ഒരു ഗ്രാമത്തിന്റെ കഥ 23: ബുജിയണ്ണൻ - അസാധാരണനായ ഒരു സാധാരണക്കാരൻ



(ബുജി അണ്ണൻ) 

അസാധാരണക്കാരനാണ് താനെന്ന് സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും പാടുപെടുന്ന വിശ്വാസികളുടെ നാട്ടിൽ 'ഞാൻ സാധാരണക്കാരൻ' എന്ന് നെറ്റിയിൽ എഴുതി ഒട്ടിച്ചു കൊണ്ട് നടക്കുന്നവരെ ഭ്രാന്തൻ എന്ന് വിളിക്കാനുള്ള സാധ്യത കൂടുതലാണ്. അത് ഒരു തൊപ്പിയിൽ എഴുതിവെച്ചു കൊണ്ടായാലോ? എങ്കിൽ അയാൾക്ക് മുഴുവട്ട് തന്നെ എന്ന് ജനം നിശ്ചയിക്കും. പക്ഷെ ഗിരിരാജ് ബാലകണ്ഠനെ വക്കത്തുകാർ ഒരു വട്ടനായിട്ടല്ല അല്ല കാണുന്നത്. ഷേക്സ്പിയർ തന്റെ ഹാംലെറ്റ് രാജകുമാരനെക്കുറിച്ചു മറ്റുളളവരെക്കൊണ്ട് പറയിച്ചത് 'ദേർ ഈസ് മെത്തേഡ് ഇൻ ഹിസ് മാഡ്നെസ്സ്' എന്നാണ്; അയാളുടെ ഭ്രാന്തിനു ഒരു സവിശേഷരീതീശാസ്ത്രമുണ്ട്. ഹാംലെറ്റ് വളരെയധികം ആലോചിച്ചുറച്ചു പ്രവർത്തിക്കുന്നവൻ ആണെന്നാണ് മഹാനായ കവി പറയുന്നത്. പക്ഷെ ഗിരിരാജ് ബാലകണ്ഠൻ അത്ര ആലോചിച്ചുറപ്പിച്ചു പ്രവർത്തിക്കുന്നവനാണോ? എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഗിരിരാജിന്റെ പ്രവർത്തികൾ ഭ്രാന്താണെങ്കിൽ ഭ്രാന്തിന് ഒരു രീതീശാസ്ത്രം തീർച്ചയായും ഉണ്ട്. എത്ര ആലോചിച്ചാലും രീതിശാസ്ത്രത്തെ ശാസ്ത്രീയമായി നിർവചിക്കാൻ പ്രയാസമായിരിക്കും. പക്ഷെ ഹൃദയം കൊണ്ട് ഭ്രാന്തിനെ ഒന്ന് സമീപിച്ചു നോക്കൂ. അപ്പോൾ മനസ്സിലാകും ഭ്രാന്തിന്റെ പേരാണ് മനുഷ്യസ്നേഹം. ഗിരിരാജ് ബാലകണ്ഠന്റെ സ്നേഹം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നില്ല. അത് മൃഗങ്ങളിലേയ്ക്കും പക്ഷികളിലേയ്ക്കും കരകവിഞ്ഞ് ഒഴുകുന്നു. വേലിയേറ്റത്തിന് കവി പറയുന്നത് പോലെ വെളുത്ത വാവ് വേണമെന്നില്ല. 'ഒരു പീഡയെറുമ്പിനും വരാ-' എന്ന ഗുരുവാക്യത്തെ അതെ പടി പിന്തുടർന്ന് ജീവിക്കുന്ന, ജീവിതം പ്രവർത്തിച്ചു കാണിക്കുന്ന ഒരു മനുഷ്യൻ. സഹോദരൻ അയ്യപ്പനെപ്പോലെ. ഗിരിരാജ് ബാലകണ്ഠൻ.

പേര് ഒരുപക്ഷെ ഗ്രാമത്തിനു അപരിചിതമായിരിക്കും. പക്ഷെ മറ്റേ പേര് പറഞ്ഞാൽ അറിയും. ബുജി. ബുജിയണ്ണൻ. ട്രെഷറിയിലെ ഉദ്യോഗസ്ഥനായിരുന്നു. അടുത്തകാലത്താണ് പെൻഷൻ ആയത്. എന്നാൽ ഒരു സർക്കാർ ഉദ്യോഗസ്ഥനായി ബുജിയണ്ണനെ കണ്ടവർ കുറവ്. വക്കത്തെ ഓരോ മുക്കിലും മൂലയിലും ഒരു പഴഞ്ചൻ മോട്ടോർ ബൈക്കിലോ സൈക്കിളിലോ ആതുരരേയും അശരണരെയും തേടി നടക്കുന്ന, അവർക്ക് സഹായം എത്തിയ്ക്കുന്ന ഒരു പ്രാദേശിക ക്രിസ്തുദേവൻ. തന്റെ ജീവിതത്തിൽ ഏർപ്പെടുന്ന തിരിച്ചടികളെ നോക്കി കണ്ണ് നിറയാതെ പൊട്ടിച്ചിരിക്കുന്നവൻ. 'എങ്ങു മനുഷ്യന് ചങ്ങല കൈകളിൽ അങ്ങെൻ കയ്യുകൾ നൊന്തീടുകയാണ് എന്ന് വിശ്വസിക്കുന്നവൻ. ചങ്ങലയെ അറുത്തെറിയാൻ താൻ മുന്നിട്ടിറങ്ങണം എന്ന് തീർത്തും വിശ്വസിക്കുന്നവൻ. 'ആരെങ്കിലും അതാകേണ്ടിയിരിക്കെ താൻ തന്നെ ബലിയാടാകും' എന്ന് കരുതി ജീവിക്കുന്നവൻ. 'ചോര കണ്ട് അറപ്പു മാറിയവനാണ്' എന്ന് സിനിമയിലെ നായകന്മാർ അലറുമ്പോൾ യഥാർത്ഥത്തിൽ ചോര കണ്ട് അറപ്പു മാറിയവനാണ് ബുജിയണ്ണൻ; മനുഷ്യരുടെയും മൃഗങ്ങളുടെയും. പണ്ടൊരു ക്ളാസിൽ ആദാമിന്റെ മകൻ അബു എന്നൊരു പാഠം പഠിച്ചത് വായനക്കാർ ഓർക്കുന്നുണ്ടാകും. ഗ്രാമത്തിൽ ഒരു മനുഷ്യൻ വണ്ടി തള്ളാൻ പാടുപെടുന്നുണ്ടെങ്കിൽ അബു ചെന്ന് ഏലേലം പാടിക്കൊണ്ട് തള്ളിക്കൊടുക്കും. അങ്ങനെ എവിടെയൊക്കെ മനുഷ്യന് സഹായം ആവശ്യമുണ്ടോ അവിടെയൊക്കെ ബുജിയണ്ണൻ ഉണ്ടാകും.


