ഒരു ഗ്രാമത്തിന്റെ കഥ 24: അരങ്ങിലെ അനശ്വര വക്കം നടന്മാർ



(നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ നിന്ന്)


വക്കം നാടകത്തിന്റെ കൂടി നാടാണ്. നാടകം എന്നത് ഏറ്റവും ജനകീയമായ ഒരു കലാപ്രസ്ഥാനമായി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ കേരളത്തിലും വേര് പിടിച്ചിരുന്നു. വെള്ളരി നാടകങ്ങൾ എന്നായിരുന്നു ആദ്യകാല നാടകങ്ങൾക്ക് പേര്. കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കെട്ടിയുയർത്തിയ പന്തലുകളിൽ അവതരിപ്പിച്ചിരുന്ന ഹാസ്യ-ശ്രുംഗാര രസപ്രധാനമായ നാടകങ്ങളെയാണ് അങ്ങനെ വിളിച്ചിരുന്നത്. ഉത്തരകേരളത്തിൽ രണ്ടു വിളകൾക്കിടയിൽ ഇടവിളയായി വെള്ളരി നടാറുണ്ടായിരുന്നു. രാത്രി കള്ളന്മാരും വന്യജീവികളും വന്നു വെള്ളരി കട്ടുകൊണ്ടു പോകാതിരിക്കാൻ ചെറുപ്പക്കാർ ഉറക്കമിളച്ചു കാത്തിരിക്കും. അപ്പോൾ അവർ രസിക്കുന്നതിനായി നാടകങ്ങൾ ചമച്ച് അവതരിപ്പിക്കും. പഴയ തമിഴ് പാട്ട് നാടക ശൈലിയിലാണിത്. ഒരിക്കലും അഭിനയസമ്പൂർണ്ണതയോ രംഗാവിഷ്കാര പൂർണ്ണതയോ ഉണ്ടായിരിക്കില്ല. എങ്കിലും ഗ്രാമീണരെ രസിപ്പിക്കുന്നതിനായി വെള്ളരി വിളവെടുപ്പ് കഴിഞ്ഞാലുടൻ പാടത്ത് പന്തൽ കെട്ടി പെട്രോമാക്സിന്റെ വെളിച്ചത്തിൽ നാടകം അവതരിപ്പിക്കും. ആളുകൾക്ക് അതൊരു തമാശയായിരുന്നു. എങ്കിലും അതൊരു ആചാരമെന്നോണം നടന്നിരുന്നു. യാതൊരു ഗുണവും ഇല്ലാത്ത നാടകങ്ങളെ വെള്ളരി നാടകം എന്ന് ഇപ്പോൾ കളിയാക്കി വിളിക്കാറുണ്ട്.

ഇന്ത്യയ്ക്ക് വളരെ ശക്തമായ ഒരു നാടക പാരമ്പര്യം ഉണ്ടായിരുന്നു. ഗുപ്തസാമ്രാജ്യം ഇന്ത്യയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന കാലത്തുടനീളം നാടകം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സവിശേഷമായ സ്വാധീനം ചെലുത്തി. ഭാസൻ, കാളിദാസൻ തുടങ്ങിയവർ ക്രിസ്തുവിനു ശേഷം മൂന്നു  മുതൽ ആറാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ ഉത്തരേന്ത്യയിൽ നാടകത്തെ ശക്തിപ്പെടുത്താനുതകുന്ന തരത്തിലുള്ള നാടകസാഹിത്യം രചിച്ചവരാണ്. ബുദ്ധ-ജൈന പ്രാഭവം നിലനിന്നിരുന്ന എട്ടാം നൂറ്റാണ്ടു വരെ നാടകം ഇന്ത്യയുടെ പ്രധാന വിനോദോപാധി കൂടിയായി നിലനിന്നു. ശങ്കരാചാര്യർക്കു ശേഷം നാടകത്തിൽ അല്പം ഇടിവ് സംഭവിക്കുന്നതായി കാണുന്നു. പിന്നീട് നാടകത്തിന്റെ വിവിധ തരത്തിലുള്ള രൂപങ്ങൾ ഹിന്ദു ആചാരങ്ങളുമായും ക്ഷേത്ര കലകളുമായും ബന്ധപ്പെട്ട് വികസിക്കുന്നത് കാണാം. ദക്ഷിണേന്ത്യയിൽ നാടകത്തിനു വലിയൊരു ചരിത്രം ഉണ്ട്. വൈഷ്ണവ-ശൈവ സംഘർഷം നടക്കുന്ന മധ്യകാലത്തിനു ശേഷവും ദ്രാവിഡഗോത്ര പ്രസ്ഥാനങ്ങൾ ആരംഭിക്കുന്ന പ്രാഗ്-ആധുനിക ഘട്ടം വരെയും തമിഴ് നാടകങ്ങൾ വലിയൊരു സാമൂഹികസ്വാധീനമായി നിലകൊണ്ടു. തമിഴ് സിനിമ രൂപപ്പെടുന്നത് നാടകങ്ങളുടെ സ്വാധീനത്തിലൂടെയാണ്. തമിഴ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തന്നെ നാടകത്തെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു.


(വെള്ളരി നാടകം ഒരു സമകാലിക അവതരണം)


