നീതിയുടെ പാർപ്പിടങ്ങൾ: അനീതിയുടെ പശ്ചാത്തലത്തിൽ ഒരു വായന




ഒന്ന്
ആധുനിക സാങ്കേതിക വിദ്യ സിനിമയുടെ കാര്യത്തിൽ തകർത്തു കളഞ്ഞത് കാണിയുടെ അജ്ഞാതത്വം എന്ന സാമൂഹികസ്ഥിതിയെ ആയിരുന്നു. ഇരുളടഞ്ഞ ഒരിടത്ത് അപരിചിതർക്കൊപ്പം സിനിമ കാണുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയെക്കുറിച്ചു സൂസൻ സൊൻടാഗ്പറയുന്നുണ്ട്. അത് മുൻസ്വത്വങ്ങളുടെ അപഹൃതാവസ്ഥ അല്ലാതെ മറ്റൊന്നല്ല എന്ന് അവർ പറയുന്നു. സ്മാർട്ട് ഫോണുകളിലൂടെ സിനിമ മുറിഞ്ഞു മുറിഞ്ഞു കാണപ്പെടുന്ന അവസ്ഥ ഇരുളിടത്തെയും അപഹൃതമായ സ്വത്വത്തെയും തകർത്ത് കളഞ്ഞു. വായനയുടെ കാര്യത്തിൽ സാങ്കേതികവിദ്യ എന്ത് മാറ്റമാണ് കൊണ്ടുവന്നത് എന്ന് ആലോചിക്കുന്നത് സന്ദർഭത്തിൽ നന്നായിരിക്കും. ആദ്യം വന്ന മാറ്റം പുസ്തകങ്ങളെ അവയുടെ ഭൗതികാവസ്ഥയിൽ നിന്ന് മാറ്റി ഗൂഗിൾ മേഘങ്ങളിലേയ്ക്ക് പരാവർത്തനം ചെയ്തു എന്നുള്ളതാണ്. വായനയുടെ കിൻഡിൽ അനുഭവം എന്ന് വേണമെങ്കിൽ ഇതിനെ പറയാം. പിന്നെ വന്നത് ഓഡിയോ പുസ്തകങ്ങൾ ആയിരുന്നു. മറ്റാരുടെയോ ശബ്ദത്തിൽ നമ്മുടെ ശ്രവണപുടങ്ങളിലേയ്ക്ക് ഒരു പുസ്തകം മൊത്തമായോ സംഗൃഹീത രൂപത്തിലോ കടന്നു വരികയാണ്.

സിനിമയുടെ കാര്യത്തിലെ അപഹൃതമായ സ്വത്വവസ്ഥയ്ക്ക് സമാനമായ ഒന്ന് വായനയുടെ കാര്യത്തിൽ കണ്ടെത്താവുന്നത് അതിന്റെ ഹൃദയഹാരിത്വമാണ്. മനസ്സ് വെച്ചുമാറുന്ന അല്ലെങ്കിൽ വികാരങ്ങളും ധിഷണയും ഒരുപോലെ മാറ്റിമറിക്കപ്പെടുന്ന ഒരു രസായനവിദ്യയാണ് വായന. ഒരു പുസ്തകത്തെ സ്പർശിച്ചാൽ നിങ്ങൾ ഒരു മഹത്തായ ആത്മാവിനെയാണ് തൊടുന്നതെങ്കിൽ ഒരു പുസ്തകത്തെ വായിച്ചാൽ നിങ്ങൾ മറ്റൊരാളായി പുറത്തു വരികയാണ്. വായനായിടങ്ങളുടെ ഭൗതികമായ പരിവർത്തനമാണ് ഓഡിയോ ബുക്കുകൾ കൊണ്ട് വന്നത്. കുതിരപ്പുറത്ത് പോകുമ്പോഴോ സൈക്കിൾ ചവിട്ടുമ്പോഴോ വിമാനത്തിലോ ബസിലോ യാത്ര ചെയ്യുമ്പോഴോ സായാഹ്നസവാരിക്ക് പോകുമ്പോഴോ നിങ്ങൾക്ക് പുസ്തകം കേൾക്കാം എന്നൊരു സൗകര്യം ഉണ്ടായി വന്നു. ചിലപ്പോൾ ഉറങ്ങാൻ കിടക്കുമ്പോഴാകും ഒരു താരാട്ട് പാട്ട് പോലെ ഓഡിയോ പുസ്തകങ്ങൾ നിങ്ങളെ ആന്ദോളനം ചെയ്യുന്നത്. പക്ഷെ ഇത് വായനാനുഭവത്തിൽ തികച്ചും വ്യത്യസ്തമായിരിക്കും എന്നതിൽ സംശയമില്ല. ഇപ്പോഴാകട്ടെ, ക്യൂ ആർ കോഡുകളുടെയും സ്മാർട്ട് ഫോണിന്റെയും സഹായത്തോടെ രചനകളെ രചയിതാവിന്റെ ശബ്ദത്തിൽത്തന്നെ കേൾക്കാം എന്ന് വന്നിരിക്കുന്നു.



ഇത് ശരിയോ തെറ്റോ എന്ന ചിന്തയിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ വായന എന്ന പ്രക്രിയയ്ക്കും ആസ്വാദനാനുഭൂതി എന്ന ഫലശ്രുതിയ്ക്കുമിടയിൽ ഇത് ഒരു ചെറിയ വിടവ് സൃഷ്ടിക്കുന്നില്ലേ എന്ന സംശയം കാര്യമായുണ്ട്. സാധാരണ ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ നാം വായിക്കുന്നത് നമ്മുടേതോ രചയിതാവിന്റേതോ അല്ലാത്ത ഒരു അതീതസ്വരത്തിലാണ്. കണ്ണുകൾ കൊണ്ട്, മനസ്സിൽ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധ്യാനാത്മകമായ പ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന അശരീരിയായ സ്വരം എന്നത് ഒരു ആദർശ സ്വരമാണ്. ഇത് മനസ്സിലാകണമെങ്കിൽ ഒരു പുരുഷവീക്ഷണമുള്ള, പുരുഷനാൽ എഴുതപ്പെട്ട കൃതി സ്ത്രീയായ വായനക്കാരി എങ്ങിനെ വായിക്കും എന്നത് പരിശോധിച്ചാൽ മതി. ആരും തന്നെ അവരവരുടെ സ്വരത്തിൽ വായന നടത്തുന്നില്ല എന്നതാണ് സത്യം. എന്നാൽ അത് ഗ്രന്ഥകർത്താവിന്റെ സ്വരമാണോ? സാങ്കേതികവിദ്യ വന്നതിനു ശേഷവും, ഗ്രന്ഥകർത്താക്കളുടെ സ്വരം നാം കേട്ടിട്ടുണ്ടെങ്കിൽക്കൂടി, അവർ ചൊല്ലുകയോ വായിക്കുകയോ ചെയ്യാത്ത ഒരു കൃതിയെ നാം വായിക്കുന്നത് ഒരു ആദർശസ്വരത്തിൽ തന്നെയായിരിക്കും.