(ബുജി അണ്ണൻ) 

ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രം എഴുതുമ്പോൾ അതിൽ ബുജിയണ്ണന്റെ പേരുണ്ടാകില്ല. എന്നാൽ ഇന്ത്യയുടെ ചരിത്രം മാറ്റിയ ഒരു സംഭവം ബുജിയണ്ണന്റെയും ജീവിതത്തിൽ വമ്പിച്ച വ്യതിയാനങ്ങൾ ആണ് വരുത്തിയത്. രണ്ടായിരത്തി പതിമൂന്നിലാണ് ഡൽഹിയിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ജനലോക്പാലിനു വേണ്ടിയുള്ള സമരം ആരംഭിക്കുന്നത്. ജന്തർ മന്ദറിൽ സത്യാഗ്രഹമിരുന്ന അണ്ണാഹസാരയുടെ ഒപ്പം പ്രശാന്ത് ഭൂഷൺ, കിരൺ ബേദി, യോഗേന്ദ്ര യാദവ്, അരവിന്ദ് കേജരിവാൾ, മനീഷ് സിസോദിയ തുടങ്ങിയവർ ഉണ്ടായിരുന്നു. അഭിഭാഷകനെന്ന നിലയിലും മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിലും പ്രശാന്ത് ഭൂഷണെ ആളുകൾക്ക് പരിചയമായിരുന്നു. അണ്ണാ ഹസാരെ അഭിനവ ഗാന്ധിയായി അഴിമതിയ്ക്കെതിരെ നിലകൊണ്ട വ്യക്തി. പോലീസ് കമ്മീഷണറായും ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാർ ജയിലിന്റെ ഡയറക്ടർ ജനറലായും പിന്നെ ഡൽഹി ട്രാഫിക് കമ്മീഷണറായും ഒക്കെ പേരെടുത്ത ഇന്ത്യൻ പൊലീസിലെ ഉരുക്കു വനിതയായ കിരൺ ബേദി പി എസ്സിനെ എല്ലാവരും അറിയും. സെഫോളജിസ്റ്റ് എന്ന നിലയിൽ തെരെഞ്ഞെടുപ്പ് പ്രവചനങ്ങളുടെ ദൂരദർശനിലും എൻ ഡി ടി വിയിലും വന്നതിനാൽ യോഗേന്ദ്ര യാദവിനെ ആളുകൾക്ക് പരിചയമായിരുന്നു. എന്നാൽ അരവിന്ദ് കേജരിവാളിനെ അറിയാവുന്നവർ കുറവായിരുന്നു. സാമൂഹിക സേവനത്തിനുള്ള മാഗ്സാസെ പുരസ്കാരം ലഭിച്ച വ്യക്തി. ടിയിൽ വിദ്യാഭ്യാസം നേടിയവർ. ഇൻകം ടാക്സ് വിഭാഗത്തിൽ ഉയർന്ന ഉദ്യോഗം. സാമൂഹ്യപ്രവർത്തകൻ ആയ മനീഷ് സിസോദിയ.അയാളെയും ആളുകൾക്ക് അധികം പരിചയമില്ലായിരുന്നു.

ജനലോക്പാൽ വേദിയിലേക്ക് ജനങ്ങൾ ഒഴുകിയെത്തി. നിർഭയാ കേസ് കൊടുമ്പിരിക്കൊള്ളുന്ന സമയം. പതിനഞ്ചു വര്ഷം തുടർച്ചയായി ഡൽഹി ഭരിച്ച ഷീലാ ദീക്ഷിത്തും കോൺഗ്രസ്സും അഴിമതിയിലും കെടുകാര്യസ്ഥതയിലും പെട്ടുഴലുന്ന കാലം. ഒരു  ഭരണമാറ്റം ജനങ്ങൾക്ക് ആവശ്യമായിരുന്നു. ആവശ്യത്തിന്റെ ചരിത്രപരമായ ഒരു ഫലശ്രുതിയായിരുന്നു ആം ആദ്മി പാർട്ടിയുടെ ഉദയം. കിരൺ ബേദിയൊഴികെ ബാക്കിയെല്ലാവരും ആം ആദ്മി പാർട്ടിയുടെ സ്ഥാപകനേതാക്കളായി. ഗ്രാമസ്വരാജായിരുന്നു പാർട്ടിയുടെ ലക്ഷ്യം. സാധാരണക്കാരന്റെ പാർട്ടി. അത് ഇന്ത്യയുടെ ചരിത്രത്തിൽ 1977 - ജയപ്രകാശ നാരായണന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ്ണ ക്രാന്തിയ്ക്ക് ശേഷമുള്ള ഒരു വലിയ വിപ്ലവമായിരുന്നു. അതിനിടയിൽ ഉത്തർപ്രദേശിലും ബീഹാറിലും പിന്നോക്ക സമുദായക്കാരുടെയും ദളിതരുടെയും മുസ്ലീങ്ങളുടെയും നേതൃത്വമുള്ള സർക്കാരുകൾ വരികയും അവ അപചയത്തിന്റെ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുകയായിരുന്നു. എൺപതുകളുടെ ഒടുവിൽ വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ സംവരണ വിപ്ലവത്തെ എതിർത്തുകൊണ്ട് വലതുപക്ഷശക്തികൾ ഇന്ത്യയിലെ ഒരു വലിയ വിപ്ലവസാധ്യതയെ അട്ടിമറിച്ചു. പശ്ചാത്തലത്തിലാണ് ജനങ്ങൾ അഴിമതിരഹിതമായ ഒരു ജനകീയ പാർട്ടിയുടെ സാധ്യതയെ സ്വീകരിക്കുന്നതും ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തുന്നതും. ബാക്കിയുള്ള കാര്യങ്ങൾ ദേശ ചരിത്രത്തിൽ വിശദമായി തുടരുന്നവയായതിനാൽ അതിലേയ്ക്ക് കടക്കുന്നില്ല.