കേരളത്തിൽ നാടകം രൂപപ്പെടുന്നത് തമിഴ് നാടക സങ്കേതങ്ങളിൽ നിന്നും ഇന്ത്യൻ ആധുനികതയെ സാംസ്കാരികമായി നിർവചിക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ച പാഴ്സി തീയേറ്ററിൽ നിന്നുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യഭാഗം മുതൽ പാഴ്സി സമ്പന്നർ തങ്ങളുടെ സമുദായാംഗങ്ങൾക്കും ഇതര സാമൂഹ്യ പ്രമാണിമാർക്കും ആസ്വദിക്കാൻ വേണ്ടി സൃഷ്ടിച്ച നാടകങ്ങൾ ആയിരുന്നു ഇവ. പാശ്ചാത്യ മാതൃകയിലുള്ള പ്രൊസീനിയം തീയറ്റർ രീതിയായിരുന്നു പാഴ്സി നാടകങ്ങൾ സ്വീകരിച്ചത്. പാശ്ചാത്യ നവോത്ഥാനത്തിനൊപ്പം വളർന്ന മായികമായ മൂന്നാം തലത്തിന്റെ സാന്നിധ്യം (ത്രീ ഡി) ഒരു പരന്ന പ്രതലത്തിൽ കാണിക്കാൻ കഴിയുമെന്ന സമ്പ്രദായം തീയറ്ററുകളുടെ രൂപീകരണത്തിലും പ്രതിഫലിച്ചു. കർട്ടൻ ഉയരുമ്പോൾ അതിനുള്ളിൽ വീടോ, നഗരമോ, മലയോ, പർവതമോ, കടലോ, വഴിയോ , കൊട്ടാരമോ, കെട്ടിടങ്ങൾ നിറഞ്ഞ വഴിയോ ഒക്കെ കാണിക്കാൻ ചിത്രങ്ങളിലൂടെ കാണിച്ചു കൊണ്ട് മായികമായ ഒരു മൂന്നാം തലം സൃഷ്ടിക്കാൻ കഴിയുമെന്ന് നാടകപ്രവർത്തകർ തിരിച്ചറിയുകയും, പാഴ്സി തീയറ്ററിന്റെ മുഖമുദ്രയായി ഇത് മാറുകയും ചെയ്തു. ദാദാ സാഹേബ് ഫാൽക്കെ ഇന്ത്യയിൽ ആദ്യമായി കാളീയമർദ്ദനം, ഹരിശ്ചന്ദ്ര തുടങ്ങിയ സിനിമകൾ സൃഷ്ടിക്കുമ്പോൾ പാഴ്സി നാടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. രാജ രവിവർമ്മ ചാന്റെ ചിത്രങ്ങളുടെ രംഗവിതാനം സൃഷ്ടിക്കുന്നതിനും പാഴ്സി നാടകങ്ങളിൽ നിന്നുള്ള സ്വാധീനം ഉപയോഗപ്പെടുത്തി.

കേരളത്തിൽ പക്ഷെ, തമിഴ് നാടകങ്ങളുടെയും പാഴ്സി നാടകങ്ങളുടെയും സ്വാധീനം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതൽ ഫോമിൽ മാത്രമായിരുന്നു (രൂപത്തിൽ); ഉള്ളടക്കത്തിൽ തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു. ഇതിനു വഴിവെച്ചത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ആയിരുന്നു എന്ന് പറയാം. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെടുന്നത് 1924 -ലാണ്. ഏകദേശം അതെ സമയത്തു തന്നെ കേരളാ പ്രദേശ് കൊണ്ഗ്രെസ്സ് കമ്മിറ്റിയിൽ (1921 - സ്ഥാപിതം) ഉണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരിൽ ഒരു വിഭാഗം കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു.അവർ ആശയപ്രചാരണത്തിനായി തെരെഞ്ഞെടുത്തത് നാടകം എന്ന കലാരൂപത്തെ ആയിരുന്നു. ക്ഷേത്രകലകൾ സാധാരണക്കാർക്കും താഴ്ന്ന ജാതിക്കാർക്കും അപ്രാപ്യമായിരുന്നു കാരണം ക്ഷേത്രപ്രവേശനം വരുന്നത് തന്നെ പിന്നെയും ഒരു ദശകം കൂടി കഴിഞ്ഞിട്ടാണ്. അതിനാൽ സെക്കുലർ എന്ന് പറയാവുന്ന നാടകരൂപമാണ് ആശയപ്രചാരണത്തിനായി കമ്യൂണിസ്റ്റു-സോഷ്യലിസ്റ്റ് ആശയമുള്ളവർ തെരെഞ്ഞെടുത്തത്. പാവപ്പെട്ടവർക്ക് ആകെ ഉണ്ടായിരുന്നത് അനുഷ്ടാന കലകൾ മാത്രമായിരുന്നു. പോരെങ്കിൽ സാഹിത്യം വായിച്ചു മനസ്സിലാക്കാനുള്ള വിദ്യാഭ്യാസവും അവർക്കുണ്ടായില്ല. അതിനാൽ നാടകം എന്നത് അവരുടെ സ്വന്തം വിഷയങ്ങൾ പ്രതിപാദിക്കുന്ന ഒരു കലാരൂപമായി സ്വീകരിക്കപ്പെട്ടു.



(പാഴ്സി നാടകം)


കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർക്കിടയിൽ സ്ത്രീകൾക്ക് നരകതുല്യമായ ജീവിതമായിരുന്നു. അതിനെതിരെ പുരോഗമനേഛുക്കളായ ബ്രാഹ്മണയുവാക്കൾ യോഗക്ഷേമ സഭ രൂപീകരിക്കുകയും വി ടി ഭട്ടതിരിപ്പാട് രചിച്ച 'അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്' എന്ന നാടകം 1929 -1931 കാലത്ത് കേരളത്തിലെ വിവിധഭാഗങ്ങളിൽ അരങ്ങേറുകയും ചെയ്തു. 1937 - കെ ദാമോദരൻ രചിച്ച 'പാട്ടബാക്കി' എന്ന നാടകം കേരളത്തിൽ നിലനിന്നിരുന്ന ജന്മികുടിയാൻ വ്യവസ്ഥിതിയ്ക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിൽ വലിയൊരു പങ്കു വഹിച്ചു. ഇന്ത്യയിലുടനീളം പുരോഗമന സാഹിത്യ കലാ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുകയായിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ സാഹിത്യത്തിലും നാടകത്തിലും യഥാതഥ പ്രസ്ഥാനം ഉണ്ടായി. 1930 -40 കാലഘട്ടം ആകുമ്പോഴേയ്ക്കും പുരോഗമന സാഹിത്യവും നാടകവും സാമൂഹിയ വിപ്ലവത്തിന്റെ പ്രധാന ഉപകരണങ്ങൾ ആയി മാറിക്കഴിഞ്ഞിരുന്നു. 1950 - രൂപം കൊണ്ട കെ പി സി എന്ന നാടകസംഘടന കേരളത്തിലെ ജാതി-വർഗ്ഗ-സാമ്പത്തിക-രാഷ്ട്രീയ സമരങ്ങളുടെ ആശയങ്ങൾ ജനങ്ങളുടെ ഇടയിലേക്ക് എത്തിയ്ക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.

