ്റ്റാറിൽ വരുന്ന ക്രിക്കറ്റ് താരങ്ങളുടെ വിവരങ്ങളെല്ലാം ശശിയ്ക്ക് അറിയാം. അന്ന് ടെലിവിഷനില്ല; ക്രിക്കറ്റിന്റെ റണ്ണിങ് കമന്ററി കേൾക്കാൻ ഒരു ചെറിയ ട്രാൻസിസ്റ്റർ റേഡിയോ. കമൽഹാസനേക്കാൾ ഇഷ്ടം രജനീകാന്തിനോട്.


(സാംബശിവൻ വേദിയിൽ)

ബിമൽ മിത്രയുടെ പ്രശസ്തമായ ഒരു നോവൽ 'വിലയ്ക്ക് വാങ്ങാം' എന്ന പേരിൽ സുപ്രസിദ്ധ കാഥികനായിരുന്ന വി സാംബശിവൻ കഥാപ്രസംഗമാക്കിയിട്ടുണ്ട്. തന്റെ ഇരുപത്തിയഞ്ചാം വർഷത്തെ കാഥിക ജീവിതത്തെ അടയാളപ്പെടുത്താനായി സവിശേഷമായി തയാറാക്കിയ കഥയിൽ രണ്ടു കൂട്ടുകാരുണ്ട്; ദീപാങ്കുരനും കിരണനും. രണ്ടു പേരും പാവപ്പെട്ട വീട്ടിലെ കുട്ടികൾ. രണ്ടു പേരും എസ് എസ് എൽ സി പാസ്സായി. കിരണൻ പ്രീ യൂണിവേഴ്സിറ്റിയ്ക്ക് ചേർന്നു.കിരണൻ കോളജിൽ പോയില്ല; കാരണം കോളേജിൽ ചേരാനുള്ള പൈസ കൈയിലില്ല. പക്ഷെ അവൻ ഒരു വായനശാല തുടങ്ങി. ദേശബന്ധു  സി ആർ ദാസ് ലൈബ്രറി. അതിന്റെ പ്രെസിഡന്റ്അവനാണ്. വായനക്കാരനും അവൻ തന്നെ. സാംബശിവൻ പറയുന്നു: "കിരണൻ വായനശാലയിലിരുന്ന് വായിച്ചു തള്ളി. കോളേജിൽ പോയ ദീപാങ്കുരനേക്കാൾ പതിന്മടങ്ങ് അറിവ് ഏത് വിഷയത്തിലും കിരണനുണ്ട്." അതാണ് വായനയുടെ മഹത്വം. ഗ്രാമത്തിൽ നിന്ന് പഠിക്കാൻ പോയ പലരേക്കാളും പല വിഷയങ്ങളിലും ശശിയ്ക്ക് അറിവ് കൂടുതലുണ്ട്. ഏതു വിഷയത്തിലും പുതിയ വിവരങ്ങൾ ചോദിച്ചാൽ ശശിയുടെ ഓർമ്മത്തുമ്പിൽ അതുണ്ട്.

സമപ്രായക്കാർക്ക് എപ്പോഴും കുട്ടികൾക്ക് വല്ലപ്പോഴും ശശിയുടെ ആറടി പന്ത്രണ്ടടി വലുപ്പമുള്ള മുറിയിൽ പ്രവേശനമുണ്ട്. മുറി അലാവുദീന്റെ ഗുഹപോലെയാണ്. അവിടെ അത്ഭുത വിളക്കില്ലെങ്കിലും എല്ലാം അത്ഭുതമായിരുന്നു. ചുവരിൽ ചിത്രങ്ങൾ. ഒരു കട്ടിലുണ്ട്; പുരാതനമായ ഒന്ന്. അതിലാണ് എല്ലാവരും ഇരിക്കുന്നത്. അതിന്മേൽ പുസ്തകങ്ങളും മാസികകളും. ചെറിയ ഒരു മേശയിൽ കാരംസ് ബോർഡും കരുക്കളും. അതിനു കുട്ടിക്കൂറാ പൗഡറിന്റെ മണമാണ്. ചുവരിൽ ത്രികോണാകൃതിയിലുള്ള ഫ്രയിമുകൾ. അതിൽ ബന്ധിതരാക്കി തൂക്കിയിട്ടിരിക്കുന്ന ഷട്ടിൽകോക്ക് റാക്കറ്റുകൾ. ശശി ബാറ്റ് വരിയുന്നതിൽ മിടുക്കനാണ്. യൂസ് ആൻഡ് ത്രോ സംസ്കാരം വരുന്നതിന് മുൻപ് ആളുകൾ എല്ലാം റിപ്പർ ചെയ്ത് ഉപയോഗിച്ചിരുന്നു. കുട്ടികൾ എവിടെ നിന്നെങ്കിലും തണുങ്ങുകൾ (കവുങ്ങിന്റെ പാള) സംഘടിപ്പിച്ച് അതിൽ വിശറിപോലെ രണ്ടെണ്ണം വെട്ടിയുണ്ടാക്കി ബാറ്റാണെന്ന് സങ്കൽപ്പിച്ചു കളിക്കാൻ പോകും. പോകും വഴിയ്ക്ക് ശശിയുടെ മുറിയിൽ കയറും. "അണ്ണാ ..അണ്ണാ...ഷട്ടിൽ കോക്ക് തരൂ," എന്ന് കെഞ്ചും. ഉപയോഗിച്ചു പാഴായ പ്ലാസ്റ്റിക് ഷട്ടിലോ തൂവൽ അധികമില്ലാത്ത 'ഫെതറോ' നൽകി കുട്ടികളെ ശശി യാത്രയ്ക്കും. പിൽക്കാലത്തു കണ്ണാടി വിശ്വനാഥന്റെ ഇരുമ്പു കൈ മായാവി എന്ന ചിത്രകഥ പ്രശസ്തമായപ്പോൾ അതും ശശിയുടെ കൈയിൽ ഉണ്ടായിരുന്നു.