(വക്കത്ത് ആം ആംദ്‌മി പാർട്ടി ഓഫീസ്. ഇപ്പോൾ തണൽ ചാരിറ്റി ട്രസ്റ്റും ഇവിടെ)


കേരളത്തിലും ആം ആദ്മി പാർട്ടിയുടെ സ്ഥാപനം ചില പ്രതീക്ഷകൾ ഉണർത്തി. പല ബുദ്ധിജീവികളും പാർട്ടിയ്ക്ക് പിന്തുണ നൽകി. എങ്കിലും കേരളത്തിൽ പാർട്ടിയ്ക്ക് വേര് പിടിക്കുക പ്രയാസമായിരുന്നു. ചരിത്രപരവും പ്രാദേശികവും മതപരവും ജാതിപരവും തൊഴിൽ പരവും സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയപരവും ഒക്കെയായ കാരണങ്ങൾ അതിനായി നിരത്താൻ കഴിയും. പക്ഷെ പുതിയൊരു ജനക്ഷേമപരമായ രാഷ്ട്രീയ പ്രവർത്തന മാനദണ്ഡം ജനങ്ങൾക്ക് മുന്നിൽ വെയ്ക്കാൻ അക്കാലത്തു ആം ആദ്മി പാർട്ടിയ്ക്ക് സാധിച്ചു. ബുജിയണ്ണൻ നോക്കിക്കൊണ്ടിരുന്നതും അത്തരമൊരു പാർട്ടിയ്ക്ക് വേണ്ടിയായിരുന്നു. ഒരു പാർട്ടിയും കൂടാതെ ജനസേവനം ചെയ്യാൻ കഴിയുമെന്നിരിക്കെ ഒരു പാർട്ടി കൂടി ഉണ്ടെങ്കിൽ അതിനു ജനങ്ങൾക്കിടയിലേക്ക് വലിയൊരളവിൽ എത്തിച്ചേരാൻ കഴിയും എന്ന വിചാരത്തോടെയാണ് ബുജിയണ്ണൻ തലയിൽ വെച്ച തൊപ്പിയിൽ 'ഞാൻ സാധാരണക്കാരൻ' എന്നെഴുതി വെച്ച തൊപ്പിയുമായി വക്കത്തെ ഇടവഴികളിലൂടെ വീടുവീടാന്തരം കയറിയിറങ്ങിയത്. അന്ന് അദ്ദേഹത്തിന്റെ ലക്ഷ്യം റേഷൻ ഷോപ്പുകളിൽ നടക്കുന്ന അഴിമതികളെ തുറന്നു കാട്ടിക്കൊണ്ട്, സർക്കാർ അനുവദിച്ചിട്ടുള്ള റേഷൻ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങളായിരുന്നു. പലപ്പോഴും പാവപ്പെട്ട മനുഷ്യർക്ക് അവരുടെ റേഷൻ അധികാരം എന്തെന്ന് അറിയാൻ പോലും ആവില്ല. അതിനാൽ സർക്കാർ ഉണ്ടാക്കിയ റേഷൻ അവകാശ വ്യവസ്ഥകളെ അക്കമിട്ടു നിരത്തുന്ന ഒരു നോട്ടീസ് സ്വന്തം ചെലവിൽ അടിച്ചു വീടുവീടാന്തരം കൊണ്ട് നടന്നു നൽകി ജനങ്ങളെ ബോധവൽക്കരിച്ചു.

ബുജി അണ്ണൻ അങ്ങനെ ചെയ്താൽ ആളുകൾക്ക് അതിശയം ഉണ്ടാകുമായിരുന്നില്ല. കാരണം നാട്ടുകാർക്ക് അറിയുന്നിടത്തോളം കാലം ബുജിയണ്ണൻ ജനകീയനും ജനസേവകനും ആയിരുന്നു. അത് കുടുംബത്തിൽ ഒരു ജനിതകപ്രവാഹം പോലെ കിട്ടിയതായിരുന്നു എന്നുവേണം കണക്കാക്കാൻ. വക്കത്ത് വേറൊരാൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം ജനങ്ങൾക്കിടയിൽത്തന്നെയായിരുന്നു. പക്ഷെ ജനങ്ങളെ സഹായിക്കുക എന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സ്നാപകയോഹന്നാനെപ്പോലെ ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്നതായിരുന്നു അദ്ദേഹം ചെയ്തത്. ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന്, പാവപ്പെട്ടവർക്ക്, കര്ഷകത്തൊഴിലാളികൾക്ക്, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വിമോചനത്തിനുള്ള സമയം ഇതാ സമാഗതമായിരിക്കുന്നു. അതിനായി ബോധം ഉണ്ടാകണം. വിപ്ലവം വരുന്നുണ്ട്. അതിനെ സ്വീകരിക്കാൻ തയാറെടുക്കണം. യുവാവിന്റെ പേര് സഖാവ് ദേവദത്തൻ എന്നായിരുന്നു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ അഥവാ എസ് യു സി യുടെ അനിഷേധ്യ നേതാവായിരുന്നു സഖാവ് ദേവദത്തൻ. അദ്ദേഹം വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയായിരുന്നില്ല, മറിച്ച് വിപ്ലവത്തിനായി തൊഴിലാളി വർഗ്ഗത്തെ സാംസ്കാരികമായും പ്രത്യയശാസ്ത്രപരമായും തയാറെടുപ്പിക്കുകയായിരുന്നു. അതിനായി ജനങ്ങളോട് നിരന്തരം സംസാരിക്കേണ്ടിയിരുന്നു.


(സഖാവ് ശിബ്‌ദാസ് ഘോഷ്)


1948 - മാർക്സിയൻ സൈദ്ധാന്തികനും രാഷ്ട്രീയപ്രവർത്തകനുമായിരുന്ന സഖാവ് ശിബ്ദാസ് ഘോഷിന്റെ നേതൃത്വത്തിൽ ബംഗാളിലാണ് എസ് യു സി സ്ഥാപിക്കപ്പെടുന്നത്. എഴുപതുകൾ ആയപ്പോഴേയ്ക്കും, നക്സൽബാരിയുടെ തകർച്ചയും സിപിഐ-സിപിഎം പാർലമെന്ററി രാഷ്ട്രീയത്തിന്റെ പ്രതിവിപ്ലവ സ്വഭാവവും വിഷാദത്തിലാക്കിയ ധാരാളം വിപ്ലവകാരികളായ യുവാക്കൾക്ക് ചെന്ന് കയറാൻ പറ്റിയ ഒരു പാർട്ടിയായി എസ് യു സി വളർന്നു. മാർക്സ്. ഇംഗൽസ്, ലെനിൻ, സ്റ്റാലിൻ, മാവോ തുടങ്ങിയവരുടെ ആശയങ്ങളെ പിന്പറ്റിയ എസ് യു സി പാർലമെന്ററി രാഷ്ട്രീയത്തിന് എതിരായിരുന്നില്ല. പക്ഷെ അവർ ജനകീയ ജനാധിപത്യ വിപ്ലവത്തെയും ജനകീയ സായുധ വിപ്ലവത്തെയും പിന്തുടർന്നില്ല. പകരം കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രത്യയശാസ്ത്ര ശുദ്ധതയെ പിന്പറ്റിക്കൊണ്ട് സാമൂഹികവിപ്ലവത്തിനു ജനങ്ങളെ തയാറാക്കുകയും സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ജാഗരൂകരാക്കുകയും ചെയ്യുക എന്ന ചുമതല ഏറ്റെടുത്തു. സാംസ്കാരിക പ്രവർത്തനങ്ങളും ഉദ്ബോധനങ്ങളും അവരുടെ പ്രവർത്തന ശൈലിയായിരുന്നു. എന്നാൽ ജനകീയ ജനാധിപത്യ വിപ്ലവം പാർലമെന്ററി രീതിയിൽ നേടിയെടുത്ത സിപിഐ സിപിഎം ഘടകങ്ങൾ ശക്തമായിരുന്ന കേരളത്തിലും ബംഗാളിലും എസ് യു സി ഐയ്ക്ക് ആശയവാദപരമായ ഒരു സംഘടനാ എന്ന നിലയിൽ നിന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.