ഒരേ സമയം വിനോദവും വിദ്യാഭ്യാസവും ആയിരുന്നു നാടകങ്ങൾ ലക്ഷ്യം ഇട്ടിരുന്നത്. പ്രൊസീനിയം തീയറ്ററിന്റെ സാദ്ധ്യതകൾ ഏറെ പരീക്ഷിക്കപ്പെട്ടു. മലയാള നാടകവേദിയും സിനിമാവേദിയും ഏകദേശം ഒപ്പത്തിനൊപ്പം ആണ് വളർന്നത് എന്ന് പറയാം. അതിനാൽ പരസ്പരം സ്വാധീനങ്ങൾ ചെലുത്തിക്കൊണ്ടു വളർന്ന മാധ്യമങ്ങളിൽ ഏറെക്കുറെ പ്രതിഭാശാലികൾ ഒരുപോലെ പങ്കെടുത്തിരുന്നു. രണ്ട് ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള ഒരു സാമൂഹികവിപ്ലവമായിരുന്നു കലാരംഗത്ത് നടന്നത്; അവ സിനിമയും നാടകവും ആയിരുന്നു. രംഗത്ത് വിജയിക്കുന്ന നാടകങ്ങൾ താമസിയാതെ തന്നെ സിനിമയായി. അതുപോലെ തന്നെ ചില സാഹിത്യസൃഷ്ടികൾ ഒരേ സമയം നാടകമാണ് സിനിമയായും രൂപം പൂണ്ടു. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടു കലാരൂപങ്ങളും ഒരു പോലെ വിനോദവും വിദ്യാഭ്യാസവും നൽകുന്നതായിരുന്നു. സിനിമ വലിയൊരളവിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക മൂല്യങ്ങളെ പുനർനിർമ്മിച്ചപ്പോൾ നാടകങ്ങൾ പലതും അതിനെതിരെയുള്ള കലഹമായിട്ടാണ് മുന്നേറിയത്. അതിനാൽത്തന്നെ നാടകങ്ങൾ നൽകിയ അനുഭവവും സിനിമ നൽകിയ അനുഭവവും രണ്ടായിരുന്നു.



(അടുക്കളയിൽ നിന്ന് അരംഗത്തേയ്ക്കിൽ പ്രേംജി)


ജനങ്ങൾക്ക് ആവശ്യമുള്ള അത്രയും സിനിമകളും നാടകങ്ങളും ഉത്പാദിപ്പിക്കാൻ അവയുടെ സ്രോതസ്സുകൾക്ക് കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 കളിൽ നിലനിന്നിരുന്നത്. അത് അറുപതുകൾ ആകുന്നതോടെ പൂര്ണമായും നികത്തപ്പെട്ടതും ഇല്ല. അതിന്റെ ഫലമായി കേരളത്തിലെ ഗ്രാമങ്ങളിൽ എമ്പാടും നാടക ക്ലബ്ബുകളും ആർട്സ് ക്ലബ്ബുകളും റിക്രിയേഷൻ ക്ലബ്ബുകളും ഉണ്ടായി. അതിന്റെ ഭാഗമായിട്ടാണ് വക്കത്തും നാടകപ്രവർത്തനങ്ങൾ ശക്തിപ്പെടുകയും അമേച്ചർ നാടകവേദികൾ രൂപപ്പെടുകയും ചെയ്തത്. അവയിൽ നിന്നാണ് പിൽക്കാലത്ത് കേരളം അറിയുന്ന പല നാടകപ്രവർത്തകരും ഉണ്ടായി വന്നത്. പുത്തൻ നട, മുക്കാലുവട്ടം തുടങ്ങിയ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യം നാടകപ്രവർത്തനങ്ങൾ നടന്നത്. കലാകേന്ദ്രം, ശ്രീനാരായണ ആർട്ട്സ് ക്ലബ് എന്നിവയായിരുന്നു ഇവയിൽ പ്രധാനം. ആദ്യകാല നാടകപ്രവർത്തകരായ വക്കം മാധവൻ, ഗോപി, കുരുത്തോലയിൽ ദേവരാജൻ, പത്മനാഭൻ, അംബുജാക്ഷൻ, ഉമാമഹേശ്വരൻ, വക്കം ലക്ഷ്മണൻ, വക്കം ശിവദാസ് തുടങ്ങിയവർ നൽകിയ ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടാണ് എസ് എൻ സി പോലുള്ള നാടകസംഘം അമേച്ചർ നാടകമത്സരങ്ങളും ഏകാംഗ നാടക മത്സരങ്ങളും നടത്തിയിരുന്നത്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള അമേച്ചർ സംഘടനകൾ മുക്കാലുവട്ടത്തെ എസ് എൻ സി യുടെ വേദിയിൽ എത്തിയിരുന്നു. ഉത്സവത്തിന്റെ അവസാന ദിവസത്തെ നാടകം എസ് എൻ സി പ്രവർത്തകരുടേതായിരുന്നു. ശർമ്മ എന്ന നടനായിരുന്നു നാടകങ്ങളുടെ ആണിക്കല്ല്.



(എൻ എൻ പിള്ള വേദിയിൽ )

വക്കം എന്നത് വിവിധങ്ങളായ രാഷ്ട്രീയപാർട്ടികളുടെ വിളഭൂമികൾ കൂടിയായിരുന്നു. കേരളാ സോഷ്യലിസ്റ്റ് പാർട്ടി, റിവൊല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (അത് 1964 - സി പി എം എന്നും സി പി എന്നും രണ്ടായപ്പോൾ അതും), കോൺഗ്രസ് തുടങ്ങിയ എല്ലാ പാർട്ടികളുടെയും പ്രവർത്തകർ ഉണ്ടായിരുന്നു. ചില സന്ദർഭങ്ങളിൽ കക്ഷികൾ തമ്മിൽ രാഷ്ട്രീയ വൈരം ഉടലെടുത്തിരുന്നു. അങ്ങനെയിരിക്കെയാണ് കാളിദാസ കലാകേന്ദ്രത്തിന്റെ സ്ഥാപകനും പ്രമുഖ നടനും സംവിധായകനുമായ മാധവൻ വക്കത്തെ ഒരു വേദിയിൽ എത്തുമ്പോൾ എതിർ രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരുവൻ കത്തിയുമായി ചാടി വീണത്. വലിയൊരു ആപത്ത് ഉണ്ടാകുമായിരുന്നതിനെ തടഞ്ഞത് ഉമാമഹേശ്വരൻ ആയിരുന്നു. അഭ്യാസിയുടെ മുറയിൽ ചാടിവീണ് കത്തി തട്ടിമാറ്റിയ ഉമാമഹേശ്വരൻ മാധവനെ രക്ഷിക്കുക മാത്രമല്ല പ്രതിയോഗിയെ കീഴ്പ്പെടുത്തുക കൂടി ചെയ്തു. അതോടെ ഉമാമഹേശ്വരൻ മാധവന്റെയും എൻ എൻ പിള്ളയുടെയും ഒക്കെ അടുത്ത സുഹൃത്തായി. പിന്നെ വക്കത്തെ എല്ലാ നാടകപ്രവർത്തനങ്ങളുടെയും അരങ്ങിലും അണിയറയിലും ഉമാമഹേശരൻ തന്നെയായി. ഉമാ ബ്രദേഴ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്, യുവജനോത്സവത്തിന്റെ മധുരോദാരസ്മരണകൾ' എന്ന അധ്യായത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്.



