ഒരു ഗ്രാമത്തിന്റെ കഥ 16: സിനിമയെടുത്തവരും സിനിമയിലെടുത്തവരും എടുക്കാത്തവരും



(പൃഥ്വിരാജ് )

വിപിൻ നായർ എന്നാണ് യുവാവിന്റെ പേര്. ഏകദേശം ആറടി ഉയരം. ഇരുനിറം. മലയാള ഭാവനയിൽ തികച്ചും സുന്ദരൻ. പലരും ചോദിക്കും നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചു കൂടെ എന്ന്. അപ്പോഴൊക്കെ വിപിൻ ചിരിക്കും. ഒരിക്കൽപ്പോലും അയാൾ സിനിമാ നടൻ ആകണം എന്ന മോഹം വെച്ച് പുലർത്തിയില്ല. സാമ്പത്തിക വിഷയങ്ങളിൽ നിഷ്ണാതനായ യുവാവ് തെരെഞ്ഞെടുത്തത് സാമ്പത്തികകാര്യ പത്രപ്രവർത്തകൻ എന്ന തൊഴിൽ ആയിരുന്നു. രാജ്യത്തെ ഒന്നാം കിട പത്രങ്ങളിൽ ജോലി ചെയ്ത ശേഷം ഇനി തിരുവനന്തപുരത്ത് നിന്ന് കൊണ്ട് ജോലി ചെയ്യാം എന്നുദ്ദേശിച്ച് മുംബൈയിൽ നിന്ന് തിരികെ പോന്നു. സായാഹ്നങ്ങളിൽ വിപിൻ നഗരത്തിലെ ഒരു ബാറിൽ ചെന്നിരിക്കും. ഒരു വോഡ്ക കഴിയ്ക്കും. കൂട്ടുകാരുമായി സംസാരിച്ചിരിക്കും. ജീവിതം തികച്ചും സുന്ദരമായും സുഭിക്ഷമായും മുന്നോട്ടു പോകുന്നു. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഫോൺ കാൾ വരുന്നത്. "വിപിൻ, നാളെ നിങ്ങൾ എന്നെ ഒന്ന് സഹായിക്കണം. ഒരു സീനിൽ കുറച്ചു നേരം വന്നിരിക്കണം." വിപിൻ അത്ഭുതപ്പെട്ടു. സിനിമാസംവിധായകനായ കൂട്ടുകാരൻ കോളേജ് കാലം മുതൽക്കേ അടുപ്പമുള്ളവനാണ്. "എന്താണ് ഐഡിയ?" വിപിൻ ചോദിച്ചു. "നിനക്ക് സമ്മതമാണോ എന്ന് പറഞ്ഞാൽ മതി. എനിയ്ക്ക് വേണ്ടി, ജസ്റ്റ് ഒരു മൂന്ന് മണിക്കൂർ മാറ്റി വെയ്ക്കണം. പ്ളീസ്." അത് കേട്ടപ്പോൾ വിപിന് പറ്റില്ല എന്ന് പറയാൻ കഴിഞ്ഞില്ല. പിറ്റേന്ന് എത്തേണ്ട സ്ഥലവും സമയവും ചോദിച്ചു. നഗരത്തിലെ പ്രശസ്തമായ ഒരു ബാറിൽ. വൈകീട്ട് കൃത്യം ഏഴ് മണിയ്ക്ക്.

പറഞ്ഞ സമയത്ത് തന്നെ വിപിൻ ബാറിൽ എത്തി. പരിചയമുള്ള സ്ഥലമാണ്. പക്ഷെ അവിടെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതായി തോന്നി.വലിയ ലൈറ്റുകൾ, നിലത്താകെ വയറുകൾ ഓടിനടക്കുന്നു. തിരക്കിട്ടു നടക്കുന്ന ചെറുപ്പക്കാർ. ബാർ സ്റ്റൂളിൽ പരിചയമുള്ള ഒരു മുഖം. തൊട്ടടുത്ത് മറ്റൊരു സ്റ്റൂളിൽ തന്നോട് വരാൻ പറഞ്ഞ സുഹൃത്ത്. ഇത്രയും ലൈറ്റൊക്കെ ഉണ്ടായിട്ടും എല്ലാം കൂടി ചേർന്ന് സൃഷ്ടിച്ച പ്രകാശം വളരെ അരണ്ടതാണെന്ന കാര്യം വിപിനെ അത്ഭുതപ്പെടുത്തി. സിനിമാക്കാരുടെ ഒരു കാര്യം, അയാൾ മനസ്സിൽ ചിരിച്ചു. പക്ഷെ ഇരിക്കുന്ന യുവാവിനെ നല്ല പരിചയമുണ്ടെന്ന് തോന്നുന്നു. ഏതാനും വയറുകൾ സൂക്ഷിച്ചു കവച്ചു കടന്ന് വിപിൻ അവരുടെ അടുത്തേയ്ക്ക് നടന്നു. "പൃഥ്വിരാജ്!" യുവതാരങ്ങളിൽ പ്രമുഖൻ. സോഫിസ്റ്റിക്കേറ്റഡ് എന്ന വാക്കാണ് വിപ്പിന്റെ മനസ്സിൽ വന്നത്. വിപിനെ കണ്ടതും കൂട്ടുകാരനായ സംവിധായകൻ സ്റ്റൂളിൽ നിന്ന് ചാടിയിറങ്ങി അയാളുടെ അടുക്കൽ ഓടിയെത്തി. കൈപിടിച്ച് കൊണ്ട് പോയി താരത്തെ പരിചയപ്പെടുത്തി. പൃഥ്വിരാജ് തന്റെ ചുണ്ടു ചരിച്ചുള്ള പുഞ്ചിരി വിപിന് നൽകി. വിപിൻ ഇരുന്നു. അവർ ചിരപരിചിതരെപ്പോലെ സംസാരിച്ചു തുടങ്ങി. ഇതിനിടെ കാര്യങ്ങൾ സംവിധായകൻ വിശദീകരിച്ചു.



പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ചില വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോവുകയാണ്. ബാറിൽ വെച്ച് കാണുന്ന ഒരു കൂട്ടുകാരനുമായി അയാൾ വിഷയം സംസാരിക്കുന്നതാണ് രംഗം. "വിപിൻ അഭിനയിക്കേണ്ട. ബിഹേവ് ചെയ്താൽ മതി. നിങ്ങൾ കൂട്ടുകാരാണ്. ഒരാൾ സംസാരിക്കുന്നു. മറ്റെയാൾ കേട്ടിരിക്കുന്നു. ഇടയ്ക്ക് അയാൾ ചിലത് ചോദിക്കുന്നു. ഡയലോഗ് ഞാൻ പറഞ്ഞു തരാം. യു ജസ്റ്റ് റിലാക്സ്," സംവിധായകൻ പറഞ്ഞു. ഭാഗ്യത്തിന് ഡമ്മി ഡ്രിങ്ക് അല്ല. വിപിന് ഇഷ്ടമുള്ള ഡ്രിങ്ക് ഓർഡർ ചെയ്യാൻ പൃഥ്വിരാജ് പറഞ്ഞു. വിപിൻ വോഡ്കയും ലെമൺ കോർഡിയലും പറഞ്ഞു. പൃഥ്വിരാജിന് ഡമ്മി ഡ്രിങ്കാണ്. " ഓകേ വിത്ത് ദിസ്," താരം പറഞ്ഞു. വിപിൻ ആകെ അയഞ്ഞു. അയാൾ വളരെപ്പെട്ടെന്നാണ് ഒപ്പമിരിക്കുന്നവരെ കൂട്ടുകാരാക്കുന്നതെന്ന കാര്യം വിപിൻ ശ്രദ്ധിച്ചു. ഷോട്ട് റെഡി. മേക്കപ്പ് മാൻ വന്നു താരത്തിനെ ടച്ചപ് ചെയ്തു. വിപ്പിനെ മുഖം ഒന്ന് നന്നായി തുടച്ചു, പഫ് വെച്ച് രണ്ടു പ്രാവശ്യം തൂത്തു. ഡയലോഗ് പറയാൻ അസിസ്റ്റന്റ് ഡയറക്ടർ വന്നു. രണ്ടു പ്രാവശ്യം റിഹേഴ്സൽ. "നൗ വി വിൽ  ഗോ ഫോർ ദി ടേക്ക്," സംവിധായകൻ പറഞ്ഞു. ഒറ്റ ടേക്കിൽ പൃഥ്വിരാജ് ഒക്കെയാക്കി. അത്ഭുതകരമെന്നു പറയട്ടെ, വിപിൻ അതിനേക്കാൾ ഭംഗിയായി ചെയ്തു. ഒരു ഉറപ്പിന് വേണ്ടി ഒരു ടേക്ക് കൂടി എടുത്തു. പൃഥ്വിരാജ് കൈപിടിച്ച് കുലുക്കി വിപിനെ യാത്രയാക്കി. അവർക്ക് ഇനിയും ചില ക്ളോസപ്പുകളും ഫില്ലറുകളും എടുക്കാനുണ്ട്. വിപിൻ പുറത്തേയ്ക്ക് നടന്നു.

പുറത്ത് നല്ല കാറ്റ്. വിപിന് നല്ല ഉത്സാഹം തോന്നി. പക്ഷെ എന്തോ ഒരു അങ്കലാപ്പും അയാൾക്കുണ്ടായി. അയാൾ പാർക്കിങ്ങിലേയ്ക്ക് നടന്നു. കാറിൽ കയറാൻ തുടങ്ങിയതും ആരോ പിന്നാലെ വന്നു വിളിച്ചു. വിപിൻ തിരിഞ്ഞു നോക്കി. സെറ്റിൽ വെച്ച് എപ്പോഴോ താൻ കണ്ടത് പോലെ തോന്നിച്ച ഒരു മധ്യവയസ്കൻ. ഏതാണ്ട് അഞ്ചരയടി പൊക്കം വരും. ഇരുണ്ട നിറം. മെലിഞ്ഞ ശരീരം. മുടിയിഴകളിൽ ലേശം നര കയറാൻ തുടങ്ങിയിരിക്കുന്നു. "സാർ," അയാൾ വിളിച്ചു. വിപിൻ എന്താണ് കാര്യം എന്ന അർത്ഥത്തിൽ അയാളെ നോക്കി. "സാർ, സംവിധായകൻ സാറിന്റെ കൂട്ടുകാരാനാണെന്ന് കേട്ടു. സെറ്റിൽ ആളുകൾ പറയുന്നുണ്ടായിരുന്നു. അല്ലാതെ പൃഥ്വി സാറിന്റെ ഒപ്പമൊന്നും ആരെയും കോമ്പിനേഷൻ ഷോട്ടെടുക്കാൻ വിളിക്കില്ല. സാർ ഞാനൊരു ജൂനിയർ ആർട്ടിസ്റ്റാണ്. ഇരുപത്തിയഞ്ചു വർഷത്തെ പരിചയമുണ്ട് സിനിമയിൽ. സാർ പറഞ്ഞാൽ സംവിധായകൻ കേൾക്കും. എനിയ്ക്കൊരു ശ്രദ്ധ കിട്ടുന്ന റോൾ വാങ്ങിത്തരുമോ?" അയാൾ ചോദിച്ചു. വിപിൻ ഞെട്ടി. ഞെട്ടൽ മറച്ചു വെച്ച് കൊണ്ട് വിപിൻ അയാളുടെ പേരും വിശദവിവരങ്ങളും ചോദിച്ചറിഞ്ഞു. പേര് അയ്യപ്പൻ. ഫീൽഡിൽ അറിയപ്പെടുന്നത് 'ശവം അയ്യപ്പൻ.' അതിന് കാരണമുണ്ട്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ അയാൾ അഭിനയിച്ചതത്രയും ശവം ആയിട്ടായിരുന്നു. ശവം കിടക്കുന്ന രംഗം ഉണ്ടെങ്കിൽ അയ്യപ്പന് കാൾ വരും. ശവം ചെയ്തു മടുത്തു. മരിക്കുന്നതിന് മുൻപ് ഒരു നല്ല റോൾ ചെയ്യണം, അതാണ് അയ്യപ്പൻറെ ആഗ്രഹം. അയ്യപ്പൻ ഒരു കാർഡ് എടുത്ത് വിപിന് നൽകി. വിപിൻ അത് വാങ്ങി നോക്കി. ശവം അയ്യപ്പൻ. മൊബൈൽ ഫോൺ നമ്പർ. "അങ്ങനെ പറഞ്ഞാലേ ഫീൽഡിൽ ആളുകൾ അറിയൂ സാർ," അയ്യപ്പൻ വിശദീകരിച്ചു. വിപിൻ കാറിൽ കയറി ഓടിച്ചു പോയി. ഇനി ഒരിക്കലും സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം താൻ സ്വീകരിക്കില്ലെന്ന് അയാൾ ഉറച്ചു.


 (മാസ്റ്റർ രഘു)

വിപിൻ നായർ. ശവം അയ്യപ്പൻ. സിനിമാഭിനയത്തിന്റെ രണ്ടു ധ്രുവങ്ങളാണവർ. ഒരു കൂട്ടർ വന്ന അവസരത്തെ ഇത് അവസാനത്തേത് എന്ന് കരുതി ചെയ്തു തീർക്കുന്നു. മറ്റൊരു കൂട്ടർ ശരിയായ അവസരം കിട്ടാത്തതിനാൽ കിട്ടിയത് ചെയ്തു കൊണ്ട് നിത്യപ്രതീക്ഷയിൽ ജീവിച്ചൊടുങ്ങുന്നു. വക്കത്തും ഇങ്ങനെ സിനിമാ മോഹം കൊണ്ട് നടന്നവർ ഉണ്ടായിരുന്നു. ചിലർ വിജയിച്ചു. ചിലർ എങ്ങുമെത്താതെ ഒടുങ്ങി. ചിലർ പരാജയത്തിന്റെ കയ്പ് നീര് കുടിച്ചു ശിഷ്ടജീവിതം ഓർമ്മകളിൽ തള്ളി നീക്കി. സിനിമാ താരങ്ങൾ പഴയ കോടാമ്പക്കത്തെ കഷ്ടപ്പാടിന്റെ കഥകൾ ഒരുപാട് പറയാറുണ്ട്. പറയാത്ത കഥകൾ എത്രയെണ്ണം. അതിലൊന്നാണ് ഷാജ് എന്ന യുവാവിന്റേത്. വക്കത്ത് പണ്ട് ബേബി ആർട്സ് എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു. ആർട്ടിസ്റ്റ് നടേശൻ ആയിരുന്നു അത് നടത്തിയിരുന്നത്. ബേബി അണ്ണൻ എന്ന് എല്ലാവരും വിളിച്ചു. വക്കം. ആറ്റിങ്ങൽ വർക്കല, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ സിനിമാശാലകളിൽ എല്ലാം കാണിക്കുന്ന പരസ്യ സ്ലൈഡുകളിൽ അക്കാലത്തു ബേബി ആർട്സ് എന്നുകൂടി കാണാമായിരുന്നു; ബേബി ആർട്സിന്റെ ആർട്ട് വർക്ക് അന്വേഷിച്ചു വക്കത്ത് വന്നിരുന്നവർ ധാരാളം. ആർട്ടിസ്റ്റ് നടേശന്റെ മൂന്നാമത്തെ സന്താനം ആയിരുന്നു ഷാജ്.