ജനകീയ സാമൂഹിക വിപ്ലവം സ്വപ്നം കണ്ടിരുന്ന അനേകം ചെറുപ്പക്കാരെപ്പോലെ സഖാവ് ദേവദത്തനും ഉദ്ബോധനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. എസ് യു സി ഐക്കാർ കമ്മ്യൂണുകളായി അഥവാ സമാന ആശയം പുലർത്തുന്നവരുടെ സമൂഹങ്ങളായി ജീവിക്കണം എന്ന നിബന്ധന ഉണ്ടായിരുന്നതിനാൽ സഖാവ് ദേവദത്തൻ വീടൊക്കെ ഉപേക്ഷിച്ചു പഴയ റോയൽ തീയേറ്ററിന് എതിർവശത്തുള്ള ഒരു ലോഡ്ജിൽ ആണ് താമസിച്ചിരുന്നത്. കേരളാ ട്രാൻസ്പോർട്ട് കോർപറേഷനിൽ ഉദ്യോഗസ്ഥനായിരുന്ന ചെറുപ്പക്കാരൻ ജോലിയെക്കാൾ കൂടുതൽ സംഘടനാ പ്രവർത്തനത്തെ സ്നേഹിച്ചു. ഇടയ്ക്കിടെ ഒരു സൈക്കിളിൽ മൈക്കും, ആംപ്ലിഫയറും വെച്ച് കെട്ടി സഖാവ് ദേവദത്തൻ വക്കത്ത് ചന്തമുക്കിലും പാകിസ്ഥാൻ മുക്കിലും ഒക്കെ പ്രത്യക്ഷപ്പെടും. ആമുഖമായി അല്പം സംസാരിച്ച ശേഷം, വർത്തമാനകാല രാഷ്ട്രീയ വിശകലനം നടത്തുന്നതിനും സാമ്രാജ്യത്വ ശക്തികളുടെ ആക്രമണങ്ങൾ ഇപ്പോൾ ഇവിടം വരെയായെന്നു വിശദീകരിക്കുന്നതിനും വേണ്ടി ഇനി സഖാവ് ദേവദത്തൻ പ്രസംഗിക്കുന്നതായിരിക്കും എന്ന് പറയും. എന്നിട്ട്, മൈക്ക് സൈക്കിളിന്റെ കരിയറിൽ വെച്ചിട്ട്, അല്പം മാറിനിന്നശേഷം നടന്നു വന്നു മൈക്കെടുത്ത് രാഷ്ട്രീയ നേതാവായി പ്രഭാഷണം ആരംഭിക്കും. എത്രയോ വർഷങ്ങൾ ആത്മാർത്ഥമായ പ്രവർത്തനം നടത്തിയിട്ടും ഗ്രാമത്തിലെ ആളുകളുടെ കർണ്ണങ്ങളിൽ പതിച്ച ആശയങ്ങൾ ചേമ്പിലയിൽ വീണ വെള്ളം പോലെ ഉരുണ്ടു പോയി. ഒരുപക്ഷെ അവർ അവരുടെ ജീവിതങ്ങളിൽ തൃപ്തരായിരുന്നിരിക്കാം. ഇച്ഛാഭംഗമാണോ അതോ പ്രായം നൽകിയ ക്ഷീണമാണോ എന്തായാലും സഖാവ് ദേവദത്തൻ ഇപ്പോൾ പഞ്ചായത്ത് ആശുപത്രി കഴിഞ്ഞു ദൈവപ്പുരയിലേയ്ക്ക് പോകുന്ന വഴിയിൽ ഒരു പൊളിഞ്ഞ വീട്ടിൽ തന്റെ ആശയങ്ങളുടെ ഭൂതകാലവുമായി ഒറ്റയ്ക്ക് താമസിക്കുകയാണ്.


(ബുജി അണ്ണൻ)

സഖാവ് ദേവദത്തന്റെ അനുജനാണ് ബുജിയണ്ണൻ. കുറെ നാളുകൾ ബുജിയണ്ണൻ എന്ന ബുജിയെ വക്കത്ത് കാണാനേ ഇല്ലായിരുന്നു. അത് കഴിഞ്ഞു വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ ബുജിയണ്ണന്റെ റോൾ സഖാവ് ദേവദത്തന് വേണ്ട ഉതവികൾ ചെയ്തുകൊടുത്തു കൊണ്ട് ഒപ്പം നടക്കുക എന്നതായിരുന്നു.ചേട്ടന്റെ പ്രഭാഷണങ്ങൾ കേട്ടുകേട്ടാണോ ബുജിയണ്ണൻ രാഷ്ട്രീയ പ്രബുദ്ധത നേടിയത് അതോ രാഷ്ട്രീയ പ്രബുദ്ധത അന്നേ ഉണ്ടായിരുന്നത് കൊണ്ടാണോ ബുജിയണ്ണൻ സഖാവിനൊപ്പം സൈക്കിളുമുന്തി നടന്നത് എന്നതിനെക്കുറിച്ചു ഒരു തീർപ്പ് പറയാൻ കഴിയുകയില്ല. രണ്ടും സമാസമം ആയിരുന്നിരിക്കണം. ബുജിയണ്ണൻ അന്നും പ്രസംഗിക്കില്ല ഇന്നും പ്രസംഗിക്കില്ല. തന്റെ രീതി പ്രവർത്തനങ്ങൾ മാത്രമാണെന്ന് പണ്ടേ തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു ബുജിയണ്ണൻ. അതിനാൽ എസ് യു സി ഐയുടെ രാഷ്ട്രീയ പോസ്റ്ററുകൾ ഒട്ടിയ്ക്കാനും സഖാവിനൊപ്പം നടക്കാനും തയാറായി. 1984 മുതലായിരുന്നു അത്. എന്നാൽ കുറേക്കഴിഞ്ഞപ്പോൾ സ്വന്തം കാലിൽ നിൽക്കേണ്ടുന്ന ഒരു സാഹചര്യം വന്നു. സർക്കാർ ജോലി ചെയ്യണം എന്നൊന്നുമില്ലാതിരുന്നതിനാൽ ടെസ്റ്റുകൾ എഴുതിയത് കുറവായിരുന്നു. സാഹസം മുന്നിട്ട് നിന്നിരുന്നതിനാൽ അതും കൂടിയുള്ള ഒരു ജീവിതമായിരുന്നു വേണമെന്ന് തോന്നിയത്. അപ്പോഴാണ് വക്കത്ത് സമാന്തര സർവീസുകളുടെ ഒരു കുത്തൊഴുക്കുണ്ടാകുന്നത്. ആറ്റിങ്ങൽ-വക്കം-ആറ്റിങ്ങൽ-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിൽ ട്രക്കറുകൾ ഓടുന്ന സമയം. ഒരു ട്രക്കർ വാങ്ങിച്ച് ഓടിക്കാൻ തുടങ്ങി. പിന്നെ ഒരു അംബാസഡർ കാർ വാങ്ങി ടാക്സിയായി ഓടിച്ചു. ഇതിനിടെ വിവാഹിതനും ആയി. ട്രെഷറിയിൽ ഉദ്യോഗവും ലഭിച്ചു.