(ഓ മാധവനും ഭാര്യ വിജയകുമാരിയും മകൻ മുകേഷുമൊത്ത്)

വക്കത്തെ രണ്ടു പ്രമുഖ രാഷ്ട്രീയ പ്രവർത്തകരാണ് പരേതനായ സി പി എം നേതാവ് സഖാവ് മാധവൻ കുട്ടിയും കൊണ്ഗ്രെസ്സ് നേതാവും മുൻമന്ത്രിയും ഗവർണറും ഒക്കെയായ വക്കം പുരുഷോത്തമനും. ഇവർ രണ്ടുപേരും ആദ്യകാല അമേച്ചർ നാടകത്തിൽ അഭിനയിക്കുമായിരുന്നു. വക്കത്തെ ആദ്യത്തെ എം മലയാളം പാസായവരിൽ ഒരാളായിരുന്നു വക്കം ജി ശിവദാസ്. അദ്ദേഹം എഴുതിയ 'രക്തസാക്ഷികൾ' എന്ന നാടകത്തിലാണ് സഖാവ് മാധവൻ കുട്ടി അഭിനയിച്ചത്. വക്കം ശിവദാസ് പല നാടകങ്ങളും എഴുതിയിട്ടുണ്ട്. വക്കം ലക്ഷ്മണൻ 'സംഗമം പബ്ലിക്കേഷൻസ്' എന്നൊരു സ്ഥാപനം വക്കം ശിവദാസിന്റെ നാടകം പ്രസിദ്ധീകരിക്കുന്നതിനായി സ്ഥാപിക്കുകയുണ്ടായി. അങ്ങനെ പ്രസിദ്ധീകൃതമായ നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിക്കുകയും ചെയ്തു. പുത്തൻനട കേന്ദ്രീകരിച്ച് ഒരു റിക്രിയേഷൻ ക്ലബ് സ്ഥാപിക്കുകയും അതിലൂടെ മികച്ച നാടകങ്ങൾ വക്കത്ത് കൊണ്ടുവരുവാൻ മുൻകൈ എടുക്കുകയും ചെയ്തവരിൽ പ്രമുഖരാണ് വക്കം റഷീദ്, അഡ്വക്കേറ്റ് അമീൻ, അബ്ദുൽ റഹിം മുതലാളി, വക്കം ലക്ഷ്മണൻ, വക്കം രവി തുടങ്ങിയവർ. കെ പി സി യുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മൃച്ഛകടികം, കൈയും തലയും പുറത്തിടരുത്,  എൻ എൻ പിള്ളയുടെ 'ഭഗവൻ കാലുമാറുന്നു', തിലകൻ സംവിധാനം ചെയ്ത അഭിനയിച്ച 'തീ' തുടങ്ങിയ നാടകങ്ങൾ കൊണ്ടുവന്നത് റിക്രിയേഷൻ ക്ലബ് ആണ്. പിൽക്കാലത്ത് സിനിമയിൽ പ്രശസ്തനായ, കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായികുമാർ മൃച്ഛകടികത്തിലെ ചാരുദത്തനായി രംഗത്തെത്തിയതും തോപ്പിൽ കൃഷ്ണപിള്ളയും ഖാനും ഒക്കെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിൽ രംഗത്ത് വന്നതും എല്ലാം വക്കം എസ് എൻ ഡി പി ഹാളിൽ ആയിരുന്നു. എൻ എൻ പിള്ളയുടെ നാടകങ്ങൾ കാണുവാൻ കുട്ടികൾക്ക് അനുവാദം നൽകാൻ റിക്രിയേഷൻ ക്ലബ് വിസമ്മതിച്ചിരുന്നു. 

1989 ജനുവരി ഒന്നാം  തീയതി ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിയാബാദ് എന്ന പ്രദേശത്ത് സഫ്ദർ ഹാഷ്മി എന്ന നാടകപ്രവർത്തകൻ തന്റെ നാടകഗ്രൂപ്പ് ആയ ജനം അഥവാ ജന നാട്യ മഞ്ച്-ലെ പ്രവർത്തകരുമായി ചേർന്ന് ഒരു നാടകം കളിക്കുകയായിരുന്നു. കോൺഗ്രസിന്റെ ഏകാധിപത്യപ്രവണതകളെ വിമർശിച്ചു കൊണ്ടായിരുന്നു നാടകം. അസഹിഷ്ണുക്കളായ കുറെ കൊണ്ഗ്രെസ്സ് പ്രവർത്തകർ മുകേഷ് ശർമ്മ എന്ന കൊണ്ഗ്രെസ്സ് നേതാവിന്റെ നേതൃത്വത്തിൽ സഫ്ദർ ഹാഷ്മിയെയും സംഘത്തെയും ആക്രമിച്ചു. ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ ഹാഷ്മി പിറ്റേന്ന് ആശുപത്രിയിൽ വെച്ച് മരിച്ചു. സംഭവം ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച ഒന്നായിരുന്നു. ഇങ്ങ് കേരളത്തിൽ നാടകരചയിതാവായ അഡ്വക്കേറ്റ് മണിലാൽ "സത്യാന്വേഷണം' എന്ന പേരിൽ ഒരു നാടകം രചിച്ചു. നാടകം സംവിധാനം ചെയ്യുകയും അതിൽ മുഖ്യനടനായി അഭിനയിക്കുകയും ചെയ്തുകൊണ്ട് വക്കത്ത് നിന്ന് ഒരു നാടകപ്രവർത്തകൻ സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി. വക്കം ഷക്കീർ എന്നായിരുന്നു നടന്റെ പേര്.