(സ്പോർട്സ്സ്റ്റാർ കവർ)

അങ്ങനെയിരിക്കെ ശശിയുടെ കടയുടെ തൊട്ടെതിർ വശത്തൊരു കോൺക്രീറ്റ് കെട്ടിടം വരികയും അവിടെ റോഡാഭിമുഖമായുള്ള കട ഒരു തയ്യൽക്കട നടത്തുന്നതിനായി വിട്ടുകൊടുക്കുകയും ചെയ്തു.ക്രമേണ നാട്ടിലെ ചെറുപ്പക്കാരിൽ ശശിയുമായി ബന്ധമുള്ള എല്ലാവരും വൈകുന്നേരമാകുമ്പോൾ തയ്യൽക്കടയിൽ വന്നിരിക്കാൻ തുടങ്ങി. കാരംസ് കളിച്ചു തളരുന്നവരും കഥ വായിക്കുന്നവരും ഒക്കെ അത് കഴിഞ്ഞു തയ്യക്കടയിൽ വരും. സിനിമാക്കഥകളും ഗ്രാമ കിംവദന്തികളും വാർത്താവിശകലനങ്ങളുമൊക്കെയായി സമയം കടന്നു പോകും. ഇതിന്റെഎല്ലാം നടുനായകാത്വം വഹിച്ചിരുന്നത് ശശിയണ്ണൻ തന്നെയായിരുന്നു. തന്റെ കുടുസ്സു മുറിയിൽ നിന്നിറങ്ങി തയ്യൽക്കടയിൽ വരാൻ തുടങ്ങിയതോടെ കുട്ടികൾക്ക് എല്ലാം ശശിയണ്ണൻ ആയി. ഷാനവാസ് എന്ന അനി അണ്ണൻ, ഉണ്ണി എന്ന ട്രെഷറി ഉദ്യോഗസ്ഥൻ, കരിം എന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും കാമ്പസ് എന്ന ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറും മുഖ്യാധ്യാപനും തുടങ്ങി അനവധി പേർ തയ്യൽക്കടയിൽ വരികയും ഗ്രാമജ്ഞാനവും ലോകജ്ഞാനവും പകർന്നും നേടിയും തിരികെ പോവുകയും ചെയ്തിരുന്നു. ചിരി ആണ് അവിടത്തെ മുഖ്യമായ ഇടപാട് പണം. ശശിയണ്ണൻ സായിബാബയെപ്പോലെ മുടിയൊക്കെ വെച്ച് ഒരു ജ്ഞാനിയെപ്പോലെ അവിടെയിരിക്കും.