മാസ്റ്റർ രഘു, ബേബി സുമതി തുടങ്ങിയ ബാലതാരങ്ങൾ സിനിമയിൽ പ്രശസ്തരാകുന്നതിനു മുൻപ് തന്നെ അത്രയും പ്രശസ്തിയില്ലാത്ത പല ബാലതാരങ്ങളും സിനിമകളിൽ ഉണ്ടായിരുന്നു. ഇവരെയൊക്കെ കാണുമ്പോൾ ഷാജിനു തോന്നും ഇവർക്കാകാമെങ്കിൽ എന്തുകൊണ്ട് എനിയ്ക്ക് ആയിക്കൂടാ എന്ന്. അങ്ങനെ ഒരു സുപ്രഭാതത്തിൽ സ്കൂൾ വിദ്യാഭ്യാസത്തോട് വിടപറഞ്ഞു ധീരനായ ബാലൻ സിനിമാമോഹവുമായി മദ്രാസിലേയ്ക്കൊരു മുങ്ങുമുങ്ങി. ആർട്ടിസ്റ്റ് നടേശൻ കുറേക്കാലം മദ്രാസിൽ ഉണ്ടായിരുന്നു. അങ്ങനെ ചില പരിചയങ്ങൾ സംഘടിപ്പിച്ചു കൊണ്ടാണ് യാത്ര. കുറെ അലഞ്ഞ ശേഷം, പതിവ് രീതിയിൽ ചില സ്റ്റുഡിയോകളിൽ ഫ്ലോർ ബോയ് ആയി പ്രവർത്തനം തുടങ്ങി. ലൈറ്റ് ബോയ് ആയി സ്ഥാനക്കയറ്റവും കിട്ടി. പതിനഞ്ചു വയസ്സോ മറ്റോ ആണ് പ്രായം. ഒരു സിനിമയിൽ നായികയായ ജയഭാരതിയ്ക്കൊപ്പം പടികൾ ഇറങ്ങി വരുന്ന ഒരു രംഗത്തിൽ അഭിനയിക്കുകയും ചെയ്തു. നായികയുടെ അനിയൻ കഥാപാത്രമായതിനാൽ ഇടയ്ക്കിടെ ഫ്രയ്മിൽ വരാനുള്ള അവസരവും കിട്ടി. പക്ഷെ ഭാഗ്യം അധികനാൾ നീണ്ടു നിന്നില്ല. ജീവിക്കാൻ പെടാപ്പാടുപെടുന്ന ബാലനെ സെറ്റിൽ കണ്ട മുതിർന്നവർ ഒരു കാര്യം ഉപദേശിച്ചു. നടനെന്ന നിലയിൽ വളരാനുള്ള ചാൻസ് കുറവാണ്. നാട്ടിൽപ്പോയി ഫോട്ടോഗ്രാഫി പഠിച്ചശേഷം തിരികെ വന്നാൽ ക്യാമാറാ യൂണിറ്റിൽ എന്തെങ്കിലും പണി തരാം. അങ്ങനെ പിടിച്ചു പിടിച്ചു മുകളിലെത്താം. അടുത്ത വണ്ടിയിൽ ഷാജ് തിരികെ വക്കത്തേയ്ക്ക്. അപ്പോഴും നിറയെ പ്രതീക്ഷകളാണ്; ഒരു നാൾ താൻ സിനിമയിൽ എത്തിപ്പെടും. കടയ്ക്കാവൂരിലെ പ്രശസ്തനായ ഫോട്ടോഗ്രാഫർ സഹദേവൻ സാർ അനേകം തലമുറകളുടെ ഡ്രായിങ് മാസ്റ്ററും ഫോട്ടോഗ്രാഫി മാസ്റ്ററും ആണ്. ആർട്ടിസ്റ്റ് നടേശൻ സഹദേവൻ സാറിന്റെ ശിഷ്യൻ ആയിരുന്നു. അതിനാൽ ഷാജിനെ സാറിന്റെ ബാബു സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കാൻ കൊണ്ട് ചേർത്തു. ദീർഘമായ കഥ ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയിരിക്കും: പിന്നെ ഷാജ് മദ്രാസിലേക്ക് തിരികെ പോയില്ല. ഒരു ഫോട്ടോഗ്രാഫറായി മാറി,ആദ്യം വിവാഹഫോട്ടോഗ്രാഫറാവുകയും പിന്നീട് സ്വന്തം സ്റ്റുഡിയോ ഇട്ട് ആറ്റിങ്ങൽ താമസിക്കുകയും ചെയ്തു.


ജെ സി ഡാനിയേൽ, പി കെ റോസി)

മലയാളത്തിലെ ആദ്യ സിനിമാസംവിധായകനായ ജെ സി ഡാനിയേൽ തന്റെ വിഗതകുമാരൻ സിനിമ എടുക്കാൻ ഇറങ്ങുമ്പോൾ സിനിമയെക്കുറിച്ചുള്ള അറിവ് വളരെ പരിമിതമായിരുന്നു. അന്നത്തെ സിനിമാ മാസ്റ്ററായിരുന്ന ദാദാ സാഹേബ് ഫാൽക്കെയിൽ നിന്ന് പ്രാഥമിക പാഠങ്ങൾ മനസ്സിലാക്കിയ ശേഷം വിദേശത്തു നിന്ന് പുസ്തകങ്ങൾ വരുത്തി പഠിച്ചാണ് യുവാവ് സിനിമ എടുത്തത്. സിനിമയുടെ ചരിത്രം മലയാളത്തിലെ ആദ്യത്തെ സിനിമയുടെയും ആദ്യത്തെ നായികയായ പി കെ റോസിയുടെയും ചരിത്രമായ കഥ നമുക്ക് ഇന്ന് അറിയാം. ജെ സി ഡാനിയേലിന്റെ സിനിമയിലേയ്ക്ക് ഇറക്കിയത് സിനിമ എന്ന സാങ്കേതിക മാധ്യമത്തോടുള്ള അഭിനിവേശമായിരുന്നു. എന്നാൽ പി കെ റോസിയെ സിനിമയിൽ കൊണ്ട് വന്നത് കൊടും പട്ടിണിയായിരുന്നു. വയലിൽ പുല്ലു ചെത്തുന്ന തൊഴിൽ ചെയ്തിരുന്ന ദളിതയായ പി കെ റോസി പട്ടത്ത് ജെ സി ഡാനിയേൽ സ്ഥാപിച്ച സ്റ്റുഡിയോയിലേക്ക് ചോറ്റുപാത്രവും തൂക്കി നായികയായി അഭിനയിക്കാൻ പോകുന്നത് ഇപ്പോഴും തിരുവനന്തപുരത്ത്  എൽ എം എസ് ജംക്ഷനിൽ നിൽക്കുമ്പോൾ മനസ്സിൽ കാണാം. എന്നാൽ ഓരോ ഗ്രാമത്തിലെയും ചെറുപ്പക്കാർ സിനിമയിലേയ്ക്ക് ഇറങ്ങാൻ താത്പര്യം പ്രകടിപ്പിച്ചത് എന്ത് കൊണ്ടായിരുന്നു? സിനിമ എന്നത് ഒരു വശീകരണക്ഷമമായ മാധ്യമം ആയിരുന്നു എന്നത് തന്നെ. അതിലൂടെ ആത്മസാക്ഷാത്കാരം മാത്രമല്ല പണവും പ്രശസ്തിയും താരപദവിയും ഒക്കെ ലഭിക്കും. അങ്ങനെ സിനിമ കണ്ട ഓരോ വ്യക്തിയും ഗ്രാമങ്ങളിലിരുന്ന് താൻ അഭിനയിക്കുന്ന സിനിമയെ സ്വപ്നം കണ്ടു. സിനിമ എന്ന മാധ്യമത്തിന്റെ വിജയം ഇതായിരുന്നു. അത് മനുഷ്യരെ സിനിമയുടേതാക്കി. ചിലർ നായകനായി സ്വയം കണ്ടു, ചിലർ സംവിധായകനായി, ചില നായികയായി, ചിലർ പാട്ടുകാരായി, ചിലർ തിരക്കഥാകൃത്തുക്കളായ, ചിലർ പാട്ടെഴുത്തുകാരായി, ചിലർ സംഗീത സിംവിധായകരായി. ചിലർ നിർമ്മാതാക്കളായി.