എന്നാൽ ജനപ്രിയതയും ജനകീയതയും ഒരുപോലെ നേടിയ ചില പ്രഭാഷകർ കൂടിയായ ഗ്രന്ഥകർത്താക്കളുടെ പുസ്തകം നാം വായിക്കാനെടുത്താൽ മേൽപ്പറഞ്ഞ ആദർശസ്വരം നഷ്ടപ്രായമാകുന്നത് നമുക്ക് അറിയാൻ കഴിയും; പ്രത്യേകിച്ച് യൂട്യൂബിലൂടെയും മറ്റും പ്രശസ്തമായ ചില പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ വരുമ്പോൾ. ഉദാഹരണത്തിന്, അരുന്ധതി റോയ് 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എഴുതുമ്പോൾ അവർ ഒരു സെലിബ്രിറ്റി ആയിരുന്നില്ല. അവരുടെ സ്വരം ആരും കേട്ടിരുന്നില്ല. ഇരുപത് വർഷങ്ങൾക്ക് ശേഷം അവർ ഒരു പബ്ലിക് സ്പീക്കർ എന്ന നിലയിൽക്കൂടി പ്രശസ്തി നേടിയ ശേഷം ഇറങ്ങിയ 'മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്' (അത്യാനന്ദത്തിന്റെ ദൈവവൃത്തി എന്ന പേരിൽ ഞാനിത് വിവർത്തനം ചെയ്തിട്ടുണ്ട്) വായിക്കുമ്പോൾ നമുക്ക് അരുന്ധതി റോയിയുടെ വ്യക്തിപരമായ സ്വരത്തെ അതിന്റെ വായനയിൽ നിന്ന് മാറ്റിനിർത്താൻ പെടാപ്പാട് പെടേണ്ടി വരും. മലയാള വിവർത്തനത്തിന്റെ കാര്യത്തിൽ പ്രശ്നം ഉദിക്കുന്നില്ല കാരണം അവർ മലയാളം സംസാരിക്കുന്നത് ആരും കേട്ടിട്ടില്ല. സ്ലാവോജ് സിസേക്കിന്റെയോ നോം ചോംസ്കിയുടെയോ രാമചന്ദ്ര ഗുഹയുടെയോ ഒക്കെ പുസ്തകങ്ങൾ വായിക്കുമ്പോൾ ആദർശസ്വരത്തിന്റെ നഷ്ടം നാം അനുഭവിക്കുന്നുണ്ട്.

സുനിൽ പി ഇളയിടത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'നീതിയുടെ പാർപ്പിടങ്ങൾ' വായിക്കുമ്പോൾ നാം ചെന്ന് പെടുന്ന അവസ്ഥ ഇതാണ്. ഇളയിടം അറിയപ്പെടുന്ന സൈദ്ധാന്തികൻ മാത്രമല്ല അതിലേറെ ജനപ്രിയതയും ജനകീയതയും നേടിയ പ്രഭാഷകനുമാണ്. അതിനാൽ സുനിലിന്റെ സ്വരം ഇന്ന് മലയാളി വായനക്കാർക്ക് ഏറെ പ്രിയങ്കരമാണ് (ഇളയിടത്തിന്റെ പ്രശസ്തിയിൽ എനിയ്ക്ക് സംശയം ഇല്ലെങ്കിലും ഞാനാലോചിക്കുന്നത് യഥാർത്ഥ പ്രശസ്തി വരണമെങ്കിൽ മിമിക്രിക്കാർ സ്വരം ഏറ്റെടുക്കേണ്ടേ എന്നാണ്. ജയരാജ് വാര്യരിൽ നിന്നാണ് സുകുമാർ അഴിക്കോടും വി വിജയനും ഒക്കെ തികച്ചും ജനകീയരാകുന്നത്. അവർ സിദ്ധാന്തങ്ങളും ആശയങ്ങളും ആകുന്നതിലുപരി അവർ സ്വര വിശേഷങ്ങൾ കൂടിയായി അവരുടെ കൃതികൾ വായിക്കാത്ത ജനസാമാന്യത്തിന്റെ ഇടയിൽ പടർന്നു. ഇളയിടത്തിനു സൗഭാഗ്യം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം). ഇളയിടത്തിന്റെ പ്രശസ്തമായ പ്രഭാഷണങ്ങളും ലേഖനങ്ങളും പുസ്തകരൂപത്തിൽ സഞ്ചയിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സ്വരസ്ഥായികളും സ്വരവിന്യാസങ്ങളും സ്വരസവിശേഷതകളും കൂടി പുസ്തകത്താളുകളിൽ അദൃശ്യമായി ആലേഖനം ചെയ്യപ്പെടുന്നു എന്ന് മനസ്സിലാക്കണം. ഗ്രാമോഫോൺ റെക്കോഡിൽ സംഗീതം എവിടെയിരിക്കുന്നു എന്നറിയാൻ വേണ്ടി സൂര്യനെതിരെ പിടിച്ചു നോക്കും പോലെ വ്യർത്ഥമാണ് പുസ്തകത്തിൽ ഇളയിടത്തിന്റെ സ്വരം തെരയുന്നത്. എന്നാൽ നമ്മൾ വായിക്കാൻ തുടങ്ങുന്നതോടെ നാമൊരു സൂചിയായി മാറുകയും, അക്ഷരങ്ങളുടെ ഇടയിലെ ചാലിൽ വീഴുമ്പോൾ ഇളയിടത്തിന്റെ സ്വരത്തിൽ ഗ്രന്ഥം നമ്മുടെ കണ്ണുകളിൽ സ്വരപ്പെടുകയും ചെയ്യും. കണ്ണുകൾ കൊണ്ട് കേൾക്കുന്ന അതിവിചിത്രമായ ഒരു വായനാനുഭവമാണ് ഇളയിടത്തിന്റെ പുസ്തകങ്ങൾ നൽകുന്നത്; പ്രത്യേകിച്ച് 'നീതിയുടെ പാർപ്പിടങ്ങൾ' എന്ന പുസ്തകം.



രണ്ട്
പുസ്തകത്തിനു നാല് ഭാഗങ്ങളുണ്ട്; ഓർമ്മ, സമകാലികം, സംസ്കാരവിമർശം, പുസ്തകവിചാരം. അതിൽ സംസ്കാരവിമർശം എന്ന മൂന്നാം ഭാഗത്തിലെ രണ്ടാം ലേഖനം ആലോചനയുടെ നാന്ദിയാകട്ടെ എന്ന് ഞാൻ കരുതുകയാണ്. 'പ്രഭാഷണത്തിന്റെ ചരിത്രജീവിതം' എന്ന് പേരുള്ള ലേഖനം ഒരു പ്രഭാഷകൻ എന്ന നിലയിൽ ഇളയിടം കേരളത്തിന്റെ ധൈഷണിക മണ്ഡലത്തിൽ തന്റെ സ്വരസാന്നിധ്യത്തെ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇത്തരമൊരു ലേഖനം ഒരുതരം അനിവാര്യതയാണ്, പ്രത്യേകിച്ച് പ്രഭാഷണം തന്റെ ബൗദ്ധിക-പൊതു ജീവിതത്തിന്റെ അവിഭാജ്യമായ ഒരു ഘടകമായി മാറിയ ഒരാളെ സംബന്ധിച്ചിടത്തോളം. പ്രഭാഷണ കലയിലേയ്ക്ക് തിരിഞ്ഞൊന്ന് നോക്കാതെ, അതിന്റെ ചരിത്രജീവിതത്തെ അടയാളപ്പെടുത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത ഒരു ആയുർസന്ധിയിലാണ് ഇളയിടം ഇപ്പോൾ നിൽക്കുന്നത്.