ഷട്ടിൽ ബാഡ്മിന്റൺ ഉൾപ്പെടെയുള്ള പലതരം കളികൾ കളിച്ചിരുന്നെങ്കിലും ശശിയണ്ണൻ എങ്ങും പോകുന്നില്ല എന്നൊരു ഫീലിങ്ങാണ് ആളുകൾക്ക് ഉണ്ടായിരുന്നത്. അതിനാൽ എന്തെങ്കിലും ആരോടെങ്കിലും പറഞ്ഞേൽപ്പിക്കണമെങ്കിൽ ശശിയോട് പറഞ്ഞാൽ മതി എന്ന രീതിയായിരുന്നു ആളുകൾക്ക്. ശശിയണ്ണനാകട്ടെ പടിഞ്ഞാറും തെക്കും കിഴക്കും വടക്കും ഉള്ള ഓരോ ആളിനെയും ബയോഡാറ്റ ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയാം. ആരോ ഏഴോ വയസ്സുള്ള ഒരു പയ്യൻ മുട്ടയിൽ നിന്ന് പുറത്തിറങ്ങിയ കോഴിയെപ്പോലെ അന്തംവിട്ട് റോഡിലൂടെ പോകുന്നത് കാണുമ്പോൾ ശശിയണ്ണൻ അവനോട് സംസാരിക്കും. അവന്റെ വീട്ടുകാരുടെ വിശേഷങ്ങൾ ചോദിക്കും. വളർന്നു വരുന്ന ഓരോ കുട്ടിയും അങ്ങനെ ശശിയണ്ണന്റെ സുഹൃത്തായി. ഇതിനിടെ മറ്റൊരു കാര്യം കൂടി നടന്നു. കൊല്ലിമുക്കിൽ പുതുതായി വന്ന ഒരു കെട്ടിടത്തിൽ അരുണോദയാ സന്തോഷ് എന്ന വ്യക്തി അരുണോദയ എന്നൊരു സ്ഥാപനം ആരംഭിച്ചു. കുറെ നാൾ കഴിഞ്ഞപ്പോൾ പല കാരണങ്ങളാൽ അദ്ദേഹം കട ഉപേക്ഷിക്കാൻ തീരുമാനിച്ചു.


(ശശീന്ദ്രൻ എന്ന ശശിയണ്ണൻ)

ശശിയണ്ണന്റെ കൂട്ടുകാരിൽ പലരും അപ്പോഴേയ്ക്കും ഗൾഫിൽ പോയിക്കഴിഞ്ഞിരുന്നു. കാരംസ് കളിക്കാനായി വന്നുകൊണ്ടിരുന്നവർക്കൊക്കെ സർക്കാർ ജോലിയായി തിരക്കുമായി. പലരും വിവാഹിതരായി. ചിലരെങ്കിലും ഗ്രാമം വിട്ട് പട്ടണങ്ങളിലേയ്ക്ക് ചേക്കേറി. അപ്പോൾ കൊല്ലിമുക്കിൽ ഒരു ഒറ്റത്തുരുത്ത് പോലെ ശശിയണ്ണൻ നിന്നു. ഗ്രാമത്തിന്റെ മഹത്വം തെളിയുന്ന നിമിഷങ്ങളായിരുന്നു പിന്നെ നടന്നത്. ശശിയണ്ണന്റെ സുഹൃത്തുക്കൾ, ഗൾഫിലൊക്കെ പോയി സ്വന്തം കാലിൽ നിൽക്കാൻ ശേഷിയുണ്ടായവർ, അദ്ദേഹത്തെ മറന്നില്ല. ഒറ്റപ്പെട്ടു പോയ തങ്ങളുടെ പ്രിയസുഹൃത്തിന് ഒരു ജീവിതം തുടങ്ങണം എന്ന് അവരങ് തീരുമാനിക്കുകയും അരുണോദയ എന്ന സ്ഥാപനം ശശിയണ്ണന് വേണ്ടി അവർ വാങ്ങുകയും ചെയ്തു. അങ്ങനെ ശശിയണ്ണൻ അരുണോദയാ ശശിയണ്ണൻ ആയി. അവസരത്തിൽ ഗ്രാമത്തിൽ രണ്ടു വിപ്ലവങ്ങൾ രണ്ടു തലങ്ങളിൽ അരങ്ങേറുകയായിരുന്നു. രണ്ടെണ്ണത്തിലും ശശിയണ്ണൻ മുഖ്യകാർമ്മികൻ ആയി.

എൺപതുകളുടെ മധ്യത്തിലാണ് വീഡിയോ കസെറ്റ് റെക്കോർഡർ അഥവാ വി സി ആർ ഗ്രാമത്തിലെ വീടുകളിൽ എത്തുന്നത്. ടേപ്പ് റെക്കോർഡർ വിപ്ലവത്തിന് ശേഷം വന്ന രണ്ടാമത്തെ സാങ്കേതിക അല ആയിരുന്നു അത്. വി സി പി അഥവാ വീഡിയോ കസെറ്റ് പ്ലയെർ എന്നൊരു വേറെ സംവിധാനം കൂടി വന്നു. അതിലാണ് വി എച്ച് എസ് ടേപ്പ് അഥവാ വീഡിയോ ഹോം സിസ്റ്റം ഇടുകയും ടെലിവിഷനിൽ സിനിമ കാണുകയും ചെയ്യുന്നത്. ടെലിവിഷൻ എന്നത് ടെലിവിഷൻ സ്റ്റേഷനുകൾ സംപ്രേഷണം ചെയ്യുന്ന കാര്യങ്ങൾ കാണാനുള്ള ഉപാധിയായിരുന്നെങ്കിൽ വി സി ആർ വന്നതോടെ ടെലിവിഷൻ സിനിമാ കാണുന്നതിനുള്ള സ്ക്രീൻ കൂടിയായി. ഇഷ്ടപ്രകാരം സിനിമ ഇഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള രീതിയിൽ കാണാമെന്നായി. ഗൾഫ് വീടുകളിൽ ടെലിവിഷന്റെ മുകളിലോ താഴെയോ ആയി യന്ത്രം ഇരിക്കുന്നത് ഒരു അന്തസ്സായി കണക്കാക്കപ്പെട്ടു. സർക്കാരുദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും വീടുകളിൽ ടെലിവിഷൻ ഉണ്ടായിരുന്നെങ്കിലും വി സി ആർ ഉണ്ടായിരുന്നില്ല. അതിനാൽ വീടുകളിലെ കുട്ടികൾ സിനിമാ കാണാൻ ഗൾഫ് വീടുകളെ ആശ്രയിച്ചു.