(സഫ്ദർ ഹാഷ്മി)

വക്കത്ത് ജനിക്കുകയും വക്കത്ത് പഠിക്കുകയും വക്കത്തെ നാടകപ്രവർത്തകരിൽ നിന്ന് ഊർജ്ജം സ്വീകരിക്കുകയും ചെയ്ത വക്കം ഷക്കീർ പക്ഷെ സ്കൂൾ വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് പൊതുവെ അന്തർമുഖൻ ആയിരുന്നു. വർക്കല എസ് എൻ കോളേജിൽ പഠിക്കുന്ന സമയത്ത് അവിടെ നടത്തിയ ചില കലാപ്രവർത്തനങ്ങളാണ് വക്കം ഷക്കീറിലെ നാടക നടനെയും സംവിധായകനെയും പുറത്ത് കൊണ്ട് വന്നത്. പിന്നെ തിരിഞ്ഞു നോക്കാത്ത രീതിയിൽ ഒരു ജൈത്രയാത്ര തന്നെയായിരുന്നു. എൻ എൻ പിള്ള സംവിധാനം ചെയ്ത ക്രോസ്സ് ബെൽറ്റ് എന്ന നാടകത്തിൽ നായകവേഷം ചെയ്തുകൊണ്ട് കേരളമെമ്പാടും സഞ്ചരിച്ചു. കൊല്ലം നവചേതന, കൊല്ലം യവന, തിരുവനന്തപുരം കേരള തീയറ്റർ എന്നിവയിൽ നടനായും സംവിധായകനായും പ്രവർത്തിച്ചു . വളരെ ചെറുപ്പത്തിൽ ഒരു സാഹിത്യകാരനാകണം എന്നാഗ്രഹിച്ച വക്കം ഷക്കീർ നാടകത്തിനു പകരം എഴുതിയത് ഒരു നോവൽ ആയിരുന്നു. 'വസന്തങ്ങളുടെ തടവറ' എന്നായിരുന്നു അതിന്റെ പേര്. അബുദാബിയിലും ഇതര മധ്യപൗരസ്ത്യ രാജ്യങ്ങളിലും എല്ലാവർഷവും നടനായും സംവിധായകനായും പോകുന്ന ഒരു കാലമുണ്ടായിരുന്നു. വക്കം ജയലാൽ എന്ന നാടകപ്രവർത്തകൻ അക്കാലത്ത് അബുദാബി മലയാളി സമാജത്തിന്റെ മുഖ്യ നടനും പ്രവർത്തകനും ഒക്കെ ആയിരുന്നു. അദ്ദേഹമാണ് വക്കം ഷക്കീറിനെ ഗൾഫ് മേഖലയുടെ പ്രിയപ്പെട്ട സംവിധായകൻ ആക്കിയത്. കാലം അവരെ പിൽക്കാലത്തും ഒരുമിപ്പിച്ചു എന്നതാണ് അതിശയം. ഗൾഫ് ജീവിതത്തിനു ശേഷം ആറ്റിങ്ങൽ താമസമാക്കിയ വക്കം ജയലാൽ അവിടെ 'ഇന്ത്യൻ സൊസൈറ്റി ഫോർ ഫിലിം ആൻഡ് തിയറ്റർ ' (ഐസോഫ്റ്റ്) എന്ന കലാപ്രസ്ഥാനം നടത്തുന്ന വക്കം ഷക്കീറുമായി വീണ്ടും സന്ധിച്ചു. പിന്നെ അവർ 'ഡ്രാമാനന്ദം' എന്ന പേരിൽ പ്രൊഫെഷണൽ നാടകകലാകാരന്മാരുടെ ക്ഷേമത്തിനായുള്ള ഒരു സംഘടനയിൽ നേതൃത്വം നൽകിക്കൊണ്ട് വീണ്ടും പങ്കാളികളായി.


 (വക്കം ഷക്കീർ )

വക്കം ജയലാലിലേയ്ക്ക് പോകുന്നതിനു മുൻപ് നമുക്ക് മറ്റു മൂന്ന് നാടകപ്രവർത്തകരെക്കൂടി അറിയേണ്ടതുണ്ട്. വക്കം എന്ന് സ്വന്തം പേരിനു മുൻപിൽ ചേർക്കണമെങ്കിൽ തങ്ങളുടേതായ ഒരു സംഭാവന ഏതെങ്കിലും ഒരു രംഗത്ത് ചെയ്തിരിക്കണം. ഒരു സ്ഥലപ്പേര് ഓരോ മനുഷ്യനും നൽകുന്നത് വലിയൊരു ഉത്തരവാദിത്തമാണ്. ഇത്തിക്കര, കായകുളം, കടമറ്റത്ത് എന്നൊക്കെ പറയുമ്പോൾ നമ്മുടെ ഉള്ളിൽ രൂപപ്പെടുന്നത് ഓരോ തരം ഇമേജാണ്. അവിടെ നമ്മൾ ദരിദ്രരെ സ്നേഹിച്ച കവർച്ചക്കാരെയും യക്ഷികളെ പിടിച്ചു കെട്ടിയ മാന്ത്രികനായ പുരോഹിതനെയും ഒക്കെ കാണുന്നു. പക്ഷെ വക്കം എന്ന് പറയുന്നത് വലിയൊരു ചരിത്രബോധ്യം കൂടിയാണ്. അവിടെയാണ് എൻ ഹീറോ വക്കം അബ്ദുൽ ഖാദറും വക്കം മൗലവിയും ഒക്കെ ജനിച്ചു വളർന്നു ദേശചരിത്രത്തിന്റെ ഭാഗമായത്. അങ്ങനെ ഉത്തരവാദിത്തത്തോടെ വക്കം എന്ന പേര് തങ്ങളുടെ പേരിനൊപ്പം ചേർത്തവരാണ് നാടകരംഗത്തെ ത്രിമൂർത്തികൾ എന്ന് പറയാവുന്ന മൂന്ന് സഹോദരന്മാർ: വക്കം ബാബു, വക്കം ജയചന്ദ്രൻ, വക്കം സുധി.