ആരാണ് ഞാൻ എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ചോദിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. ഔപനിഷദികമായും ആത്മീയമായും ചോദ്യത്തിന് ഞാൻ ഇതല്ല, ഇതല്ല എന്നാണ് പറയുന്നത്. ദൈവം എന്തെന്ന ചോദ്യത്തിന് പോലും ഇതല്ലാത്തതും ഇതാകുന്നതും ഇതിനു കാരണമാകുന്നതും കാരണങ്ങൾക്കെല്ലാം കാരണമാകുന്നതും എന്നുള്ള നിലയിലാണ് ഉത്തരം ലഭിക്കുന്നത്. എന്നാൽ ഞാൻ ചരിത്രമാകുന്നു; ഞാൻ ചരിത്രത്തിനുള്ളിലും ചരിത്രം എന്റെയുള്ളിലും ഞാൻ ചരിത്രത്തിലൂടെയും ചരിത്രം എന്നിലൂടെയും പ്രവർത്തിയ്ക്കുന്നു എന്നുള്ള തിരിച്ചറിവാണ് ഇളയിടത്തിന്റേത്. അതിലൂടെ ഉരുത്തിരിയുന്ന ഒരു ഞാൻ ആണ് ഇളയിടത്തിനെ സംബന്ധിച്ചിടത്തോളം പ്രഭാഷകനും എഴുത്തുകാരനും. ചരിത്രവൽക്കരിക്കുക എന്ന ഫ്രഡറിക് ജെയിംസൺ-ന്റെ ആഹ്വാനം ജീവിതത്തിന്റെ ഒരു പടവിൽ പോലും മറക്കാതെ മുന്നോട്ട് നീങ്ങുന്ന ബുദ്ധിജീവിയായതിനാൽ ഇളയിടത്തിന്റെ പ്രഭാഷകൻ എന്ന സ്വത്വം ചെയ്യുന്നത് ചരിത്രവൽക്കരിക്കലാണ്. ലേഖനത്തിന് ചരിത്രജീവിതം എന്ന പേര് വന്നത് ആകസ്മികമല്ല.



ഇളയിടത്തിന്റെ സ്വരത്തിൽ ഇളയിടത്തിന്റെ ചരിത്രജീവിതം (പ്രഭാഷകൻ എന്ന നിലയിലാണെങ്കിലും അത് തന്റെ സ്വത്വ രൂപീകരണകാലത്തിന്റെ ചരിത്രം കൂടിയാണല്ലോ) കേൾക്കുന്നത് വളരെ മനോഹരമായ ഒരു അനുഭവമാണെന്നതാണ് ഓഡിയോ പുസ്തകമല്ലാത്ത അധ്യായം നൽകുന്ന ഫലശ്രുതി. കോളേജിൽ സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ധാരാളം പ്രസംഗിക്കേണ്ടി വന്നു. സ്കൂളിൽ പഠിക്കുമ്പോൾ കവിത ചൊല്ലുന്ന സ്വഭാവം ഉണ്ടായിരുന്നത് കോളേജിലേക്കും ചേക്കേറി. അത് പിൽക്കാലത്ത് തന്റെ പ്രഭാഷണങ്ങൾക്ക് മാധുര്യവും സംഗീതവും സാഹിത്യമായ കാവ്യസുഖവും നൽകുന്നതിന് പര്യാപ്തമാകുമെന്ന് അന്നറിഞ്ഞിരുന്നില്ല. ഇന്ന് ഇളയിടത്തിന്റെ പ്രഭാഷണങ്ങൾക്ക് കാവ്യസൗഭഗം ഉണ്ടായിരിക്കുന്നത് കവിതാനുസഞ്ചാരിയുടെ സ്മൃതിസഞ്ചയം ഒഴിയാതെ ഒപ്പം എടുക്കുന്നത് കൊണ്ടാണ്. സംഘടനാ പ്രവർത്തനം പ്രദേശത്തുള്ള എല്ലാ പരിപാടികളിലും പ്രഭാഷകനായി ചെല്ലുവാനുള്ള അവസരമുണ്ടാക്കി.



അനേകം പ്രഭാഷകർ സ്വാധീനം ചെലുത്തിയിരുന്നെങ്കിലും എം എൻ വിജയനാണ് ഇളയിടത്തിന്റെ പ്രഭാഷകത്വത്തിന്റെ അടിത്തറ. കാലക്രമത്തിൽ അതിൽ നിന്ന് പുറത്തുചാടാൻ ശ്രമം ചെയ്യാതിരുന്നില്ല. ഇത്രയും സൗമ്യമായി ഒരു പ്രഭാഷകനും തന്റെ സ്വാധീനത്തെയും അതിലെ സ്വകാര്യാഹങ്കാരത്തെയും വാക്കുകളുടലെ ചിമിഴിൽ ഒതുക്കിയിട്ടില്ല: "ബോധപൂർവം (വിജയൻ)മാഷിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലാത്തത് പോലെ, ബോധപൂർവം സ്വാധീനം ഇല്ലാതാക്കാനും ഞാൻ ശ്രമിച്ചിട്ടില്ല." (പുറം 202). പ്രഭാഷകറീ അക്കാദമി ബുദ്ധിജീവികൾക്ക്  പുച്ഛമാണെന്ന് കാര്യം ഇളയിടം ഒളിച്ചു വെക്കുന്നില്ല. നമ്മുടെ മാനവികബോധത്തിന്റെ പരിമിതികളെക്കുറിച്ചു പ്രഭാഷണവേദികൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. "അതിനെയും കൂടി മറികടക്കുമ്പോഴേ പ്രഭാഷണവേദികളുടെ ജന്മഹേതുവായ ജനാധിപത്യം കൂടുതൽ അർത്ഥപൂർണ്ണമാകൂ," എന്നും ഇളയിടം ഓർമ്മിപ്പിക്കുന്നു (പുറം 203). പക്ഷെ പ്രഭാഷണത്തിനിടയിൽ കവിതാശകലങ്ങൾ പോലെ അർധോക്തികളിൽ പൂരകമായി ഇട്ടു വശീകരിക്കുന്ന പുഞ്ചിരിയുടെ രഹസ്യം മാത്രം ചരിത്രവൽക്കരിക്കാതെ സ്വകാര്യവൽക്കരിച്ചിരിക്കുകയാണ് ഇളയിടം ലേഖനത്തിൽ.