(ബുജിയണ്ണന്റെ വിവാഹം)


ഒരു ശരാശരി മനുഷ്യന്റെ ജീവിതത്തിന്റെ ശുഭപര്യവസാനമാണ് മുകളിൽ കുറിച്ചത്. അതായത് ചില്ലറ കളികളൊക്കെ കളിച്ചതിനു ശേഷം ഒരു സർക്കാർ ഉദ്യോഗം കിട്ടുന്നു. വിവാഹം കഴിക്കുന്നു. ശിഷ്ടകാലം സന്തുഷ്ടമായി ജീവിക്കുന്നു. പക്ഷെ ചില മനുഷ്യരുണ്ട്. അവരിങ്ങനെ കുരുകുരുത്തുകൊണ്ടിരിക്കും. അവരുടെ ഉള്ളിൽ എപ്പോഴും പുതിയ ആശയങ്ങൾ ഉണ്ടായി വരും. അവർക്ക് ജനങ്ങളെ സേവിക്കാതെ ഇരിക്കാൻ കഴിയുകയില്ല. ബുജിയണ്ണൻ അടങ്ങിയിരിക്കുന്ന ഒരാളായിരുന്നില്ല. കുട്ടിക്കാലത്തും അടങ്ങിയിരിപ്പ്  പതിവായിരുന്നില്ല. കുറേക്കാലം ബുജിയണ്ണൻ വക്കത്ത് നിന്ന് അപ്രത്യക്ഷനായെന്നു പറഞ്ഞല്ലോ. കഥയുമായി ബന്ധപ്പെടുത്തി വേണം ബുജിയണ്ണന്റെ ബാല്യകാലവും തുടർന്നുള്ള സംഭവങ്ങളെയും മനസ്സിലാക്കാൻ. ദൈവപ്പുരയുടെ തൊട്ടടുത്താണ് ജനനവും ബാല്യവും ചെലവിട്ടത്. ഇപ്പോഴും അവിടെത്തന്നെയാണ് താമസം. ദൈവവിശ്വാസമോ ഭക്തിയോ ഒന്നും ഇല്ലെങ്കിലും ദൈവപ്പുരയുടെ പറമ്പില്ലെങ്കിൽ ജീവിതം ഇല്ലെന്നുള്ള അവസ്ഥയാണ്. കുരുത്തംകെട്ട കുട്ടികളുടെ ഒരു സംഘനേതാവ് എന്നൊക്കെ പറയാവുന്ന കാലം. അക്കാലത്ത് സംഘനേതാവ് ആകേണ്ട കാര്യമില്ല; കാരണം കുരുത്തക്കേടിൽ ആരാണെന്ന് മികച്ചതെന്ന ഒരു തർക്കത്തിനുള്ള സാധ്യതയില്ലായിരുന്നു. സമശീർഷർ ആയിരുന്നു ഇക്കാര്യത്തിൽ ദൈവപ്പുരയിലെ എല്ലാ കുട്ടികളും.

വോളിബാൾ ആയിരുന്നു ബുജി എന്ന ബാലന് ഏറ്റവും ഇഷ്ടപ്പെട്ട കളി. ഷട്ടിൽ ബാഡ്മിന്റണും കളിക്കും. ദൈവപ്പുരയിൽ വളരെക്കാലങ്ങൾക്കു മുൻപ് തന്നെ കംപാനിയൻസ് എന്ന പേരിൽ ഒരു വോളീബാൾ ക്ലബ് ഉണ്ട്. അതിൽ ഇരട്ട അനി അണ്ണന്മാർ ഒക്കെ പ്രഗത്ഭരായ കളിക്കാർ ആയിരുന്നു. മുക്കാലുവട്ടം കേന്ദ്രമാക്കി രാമഭദ്രൻ, ലാൽമണി, ബാബു എന്നിവരും വോളീബാൾ കളിച്ചിരുന്നു. സമപ്രായക്കാരായ ലാൽമണി, ബാബു തുടങ്ങി കുറെ സുഹൃത്തുക്കളും ഒന്നിച്ച് ബുജി വക്കം സ്കൂളിൽ മികച്ച ഒരു വോളീബാൾ ടീമിനെ ഉണ്ടാക്കിയെടുത്തു. കൊച്ചു കള്ളൻ എന്ന ബൈജു ഒക്കെ താരമായി വരുന്നതിനും മുൻപുള്ള കാലമാണത്. അവരൊക്കെ ജൂനിയർ കളിക്കാർ ആയി രംഗത്തുണ്ട്. ബുജി 1978 - പത്താം ക്ളാസ് പരീക്ഷ എഴുതിയെങ്കിലും വിജയിച്ചത് 1979 -ലെ പരീക്ഷയിലായിരുന്നു. മധ്യവേനലവധിക്കാലം ഗ്രാമത്തിലെ പലർക്കും ഇന്നും മറക്കാൻ കഴിയില്ല. ഓർമ്മയിൽ ഒരു നടുക്കമായി അവശേഷിക്കുന്നു മീനമാസത്തിലെ ഉത്സവകാലം. ബുജി അണ്ണന്റെ ജീവിതത്തിൽ പൊടുന്നനെ ഒരു വിരാമം വന്ന കാലം. തന്നിൽ നിന്ന് തന്റെ ചെറിയ ഭൂതകാലം ഇളകി മാറിയ കാലം.