(കുരുത്തോലയിൽ ദേവരാജൻ-പിന്നിൽ നിൽക്കുന്ന ആൾ )

വക്കം മാധവൻ, കുരുത്തോലയിൽ ദേവരാജൻ, പദ്മനാഭൻ, അംബുജാക്ഷൻ, ഉമാമഹേശ്വരൻ തുടങ്ങിയ ആദ്യകാല നാടകപ്രവർത്തകരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട ഒരാളാണ് വക്കം ബാബു. അദ്ദേഹം അമേച്ചർ നാടകങ്ങൾ അഭിനയിച്ച ശേഷം പ്രൊഫെഷണൽ നാടകങ്ങളിലേയ്ക്ക് പോവുകയായിരുന്നു. നാല് ദശകങ്ങളോളം കേരളത്തിലെ വിവിധ സമിതികൾക്ക് വേണ്ടി നായകനും പ്രതിനായകനും ഒക്കെയായി വക്കം ബാബു വേഷമിട്ടു. എഴുപതുകളുടെ തുടക്കത്തിൽ വക്കം ബാബു പ്രൊഫെഷണൽ വേദികളെ ചലിപ്പിക്കുന്ന സമയത്തും ഇളയ സഹോദരനായ വക്കം സുധി നാടകത്തിൽ അധികം താത്പര്യമൊന്നും എടുക്കാതെ പാട്ടൊക്കെ പാടി നടക്കുകയായിരുന്നു. രണ്ടാമത്തെ സഹോദരനായ വക്കം ജയചന്ദ്രനും പാട്ടിലായിരുന്നു താത്പര്യം. സഹോദരിമാരും പാടും. കെടാകുളം എന്ന സ്ഥലത്തുള്ള ഒരു സഹോദരിയുടെ വീട്ടിൽ കുറച്ചു നാൾ പോയി നിൽക്കുമ്പോൾ അവിടെയുള്ള കുറെ നാടകപ്രവർത്തകരാണ് വക്കം ശുദ്ധിയെ ഒരു അമേച്ചർ വേദിയിലേക്ക് ക്ഷണിക്കുന്നത്. നാടകം തന്നെ അവിടെവെച്ചാണ് പൂണ്ടടക്കം പിടികൂടിയതെന്ന് വക്കം സുധി പറയുന്നു. ഇരുപത്തിമൂന്നാം വയസ്സിലെത്തുമ്പോഴേയ്ക്കും തിരക്കേറിയ ഒരു പ്രൊഫെഷണൽ നാടക നായക നടൻ ആയിക്കഴിഞ്ഞിരുന്നു വക്കം സുധി.


(വക്കം സുധി)

നായകനായി അഭിനയിച്ച സമിതികളുടെ പേര് പറഞ്ഞാൽ തീരില്ലെന്ന് വക്കം സുധി പറഞ്ഞു ചിരിക്കുന്നു. കാരണം പ്രൊഫെഷണൽ നടന്മാർക്ക് അത്രയേറെ ഡിമാന്റുള്ള ഒരു കാലം ഉണ്ടായിരുന്നു. നവചേതനാ, അസിത, കാളിദാസ കലാകേന്ദ്രം, ദേശാഭിമാനി, പത്മശ്രീ, ആതിര, കലാദൂത് തുടങ്ങിയ സമിതികളിൽ അഭിനയിക്കുകയും അവയിൽ പല സമിതികൾക്ക് വേണ്ടി പത്തോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ഇതിനു സമാന്തരമായിത്തന്നെയാണ് വക്കം ജയചന്ദ്രന്റെ പ്രൊഫെഷനൽ നാടക ജീവിതവും പുരോഗമിച്ചത്. പക്ഷെ അദ്ദേഹം അഭിനയത്തിലായിരുന്നില്ല ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏതാനും നാടകങ്ങളിൽ അഭിനയിച്ച ശേഷം വക്കം ജയചന്ദ്രൻ പൂർണ്ണമായും നാടക സംഗീതത്തിലേയ്ക്കും ഗാനശാഖയിലേയ്ക്കും നീങ്ങി പ്രൊഫെഷണൽ നാടക ഗായകനായി മാറുകയും ചെയ്തു. നാടകം അന്നും ഇന്നും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് വക്കം സുധി പറയുന്നത്. അന്ന് ഒരു ആശയം സംവേദനം ചെയ്യാൻ നാടകം എന്ന മാധ്യമം ഉപയോഗിക്കുകയായിരുന്നു. ഇന്ന് നാടകം എന്നത് ഒരു മുതലിറക്ക് സ്ഥാപനം ആയിരിക്കുന്നു. ഒരു കലയെന്ന നിലയിൽ നാടകത്തിന് ഇനി ഒരു പുനർജ്ജന്മാമാണ് ഉണ്ടാകേണ്ടത് കാരണം മനുഷ്യനോട് ഏറ്റവും അടുത്ത് നിന്ന കലയും അവർക്ക് മനസ്സിലാകുന്ന കലഹവുമായിരുന്നു നാടകം എന്ന് വക്കം സുധി പറയുന്നു. വിചിത്രം എന്ന് പറയട്ടെ വക്കത്തെ മികച്ച നടന്മാർക്കെല്ലാം കേരളാ ട്രാൻസ്പോർട്ടിൽ ഉദ്യോഗം ഉണ്ടായിരുന്നു; വക്കം ഷക്കീറിനും വക്കം ബാബുവിനും വക്കം സുധിയ്ക്കും.


(വക്കം ജയചന്ദ്രൻ)