മൂന്ന്
കേരളം മലയാളികളുടെ മാതൃഭൂമി എന്ന് എം എസ് പറയുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് സ്വാമി വിവേകാനന്ദൻ കേരളത്തിനെ നോക്കി ഇതൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞു. കേരളത്തിൽ നിലനിന്നിരുന്ന ജാതിയെക്കുറിച്ചുള്ള പരാമർശമായിരുന്നു അത്. എന്നാൽ ഇന്ന് കേരളം, വിവേകാനന്ദനെ ഉയർത്തിപ്പിടിച്ചു നടക്കുന്ന വലതുപക്ഷ വർഗീയ വാദികൾ, മറ്റൊരു തരത്തിലുള്ള ഭ്രാന്തിന്റെ കളം ആക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വിവേകാനന്ദൻ അവരെ കാണാനിടയായെങ്കിൽ മതവലതുപക്ഷങ്ങൾ മാത്രമാണ് കേരളത്തിലെ ഭ്രാന്തന്മാർ എന്ന് തിരുത്തിയേനെ. വിവേകാനന്ദൻ, അയ്യൻകാളി, ശ്രീനാരായണ ഗുരു തുടങ്ങിയ എല്ലാ നവോത്ഥാനനായകന്മാരെയും വക്രീകരിച്ച യുക്തിയുപയോഗിച്ചു വലതുപക്ഷത്തിന്റെ ബാനറുകളിലും പ്രൊപ്പഗാണ്ടയിലും കൊണ്ട് കെട്ടുന്ന വലതുപക്ഷ തന്ത്രങ്ങളിൽ നിന്ന് വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും ഒക്കെ വീണ്ടെടുക്കുക എന്ന പ്രവർത്തി ഒരു പൊതുമണ്ഡല ഇടതുപക്ഷ ബുദ്ധിജീവിയെന്ന നിലയിൽ ഇളയിടം കഴിഞ്ഞ ഒരു ദശകമായി നിരന്തരം ചെയ്യുന്ന പ്രവർത്തിയാണ്. അത് തന്റെ പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടയും പഠനഗ്രന്ഥങ്ങളിലൂടെയും കൃത്യമായി നിർവഹിച്ചു വരുന്നു.



'ഗുരു; ആധുനികതയും ദൈവഭാവനയും' എന്ന ലേഖനത്തിൽ ഇളയിടം തന്റെ ചരിത്രയുക്തി ഉപയോഗിച്ച് കൊണ്ട് ഗുരു എങ്ങനെ ഒരു മതത്തിന്റെയും വക്താവോ പ്രയോക്താവോ അല്ലായിരുന്നു എന്നതിന് തെളിവുകൾ നിരത്തുന്നു. ഗുരു അദ്വൈതി ആയിരുന്നു എന്നും അദ്ദേഹം വിഗ്രഹാരാധന നടത്തുകയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു എന്നതിന്റെ ചുവടു പിടിച്ചാണ് വലതുപക്ഷ ഹിന്ദുത്വ വാദികൾ ഗുരുവിനെ ഹൈജാക്ക് ചെയ്യാൻ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനെതിരെ ഗുരുവിന്റെ തന്നെ നിലപാടുകളെ നിരത്തിക്കൊണ്ട് ഇളയിടം അദ്ദേഹം എങ്ങനെ മതം എന്ന സംവർഗ്ഗത്തെത്തന്നെ അപ്പാടെ നിഷേധിച്ചിരുന്നു എന്ന് വെളിപ്പെടുത്തുന്നു. സാമൂഹിക ജീവിതത്തിൽ പരിണാമവാദികൾ പറഞ്ഞുറപ്പിച്ച 'അർഹതപ്പെട്ടതിന്റെ അതിജീവനം' എന്ന സിദ്ധാന്തത്തെ പരിണാമത്തിന്റെ ശരിയായ വഴി ഉപയോഗിച്ച് കൊണ്ട് ഗുരു അട്ടിമറിക്കുന്നത് 'അപരം' എന്ന സ്ഥാനത്തെ മാനുഷിക ബന്ധങ്ങളിൽ പുനഃസ്ഥാപിച്ചു കൊണ്ടായിരുന്നെന്ന് ഇളയിടം വാദിക്കുന്നു. അനുകമ്പയും അപരപ്രിയത്വവും തന്റെ നിലപാടാക്കിയ മതനിഷേധിയായ ഗുരുവിനെയാണ് ഇളയിടം വീണ്ടെടുക്കുന്നത്. ഒപ്പം ഇടതുപക്ഷത്തിന് ഗുരുവിന്റെ കാര്യത്തിൽ സംഭവിച്ച നോട്ടക്കുറവിനെ ആത്മവിമർശനത്തോടെ സമീപിക്കാനും കഴിഞ്ഞിരിക്കുന്നു.

എന്തുകൊണ്ടാണ് ഇടതുപക്ഷത്തിന് ഗുരുവിനെ ശരിയായി മനസ്സിലാകാതിരുന്നത് എന്നതിന് വിശദീകരണവും നൽകുന്നുണ്ട്: "ഭൗതികതയെ പ്രത്യക്ഷ ഭൗതികങ്ങളായി മാത്രം പരിഗണിക്കുകയും ആശയാനുഭൂതികളുടെ ലോകത്തെ രണ്ടാംതരമായി വിലയിരുത്തുകയും ചെയ്യുന്ന യുക്തിപ്രമാണ വാദം വൈരുധ്യാത്മകചിന്തയുടെ സ്ഥാനം കൈയേറിയത് മൂലമാണ് ഇതുണ്ടായത്. ജനങ്ങൾ ഏറ്റെടുക്കുന്നതോടെ ഭൗതികശക്തിയായി പ്രവർത്തിക്കുന്ന ആശയാനുഭൂതികളുടെ ഏറ്റവും പ്രബലമായ ലോകങ്ങളിലൊന്ന്, ഇതുവഴി, കേരളീയ ഇടതുപക്ഷത്തിന്റെ പരിഗണനാ മേഖലയ്ക്ക് പുറത്തായി. ഒഴിഞ്ഞു കിടന്ന ഇടത്തിലേക്കാണ് ആദ്യം ജാതിപ്രാമാണ്യ വാദവും പിന്നാലെ ഹിംസാത്മകമായ ഹൈന്ദവ ഫാസിസവും കടന്നു കയറിയത്." (പുറം 33) "നൈതികതയുടെ പുതിയൊരു ഭാവമണ്ഡലം കേരളീയ ജീവിതത്തിലേയ്ക്ക് കടത്തിവിട്ട സാമൂഹിക-വിപ്ലവത്തിന്റെ അവതരണ സ്ഥാനമായിരുന്നു ഗുരു" എന്ന് മനസ്സിലാക്കിയാലേ "വർഗീയവാദികളുടെ രക്താഭിഷിക്തമായ കൈകളിൽ നിന്ന് ഗുരുപാരമ്പര്യത്തെ' രക്ഷിക്കാൻ കഴിയൂ എന്ന് ഇളയിടം അസന്നിഗ്ധമായി പറയുന്നു.