വക്കത്ത് സിനിമാ അഭിനയം തലയ്ക്കു പിടിച്ച ആളുകൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ സിനിമാ നിർമ്മാണം ലക്ഷ്യമിട്ട് ഇറങ്ങിയവർ ഉണ്ടായിരുന്നെന്ന് പഴമക്കാലം അറിയാവുന്നവർ പറയുന്നു. 1950 കളിൽ വക്കത്ത് പുളിമൂട്ടിൽ സുകുമാരൻ മുതലാളിയുടെ ബന്ധുവായ ഒരു വ്യക്തി സിനിമാ നിർമ്മാണത്തിലേയ്ക്ക് ഇറങ്ങിത്തിരിക്കുകയും ചില വിജയങ്ങളും ചില പരാജയങ്ങളും നേടിയശേഷം ആലപ്പുഴയിലേക്ക് ജീവിതം പറിച്ചു നടുകയും ചെയ്തു. ശ്രീനാരായണ ഗുരു കേരളത്തിലെ എല്ലാ അവശവിഭാഗങ്ങളോടും വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ചെത്തുന്നതും കുടിക്കുന്നതും ഉപേക്ഷിച്ച് ഇതര  ബിസിനസുകൾ ചെയ്യുവാൻ അദ്ദേഹം ഉപദേശിച്ചു. ആളുകൾക്ക് ഒരു പ്രചോദനമാകാൻ വേണ്ടി അദ്ദേഹം സ്വയം തിരുവിതാംകൂറിലെ ആദ്യത്തെ വ്യാവസായിക മേളയുടെ അധ്യക്ഷ പദം വഹിച്ചു. ഒരു സന്ന്യാസിയ്ക്ക് എന്ത് ബിസിനസ്സ് എന്ന് ചോദിച്ചാൽ ബിസിനസ്സ് കൊണ്ട് മനുഷ്യന് സാമ്പത്തിക സ്വാതന്ത്ര്യവും തൊഴിലും ആധുനികതയും കൈവരുമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. ഉദാത്തമായതും ദർശിനികമായതുമായ കവിതകൾ എഴുതിയിരുന്ന കുമാരനാശാന് പോലും ഓട്ടു കമ്പനിയിലും കയർ ഫാക്ടറിയിലും നിക്ഷേപം ഉണ്ടായിരുന്നു. അർത്ഥത്തിൽ ആദ്യകാലത്ത് സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് ഇറങ്ങിയവർ അതിനെ ഒരു വ്യവസായം എന്ന നിലയിലായിരിക്കണം കണ്ടിരുന്നത്.



മെരിലാൻഡ് എന്ന സ്റ്റുഡിയോ നീലാ പ്രൊഡക്ഷൻസിന്റെ ഉടമയും തിരുവനന്തപുരത്തെ ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തുടങ്ങിയ സിനിമാശാലകളുടെ ഉടമയുമായ പി സുബ്രമണ്യം തുടങ്ങാനുള്ള കാരണം സ്വന്തം തീയറ്ററുകളിൽത്തന്നെ കളിക്കാൻ വേണ്ടത്ര മലയാള സിനിമ കിട്ടാൻ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച നാളുകളിൽത്തന്നെ ആലപ്പുഴ കുഞ്ചാക്കോ മുതലാളിയും ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച് സിനിമാ നിർമ്മാണം തുടങ്ങിക്കഴിഞ്ഞിരുന്നു. സിനിമയെ ഒരു വ്യവസായമാക്കി മാറ്റുകയും നിർമ്മാണത്തിന് മേൽ തമിഴന്മാർക്കും ഇതര ദക്ഷിണേന്ത്യൻ സിനിമാപ്രവർത്തകർക്കും ഉള്ള സ്വാധീനം കുറച്ചു കൊണ്ട് ക്രമേണ മലയാളസിനിമയ്ക്ക് സ്വന്തം അസ്തിത്വം നേടിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി ഇവർക്കുണ്ടായിരുന്നു. അതിനായി മലയാളികൾ നേതൃത്വം കൊടുക്കുന്ന സിനിമാ നിർമ്മാണക്കമ്പനികളും മലയാളികളായ നിർമ്മാതാക്കളും രംഗത്ത് വരേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. അതിനോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് വക്കത്ത് നിന്ന് ഒരാൾ സിനിമാ നിർമ്മാണ രംഗത്തേയ്ക്ക് ഇറങ്ങുന്നത്. സിനിമ നിർമ്മാണം പക്ഷെ ഓഹരിവിപണി പോലെയാണ് എന്നറിയാത്തതു കൊണ്ടും സ്വന്തമായി വിതരണ-പ്രദർശന ശ്രുംഖല ഇല്ലാത്തതുകൊണ്ടുമാകണം വക്കത്ത് നിന്ന് പിന്നീട് സിനിമാ നിർമ്മാണത്തിന് ഇറങ്ങാതിരുന്നത്.



(കടയ്ക്കാവൂർ തങ്കപ്പൻ)