(ദൈവപ്പുരയിലെ  ചെറുപ്പക്കാരുടെ സംഘം)


ഒരു വിസ്ഫോടനമായിരുന്നു അത്. ബുജിയ്ക്ക് അത്രമാത്രമേ ഓർമ്മയുള്ളൂ. വക്കത്തുകാർക്ക് പിന്നെയുള്ള കാര്യങ്ങളും ഓർമ്മിക്കാൻ കഴിയുന്നുണ്ട്. ദൈവപ്പുരയിലെ ഉത്സവം നടക്കുകയാണ്. അവസാനത്തെ ദിവസമാണ് കമ്പം. അന്നൊക്കെ വെടിക്കെട്ട് കമ്പം എന്ന പേരിലാണ് അറിയപ്പെടുന്നത്. പൂഴിക്കുന്നശാൻ എന്നൊരാളാണ് കമ്പത്തിനു പേരുകേട്ടവൻ. ജീവൻ കൊണ്ടുള്ള കളിയായിരുന്നു വെടിക്കെട്ട് അന്നും ഇന്നും. വെടിമരുന്ന് ശരീരത്തിൽ പുരണ്ടു പുരണ്ടു അലുമിനിയം പെയിന്റടിച്ചതു പോലെ നടക്കുന്ന ഒരു വെടിയാശാൻ പുത്തൻ നടയിൽ ഉണ്ടായിരുന്നു. മനോഹരമായി ചിരിക്കുന്ന മനുഷ്യൻ വെടിയൊച്ച കെട്ടുകെട്ടായിരിക്കണം നടക്കുമ്പോൾ അല്പം ചെരിവ് ഉണ്ടായിരുന്നു. പക്ഷെ വലിയ കമ്പങ്ങൾക്ക് വെടിയാശാനെ വിളിക്കില്ല. ദൈവപ്പുരയിലെ കമ്പം കഴിഞ്ഞു. എല്ലാ ക്ഷേത്രപരിസരങ്ങളിലുമുള്ള കുരുത്തംകേട്ട കുട്ടികൾക്ക് ഉള്ള ഒരു പരിപാടിയാണ് കമ്പക്കായ പെറുക്കൽ. കമ്പക്കായ എന്ന് പറഞ്ഞാൽ കമ്പത്തിൽ പൊട്ടാതെ കിടക്കുന്ന ചില പടക്കങ്ങൾ. അത് പെറുക്കിക്കൊണ്ടു പോയി പടക്കം പൊട്ടിയ്ക്കുക എന്നതാണ് അവരുടെ വിനോദം. അന്ന് അത് ചെയ്യാനിറങ്ങിയതായിരുന്നു ബുജിയും സംഘവും. ഒരു കമ്പക്കായ ബുജിയുടെ ഇടതു കൈയിലിരുന്നു പൊട്ടി. വിരലുകൾ തകർന്നു പോയി.

ഗ്രാമത്തിന്റെ ഇതിഹാസത്തിൽ അത് ഒരു കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെട്ടു. അനേകം മാസങ്ങൾ ആശുപത്രിയിലും വീട്ടിലും ചെലവഴിച്ച ബുജി തന്റെ സർവശക്തിയും സംഭരിച്ചു ജീവിതത്തിലേക്കും പിന്നെ കളിക്കളത്തിലേയ്ക്കും തിരിച്ചു വന്നു. മികച്ച വോളീബാൾ കളിക്കാരനായി പേരെടുത്ത ബുജി താമസിയാതെ ഒഡിഷയിലേയ്ക്ക് പോയി. അവിടെ ഒരു സഹോദരി ഉണ്ടായിരുന്നു. അവരാണ് കൊണ്ട് പോയത്. അവിടെ ചെന്ന് കളിക്കുകയും താമസിയാതെ സ്റ്റേറ്റ് ടീമിൽ അംഗമാവുകയും ചെയ്തു. 1982 - ഭോപ്പാലിൽ നടന്ന ദേശീയ സീനിയർ വോളീബാൾ ചാമ്പ്യൻ ഷിപ്പിൽ ഒഡീഷയെ പ്രതിനിധീകരിച്ചു കളിച്ചു. അതിനുള്ള അംഗീകാരം കൂടിയായിരുന്നിരിക്കണം ഒഡീഷ സ്റ്റേറ്റ് ആംഡ് കോൺസ്റ്റാബുലറിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായി ജോലിയും കിട്ടിയത്. സംസ്ഥാന ടീമിലും പോലീസ് ടീമിലും കളിച്ചു കൊണ്ടിരിക്കെ പൊടുന്നനെ കാൽമുട്ടിൽ ഒരു വേദന. കളിക്കാൻ കഴിയാത്ത രീതിയിൽ ഉള്ള വേദനയുമായാണ് ബുജി കേരളത്തിലേയ്ക്ക് മടങ്ങിയത്. പിന്നെ തിരികെ പോകാൻ തോന്നിയില്ല. പോലീസ് സർവീസിൽ നിന്ന് രാജിയും വെച്ചു. 1984 - മടങ്ങിയെത്തിയ ബുജിയെ പിന്നെ നമ്മൾ കാണുന്നത് സഖാവ് ദേവദത്തന്റെ സഹായിയായി സൈക്കിളും പിടിച്ചു നടക്കുന്നതും മതിലുകളിൽ പോസ്റ്റർ പതിക്കുന്നതുമാണ്.


(റൊണാൾഡോ)