മഹാത്മാഗാന്ധിയുടെ മതബോധം എന്തായിരുന്നു? പലപ്പോഴും അതിരൂക്ഷമായി വിമർശനം നേടുന്ന ഒരു വിഷയമാണിത്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യകാലത്തേയുള്ള ഹൈന്ദവ ബോധത്തെ രാഷ്ട്രീയമൂല്യമായി പരിവർത്തിപ്പിച്ചു കൊണ്ട് മതമില്ലാത്ത രാഷ്ട്രീയം രാഷ്ട്രീയമല്ല എന്നൊരു പിടിവാശിയുമായാണ് ഗാന്ധി ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ഗാന്ധി പടിപടിയായി നിലപാടിൽ നിന്ന് മാറുന്നതിന്റെ ചരിത്രം നാം 'മതവും ചരിത്രവും: ഗാന്ധിജിയുടെ വഴികൾ' എന്ന ലേഖനത്തിൽ കാണുന്നു. 1930 കൾ കഴിയുമ്പോഴേയ്ക്കും രാഷ്ട്രീയത്തെ മതവിമുക്തമാക്കണമെന്നും താനൊരു മതത്തിന്റെയും വക്താവല്ലെന്നും ഗാന്ധി കണ്ടെത്തിക്കഴിഞ്ഞിരുന്നു. എന്നാൽ അത് ഏറെ താമസിച്ചു പോയിരുന്നു. ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാത്രം പ്രസക്തമാകുന്നു ഒന്നല്ല ജനാധിപത്യം എന്നും ഭൂരിപക്ഷത്തിന്റെ ഇടയിൽ ന്യൂനപക്ഷങ്ങൾക്ക് അരക്ഷിതബോധം ഉണ്ടാകാതിരിക്കാനുള്ള പരിസരം സൃഷ്ടിക്കുക എന്നതാണ് പ്രധാനമെന്നും ഗാന്ധി തിരിച്ചറിഞ്ഞു. അതിന് അദ്ദേഹം വില നൽകുകയും ചെയ്തു. ഗുരു പറഞ്ഞത് താൻ ഒരു മതത്തിന്റെയും ആളല്ല എന്നാണ് എന്നാൽ ഗാന്ധി പറഞ്ഞത് താൻ ഹിന്ദുവായിരിക്കുക എന്നതിനർത്ഥം മുസ്ലീമും ക്രിസ്ത്യനും ഒക്കെ ആയിരിക്കുക എന്നത് കൂടിയാണെന്നാണ്. മതത്തിന്റെ ചരിത്രത്തിനുള്ളിൽ, അതിന്റെ അർത്ഥത്തെ അപ്പാടെ മാറ്റിമറിയ്ക്കാൻ ശ്രമിച്ചു പരാജയപ്പെട്ടുപോയ ഒരു മനുഷ്യനായിരുന്നു ഗാന്ധി എന്ന് നാം തിരിച്ചറിയുമ്പോൾ, മതാധിഷ്ഠിത രാഷ്ട്രീയത്തെ ചെറുക്കാൻ ഗാന്ധി നടത്തിയ ശ്രമങ്ങളായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ ഹേതു എന്ന് ഇളയിടം വെളിപ്പെടുത്തുന്നു.



നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യത്തോടെ തന്റെ സാമൂഹിക-രാഷ്ട്രീയ നവീകരണ ജീവിതം ആരംഭിച്ച വി ടി ഭട്ടതിരിപ്പാടിന്റെ ചരിത്രം ഒരു പക്ഷെ ഗാന്ധിയുടെ ചരിത്രവുമായി സമാന്തരമായി സഞ്ചരിക്കുന്ന ഒന്നാണ്. തന്റെ യുവാവസ്ഥയിൽ വിധ്വംസകമായി ചിന്തിയ്ക്കാനും മതങ്ങളെ യുക്തിയുടെ കോടതിയിൽ ചോദ്യം ചെയ്യാനും വി ടി ഭട്ടതിരിപ്പാടിന് കഴിഞ്ഞു. പതിനേഴാം വയസ്സിൽ അക്ഷരം പഠിക്കാൻ തുടങ്ങിയ വി ടി മലയാളഭാഷയുടെ ഭാവനയിലേയ്ക്ക് വിപ്ലവകരമായ ആശയങ്ങൾ കൊണ്ടുവരികയും അതുവരെ അടഞ്ഞു കിടന്നിരുന്ന ചില സാമൂഹിക-സാംസ്കാരിക ഇടങ്ങളെ വിചാരണയ്ക്ക് വിധേയമാക്കുകയും ചെയ്തു. 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' നമ്പൂതിരി സ്ത്രീകളെ എത്തിയ്ക്കാൻ ശ്രമിച്ച വി ടിയ്ക്കും കൂട്ടർക്കും പക്ഷെ പിൽക്കാലത്തുണ്ടാകുന്ന അപചയത്തെക്കുറിച്ചു കൂടി ഇളയിടം സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. "'സത്യമെന്നത് മനുഷ്യനാകുന്നു' എന്ന് പ്രഖ്യാപിക്കുമ്പോഴും മനുഷ്യസങ്കല്പത്തിന്റെ സവർണ്ണവും പുരുഷപരവും രക്ഷാകര്തൃത്വപരവുമായ ഉള്ളടക്കം നവോത്ഥാനത്തെ ചരിത്രപരമായി പരിമിതപ്പെടുത്തിയിരുന്നു. തങ്ങൾ പിൻപറ്റിയ നവോത്ഥാനദർശനങ്ങളുടെ വിമർശനം വഴി മാത്രമേ വി ടി അടക്കമുള്ളവർക്ക് ഇതിനെ മറികടക്കാനാകുമായിരുന്നുള്ളൂ. അത്തരമൊരു വിമർശനവും മറികടക്കലും കേരളീയ നവോത്ഥാനം പൊതുവെ ഏറ്റെടുക്കുകയുണ്ടായില്ല. പരിമിതിയാണ് ചരിത്രപരമായ വൻവിജയങ്ങൾക്കു ശേഷവും കേരളീയ നവോത്ഥാനത്തെ സവർണ്ണ-മധ്യവർഗ അവബോധത്തിൽ അധിഷ്ഠിതമായ ബൂർഷ്വർ മാനവവാദത്തിൽ തളച്ചു നിറുത്തിയത്." (പുറം 51)



'പി ഗോവിന്ദപ്പിള്ള: മാർക്സിസവും വൈജ്ഞാനികതയും' എന്ന അദ്ധ്യായം പുസ്തകത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. കേരളത്തിലെ മാർക്സിസ്റ്റു സൈദ്ധാന്തികരിൽ ഏറ്റവും പ്രമുഖനായിരുന്ന പി ഗോവിന്ദപ്പിള്ള തന്റെ തന്നെ ധിഷണാചരിത്രത്തിൽ എവിടെ നിലകൊള്ളുന്നു എന്നൊരു അന്വേഷണത്തോടെയാണ് ഇളയിടം ലേഖനം ആരംഭിക്കുന്നത് തന്നെ. കേസരി ബാലകൃഷ്ണപിള്ള, എൻ വി കൃഷ്ണവാര്യർ, പി ഗോവിന്ദപ്പിള്ള എന്നൊരു ത്രിത്വത്തെ വൈജ്ഞാനിക മണ്ഡലത്തിലെ ബീക്കണുകളായും ഐക്കണുകളായും കാണുമ്പോൾത്തന്നെ പ്രയോഗികരാഷ്ട്രീയത്തിനു വേണ്ടതായ സിദ്ധാന്തങ്ങൾ ചമയ്ക്കുന്നതിൽ, സാമൂഹികവിശകലനം നടത്തുന്നതിൽ അഗാധമായി ഇറങ്ങിച്ചെന്നിരുന്ന എം എസ്, കെ ദാമോദരൻ, പി ഗോവിന്ദപ്പിള്ള എന്ന പ്രാഗ്മാറ്റിസ്റ്റുകളെയും അടയാളപ്പെടുത്താൻ കഴിയുന്നു. ഇവരെ പരസ്പരം ചേർന്നിരിക്കുന്ന രണ്ടു വൃത്തങ്ങളായി സങ്കല്പിച്ചാൽ ഇടകലർന്നു നിൽക്കുന്ന ഒരു വൈജ്ഞാനിക-പ്രയോഗ സ്ഥാനമായി പി ഗോവിന്ദപ്പിള്ളയെ കാണാൻ കഴിയും. ഇത്രയേറെ വൈജ്ഞാനികാന്വേഷണങ്ങളിൽ പങ്കുകൊണ്ടെങ്കിലും പി ഗോവിന്ദപ്പിള്ളയെ സംബന്ധിച്ചിടത്തോളം പാർട്ടിയും അതിൽ ഒരു പ്രവർത്തകൻ എന്ന നിലയിൽ തന്റെ പങ്കാളിത്തവും ആയിരുന്നു പ്രധാനം. പി ജി എന്ന വിജ്ഞാനമണ്ഡലം പി ജി എന്ന പാർട്ടി പ്രവർത്തകനെ പിന്തുടരുകയാണ് എന്ന് ഇളയിടം വ്യക്തമാക്കുന്നു.