മലയാള സിനിമ ഏകദേശം മലയാളിയുടേതാകുന്നത് നീലക്കുയിൽ എന്ന ചിത്രത്തിന് 1954 - രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കുന്നതോടെയാണ്. പിന്നെയുള്ള പത്ത് വർഷങ്ങൾ കൊണ്ട് മലയാള സിനിമ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുകയും ഗ്രാമാന്തരങ്ങളിപ്പോലും സി ക്ളാസ് തീയറ്ററുകൾ ഉണ്ടാവുകയും ചെയ്തു. അങ്ങനെയാണ് വക്കത്ത് വേരുകൾ ഉള്ള കൊച്ചു നാരായണൻ ഭാഗവതരുടെ മകൻ കടയ്ക്കാവൂർ തങ്കപ്പൻ എന്ന വ്യക്തി സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നത്. പ്രേംനസീർ, സത്യൻ, മധു തുടങ്ങിയ നടന്മാരുമായി വളരെ ചെറുപ്പത്തിലേ തന്നെ സൗഹൃദം വളർത്തിയെടുത്തിരുന്ന തങ്കപ്പൻ ഏകദേശം അവർക്കൊപ്പം തന്നെ മദ്രാസിലേക്ക് തന്റെ പ്രവർത്തന മേഖല മാറ്റി. സംഗീതപാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ പൂർണ്ണമായ കച്ചവടം എന്നതിനേക്കാൾ കലാപരമായ സിനിമ എടുക്കുക എന്നൊരു ആശയമാണ് ഉണ്ടായിരുന്നത്. ജനറൽ പിക്ചേഴ്സ് രവി, ശോഭനാ പരമേശ്വരൻ നായർ, കുളത്തൂർ ഭാസ്കരൻ നായർ, തുണ്ടത്തിൽ സുരേഷ് തുടങ്ങിയ നിർമ്മാതാക്കളെപ്പോലെ നല്ല സിനിമ എങ്ങനെ സൃഷ്ടിക്കാം എന്നതായിരുന്നു തങ്കപ്പൻ ചിന്തിച്ചിരുന്നത്. അറുപതുകളുടെ ഒടുക്കത്തിലും എഴുപതുകളുടെ തുടക്കത്തിലും സത്യൻ, നസീർ ദ്വന്ദങ്ങളുടെ ചുറ്റും കിടന്നു കറങ്ങുകയായിരുന്നു മലയാള സിനിമ. അഭിനയപ്രാധാന്യവും സാഹിത്യമൂല്യവും കലാകേന്ദ്രിതത്വവും ഉള്ള സിനിമകളേക്കാൾ ജനപ്രിയതയ്ക്കായിരുന്നു അന്ന് സ്ഥാനം. കേരളജനത സിനിമാകാണികൾ എന്ന നിലയിൽ പരുവപ്പെടുന്ന ഒരു കാലഘട്ടം കൂടിയാണത്.



നിലവിൽ ഒരു ആഖ്യാന രീതിയുണ്ട്. നായികാ-നായകന്മാരുടെ പ്രണയം, ഹാസ്യം, ദുരന്തം, പരിഹാരം. ഇതിനിടെ അല്പം സംഘട്ടനവും പാട്ടും നൃത്തവും. അതിനെ പൊളിച്ചു കൊണ്ട് ഒരു സിനിമ ഉണ്ടായിവരുന്നത് പ്രയാസമായിരുന്നു. നല്ല സിനിമ എന്നൊരു ആശയം സിനിമാ സംവിധായകരുടെ ഇടയിൽ പ്രബലമായി വരുന്ന കാലമാണ്. അങ്ങനെയിരിക്കെ മലയാള സിനിമയിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് 'സ്വയംവരം' എന്ന സിനിമ ഉണ്ടാകുന്നു. അടൂർ ഗോപാലകൃഷ്ണൻ എന്ന യുവസംവിധായകനാന്റെതാണ്. ചിത്രലേഖ ഫിലിം സൊസൈറ്റി ആയിരുന്നു നിർമ്മാണം. സിനിമാരംഗത്ത് സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. ഒരു മുതലാളി സിനിമയെ നിർണ്ണയിക്കുന്നതിന് പൊളിച്ചെഴുതുക കൂടിയായിരുന്നു ഇതിലൂടെ. 1972 - സ്വയംവരം റിലീസ് ആയി. അതെ വർഷമാണ് അതിലെ തന്നെ നായകനായ മധുവിനെ നായകനാക്കി കടയ്ക്കാവൂർ തങ്കപ്പൻ 'മനുഷ്യപുത്രൻ' എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഋഷി-ബേബി എന്നിങ്ങനെ ഇരട്ട സംവിധായകരുടെ സംവിധാനത്തിലായിരുന്നു അത്. മധു, വിധുബാല, ജയഭാരതി, അടൂർ ഭാസി, വിൻസെന്റ്, ബഹാദൂർ തുടങ്ങിയ മുൻനിര താരങ്ങൾ അതിലുണ്ടായിരുന്നു. പക്ഷെ നല്ല സിനിമയ്ക്കുള്ള ശ്രമം ആയതിനാൽ മനുഷ്യപുത്രൻ സാമ്പത്തികമായി വിജയിച്ചില്ല. കടയ്ക്കാവൂർ തങ്കപ്പൻ പിന്നെയും ചില സിനിമകളുടലെ നിർമ്മാണത്തിൽ സഹകരിച്ചു കൊണ്ട് മദ്രാസിൽത്തന്നെ ജീവിതം തുടർന്നു. ഇന്ന് സിനിമ യൂട്യൂബിൽ ലഭ്യമാണ്. 1973 - സെൻസർ ചെയ്ത ചിത്രം അക്കാലത്തെ സിനിമകളുടെ ജനപ്രിയശൈലി കൈവിടാതിരിക്കുമ്പോഴും പുതിയൊരു സമീപനം കഥയിലും ആഖ്യാനത്തിലും കൊണ്ട് വന്നു എന്ന് കാണാം. കെ ജി സേതുനാഥ്, ദേവരാജൻ, യേശുദാസ്, മാധുരി തുടങ്ങിയവരാണ് അണിയറയിൽ ഉണ്ടായിരുന്നത് എന്നറിയുമ്പോൾ മനസിലാകും സിനിമ എത്രത്തോളം പ്രതീക്ഷയോടെയാണ് നിർമ്മിക്കപ്പെട്ടതെന്ന്. വക്കത്തിന്റെ കൂടി പ്രിയഗായകനായ ബ്രഹ്മാനന്ദൻ സിനിമയിൽ പാടിയില്ല എന്നതും ശ്രദ്ധേയമാണ്. പിൽക്കാലത്ത് കടയ്ക്കാവൂർ തങ്കപ്പൻ സൃഷ്ടി ഫിലിം എന്ന ബാനറിൽ ദൂരദര്ശനുവേണ്ടി 'കടലേഴും കടന്ന്' എന്ന ടെലിസീരിയലും 'നെയ്ത്തുകാരനും രാജകുമാരിയും' എന്ന ഷോർട്ട് ഫിലിമും ചെയ്തിട്ടുണ്ട്.

എച്ച് ലത്തീഫ് എന്നൊരാൾ ഫൈവ് സ്റ്റാർ ഇന്റർനാഷണൽ എന്ന ബാനറിൽ രണ്ടു മുഖങ്ങൾ എന്നൊരു ചിത്രം നിർമ്മിച്ചുവെന്നും അതിൽ വക്കം മാധവൻ എന്നൊരാൾ അഭിനയിച്ചിട്ടുണ്ടെന്നും പ്രാദേശിക ചരിത്രം ഓർമ്മയുള്ളവർ പറയുന്നു. എങ്കിലും ഒരിടത്തൊരു ഫയൽവാനെപ്പോലെ പേരെടുക്കുകയോ തൂവാനത്തുമ്പികൾ പോലെ ബോക്സ് ഓഫിസ് ഹിറ്റ്ആകുകയോ ചെയ്ത സിനിമകൾ ഒന്നും വക്കത്തുകാർ  നിർമ്മിച്ചിട്ടില്ല. സിനിമാ നിർമ്മാണത്തെക്കാൾ അഭിനയം, സാങ്കേതിക വിദ്യ എന്നിവയിലാണ് പിന്നീട് വന്നവർ ശ്രദ്ധ ചെലുത്തിയത്. അരോമ മൂവീസ് ചിത്രങ്ങൾ എൺപതുകളിൽ വലിയ ഹിറ്റുകൾ നിർമ്മിച്ചിരുന്നു. എം മണിയായിരുന്നു അവയുടെ സംവിധായകൻ. ആരോമ മണിയുടെ ചിത്രങ്ങളിൽ പലതിലും വക്കത്തെ തോപ്പിൽ വീട്ടിലെ അംഗവും വോളീബാൾ കളിക്കാരനും പിൽക്കാലത്ത് പോലീസുദ്യോഗസ്ഥനും ആയ മിഗ്ദാദ് വേഷം ചെയ്തിരുന്നു. ഒരിടത്തൊരു ഫയൽവാനിലെ റഷീദിനെപ്പോലെ വലിയ ശരീരത്തിനുടമയായിരുന്നെങ്കിലും അഭിനയമികവ് കാട്ടാൻ പാകത്തിലുള്ള റോളുകളൊന്നും മിഗ്ദാദിന് ലഭിച്ചില്ല. വില്ലൻ, സഹവില്ലൻ, അല്ലെങ്കിൽ ഹാസ്യം ഉളവാക്കുന്ന വില്ലൻ എന്നിങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. മിഗ്ദാദിന് പറ്റിയ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അന്നത്തെ സിനിമാ എഴുത്തുകാർക്കും സംവിധായകർക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. വ്യത്യസ്തമായ ലുക്കും ശരീരപ്രകൃതിയുമുണ്ടായിട്ടും വില്ലനായിരിക്കാൻ മാത്രമായിരുന്നു മിഗ്ദാദിനു വിധി.