രണ്ടാമത്തെ വിപ്ലവം സാധ്യമാക്കിയത് ടെലിവിഷൻ തന്നെയായിരുന്നു. അന്ന് വരെ ക്രിക്കറ്റ് എന്നത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയിലെയും സ്പോർട്സ് സ്റ്റാറിലെയും ചിത്രങ്ങളിൽ നിന്ന് മാത്രം കാണാനും വായിക്കാനുമുള്ളതായിരുന്നു. 1983 - കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ചെകുത്താന്മാരുടെ പട ലോക കപ്പ് ക്രിക്കറ്റ് നേടുമ്പോൾ ഇന്ത്യയിൽ ടെലിവിഷൻ പ്രചാരത്തിൽ എത്തിയിട്ടില്ല. എൺപതുകളുടെ പകുതിയായപ്പോഴേയ്ക്കും ടെലിവിഷൻ മിക്കവാറും ഗ്രാമീണ മേഖലയിലും കടന്നു വരികയും ക്രിക്കറ്റ് കളിയുടെ ലൈവ് ടെലികാസ്റ്റ് വമ്പിച്ച പ്രചാരം നേടുകയും ചെയ്തു. അതോടെ ഗ്രാമങ്ങളിൽ ക്രിക്കറ്റ് കളിയുടെ പൊടിപൂരമായി. മഹേന്ദ്ര സിങ് ധോണിയും വിരാട് കൊഹ്ലിയും ഒക്കെ ക്രിക്കറ്റ് കളി പഠിച്ചത്  ഗല്ലി ക്രിക്കറ്റ് കളിച്ചായിരുന്നു എന്ന് പറയാറുണ്ട്. അതിന്റെ അർഥം ടെലിവിഷനിൽ ക്രിക്കറ്റ് ഇല്ലാത്ത സമയങ്ങളിൽ രണ്ടു വീടുകൾക്കിടയിലൂടെ കടന്നു പോകുന്ന ഗലികൾ അഥവാ ഇടുങ്ങിയ വഴികളിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കും എന്നാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ, വക്കം ഉൾപ്പെടെ, കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത് കണ്ട വിളകളിലും പുരയിടങ്ങളിലും ഒക്കെ ആയിരുന്നു. വെറുതെ പോകുമ്പോൾ അന്തരീക്ഷത്തിൽ ബൗൾ ചെയ്യുന്ന ആക്ഷൻ കാണിക്കുകയും ബാറ്റ് ചെയ്യുന്ന സ്റ്റൈൽ കാണിക്കുകയും ചെയ്തു കൊണ്ട് സ്വയം മറന്നു നടക്കുന്ന ആൺകുട്ടികൾ ഉണ്ടായി. ടെലിവിഷനിൽ സ്ലോ മോഷൻ കണ്ടു കണ്ട് കുട്ടികൾ സ്ലോ മോഷൻ ചെയ്ത് ഉരഞ്ഞു വാരി നടന്നു.