പി ജിയെ നവോത്ഥാനത്തിന്റെ ചരിത്രകാരനായ അടയാളപ്പെടുത്തുന്ന അധ്യായത്തിൽ നവോത്ഥാനം എന്ന പരികല്പന പാശ്ചാത്യ നവോത്ഥാനത്തെ അതെപടി പിന്തുടരുന്ന ഒന്നല്ലെന്നും, ഭാരതീയ നവോത്ഥാനം എന്നത് മതനവീകരണം മാത്രമല്ലെന്നും, അതിലെ മധ്യവർഗ്ഗ-സവർണ്ണ ഉള്ളടക്കം വ്യക്തമായും ശക്തമായും ചോദ്യം ചെയ്യപ്പെടുന്ന ഒന്നാണെന്നും അതിനാൽ കേരളത്തിന്റെ നവോത്ഥാനചരിത്രം എന്നത് യാന്ത്രികമായ ഒരു സാമൂഹിക-വർഗ്ഗവിശകലനത്തിലൂടെ മാത്രം കഴിയുന്ന ഒന്നല്ലെന്നും പി ജിയ്ക്ക് വ്യക്തമായും അറിയാമായിരുന്നു. അതേസമയം നവോത്ഥാനത്തിന്റെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന മൂല്യങ്ങളായ മാനവികത, ജനാധിപത്യം, യുക്തിവാദം, മതനിരപേക്ഷത, സോഷ്യലിസം എന്നിവയെ ബൗദ്ധികമായും വൈകാരികമായും സംഗ്രഹിച്ചുകൊണ്ടുമാണ് പി ജി ചിത്രരചനയിൽ ഏർപ്പെട്ടിരുന്നത്. എങ്കിലും പാർട്ടിയുടെ നയപരിപാടികളിൽ നിന്നോ ആശയത്തുടരുകളിൽ നിന്നോബോധപൂർവം വ്യതിചലിക്കാൻ വൈജ്ഞാനിക വസ്തുതകളുടെ വെളിച്ചത്തിൽപ്പോലും പി ജി തയാറായില്ല എന്നത് അദ്ദേഹത്തിന്റെ നവോത്ഥാന ചരിത്രനിർമ്മിതിയെ ഒരു സംഘർഷസ്ഥാനത്തിൽ നിര്ത്തുന്നു എന്ന് ഇളയിടം സൂചിപ്പിക്കുന്നുണ്ട്. " താൻ ഏറ്റുവാങ്ങിയ വിചാര വ്യവസ്ഥയും പിൽക്കാല വിചാരവ്യവസ്ഥകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് നാടുവിലിരുന്നാണ് പി ജി താനെ നവോത്ഥാന പഠനങ്ങളിൽ മുഴുകിയത്. വിചാരമാതൃകകൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളെ മറികടന്നു പോകാൻ പി ജിയ്ക്ക് കഴിഞ്ഞുവെന്ന് പറയാനാവില്ല. .... പി ജിയുടെ നവോത്ഥാന ചരിത്രം നവോത്ഥാനത്തിലെ ആന്തരിക വൈരുധ്യങ്ങളുടെ ചരിത്രമായിരിക്കുന്നതും അതുകൊണ്ടാണ്." (പുറം 75). പി ജി യെ ഒരു പ്രൊജക്റ്റ് ഇൻ പ്രോസസ്സ് ആയും പ്രോജക്റ്റ് ഇൻഫിനിഷ്ഡ് ആയും, ഹിസ് വർക്ക് ഈസ് നെവർ ഡൺ ആയും ആണ് ഇളയിടം അവതരിപ്പിക്കുന്നത്.



നാല്
പുസ്തകത്തിന് തലക്കെട്ട് നൽകുന്ന അധ്യായമാണ് പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിൽ ഒന്ന്. 'നീതിയുടെ പാർപ്പിടങ്ങൾ: അംബേദ്കറുടെ ജനാധിപത്യ ദർശനം'. ഇളയിടം നടത്തിയ ഒരു പ്രഭാഷണത്തിന്റെ ലിഖിതരൂപമാകയാൽ തീർച്ചയായും ഇളയിടത്തിന്റെ സ്വരത്തിൽ ഇത് വായിച്ചു പോകാൻ സവിശേഷമായ ഒരു ഭംഗിയും അനുഭവവും ഉണ്ട്. തലക്കെട്ട് പ്രധാനമാണ്. നീതിയുടെ പാർപ്പിടങ്ങൾ എന്നാണ് പറയുന്നത്. പാർപ്പിടം എന്നതിനെ പാർക്കാനുള്ള ഇടം എന്ന അർത്ഥത്തിൽ വീട് എന്ന് മനസ്സിലാക്കാറുണ്ട്. എന്നാൽ ഇളയിടം ഇത് മറ്റൊരു അർത്ഥത്തിൽ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാർപ്പിടം എന്ന വാക്കിന് ഹോം എന്നോ ഹൌസ് എന്നോ അല്ല ഇംഗ്ലീഷിൽ അർഥം. അത് ഹാബിറ്റാറ്റ് എന്നാണ് മനസ്സിലാക്കുന്നത്. ഹാബിറ്റാറ്റ് എന്നാൽ ജീവിയ്ക്കാനുള്ള ഇടം എന്നതിനേക്കാൾ ജീവിതത്തിനുള്ള പരിസരം എന്നാണ് . മീനിന് ജലം പോലെ, പറവകൾക്ക് മരങ്ങൾ പോലെയും ആകാശം പോലെയും മനുഷ്യർക്ക് വീടിനേക്കാൾ പ്രധാനം അവന്റെ ജീവിതപരിസരമാണ്. നീതിയുടെ പാർപ്പിടങ്ങൾ എന്നാൽ കോടതികൾ എന്ന് മനസ്സിലാക്കപ്പെടുന്ന വാസ്തുശില്പഅഭിമുഖ്യമുള്ള വ്യാഖ്യാനത്തെക്കാൾ നീതിബോധം അലയടിയ്ക്കുന്ന വിശാലമായ ഒരു സാവന്നയെ ഭാവന ചെയ്യുന്നതാണ്. നീതിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും ഉള്ള ഇടപെടലുകളിലെല്ലാം തന്റെ ജീവിതത്തിലുടനീളം ഡോക്ടർ അംബേദ്കർ പറഞ്ഞുകൊണ്ടിരുന്നത് നീതിയുടെ ഹാബിറ്റാറ്റുകളെ കുറിച്ചായിരുന്നല്ലോ.