വക്കം ബോബൻ.)

എഴുപതുകൾക്കൊടുവിൽ വക്കം സ്കൂളിലെ താരമായിരുന്നു ബോബൻ. റൈറ്റർ വിള സ്കൂളിന്റെ വഴിയ്ക്കരികിലൂടെ വക്കം ഷക്കീബ് താമസിക്കുന്ന വീടിന്റെ മുന്നിലൂടെ വിളയിലേയ്ക്ക് പോകുന്ന ഒരു ഇടവഴിയുണ്ട്. ഇടവഴിയിൽ പാട്ടപ്പുരയിടം എന്നൊരു വീടുണ്ട്. അവിടെയാണ് ബോബൻ എന്ന നീണ്ടു മെലിഞ്ഞ വിദ്യാർത്ഥി താമസിച്ചിരുന്നത്. നന്നായി വരയ്ക്കും, പാടും, മോണോ ആക്റ്റ് ചെയ്യും, ഏകാംഗ നാടകങ്ങളിൽ അഭിനയിക്കും, ടാബ്ലോ നിൽക്കും. കഴിഞ്ഞ ഒരു അധ്യായത്തിൽ വെടി കൊണ്ടോ കുത്തു കൊണ്ടോ രക്തം ഒളിപ്പിച്ചു വീഴുന്ന നായകനെക്കുറിച്ചു പറഞ്ഞിരുന്നു. ബോബൻ വർഷത്തിൽ ഒരു തവണ മിനിമം സ്റ്റേജിൽ വെടി കൊണ്ട് വീഴുമായിരുന്നു. ഡോക്ടറായും പള്ളീലച്ചനായും ഒക്കെ വേഷപ്പകർച്ചകൾ നടത്തിയിരുന്നു ബോബൻ. നാടകാഭിനയം തന്നെയായിരുന്നു സ്കൂൾ കഴിഞ്ഞപ്പോഴേ ലക്ഷ്യം എങ്കിലും വീട്ടുകാരുടെ നിർബന്ധപ്രകാരം ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ ചെയ്യാൻ പോയി. അവിടെയും നാടകത്തിൽ നിന്ന് വിട്ടുനിന്നില്ല. അത് കഴിഞ്ഞയുടൻ ഡ്രായിങ് പഠിക്കാൻ പോയി മേഖലയും സ്വായത്തമാക്കി. പക്ഷെ ഒരു നടൻ ആയിത്തീരാനുള്ള ആവേശം മനസ്സിനെയും ശരീരത്തെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കൊണ്ടിരുന്നു. ഓട്ടമാണ് തിരുവനന്തപുരത്തെ മെരിലാൻഡ് സ്റ്റുഡിയോയിൽ ബോബനെ കൊണ്ട് നിറുത്തിയത്.

മുൻപ് നമ്മൾ ബേബി അണ്ണന്റെ മകൻ ഷാജ് മദ്രാസിൽപ്പോയ കഥ കേട്ടല്ലോ. ഷാജിനു സാങ്കേതികമായ ഒരു വിദ്യാഭ്യാസവും ഉണ്ടായിരുന്നില്ല. ബോബൻ മെരിലാൻഡ് സ്റ്റുഡിയോയിൽ ചെന്ന് നിൽക്കുമ്പോൾ കയ്യിൽ ഓട്ടോമൊബൈൽ എഞ്ചിനീറിങ് ഡിപ്ലോമയുണ്ട്. കൂടാതെ വരയ്ക്കാനും അറിയാം. നേരെ ആർട്ട് ഡിപ്പാർട്മെന്റിലോ അഭിനയം ഡിപ്പാർട്മെന്റിലോ കയറ്റിവിടും എന്നായിരുന്നു പ്രതീക്ഷ. പക്ഷെ എല്ലാം തുടങ്ങുമ്പോൾ ഒന്നെന്ന് തുടങ്ങണമല്ലോ. അങ്ങനെ ബോബനും തുടങ്ങിയത് ലൈറ്റ് ബോയ് ആയിട്ടായിരുന്നു. മിടുക്കും കാര്യനിർവഹണശേഷിയും ഒക്കെ കണ്ടപ്പോൾ ക്യാമറ അസിസ്റ്റന്റായി പ്രൊമോഷൻ. അപ്പോൾ അവരും പറയുന്നു സാങ്കേതികമായി ക്യാമറ ചെയ്യാൻ പഠിച്ചാൽ നന്നായിരുന്നു. അങ്ങനെ പ്രായോഗിക പഠനവും സൈദ്ധാന്തിക പഠനവും ഒരുമിച്ചു കൊണ്ടുപോയി ഒടുവിൽ ചിത്രം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ ക്യാമറ സെക്കന്റ് യൂണിറ്റിന്റെ ഫസ്റ്റ് അസിസ്റ്റന്റ് ആകുന്നത് വരെ ജീവിതം നീണ്ടു. പക്ഷെ അപ്പോഴും ബോബന്റെ മനസ്സ് അഭിനയത്തിലായിരുന്നു. നാടകമായിരുന്നു മനസ്സ് നിറയെ. നൂറു കണക്കിന് ജനങ്ങളുടെ മുന്നിൽ ഓരോ വേദിയിലും അഭിനയിച്ചു പിൻവാങ്ങുമ്പോൾ കിട്ടുന്ന ആനന്ദം സിനിമയിലെ ബിറ്റ് റോളുകളിൽ നിന്ന് കിട്ടില്ലെന്ന് മനസ്സിലാക്കിബോബൻ പ്രൊഫെഷണൽ നാടക രംഗത്തേയ്ക്ക് മടങ്ങി. സൂര്യ, ഗായത്രി, ഭൂമിക, സൂര്യസോമ, നിള, അശ്വതി, സൗപർണിക തുടങ്ങി കേരളത്തിലെ എണ്ണം പറഞ്ഞ നാടക സംഘങ്ങളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.