വക്കത്ത് വി സി ആർ വിപ്ലവത്തിനും ക്രിക്കറ്റ് വിപ്ലവത്തിനും ചുക്കാൻ പിടിച്ചത് ശശിയണ്ണൻ ആയിരുന്നു. സിനിമകളുടെ വി എച്ച് എസ് ടേപ്പുകൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സംവിധാനം അദ്ദേഹം ആരംഭിച്ചു. വി സി ആർ ഉള്ള വീടുകളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ കാസറ്റുകൾ വേണമെന്നായി. അതിനായി അരുണോദയയുടെ എതിർവശത്തുള്ള ഒരു കട കൂടി വാടകയ്ക്കെടുത്ത് ഒരു കസെറ്റ് ലൈബ്രറി തന്നെ തുടങ്ങി. ഇപ്പോൾ കൊല്ലി മുക്കിൽ ബേക്കറി നടത്തുന്ന, സച്ചിൻ തെണ്ടുൽക്കറുടെ രൂപഭാവങ്ങൾ ഉള്ളതും ക്രിക്കറ്റ് കളിക്കാരനും ആയ സണ്ണിയായിരുന്നു ശശിയണ്ണന്റെ പ്രധാന മാനേജർ. അങ്ങനെ ഗ്രാമത്തിന്റെ സിനിമാഭാവുകത്വം നിർണ്ണയിക്കുന്നതിൽ ശശിയണ്ണൻ വലിയൊരു പങ്കു വഹിച്ചു. ക്രിക്കറ്റിന്റെ കാര്യത്തിൽ ശശിയണ്ണൻ ക്രിക്കറ്റ് ബാറ്റുകൾ വരുത്തി വിൽക്കാൻ വെച്ചു എന്നതായിരുന്നില്ല പ്രധാനം. അക്കാലത്ത് വക്കം സ്കൂളിന്റെ പിന്നിലുള്ള മൈതാനം ഒരു മിനി സ്റ്റേഡിയം എന്ന നിലയിൽ മണ്ണൊക്കെ ഇട്ടു പൊക്കി ചുറ്റും ഗാലറിയൊക്കെ കെട്ടി വിപുലമാക്കിയിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ ശശിയണ്ണൻ കട ആരെയെങ്കിലും ഏൽപ്പിച്ച ശേഷം സ്കൂൾ മൈതാനിയിൽ ക്രിക്കറ്റ് കളിക്കാൻ പോകും. മുണ്ടും മടക്കിക്കെട്ടി പാഡും കെട്ടി , ടുവും ത്രീയും ഒക്കെ ഓടി എടുക്കുന്ന ശശിയണ്ണനെ ക്രിക്കറ്റ് പ്രേമികൾക്ക് മറക്കാൻ കഴിയില്ല.


(മഹേന്ദ്ര സിംഗ് ധോണി)

പണ്ടുള്ള കുട്ടികൾ ശശിയണ്ണന്റെ കുടുസ്സു മുറിയിലായിരുന്നു എന്തെങ്കിലും കിട്ടാനായി പോയിരുന്നതെങ്കിൽ ഇപ്പോൾ അരുണോദയയിൽ വരാൻ തുടങ്ങി. അവർക്ക് പഠനോപകരണങ്ങൾ വേണം എന്നത് കൊണ്ട് ശശിയണ്ണൻ കടയിൽ സാധനങ്ങളും വരുത്തി. സ്ത്രീകൾ, കുട്ടികൾ, സിനിമാപ്രേമികൾ, കായിക പ്രേമികൾ എന്നിവർക്കായുള്ള ഒരു ഷോറൂം തന്നെയായിരുന്നു ചെറുതെങ്കിലും അരുണോദയ എന്ന കട. എന്നാൽ സാങ്കേതിക വിദ്യ മാറുകയായിരുന്നു. അതിനാൽ ബിസിനസിനായി പുതിയ രീതികൾ അനുവർത്തിക്കേണ്ടി വന്നു. ഇതിനിടയിൽ ശശിയണ്ണൻ വിവാഹിതനാവുകയും ചെയ്തു. കൂട്ടുകാർ തന്നെയാണ് വിദേശത്തും സ്വദേശത്തും നിന്ന് എല്ലാ കാര്യങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയത്. ശശിയണ്ണന്റെ കട ക്രമേണ ഒരു 'ഹബ്' ആയി മാറി. ബസ്സിന്റെ സമയം അറിയണോ, ശശിയണ്ണനോട് ചോദിക്കാം, പോസ്റ്റ്മാൻ വന്നോ ചോദിക്കാം, സിനിമ പുതിയത്തിറങ്ങിയോ, ചോദിക്കാം, ഇന്ന സിനിമ എങ്ങനെയുണ്ട്, കൃത്യമായ ഒരു മറുപടി ഉണ്ട്. കുട്ടികൾക്ക് പല ആവശ്യങ്ങൾ ഉണ്ട്. മൊബൈൽ ഫോൺ വന്നതോടെ റീചാർജ് ചെയ്യാനും ആളുകൾ വരാൻ തുടങ്ങി. പക്ഷെ ലോകം മാറുകയായിരുന്നു.