നാടക നടനായി ജീവിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിപരമായ തീരുമാനമാണ്. ചിലർ നാടകത്തെ ജീവശ്വാസം ആയി കാണുന്നു.എന്നാൽ അതിൽ നിന്ന് വരുമാനം ഉണ്ടാകണം എന്ന ഉറപ്പില്ലാത്തതിനാൽ മറ്റൊരു തൊഴിൽ ഒപ്പം സ്വീകരിക്കുന്നു. എന്നാൽ വക്കത്തെ നടന്മാരുടെ കാര്യത്തിൽ ഒരു കാര്യം ഉറപ്പാണ്, ഉമാമഹേശ്വരൻ മാമൻ ആരുടെയെങ്കിലും മുഖത്ത് മേക്കപ്പ് ഇട്ടിട്ടുണ്ടോ, അവർക്ക് നടൻ ആകണം എന്ന ആഗ്രഹമുണ്ടോ, അവർ നടൻ ആയിരിക്കും; തുടക്കത്തിൽ ചിലർ നടിയും ആയിരിക്കും. അതൊരു കൈപ്പുണ്യമാണ്; പണ്ട് മാധവന് നേരെ നീണ്ടു വന്ന കത്തി തടുത്ത കൈപ്പുണ്യം. വക്കം ജയലാലിന്റെ മുഖത്ത് ആദ്യമായി മേക്കപ്പിട്ടത് ഉമാമഹേശ്വരൻ മാമൻ തന്നെയായിരുന്നു. ഇന്ന് വക്കം ജയലാലിന്റെ താത്പര്യങ്ങളിൽ ഒന്ന് എന്താണെന്നോ, മേക്കപ്പ് ശാസ്ത്രീയമായി പഠിക്കൽ. അത് മറ്റൊരു യാദൃശ്ചികതയാണെന്ന് കരുതി തള്ളിക്കളയേണ്ട കാരണം കേരളം വിട്ടുള്ള മറ്റൊരു ദേശത്ത് മലയാള നാടകത്തെ വളർത്താനും പ്രൊഫെഷണൽ-അമേച്ചർ നാടകപാരമ്പര്യം കണ്ണിയറ്റു പോകാതെ സൂക്ഷിക്കാനും അശ്രാന്തപരിശ്രമം ഇപ്പോഴും തുടരുന്ന ഒരു നടനാണ് വക്കം ജയലാൽ.


(വക്കം ജയലാൽ)

അടിവാരത്ത്, വക്കത്ത് പാരീസ് മുട്ടായി കിട്ടുന്ന ആദ്യത്തെ കടകളിൽ ഒന്നിന്റെ ഉടമസ്ഥനായിരുന്ന വിദ്യാധരൻ എന്ന വ്യക്തിയുടെ വീട്ടിന്റെ ചായ്പ്പിലാണ് വക്കം ജയലാൽ തന്റെ നാടകപരീക്ഷണങ്ങൾക്ക് തുടക്കമിടുന്നത്. അമ്മയുടെ സാരികൾ കൊണ്ട് കർട്ടനും തൊട്ടടുത്ത വീടുകളിൽ നിന്ന് ശേഖരിച്ച മേശകൾ കൊണ്ട് സ്റ്റേജും ഒരു പെട്രോമാക്സ് വിളക്കുമായിരുന്നു നാടകത്തിന്റെ അടിസ്ഥാനഘട്ടങ്ങൾ എങ്കിലും ഒരു അഞ്ചാം ക്ളാസ്സുകാരൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിന് അത്രയൊക്കെ പോരെ എന്ന് ചോദിക്കാം. പക്ഷെ ജയലാലിന്റെയും സംഘത്തിന്റെയും നാടകങ്ങൾ അവിടം കൊണ്ട് തീർന്നില്ല. ഹൈസ്കൂൾ കഴിയുന്നത് വരെ എല്ലാ വർഷവും ശ്രീ കൈരളി ആർട്ട്സ് എന്ന് പേരിട്ട നാടകസംഘം മേശപ്പുറത്ത് നാടകം കളിച്ചു. പിന്നെ സ്കൂളിലെ വേദിയിൽ. അവിടെയാണ് ഉമാമഹേശ്വരൻ മാമൻ മുഖത്ത് പെണ്ണായി ചായം തേച്ചു കൊടുക്കുന്നത്. കൗമാരം കടന്നു യൗവ്വനാരംഭത്തിൽത്തന്നെ അബുദാബിയിൽ എത്തിയ വക്കം ജയലാൽ എന്തായാലും സ്റ്റേജിനെ മറന്നില്ല. ജോലി കഴിഞ്ഞു വന്നശേഷം അടുത്ത അഞ്ചു മണിക്കൂറുകൾ നാടകപരിശീലനത്തിനും പ്രവർത്തനത്തിനും മാറ്റിവെച്ചു കൊണ്ട് നാടകം പിടിക്കാത്ത മണ്ണിൽ നാടകം നട്ടുനനച്ചു വളർത്തി വലിയൊരു പ്രസ്ഥാനമാക്കി. കേരളത്തിലെ അറിയപ്പെടുന്ന നാടകപ്രവർത്തകരെയെല്ലാം അവിടെ കൊണ്ട് വന്നു വാര്ഷികാഘോഷങ്ങളിൽ പങ്കെടുപ്പിച്ചു. സ്വയം നാടകസംഘം ഉണ്ടാക്കി പ്രൊഫെഷണൽ നാടകം കളിച്ചു. ഒന്നും രണ്ടും വർഷമല്ല; നീണ്ട മൂന്ന് ദശകങ്ങൾ.

അബുദാബി മലയാളി സമാജമായിരുന്നു വക്കം ജയലാലിന്റെ നാടകപ്രവർത്തനങ്ങൾക്ക് പിന്നിൽ ഉറച്ചു നിന്ന് വേണ്ട പിന്തുണകൾ നൽകിയത്. സമാജത്തിനുള്ളിൽ വക്കത്തുള്ള മലയാളികൾക്ക് വേണ്ടി ഒരു ഉപസംഘടന ഉണ്ടായിരുന്നു. ശില്പശാല എന്നായിരുന്നു അതിന്റെ പേര്. വക്കത്തെ നാടകത്തിന്റെ വിത്തും മണ്ണുമെല്ലാം അവിടെ വിതറാൻ സജ്ജമാക്കിയത് ഉപസംഘടന ആയിരുന്നു. ജയിലിൽ നിന്ന് നേരെപോയി നാടകം കളിച്ച അനുഭവം പോലും വക്കം ജയലാലിന് ഉണ്ട്. ഒരു നാടകത്തിന്റെ ഫൈനൽ റിഹേഴ്സലിനു പോകുമ്പോൾ ഓടിച്ചിരുന്ന കാർ ഒരു ചെറിയ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് നാടകം അരങ്ങേറേണ്ടത്. വ്യാഴാഴ്ചയാണ് സംഭവം. വെള്ളിയാഴ്ച അവിടെ പൊതു അവധി. ശനിയാഴ്ചയെ പുറത്തിറങ്ങാനാകൂ. പക്ഷെ വലിയ ഇടപെടലുകൾ നടത്തി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ലോക്കപ്പിൽ നിന്ന് പുറത്തിറങ്ങി. കാറിൽ രണ്ടര മണിക്കൂർ സഞ്ചരിച്ചു നേരെ ഗ്രീൻ റൂമിലേയ്ക്ക് അവിടെ നിന്ന് സ്റ്റേജിലേക്ക്. വക്കം ജയലാലിനു ഗള്ഫ രാജ്യങ്ങളിൽ നിന്ന് കിട്ടാവുന്ന എല്ലാ പുരസ്കാരങ്ങളും അഭിനയത്തിനും സംവിധാനത്തിനും ലഭിച്ചിട്ടുണ്ട്. നാടകം ജീവിതത്തിലേയ്ക്ക് വഴിമാറിയത് ജീവകാരുണ്യപ്രവർത്തനത്തിലൂടെ. ഇപ്പോൾ 'ഡ്രാമാനന്ദം' എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി. ഇതിനിടയിൽ സിനിമയിലും അഭിനയിക്കുന്നു. എങ്കിലും സ്റ്റേജ് തന്നെയാണ് വക്കം ജയലാലിന് ഇപ്പോഴും ജീവശ്വാസം.