എന്താണ് ജനാധിപത്യത്തിന്റെ ഉള്ളടക്കം എന്ന് അംബേദ്കർ കരുതിയിരുന്നുവോ അവിടെ നിന്ന് തന്നെയാണ് ഇളയിടം തന്റെ ചർച്ചകൾ ആരംഭിക്കുന്നത്. ജനാധിപത്യത്തിന്റെ ഉള്ളടക്കം എന്നത് സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യങ്ങൾ രാഷ്ട്രീയ ജനാധിപത്യവുമായി തുല്യപ്പെടുമ്പോഴാണ് പൂർണ്ണമാകുന്നത്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാതലായ സാഹോദര്യം, അതിലധിഷ്ഠിതമായ ജനാധിപത്യം സാധ്യമാകണമെങ്കിൽ ജനാധിപത്യത്തിന്റെ മേൽപ്പറഞ്ഞ മൂന്നു രൂപങ്ങളും തുല്യമായ അളവിൽ ഉണ്ടാകണം. അത് അങ്ങനെ ആകാനുള്ള വഴികൾ ഇന്ത്യൻ സാഹചര്യത്തിൽ എത്ര ദുർഘടം ആണെന്നത് ഒരു പ്രവാചകനെപ്പോലെ പറയുവാൻ അംബേദ്കർക്ക് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തിയെ അഗാധവും സങ്കീർണ്ണവും ആക്കുന്നത്. കേവലം ഒരു ദളിത് നേതാവായി മാത്രം ചരിത്രം താഴ്ത്തിക്കെട്ടാൻ ശ്രമിച്ച ഡോക്ടർ അംബേദ്കർ തന്റെ ജീവിതത്തിന്റെ ഉള്ളടക്കത്തിന്റെ ബലതന്ത്രത്താൽ മാത്രം ലോകത്തിലെ മികച്ച സാമ്പത്തിക-രാഷ്ട്രീയ സൈദ്ധാന്തികരിൽ ഒരാളായി മാറുന്നതാണ് നാം ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ രണ്ടാം ഭാഗം മുതൽ കാണുന്നത്. ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിയപ്പെടാതിരുന്ന ഒരു 'ധൈഷണികസ്ഥാനമാണ്' അംബേദ്കർ എന്നാണ് ഇളയിടം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.



ജനാധിപത്യത്തിന്റെ സംസ്ഥാപനത്തിനായി, അതിന്റെ ആയുസ്സിനായി ഏഴു തത്വങ്ങൾ അംബേദ്കർ മുന്നോട്ട് വെച്ചിട്ടുള്ളതിനെ ഇളയിടം അക്കമിട്ട് ഇതിൽ വിശദീകരിക്കുന്നുണ്ട്. വളരെ പ്രകടമായ അസമത്വങ്ങൾ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ല, പ്രതിപക്ഷം ഉണ്ടായിരിക്കണം, നിയമത്തിലും ഭരണത്തിലും തുല്യത ഉണ്ടായിരിക്കണം, ഭരണഘടനാപരമായ ധാർമ്മികത പരിപാലിക്കപ്പെടണം, ഭൂരിപക്ഷഭീകരതയുടെ അഭാവം, സമൂഹത്തിന്റെ ധാർമ്മികമായ ക്രമം, പൊതുമനഃസാക്ഷിയുടെ ആവശ്യം എന്നിവയാണ് ഏഴു തത്വങ്ങൾ. ഏഴു തത്വങ്ങളും അതിരൂക്ഷമാം വിധം ലംഘിക്കപ്പെട്ട ഒരു രാജ്യത്താണ് നാം ഇന്ന് ജീവിക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ നമ്മുടെ ജനാധിപത്യം ചെന്ന് ചേർന്നിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചു മനസ്സിലാകും. ജാതിയെക്കുറിച്ചു അംബേദ്കർ നടത്തിയിട്ടുള്ള പ്രശസ്തമായ വീക്ഷണങ്ങളെ അവതരിപ്പിച്ച ശേഷം ഇളയിടം അംബേദ്കറിനെ ഇങ്ങനെ സംഗ്രഹിക്കുന്നു: "പ്രജ്ഞയെന്നത് താനല്ലാത്തതിലേയ്ക്ക് സംക്രമിക്കേണ്ട തന്നെക്കുറിച്ചുള്ള വിപുലമായ ബോധ്യമാണ്. പരമമായ വിവേകമാണത്. അതുകൊണ്ടാണ് കുമാരനാശാൻ അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമാമലേ വിവേകികൾ എന്നെഴുതിയത്. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നതാണ് വിവേകം. അത് ബുദ്ധനിൽ തുടങ്ങുന്ന ഒരാശയമാണ്. പ്രജ്ഞയാണ് കരുണയിലേയ്ക്ക് നിങ്ങളെ നയിക്കുന്നത്. കരുണയെന്ന വിശാലാമൂല്യത്തെയാണ് സഹോദര്യനിഷ്ഠമായ ധാർമ്മികതയുടെ അടിസ്ഥാനമായി അംബേദ്കർ കാണുന്നത്." (പുറം 141). വളരെ മനോഹരമായി, വാൾട്ടർ ബെഞ്ചമിൻ ഓർത്തെടുത്തുകൊണ്ടാണ് ഇളയിടം ലേഖനം/പ്രഭാഷണം അവസാനിപ്പിക്കുന്നത്, "ആപത്ത് നിറഞ്ഞ നമ്മുടെ വർത്തമാനകാല നിമിഷത്തിൽ, ഭൂതകാലത്തിൽ നിന്നും മിന്നിമായുന്ന ഒരോർമ്മയെ നാം കൈയ്യെത്തിപ്പിടിക്കുന്നു. അതിന്റെ പേരാണ് അംബേദ്കറുടെ ജനാധിപത്യദർശനം. അത് നീതിയുടെ പാർപ്പിടത്തെക്കുറിച്ചു നമ്മോട് സംസാരിക്കുന്നു." (പുറം 145).



അഞ്ച്

വിപുലമായ ധൈഷണിക ഇടപെടലുകളുടെ ഒരു പാർശ്വിക സങ്കലനം മാത്രമാണ് പുസ്തകത്തിൽ നടന്നിരിക്കുന്നത്. എങ്കിലും അവയെക്കുറിച്ചു സമഗ്രമായി ഒരു പുസ്തകനിരൂപണത്തിന്റെ പരിമിതിയിൽ പറയുക ദുഷ്കരം തന്നെ. എങ്കിലും വിഷയവൈപുല്യത്തെ സൂചിപ്പിച്ചുകൊണ്ട് നിരൂപണം അവസാനിപ്പിക്കുകയാവും ഭംഗി. കേസരി ബാലകൃഷ്ണപിള്ള, എം എൻ വിജയൻ, പി ഗോവിന്ദപ്പിള്ള എന്നിവരാണ് ഇളയിടത്തിന്റെ സാംസ്കാരിക -രാഷ്ട്രീയ ജീവിതത്തിലെ മാതൃകകൾ. എം എസ്സും മറ്റു സൈദ്ധാന്തികരും അദ്ദേഹത്തിന്റെ പരിഗണനയിൽ വരുന്നില്ലെന്നല്ല. പക്ഷെ ആത്മീയമായി നാം സാത്മ്യപ്പെടുന്ന ധിഷണാസ്ഥാനങ്ങൾ/പടവുകൾ (ഇളയിടത്തെ കുറിച്ചെഴുതുമ്പോൾ അദ്ദേഹത്തിന്റെ തന്നെ ജാർഗണുകൾ കയറി വരുന്നത് സ്വാഭാവികം) ചിലതുണ്ടാകും. അതിനെക്കുറിച്ചാണ് ഞാൻ സൂചിപ്പിച്ചത്. മാടവനപറമ്പിലെ ചിത എന്ന കവിതയിൽ വയലാർ രാമവർമ്മ കേസരിയെ ഓർത്തുകൊണ്ട് എഴുതിയ വരികൾ ഇവിടെ സംഗതമാണ്: "പേർഷ്യയിലറേബ്യയിൽ പുരുഷാർത്ഥങ്ങൾ പൂത്തൊരേഷ്യയിൽ മുഖച്ഛായ നേടിയ സംസ്കാരങ്ങൾ/ ആദ്യമായൊരു മന്വന്തരത്തിൻ മണ്പുറ്റിന്മേൽ ചാർത്തിയ പുളകങ്ങൾ വിളയും ഖനികളിൽ/ ഇതിഹാസങ്ങൾ മേഞ്ഞു നടക്കും വനങ്ങളിൽ സ്മൃതികൾ മന്ത്രം ചൊല്ലും നിർജ്ജന ഗുഹകളിൽ/ ഇടിഞ്ഞ ചരിത്രത്തിന് കോട്ടകൊത്തളങ്ങളിൽ/ വിടരും സയൻസിന്റെ സർഗ്ഗമണ്ഡലങ്ങളിൽ/ ഏകാന്താധ്വഗാഭവാൻ നടന്നു കേറിടാത്ത മേഖലയേതുണ്ടീ വിശ്വപുളിനത്തിൽ!" ഇത് ഇളയിടത്തിനും ചേരും.