പേജറിനെ മൊബൈൽ ഫോൺ ഇല്ലാതാക്കിയത് പോലെ, ഫ്ലോപ്പി ഡിസ്ക്കിനെ സി ഡി റോം ഇല്ലാതാക്കിയത് പോലെ, സി ഡി റോമിനെ പെൻ ഡ്രൈവ് ഇല്ലാതാക്കിയത് പോലെ, പെൻ ഡ്രൈവിനെ ഗൂഗിൾ ക്ളൗഡും ഫയൽ ഡ്രോപ്പിംഗ് സംവിധാനങ്ങളും ഇല്ലാതാക്കിയത് പോലെ, അനലോഗ് ഫിലിമിനെ ഡിജിറ്റൽ ഫോട്ടോഗ്രാഫി ഇല്ലാതാക്കിയത് പോലെ വി എച്ച് എസ് ടേപ്പിനെ ആദ്യം സി ഡി യും പിന്നെ ഇന്റർനെറ്റും ഇല്ലാതാക്കി. ടോറെന്റും ഇപ്പോൾ ടെലിഗ്രാം പോലുള്ള സംവിധാനങ്ങളും വന്നതോടെ സിനിമ കാണാൻ ഒരു സ്മാർട്ട് ഫോണും നെറ്റ് കണക്ഷനും മാത്രം മതിയെന്ന് വന്നു. ആമസോൺ പ്രൈം, ഹോട്ട് സ്റ്റാർ തുടങ്ങിയവ വന്നതോടെ സിനിമകൾ ഓൺലൈൻ റിലീസിംഗും തുടങ്ങി. ചുരുക്കിപ്പറഞ്ഞാൽ ശശിയണ്ണൻ ചെയ്തുകൊണ്ടിരുന്ന ബിസിനസ് പോലുള്ള ഒന്നിനുള്ള ഇടം പൊടുന്നനെ ഇല്ലാതായി. തൊണ്ണൂറുകളുടെ ഒടുവിൽ എത്തുമ്പോഴേയ്ക്കും കടകളുടെ സ്വഭാവവും മാറി വന്നു. ആറ്റിങ്ങലിലും പരിസരങ്ങളിലും സൂപ്പർ മാർക്കറ്റുകൾ വരാൻ തുടങ്ങി. വാഹന സൗകര്യവും സ്വകാര്യവാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെ ലോക്കലായി സാധനങ്ങൾ വാങ്ങുന്ന പരിപാടിയിൽ ഇടിവ് വന്നു. ആളുകൾ പുറത്തേയ്ക്ക് പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങി.

അവിചാരിതമായിരുന്നില്ല മാറ്റങ്ങൾ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തൊണ്ണൂറുകളുടെ പകുതി വരെ ലോകത്തുണ്ടായ മാറ്റങ്ങളുടെ ആകെത്തുകയ്ക്ക് സമാനമായ മാറ്റങ്ങൾ അഞ്ചു വർഷങ്ങൾക്കുള്ളിൽ സംഭവിച്ചു. രണ്ടായിരാമാണ്ടോടെ ജനങ്ങൾ സാധനങ്ങളും പണവും കൈകാര്യം ചെയ്യുന്ന രീതി തന്നെ മാറിപ്പോയി. വലിയൊരു മുറിയുടെ വലുപ്പമായിരുന്നു ആദ്യം കമ്പ്യൂട്ടറിന്. പിന്നീടത് ഡെസ്ക് ടോപ്പായി. അത് ലാപ് ടോപ്പായി. ലാപ് ടോപ്പ് മിനിയായി. പാഡ് ആയി. ഇന്നിപ്പോൾ വലിയൊരു ബിസിനസ് സാമ്രാജ്യം ചലിപ്പിക്കാൻ ഒരു സ്മാർട്ട്ഫോൺ മാത്രം മതിയെന്നായിരിക്കുന്നു. ഇന്ന് വിൽക്കുന്നത് പ്രോഡക്റ്റുകൾ അല്ല; ആശയങ്ങളും ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങളുമാണ്. ഇവ ഉപയോഗിച്ചാണ് ഏത് പ്രോഡക്റ്റ് എവിടെ എത്തിക്കണം എന്ന് കമ്പനികൾ തീരുമാനിക്കുന്നത്. നിങ്ങൾ വെറുതെ ഒരു വാച്ചിന് വേണ്ടി അല്ലെങ്കിൽ തൊപ്പിക്ക് വേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നു എന്ന് വിചാരിക്കുക. അടുത്ത രണ്ടോ മൂന്നോ ദിവസം നിങ്ങളുടെ ഓൺലൈൻ പ്രവർത്തികളുടെ പ്ലാറ്റുഫോമുകളിൽ എല്ലാം ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ടുകളുടെ പരസ്യം വന്നു കൊണ്ടിരിക്കും. അതായത് നിങ്ങൾക്ക് വേണ്ടത് വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന് അദൃശ്യരായ ബിസിനസ് ശക്തികൾ തീരുമാനിക്കുന്നു. ബിസിനസ് എന്നതിന്റെ സ്വഭാവം തന്നെ മാറിപ്പോയി. മാറ്റത്തിന്റെ പേരുവെള്ളപ്പാച്ചിലിന്റെ ഇടയിലാണ് കൊല്ലിമുക്കിലെ ചെറിയൊരു കടയിൽ ശശിയണ്ണൻ തന്റെ ബിസിനസുമായി തുടർന്നത്.