(വക്കം മോഹൻ കുമാർ)

സിനിമയെ വിട്ടു രംഗവേദിയെ പുല്കിയെങ്കിലും സിനിമ ബോബനെ വിടാൻ ഒരുക്കമായിരുന്നില്ല. പലപ്പോഴും സിനിമകളിൽ ചെറിയ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യാൻ ആരെയെങ്കിലും വേണ്ടി വരും. മുൻപൊക്കെ പല കഥാപാത്രങ്ങൾക്ക് ഒരേ ഡബ്ബിങ് ആർട്ടിസ്റ്റ് ശബ്ദം നൽകുന്ന രീതിയുണ്ടായിരുന്നു. സ്വാമി അയ്യപ്പനിൽ അയ്യപ്പൻ ആയി അഭിനയിച്ച ശേഷം പിന്നീട് ചെറിയ വേഷങ്ങളിൽ വന്നു പോവുകയും അതെ സമയം നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയി വളരുകയും ചെയ്ത ഹരി എന്ന കലാകാരൻ ഒരുപാട് കഥാപാത്രങ്ങൾക്ക് ഒരേ സിനിമയിൽ ശബ്ദം നൽകിയിരുന്നു. എന്നാൽ എൺപതുകൾ ഒടുക്കം ആകുമ്പോഴേയ്ക്കും കുറേക്കൂടി പ്രൊഫെഷനലിസം ഡബ്ബിങ് മേഖലയിൽ വന്നു. ബോബൻ അങ്ങനെയാണ് ഡബ്ബിങ് മേഖലയിൽ എത്തുന്നത്. നാടകത്തിലൂടെ ശബ്ദനിയന്ത്രണം സ്വായത്തമാക്കിയിരുന്ന ബോബനെതേടി കൂടുതൽ അവസരങ്ങൾ ഡബ്ബിങ്ങിൽ എത്താൻ തുടങ്ങി. അങ്ങനെ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ബോബന്റെ പ്രയാണം ആരംഭിച്ചു. അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന ട്രെൻഡ് വന്നതോടെ ബാഹുബലി പോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളിലെ പ്രധാനശബ്ദസാന്നിധ്യമായി ബോബൻ മാറി. സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങി. എങ്കിലും രംഗവേദിയും ശബ്ദം നൽകുന്ന സ്റ്റുഡിയോയും ആണ് തനിയ്ക്ക് ആനന്ദവും സംതൃപ്തിയും നൽകുന്നതെന്ന് ബോബൻ പറയുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

വക്കം ബോബൻ ഉൾപ്പെടുന്ന തലമുറയ്ക്ക് ശേഷം, ഗ്രാമത്തിൽ നിന്ന്  പേരെടുത്ത നടന്മാരോ സിനിമാ പ്രവർത്തകരോ ഉണ്ടാകാത്തതെന്ന ചോദ്യം ആരെങ്കിലും ചോദിച്ചാൽ അതിന് ബോബന് ഉത്തരം ഉണ്ട്. കഴിവില്ലാത്തവരുടെ കുറവല്ല, അതിനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ഉള്ള സാഹചര്യങ്ങൾ വക്കത്ത് ഇല്ലാതായി എന്ന് ബോബൻ പറയുന്നു.നിലയ്ക്കാമുക്ക് മുതൽ കായിക്കരക്കടവ് വരെ കുറഞ്ഞത് എട്ടു സാംസ്കാരിക ക്ളബ്ബു്കളോ വായനശാലകളോ ഉണ്ടായിരുന്നു. പ്രതിഭാ ആർട്സ് ക്ലബ്, യുവധാര, നവധാര, തുഷാര, പ്രോഗ്രസ്സിവ് ..അങ്ങനെ പോകുന്നു ക്ലബുകളുടെ പേരുകൾ. അവയ്ക്കെല്ലാം വാർഷികാഘോഷങ്ങൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം നാടകങ്ങൾ അഭിനയിക്കാനും സംവിധാനം ചെയ്യാനും ചെറുപ്പക്കാർക്ക് കഴിഞ്ഞു. അവർ തങ്ങളുടെ കഴിവുകൾ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പകർന്നു കൊടുത്തു. അങ്ങനെ വലിയൊരു ഭൂമിക സൃഷ്ടിക്കപ്പെട്ടു. പുതിയ നൂറ്റാണ്ടാകുമ്പോഴേയ്ക്കും എല്ലാവരുടെയും ശ്രദ്ധ മറ്റിടങ്ങളിലേക്ക് പോയിക്കഴിഞ്ഞു. എങ്കിലും പഴയ കാലത്തു നിന്ന് ഒരാൾ സംവിധായകനായി; അടിവേരുകൾ എന്ന സിനിമയിലൂടെ അനിൽ. സിനിമയിലെ കലാസംവിധാന രംഗത്ത് മാഹിൻ എന്ന യുവാവും പേരെടുത്തു. സിനിമയെക്കുറിച്ചുള്ള, സിനിമാഗാനങ്ങളെക്കുറിച്ചുള്ള വാമൊഴിശേഖരം കൊണ്ട് നാടക്കുന്ന ഒരാളാണ് വക്കം ഷക്കീബ്. സിനിമാ രംഗവുമായി അടുത്ത ബന്ധം വെച്ച് പുലർത്തുന്ന ഇദ്ദേഹം മലയാളസിനിമകളെക്കുറിച്ചും ഗാനങ്ങളെക്കുറിച്ചും സഞ്ചരിക്കുന്ന ഒരു നിഘണ്ടു ആണ്. അപൂർവങ്ങളായ ഗാനങ്ങൾ അടങ്ങുന്ന ഒരു ശേഖരവും അദ്ദേഹത്തിന്റെ പക്കൽ ഉണ്ട് .


(വക്കം ഷക്കീബ്)

സ്കൂൾ കലാരംഗത്ത് ബോബൻ വക്കത്ത് ഉദിച്ചുയരുമ്പോൾ മറ്റൊരു വക്കത്തുകാരൻ കടയ്ക്കാവൂർ ഹൈസ്കൂളിൽ തന്റെ പ്രതിഭ തെളിയിക്കുകയായിരുന്നു. ഇപ്പോഴത്തെ പോസ്റ്റ് ഓഫിസ് മുക്കിൽ ഇറങ്ങി വെളിവിളാകം ഭാഗത്തേയ്ക്ക് പോകുന്ന ഇടവഴിയിലൂടെ നടന്നാൽ, രണ്ടാം ഗേറ്റിൽ നിന്ന് വരുന്ന റോഡ് വന്നു മുട്ടുന്ന സ്ഥലത്തിന് വലതു വശത്ത് നിറയെ മരങ്ങളും പഴയ ഒരു വീടും ചാവടിയും കാണാം. വാസുപിള്ള എന്ന അധ്യാപകന്റെ വീടാണത്. സാറിന്റെ മൂത്ത മകനാണ് വക്കം മോഹൻ കുമാർ. മിമിക്രി, മോണോആക്ട്, നാടകം എന്നീ രംഗങ്ങളിലാണ് മോഹൻ കുമാർ തന്റെ പ്രതിഭ തെളിയിച്ചത്. അഭിനയം നന്നായി വഴങ്ങിയിരുന്ന മോഹൻ കുമാർ സർവകലാശാല പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അദ്ദേഹം സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാനായി പോയി. പാശ്ചാത്യ പ്രൊഫെഷണൽ നാടകശൈലിയും പുതിയ പരീക്ഷണനാടകശൈലിയും ഒരു പോലെ സ്വായത്തമാക്കിയ വക്കം മോഹൻ കുമാർ താമസിയാതെ ദൂരദർശൻ കേന്ദ്രത്തിലെ സീരിയലുകളിൽ അഭിനയിച്ചു തുടങ്ങി. അവിടെ നിന്നാണ് അദ്ദേഹം മുഖ്യധാരാ മലയാള സിനിമയിലെ പ്രധാനപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളായി മാറുന്നത്. അഭിനയം നന്നായി വഴങ്ങുന്ന ഒരാൾ ഡബ്ബിങ് ആർട്ടിസ്റ്റ് മാത്രം ആയി ചുരുക്കപ്പെട്ടോ എന്ന് ചോദിക്കാതിരിക്കാൻ നമുക്ക് കഴിയുകയില്ല. അവിചാരിതമായ ആരോഗ്യപ്രശ്നങ്ങളാൽ വക്കം മോഹൻകുമാർ ലോകം വിട്ടുപോകുമ്പോൾ അറുപത് വയസ്സുപോലും തികഞ്ഞിരുന്നില്ല.