ബുജിയണ്ണന്റെ വിവാഹം ആദർശാത്മകമായിരുന്നു. നാടിനെയും നാട്ടിലെ ആളുകളെയും പ്രബുദ്ധരാക്കി പക്ഷിമൃഗാദികളെയൊക്കെ സ്നേഹിച്ചു നടക്കുന്ന കാലം. ട്രെഷറിയിൽ ഉദ്യോഗമുണ്ട്. അപ്പോഴാണ് വിവാഹം കഴിക്കണമെന്ന് നിർബന്ധം പലേടത്തും നിന്നും വരാൻ തുടങ്ങിയത്. പക്ഷെ ബുജിയണ്ണൻ ഒരു കണ്ടീഷൻ വെച്ചു. തന്റെ ആദർശത്തിനനുസരിച്ചു ജീവിക്കാൻ കഴിയുന്ന, അല്ലെങ്കിൽ തന്റെ ആദർശങ്ങളെ അതെ തലത്തിൽ പങ്കുവെയ്ക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തണം. ജാതിമത പരിഗണനകൾ ഇല്ല. ആദര്ശാത്മകതയല്ലാതെ ഒന്നും വേണ്ട; സ്ത്രീധനം ഉൾപ്പെടെ ഒന്നും വേണ്ട. പത്രത്തിൽ പരസ്യം കൊടുത്തു. കൊല്ലത്തിനടുത്തു നിന്ന് ഒരു മറുപടി വന്നു. പെണ്ണിനെ പോയി കണ്ടു. 'ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും നീ ഒന്നിങ്ങോട്ടും...." അങ്ങനെയൊന്നും പറഞ്ഞില്ല. വിവാഹത്തിന് ഏഴു പേർ മാത്രം പങ്കെടുത്തു. ശ്രീനാരായണ ഗുരു അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമല്ല. പറഞ്ഞില്ലായിരുന്നെങ്കിലും ബുജിയണ്ണൻ അങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ എന്ന് ബുജിയണ്ണനെ അടുത്തറിയുന്നവർ പറയും. ശോഭന എന്ന പെൺകുട്ടി വക്കത്ത് വരുമ്പോൾ അത്ര ആദർശാത്മകം അല്ലാത്തൊരു ഗ്രാമത്തെയാകണം കണ്ടിട്ടുള്ളത്. എന്നാൽ വക്കവുമായും ബുജിയണ്ണന്റെ ജീവിതവുമാണ് അവർ വേഗം ഇണങ്ങി. രണ്ടു ആണ്മക്കളുണ്ടായി. അവർക്ക് ബുജിയണ്ണൻ റൊണാൾഡോ എന്നും റൊമാരിയോ എന്നും പേരിട്ടു. പക്ഷെ ഇപ്പോഴും ബുജിയണ്ണൻ മക്കളുടെ അച്ഛനല്ല; നിങ്ങൾ വിഷമിക്കേണ്ട. പരിസരത്തുള്ള കുട്ടികൾ എല്ലാം ബുജിയണ്ണനെ ബുജി മാമൻ എന്ന് വിളിക്കുന്നത് കേട്ട് വളർന്ന കുട്ടികൾ അച്ഛനെ 'ബുജി മാമൻ' എന്ന് ഇപ്പോഴും വിളിക്കുന്നു. അതിൽ ഏറ്റവും സന്തോഷിക്കുന്നത് ബുജിയണ്ണനാണെന്ന് പറയുകയും വേണ്ടല്ലോ. അംബാസഡർ കാർ ഏറ്റവും ചെറിയ പ്രായത്തിൽ ഓടിച്ചത് ആരെന്നുള്ള ലോകറെക്കോർഡിനു ഉടമയാകാൻ റൊണാൾഡോയ്ക്ക് കഴിയുമായിരുന്നു. പക്ഷെ ആരും ഗിന്നസ് ബുക്കിൽ അറിയിച്ചില്ല. വീട്ടിലെ അംബാസഡർ കാർ ഏഴാം ക്ലസ്സിലൊക്കെ പഠിക്കുമ്പോൾത്തന്നെ റൊണാൾഡോ വക്കത്തൊക്കെ ഇട്ടോടിക്കുമായിരുന്നു. അതുപോലെ തന്നെ എൻഫീൽഡ് ബുള്ളറ്റും.


 (റൊമാരിയോ)


കംപാനിയൻസ് എന്ന വോളീബാൾ ക്ലബ് വളരെ പുരാതനമാണെങ്കിലും കംപാനിയന്സ് റിക്രിയേഷൻ ക്ലബ് ആരംഭിക്കുന്നത് രണ്ടായിരത്തി അഞ്ചോടെയാണ്. ദൈവപ്പുരയിലും പരിസരത്തും കളിച്ചു വളർന്ന സുഹൃത്തുക്കളൊക്കെ തന്നെയാണ് അതിൽ അംഗങ്ങളായത്. പുതിയ കുട്ടികളുടെ കലാപ്രതിഭകളെക്കൂടി പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യം ഇതിനുണ്ടായിരുന്നു. ദൈവപ്പുരയിലും പരിസരത്തുമൊക്കെ വളരെ പ്രതിഭാശാലികളായ കുട്ടികൾ ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. സമുദ്ര സജീവ് ഇവിടെ നിന്ന് വരുന്നതാണ്. സ്നേഹ എന്നൊരു ബിരുദ വിദ്യാർത്ഥിനി ഇപ്പോൾ സംഗീതരംഗത്ത് ഒരു വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 2009 - റിക്രിയേഷൻ ക്ലബ് അതിന്റെ വാർഷിക സമ്മേളനം നടത്തുന്ന വേളയിലാണ് വക്കം ഗ്രാമത്തിൽ രോഗദാരിദ്ര്യ പീഡകളാൽ ദുരിതം അനുഭവിക്കുന്ന മനുഷ്യരെ സഹായിക്കുന്നതിനായി ഒരു പാലിയേറ്റിവ് കെയർ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഉയർന്നു വന്നത്. അത് മീറ്റിങ്ങിൽ അംഗീകരിക്കപ്പെടുകയും 'സാന്ത്വനം' എന്ന പേരിൽ ഒരു പാലിയേറ്റിവ് കെയർ ഉണ്ടാവുകയും ചെയ്തു. ദൈവപ്പുരയിൽത്തന്നെയുള്ള സജിയണ്ണൻ, പട്ടാറത്തോപ്പിലെ മനു അണ്ണൻ, മേലാർക്കഴിക്കത്തെ രാഘവൻ സാറിന്റെ മകൻ, വോളീബാൾ കളിക്കാരനും കർഷകനായ സുനു എന്നറിയപ്പെടുന്ന പ്രദീപ്, അശോക് കുമാർ, ബുജിയണ്ണൻ തുടങ്ങിയവരായിരുന്നു സാന്ത്വനത്തിന്റെ പ്രവർത്തകർ. ഗ്രാമത്തിന്റെ അംഗീകാരം ഇവർക്ക് വളരെ വേഗം നേടാൻ കഴിഞ്ഞു. ഒരു ആംബുലൻസ് സ്വന്തമായി വാങ്ങിയ സാന്ത്വനം ജനങ്ങൾക്കിടയിൽ വലിയ സേവനങ്ങൾ നടത്താൻ തുടങ്ങി. സജിയണ്ണനും ബുജിയണ്ണനും നേതൃത്വം കൊടുത്ത പ്രസ്ഥാനം പുതിയ പാലിയേറ്റിവ് ചാരിറ്റി സംഘടനകൾക്ക് പ്രചോദനമായി. വക്കം ചാരിറ്റി എന്ന പേരിൽ കൊല്ലിമുക്കിൽ ചെറുപ്പക്കാർ തുടങ്ങിയ സംഘടന വലിയ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ജീവധാര എന്ന പേരിൽ നിലയ്ക്കാമുക്കിനടുത്തും ഒരു പാലിയേറ്റിവ് പ്രവർത്തിക്കുന്നുണ്ട്.