(വക്കം ബോബൻ)

അമേച്ചർ-പ്രൊഫെഷണൽ നാടകങ്ങളുടെ അവസാന കണ്ണികളിൽ ഒരാളാണ് വക്കം ബോബൻ. വക്കം ബോബൻ ഇപ്പോഴും പ്രൊഫെഷണൽ നാടകത്തിൽ സജീവമാണ്. എന്നാൽ വക്കം ബോബന്റെ സമകാലികനായ വക്കം മോഹൻ കുമാർ തെരെഞ്ഞെടുത്ത പാത സ്കൂൾ ഓഫ് ഡ്രാമയിലെ പരീക്ഷണങ്ങളുടെ പാതയായിരുന്നു. ജി ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ തുടങ്ങിയവർ മുന്നോട്ടു വെച്ച തനത് നാടകപ്രസ്ഥാനം കേരളത്തിലെ രംഗകലകളുടെ വ്യാകരണത്തെ അപ്പാടെ തിരുത്തി എഴുതി. ക്ഷേത്രകലകൾ, അനുഷ്ടാന കലകൾ, ആചാരകലകൾ, സമുദായ കലകൾ, ആഭിചാരക്രിയകൾ, മന്ത്രവാദം, കൊയ്ത്തു പാട്ട്, നാടൻ പാട്ട്, ആദിവാസികളുടെ പാട്ട്  തുടങ്ങി ഒരുപിടി സാംസ്കാരിക വിഭാഗങ്ങളെ മുഖ്യധാരാ പരീക്ഷണങ്ങളിലേയ്ക്ക് അവർ ആനയിച്ചു. അതോടെ പ്രൊഫെഷണൽ നാടകങ്ങളുടെയും പരീക്ഷണ നാടകങ്ങളുടെയും ഇടയിൽ വ്യക്തമായ ഒരു  രേഖ വരയ്ക്കപ്പെട്ടു. സ്കൂൾ ഓഫ് ഡ്രാമയിലൂടെയും ശങ്കരപ്പിള്ള, കാവാലം, നെടുമുടി വേണു, കൊടിയേറ്റം ഗോപി, നരേന്ദ്രപ്രസാദ് തുടങ്ങിയവരിലൂടെയും ഒക്കെ നാടക സങ്കേതങ്ങൾ മുഖ്യധാരയിൽ കലർന്നു. ചിലമ്പ് എന്ന സിനിമയിൽ ഇത്തരമൊരു നാടകപരീക്ഷണം സിനിമയ്ക്കുള്ളിലെ നാടകമായി ഉൾച്ചേർന്നിരിക്കുന്നത് കാണാം. 

വക്കത്ത് പരീക്ഷണ നാടകങ്ങളെ  സംബന്ധിച്ച ബോധം കൊണ്ട് വരുന്നത് സ്കൂൾ യുവജനോത്സവത്തിൽ നാടകം സംവിധാനം ചെയ്യാൻ വന്നിരുന്ന ചെറുപ്പക്കാരായ നാടക പ്രവർത്തകരാണ്. അനിൽ അഥവാ കൊച്ചു തമ്പി, അനിൽ ജിത്ത്, രാജാനന്ദ്, സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച സുനിൽ തുടങ്ങിയവർ ആയിരുന്നു. ബോബൻ, നിർമ്മൽ ദാസ് തുടങ്ങിയവർ അമേച്ചർ നാടക ശൈലിയും പരീക്ഷണ നാടകശൈലിയും വിദ്യാർത്ഥികളെ പഠിപ്പിച്ചു. ശാസ്താംകോട്ട ബാലചന്ദ്രൻ രചിച്ച മകുടി, സ്ഥാപനം എന്നീ രണ്ടു നാടകങ്ങളാണ് വക്കം സ്കൂളിന്റെ നാടകസ്വഭാവം മാറ്റിമറിച്ചത്. അതോടെ വെടികൊണ്ടു വീഴുന്നതും കുരിശിലേറുന്നതും സ്റ്റേജിൽ മരിച്ചു വീഴുന്നതുമായ അഭിനയരീതികളിൽ മാറ്റം ഉണ്ടായി. തൊഴിലില്ലാത്ത ചെറുപ്പക്കാരന്റെ വിഹ്വലതകളാണ് സ്ഥാപനം എന്ന നാടകത്തിൽ. അതിൽ കോറസിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അത് പുതിയൊരു നാടക രീതിയായിരുന്നു. മകുടിയിൽ മൂന്നു പേർ മാത്രമായിരുന്നു. ഒരു പാമ്പാട്ടിയും രണ്ടു കോറസും. പശ്ചാത്തലമായി വീടോ കാടോ വേണ്ടിയിരുന്നില്ല. എവിടെ വേണമെങ്കിലും നാടകങ്ങൾ അവതരിപ്പിക്കാമായിരുന്നു. ഇന്ന് അഭിലാഷ് പിള്ള, ദീപൻ ശിവരാമൻ, ഗോപാലൻ തുടങ്ങി അനേകം നാടകപ്രവർത്തകരുടെ ഇടപെടൽ മൂലം കേരളത്തിന്റെ നാടകരീതികൾ ആകെ മാറിയിരിക്കുന്നു. പക്ഷെ അമേച്ചർ, പ്രൊഫെഷണൽ നാടകസംഘങ്ങൾ അതിജീവിക്കാൻ പാടുപെടുകയാണ്. പ്രൊഫെഷണൽ നാടകം എന്ന കലാരീതിയ്ക്ക് ഇനിയൊരു രണ്ടാം ജന്മം ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

- ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്