'അർഹതയുള്ളത് അതിജീവിക്കും' എന്ന ക്രൂരമായ സത്യം അവതരിപ്പിച്ചത് ചാൾസ് ഡാർവിൻ ആയിരുന്നു. എന്നാൽ അത് സാമ്രാജ്യത്വത്തിന്റെ കൊളോണിയൽ അധികാരികളുടെ പുരുഷാധിപത്യ കാഴ്ചപ്പാടായാണ് വിമർശിക്കപ്പെടുന്നത്. അർഹത എന്നത് ആരാണ് നിശ്ചയിക്കുന്നത് എന്ന അടിസ്ഥാനപരമായ ചോദ്യം ഇതിന്റെ വിമർശകർ ഉയർത്തുന്നുണ്ട്. അർഹത എന്നത് നിശ്ചയിക്കുന്നത് അതിജീവിക്കാനുള്ള അധികാരം ഉള്ള എല്ലാ മനുഷ്യരും ഇല്ലങ്കിൽ അത് കേവലം ചിലർ നിശ്ചയിക്കുന്ന ആളുകൾക്ക് മാത്രമായി ചുരുങ്ങും. ദളിതർക്കും സ്ത്രീകൾക്കും ഒരു സാഹചര്യത്തിൽ അതിജീവിക്കാൻ കഴിയാതെ വരും. എന്നാൽ അവസരമാണ് അര്ഹതയെ നിര്ണയിക്കേണ്ടതെന്നും സമത്വമാണ് അര്ഹതയുടെ അളവുകോലെന്നും അവസരസമത്വം സൃഷ്ടിക്കാൻ സാമൂഹികമായ ഒരു നയമാറ്റങ്ങൾ വേണ്ടിവരും എന്ന കാര്യം ബിസിനസ് ലോകം തള്ളിക്കളയുന്നു. അതിനാൽ ചെറിയ ബിസിനസുകൾക്ക് അതിജീവനാധികാരം ഉണ്ടെങ്കിൽപ്പോലും അതിജീവിക്കാൻ വലിയ ബിസിനസുകൾ അനുവദിക്കുന്നില്ല. ഇപ്പോൾ ഷോപ് ലോക്കലി അതായത് നിങ്ങളുടെ അടുത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങൂ എന്നൊരു ആശയപ്രചരണം തന്നെ സാമ്രാജ്യത്വത്തിനെതിരായി നടക്കുന്നുണ്ട്. ശശിയണ്ണനെപ്പോലുള്ളവരുടെ ബിസിനസുകൾ മുന്നോട്ട് പോകണമെങ്കിൽ വാങ്ങുന്ന ആളുകളുടെ മാനസികാവസ്ഥയിൽ മാറ്റം വരണം എന്നർത്ഥം.

മാറിയ കാലത്തിനിടെ ശശിയണ്ണനും മാറ്റങ്ങൾ ഉണ്ടായി. സായിബാബയെപ്പോലെ ഇരുന്ന മുടി കുറെയൊക്കെ കൊഴിഞ്ഞു. ഒരു തൊപ്പി വെയ്ക്കാൻ തുടങ്ങി. തന്റെ കടയിലെ കൗണ്ടറിനു പിറകിൽ ശശിയണ്ണൻ ഇരുന്നു ഇപ്പോഴും ലോകത്തെ അറിയുന്നുണ്ട്. വക്കം എന്ന ഗ്രാമം ശശിയണ്ണനെ ഉപേക്ഷിച്ചില്ല എന്നതിന് തെളിവായി ഇപ്പോഴും ആളുകൾ അവിടെ സാധനങ്ങൾ വാങ്ങാൻ എത്തുന്നു. പണ്ടേ കോളേജ് വിദ്യാർത്ഥികളുടെ ഒരു അഭയകേന്ദ്രമായിരുന്നു ശശിയണ്ണന്റെ കട. പലർക്കും ശശിയണ്ണൻ ഇപ്പോൾ ശശിമാമനാണ്. കുട്ടികൾ അവിടെ നിന്ന് ഗെയിം കളിക്കുന്നു, ആശയങ്ങൾ പങ്കിടുന്നു. ഒരേ ഒരു വ്യത്യാസം മാത്രം. പണ്ടൊക്കെ ശശിയണ്ണൻ അത്തരം ചെറുപ്പക്കാർക്കൊപ്പം കളിക്കാൻ ഇരിക്കുമായിരുന്നു. അവരോട് ആശയങ്ങൾ പങ്കിടുമായിരുന്നു. പക്ഷെ പ്രായവും അനുഭവങ്ങളും നൽകിയ പക്വതയാണോ നിർമമത്വമാണോ എന്തെന്നറിയില്ല, ശശിയണ്ണൻ അവരെ കട ഏൽപ്പിച്ചു പലപ്പോഴും മടങ്ങിപ്പോകാറുണ്ട്. എൻജിനിയറിങ്ങിന് പഠിക്കുന്ന ഒരു മകളുണ്ട്. അവളെച്ചൊല്ലിയുള്ള ചിന്തകളുണ്ട്. എങ്കിലും വക്കത്തിന്റെ ഒരു ചലനം പോലും ശശിയണ്ണൻ അറിയാതെ കടന്നു പോകുന്നില്ല.