സിനിമയിൽ അഭിനയിക്കണം, സംവിധാനം ചെയ്യണം എന്നൊക്കെ പറയുന്നത് മനസ്സിലാക്കാം. എന്നാൽ സിനിമയിൽ ഗാനങ്ങൾ എഴുതണം എന്ന് പറഞ്ഞു നടക്കുന്ന ഒരാളിനെ വക്കത്ത് കണ്ടെത്താൻ കഴിയുമോ? എൺപതുകളുടെ മദ്ധ്യം മുതൽക്കേ ഒരു ആഗ്രഹവുമായി നടക്കുകയാണ് മുകേഷ് എന്ന വക്കത്തുകാരൻ. സ്കൂൾ ക്ളാസ്സുകളിൽ ആയിരുന്നപ്പോൾത്തന്നെ സ്ഥാപനം എന്ന നാടകത്തിൽ ഒരു ഉദ്യോഗാര്ഥിയുടെ വേഷം അഭിനയിച്ചു കൊണ്ടാണ് മുകേഷ് കലാരംഗത്ത് എത്തുന്നത്. വയലാർ, പി ഭാസ്കരൻ എന്നിവരുടെ കവിതകളായിരുന്നു ഇഷ്ടം. ടി പി ശാസ്തമംഗലം സിനിമാഗാനങ്ങൾ വിമർശിച്ചു കൊണ്ടെഴുതുന്ന പംക്തി വായിച്ചു ആവേശം കൊണ്ടിരുന്നു. കവിതകൾ എഴുതി പല പത്രങ്ങൾക്കും മാസികകൾക്കും അയക്കുമായിരുന്നു. ഒടുവിൽ സിനിമാ ഷൂട്ടിങ് ഇടങ്ങളിൽ കയറിയിറങ്ങി എന്തെങ്കിലും അവസരം ലഭിക്കുമോ എന്ന് ശ്രമിച്ചു. മുകേഷ് ഇപ്പോൾ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്നു. സിനിമയിൽ പാട്ടെഴുതണം എന്ന് തന്നെയാണ് മുകേഷിൻറെ ഏറ്റവും വലിയ ആഗ്രഹം. മുകേഷിന് അവസരം കിട്ടിയില്ല അതിനാൽ പ്രകീർത്തിക്കപ്പെട്ടില്ലഎന്നാൽ അവസരം കിട്ടുക മാത്രമല്ല മികച്ച അഭിനയത്തിലൂടെ 2016 -ലെ മികച്ച ടെലിവിഷൻ നടന്റെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ഒരാൾ വക്കത്തുണ്ട്നി; ഗിരീഷ് ബാബു. നിലയ്ക്കാമുക്കിനടുത്ത് താമസിക്കുന്ന ഗിരീഷ് ബാബുവിന്  പക്ഷെ അർഹിക്കുന്ന ആദരവോ അംഗീകാരമോ ഇനിയും നാട്ടുകാരിൽ നിന്ന് ലഭിക്കേണ്ടിയിരിക്കുന്നു. നടനായും ചിത്രകാരനായും ഒക്കെ പേരെടുത്ത ഗിരീഷ് ബാബു  പക്ഷെ തന്റെ ജീവിതം അഭിനയരംഗത്ത് തന്നെ എന്ന ഉറപ്പോടെ ശ്രമങ്ങൾ തുടരുകയാണ്. 


(ഗിരീഷ് ബാബു.)

വക്കം എന്ന ഗ്രാമം വളരെ മനോഹരമായ ഒരു പ്രദേശമാണ്. വക്കത്തെ ഏതെങ്കിലും ഒരു സ്ഥലത്തോട് ഉപമിക്കാൻ കഴിയുമെങ്കിൽ അത് ഗോവയോടാണ്. പക്ഷെ നിർഭാഗ്യവശാൽ വക്കം ഇപ്പോൾ ഒരു ചെറിയ പട്ടണം പോലെ ആയിത്തീരുകയും ഗോവ പഴയ വക്കം പോലെ തുടരുകയും ചെയ്യുന്നു. നോർത്ത് ഗോവാ ഭാഗങ്ങളിൽ യാത്ര ചെയ്താൽ വക്കത്ത് കൂടി നടക്കുന്ന പ്രതീതിയാണ്. എങ്കിലും വക്കത്ത് അധികം ഷൂട്ടിങ്ങുകൾ നടന്നിട്ടില്ല. ചിറയിൻകീഴ് ആണ് പ്രമുഖരായ രണ്ടു നടന്മാർ ഉണ്ടായിരുന്നത്- പ്രേംനസീറും ഭരത് ഗോപിയും. എങ്കിലും ഷൂട്ടിങ്ങുകൾ വക്കത്തേയ്ക്ക് വന്നില്ല. ഒരിക്കൽ കായിക്കരക്കടവിലെ കായലിൽ (പാർവതി പുത്തനാറാണ് വക്കത്തെയും കായൽ) ഒരു ഷൂട്ടിങ്ങ് നടന്നു. വിൻസെന്റ് എന്ന നടനായിരുന്നെന്ന് ആളുകൾ പറഞ്ഞു.ചിലർ പറഞ്ഞു അത് മോഹൻ എന്ന നടനാണെന്ന്. അക്കരെ റിഫ്ലക്ടറുകൾ ഒക്കെ ഘടിപ്പിച്ച് സിനിമാ സാങ്കേതികവിദഗ്ദർ അണിനിരന്നു. കായലിൽ ഒരു നടൻ തുഴഞ്ഞു നടന്നു. കടവിലും കായലിന്റെ കരയോളം മുഴുവനും ആളുകൾ നിറഞ്ഞിരിക്കുന്നു. പിന്നെ കായലും കയറും എന്ന സിനിമയുടെ ഷൂട്ടിങ് ചിറയിൻകീഴും പരിസരപ്രദേശങ്ങളിലും നടന്നെന്നും അറിഞ്ഞു. അന്ന് കേട്ട ഏറ്റവും വലിയ ഗോസിപ്പ് ഇതായിരുന്നു: തുട വരെ മുണ്ടു തെറുത്തു കയറ്റി തൊണ്ടു തല്ലുന്ന ഒരു പെണ്ണിന്റെ അടുത്ത് ചെന്നു ഏതോ നടൻ തുടയിൽത്തൊട്ടു കൊണ്ട് തമാശ പറയുന്ന രംഗം ഉണ്ടത്രേ. അതിന് പെണ്ണ് സമ്മതിച്ചു. ഒടുവിൽ സിനിമ റിലീസ് ആയപ്പോൾ, ഗൾഫിൽ ആയിരുന്ന ഭർത്താവ് രംഗം കാണുകയും വിവാഹമോചനം നടക്കുകയും ചെയ്തത്രേ! സിനിമാ ലോകം. അവിടെ ഗോസിപ്പുകളും ശവം അയ്യപ്പന്മാരും മുകേഷുമാരും കൂടിയുണ്ട്.

- ജോണി എം എൽ




Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്