(സാന്ത്വനം സജിയണ്ണൻ)


രോഗികളെയും മരിച്ചവരെയും ഒക്കെ കൊണ്ട് പോകുന്ന ആംബുലൻസ് പാർക്ക് ചെയ്യാൻ സ്വന്തം വീട്ടുമുറ്റം തന്നെ ബുജിയണ്ണൻ കണ്ടെത്തി. വളരെയധികം എതിർപ്പുകൾ ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്. പ്രത്യേകിച്ചും ക്ഷേത്രത്തിനടുത്ത് ഒരു ആംബുലൻസ് പാർക്ക് ചെയ്യുന്നതിനോട് ചില വിശ്വാസികൾക്ക് എതിർപ്പുണ്ടായിരുന്നു. എന്തായാലും മാതൃകകൾ സൃഷ്ടിക്കുന്നതിൽ ബുജിയണ്ണൻ എക്കാലത്തും മുന്നിലുണ്ടായിരുന്നു. രണ്ടായിരത്തി പതിമൂന്ന്-പതിനാല് കാലഘട്ടത്തിൽ ആം ആദ്മി പ്രവർത്തനം ശക്തിപ്പെടുത്തിയ കാലത്ത് സാന്ത്വനത്തിൽ നിന്ന് ക്രമേണ അകന്ന ബുജിയണ്ണൻ 'തണൽ' എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തു. കിടപ്പ് രോഗികൾക്ക് ദിവസേനയുള്ള നഴ്സിംഗ് സഹായം ഉൾപ്പെടെ പല ചാരിറ്റികളും തണൽ ചെയ്യുന്നുണ്ട്. കൂടാതെ വക്കത്തിന് പുറത്ത് ഇതര ജില്ലകളിലുള്ള ഗ്രാമങ്ങളിലേക്കും വിവിധ ചാരിറ്റികളുമായി ബന്ധപ്പെട്ട് സഹായങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ആം ആദ്മി പാർട്ടി പ്രവർത്തനനത്തിൽ സജീവമാണെങ്കിലും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മിയല്ല ഇപ്പോൾ ബുജിയണ്ണന്റെ മുന്നിൽ ഉള്ളത്. രോഗികളും ദരിദ്രരും ആയ മനുഷ്യരാണ് ബുജിയണ്ണന്റെ ആം ആദ്മികൾ ഇപ്പോൾ. പക്ഷെ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ ആം ആദ്മിപാർട്ടിയിൽ തന്നെ നിൽക്കുകയാണ് ബുജിയണ്ണൻ. അതിനു തെളിവാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത് പഞ്ചാബിലായാലും ഡൽഹിയിൽ ആയാലും ബുജിയണ്ണൻ അവിടെ എത്തി തന്റെ സേവനം നൽകുന്നത്. പലപ്പോഴും ആം ആദ്മി പ്രവർത്തകരായ സാജു ഗോപിദാസും ചിറയിൻകീഴ് സന്തോഷും കൂടെയുണ്ടാകും.




(മുകളിൽ: സാജു ഗോപിദാസ്, ചിറയിൻകീഴ് സന്തോഷ്, ബുജിയണ്ണൻ, രാജേന്ദ്രൻ)


(താഴെ: വക്കം ചാരിറ്റി ഓഫീസിനു മുന്നിൽ പ്രവർത്തകർ)



എല്ലാ ജീവജാലങ്ങളുടെയും ജീവന് ഒരേ വിലയാണെന്ന മഹത്തായ കാഴ്ചപ്പാടാണ് ബുജി അണ്ണനെ നയിക്കുന്നത്. വക്കത്ത് ഏതെങ്കിലും ഒരു പട്ടിയുടെ തല കുടത്തിലോ കുപ്പിയിലോ കുടുങ്ങിയാൽ ബുജി അണ്ണൻ അതിന്റെ പിന്നാലെ പോയി അതിനെ രക്ഷിക്കും. എവിടെയെങ്കിലും ഒരു പട്ടിക്കുഞ്ഞോ പൂച്ചക്കുഞ്ഞോ കിണറിന്റെ ടാർ വീപ്പയിലോ വീണാൽ അതിനെ രക്ഷിച്ചെടുക്കാൻ ബുജിയണ്ണൻ ഉണ്ടാകും. എവിടെയെങ്കിലും ഒരു നായ ഉപേക്ഷിക്കപ്പെട്ടതായി അറിഞ്ഞാൽ ഉടനടി പോയി അതിനെ കൊണ്ട് വന്നു ശുശ്രൂഷിച്ചു വളർത്തും. കൊറോണാക്കാലത്ത് ഗ്രാമത്തിലെ എല്ലാ തെരുവ് പട്ടികൾക്കും ഭക്ഷണം കൊടുക്കാൻ ബുജിയണ്ണൻ മുന്നിട്ട് നിന്നു. സ്വന്തമായി രണ്ടു നായകളെ വളർത്തിയിരുന്ന ബുജിയണ്ണന് അവയിലൊന്നിന്റെ മരണം വലിയ ആഘാതമാണ് ഏൽപ്പിച്ചത്. മനുഷ്യരുടെയും മൃഗങ്ങളുടെയും മനുഷ്യമൃഗങ്ങളുടെയും ഇടയിലൂടെ 'ഞാൻ സാധാരണക്കാരൻ' എന്ന തൊപ്പിയും വെച്ച് കൊണ്ട് ഇപ്പോഴും നടക്കാറുണ്ട് ബുജിയണ്ണൻ. തികച്ചും സാധാരണമായ ജീവിതം നയിക്കുന്ന പലരും സ്വയം അസാധാരണരായി പ്രത്യക്ഷപ്പെടുന്ന കാലത്ത് തികച്ചും അസാധാരണമായി ജീവിച്ചു കൊണ്ട് താൻ സാധാരണക്കാരൻ എന്നവകാശപ്പെടുന്ന ബുജിയണ്ണൻ വക്കം ഗ്രാമത്തിന്റെ കഥയിലെ ഒരു അവിസ്മരണീയ കഥാപാത്രമാണ്. വേറെ വാക്കുകളിൽ പറഞ്ഞാൽ ബുജിയണ്ണന്റെ കഥകൂടി ചേരുമ്പോഴേ ഗ്രാമത്തിന്റെ കഥ പൂർത്തിയാകൂ. ഒപ്പം എല്ലാ ഗ്രാമത്തിലും ഇങ്ങനെ ചിലർ ഉണ്ടായിരിക്കുമെന്നും കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.

-          - ജോണി എം എൽ

Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്