(ശശിയണ്ണൻ അരുണോദയ എന്ന കടയുടെ മുന്നിൽ- ചിത്രം - അരവിന്ദ് പ്രകാശ്)

ശശിയണ്ണന്റെ കാടയുടെ കണ്ണാടിച്ചില്ലിൽ ഇപ്പോഴും പുതിയ സിനിമകളുടെ പോസ്റ്റർ പതിക്കാറുണ്ട്.ആവശ്യക്കാർ കുറവെങ്കിലും പൈറേറ്റ് ചെയ്ത ഒരു സിഡി പോലും ശശിയണ്ണൻ ഉപയോഗിക്കാറില്ല. ഔദ്യോഗികമായി സി ഡി റിലീസ് ചെയ്ത സിനിമകൾ മാത്രമേ അവിടെ ലഭിക്കൂ. സിനിമാലോകം കടന്നു പോകുന്ന പ്രതിസന്ധികളെക്കുറിച്ചു വളരെ ബോധവാനാണ് ശശിയണ്ണൻ. ഇരിക്കുന്ന കസേരയിൽ നിന്ന് നോക്കിയാൽ കാണാവുന്ന തരത്തിൽ ഒരു പോർട്ടബിൾ കളർ ടെലിവിഷൻ വെച്ചിട്ടുണ്ട്. അതിൽ നിരന്തരം സിനിമകൾ ചലിച്ചു കൊണ്ടിരിക്കും. കണ്ടു മറന്ന സിനിമകളിലെ രംഗങ്ങൾ ഒരു പക്ഷെ ശശിയണ്ണനെ പഴയകാലത്തെ ഓർമ്മിപ്പിക്കുന്നുണ്ടാകാം. ചിലപ്പോൾ ശശിയണ്ണന് സിനിമ എന്നത് ഒരു ശീലമാകാം. ഇപ്പോഴത്തെ കുട്ടികൾ അധികം ക്രിക്കറ്റ് കളിക്കാരില്ല. ശശിയണ്ണനും കളിക്കാരില്ല. പക്ഷെ വെളുപ്പാൻ കാലത്ത് അഞ്ചു മണിക്ക് നടക്കാനിറങ്ങുന്നവർക്ക് റോഡിലെവിടെയെങ്കിലും വെച്ച് ശശിയണ്ണനെ കാണാൻ കഴിയും. എല്ലാവരും ഗൾഫിൽ പോയപ്പോൾ ഗൾഫിൽ പോകാതിരുന്നതെന്തെന്ന് ശശിയണ്ണനോട് ആരെങ്കിലും ചോദിച്ചാൽ ശശിയണ്ണൻ ചിരിക്കും. പക്ഷെ ഗൾഫിൽ പോയവരെല്ലാം തിരികെയെത്തുന്ന ഒരിടമുണ്ടല്ലോ; അത് ശശിയണ്ണൻ ആണ്, ഒരു സ്നേഹവിദ്യാലയം. സാങ്കേതികവിദ്യമാറിയതിനൊപ്പം ശശിയണ്ണൻ ലോകത്തോട് വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സംവദിക്കുന്നു. ഗ്രാമത്തിൽ ഒരാൾ മരിച്ചാൽ അതാദ്യം പുറം ലോകമറിയുന്നത് മിക്കവാറും ശശിയണ്ണന്റെ വാട്ട്സ്ആപ്പ് മെസേജിലൂടെയായിരിക്കും. ശശിയണ്ണൻ ഇങ്ങോട്ടും പോകുന്നില്ല. അതിനാൽ ധൈര്യമായി ഗ്രാമത്തിന്റെ താക്കോൽ അവിടെ കൊടുത്തിട്ടു പോകാം.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)