കേവലമായ വിഷയവൈപുല്യം മാത്രമല്ല ഇളയിടത്തിന്റെ രചനകളാൽ കേസരി ഓർമ്മിക്കപ്പെടുന്നത്. അവയിലേക്ക് അദ്ദേഹം എടുക്കുന്ന ചരിത്രവസ്തുതകളും ഗവേഷണങ്ങളും, വിശകലാരീതികളും ഗണനാക്രമങ്ങളും നിർധാരണങ്ങളും ഒക്കെ അത് ചെയ്യുന്നുണ്ട്. എം എം കൽബുർഗിയെയും അഭിമന്യുവിനെയും ഓർക്കുമ്പോൾ അവരെ കേവല വ്യക്തികളായല്ല മറിച്ച് ചരിത്രത്തിൽ ഇടപെട്ട വ്യക്തികളായാണ് ഇളയിടം കാണുന്നത്. ടിപ്പു സുൽത്താനെക്കുറിച്ചുള്ള ലേഖനം രാഷ്ട്രീയപരവും പ്രത്യയശാസ്ത്രപരവുമായ ചില ലക്ഷ്യങ്ങൾ കൂടി നിറവേറ്റുന്നുണ്ടെങ്കിലും അങ്ങനെയൊരു വിഷയത്തിലേക്ക് ഉന്മുഖമാകുമ്പോൾ കാണിക്കേണ്ടുന്ന ബുദ്ധിപരമായ സത്യസന്ധത ഇളയിടം ഇപ്പോഴും കാട്ടാറുണ്ട്. അത് സി എസ് മീനാക്ഷി എഴുതിയ ഭൗമചാപം എന്ന കൃതിയെ അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രഭാഷണത്തിലും/ലേഖനത്തിലും തെളിയുന്നുണ്ട്. ബ്രൂണോ ലത്വ എന്ന ആക്ടർ-നെറ്റവർക്ക് തിയറിയുടെ ഉപജ്ഞാതാവിനെ അവതരിപ്പിക്കുമ്പോൾ ഇളയിടം പുതിയൊരു വിഷയത്തെ സമീപിക്കുന്നതിന്റെ ജാഗ്രതയും കരുതലും ഭാഷയുടെ തെരെഞ്ഞെടുപ്പിൽപ്പോലും കാണിക്കുന്നുണ്ട്. രണ്ടു ശതാബ്ദിയുടെ കഥയിൽ ഡി കെ പട്ടമ്മാൾ, ബാലസാരസ്വതി എന്നിവരെയാണ് ഓർമ്മിക്കുന്നത്. ത്യാഗരാജയോഗ വൈഭവം, ദേശഭാവനയുടെ ആട്ടപ്രകാരങ്ങൾ എന്നീ കൃതികളിൽ ഇളയിടം നേരത്തെ ഈ വിഷയങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.



സാങ്കേതികപദങ്ങളെ വിവർത്തനം ചെയ്തു മലയാളഭാഷയുടെ വാക്കിന്റെ ഖജനാവിലേക്ക് അടയ്ക്കുന്നത് ഇളയിടത്തിനു പ്രിയമുള്ള കാര്യമാണ്. പ്രശ്നവൽക്കരണം, താത്പര്യമുദ്രണം (interessment) സംക്രമണബിന്ദു (obligatory passage point), പ്രവർത്തകം (actor), പ്രവർജ്ജകം (exclusion), പരാമർശസ്ഥാനം (reference point), പ്രവർത്തകശ്രുംഖലാ സിദ്ധാന്തം (actor network theory) അങ്ങനെ ഒട്ടനവധി വാക്കുകൾ ഇളയിടം മനോഹരമായി ഉപയോഗിക്കുന്നുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കുറിച്ചു പണ്ടാരോ എന്നോട് പറഞ്ഞു: ഖരാക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ഇല്ലായിരുന്നെങ്കിൽ ചുള്ളിക്കാടിന്റെ കവിതകൾക്ക് ഈയൊരു എഫ്ഫക്റ്റ് ഉണ്ടാകുമായിരുന്നില്ല. ചിന്തിച്ചപ്പോൾ ശരിയാണ്: പ്രതിഭകൾക്ക് പ്രവേശനമില്ലെന്റെ മുറിയിൽ ഒട്ടും സഹിക്കുവാൻ വയ്യാനിയ്ക്കവരുടെ സർപ്പസാന്നിധ്യം, ഭ്രമണമാർഗ്ഗത്തിൽ നിന്നും തെറിപ്പിച്ച മാറിയ നീറിക്കിടക്കുന്നു തൃഷ്ണ തൻ ശമനമില്ലാത്തൊരരംഗാര ശയ്യ, ശീതതീക്ഷ്ണമാം വോഡ്ക, സംഹാരസൂര്യപ്രഹരം, ബധിരയായന്ധയായ് മൂകയായ് നിരുപപിംഗള കേശിനി...അങ്ങനെ പോകുന്നു. ഇളയിടത്തിന്റെ വാക്കുകൾക്ക് ചാരുതപകരുന്നതിനും ഇത്തരം ചില വാൿസമുച്ചയങ്ങൾ കാരണമാകുന്നു. 'പ്ര' എന്ന വാക്ക് വിശേഷപദം അതിൽ പ്രധാനമാണ്. സ്ഥാനം, പടവ് തുടങ്ങിയ വാക്കുകളെ ശരിയായ ഇടങ്ങളിൽ സംയോജിപ്പിച്ചു കൊണ്ട് പറച്ചിലിന്റെയും എഴുത്തിന്റെയും തുടര് മുറിയാതെ ഇളയിടം എഴുതുന്നത് വായിക്കാനും പറയുന്നത് കേൾക്കാനും ഒരു സുഖമുണ്ട്. 'നീതിയുടെ പാർപ്പിടങ്ങൾ' സുഖാനുഭൂതി പകരുന്നതിലും കൂടി വിജയിച്ചിരിക്കുന്നു.

--ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്

ജൂധൻ - ഒരു ദളിത് ജീവിതം (എച്ചിൽ- ഒരു ദളിത് ജീവിതം)