ഒരു ഗ്രാമത്തിന്റെ കഥ 14 : നൃത്തം ചെയ്യുന്ന മനുഷ്യർ



 (സമുദ്ര സജീവും സംഘവും )

എഴുപതുകളുടെ മദ്ധ്യം. ഗ്രാമത്തിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിൽ ഒരു സമാന്തര കോളേജിന്റെ വാർഷികാഘോഷ പരിപാടി നടക്കുകയാണ്. അടുത്തത് ഒരു സെമി-ക്ലാസ്സിക്കൽ നൃത്തമാണ്. സ്ഥാപനത്തിലെ രണ്ടു പ്രീഡിഗ്രി വിദ്യാർത്ഥിനികൾ ആണ് നൃത്തത്തിനായി രംഗവേദിയിൽ എത്തുന്നത്. ബ്ളാക്ക് ആൻഡ് വൈറ്റ് സങ്കല്പങ്ങളിലെ കുമാരീ കുമാരന്മാർ ആവേശത്തോടെ അവരുടെ കൂട്ടുകാരികൾ അവതരിപ്പിക്കുന്ന നൃത്തം കാണാൻ കാത്തിരിക്കുകയാണ്. അതിനിടയിൽ പഞ്ചമി എന്ന പെൺകുട്ടി സുകുമാർ എന്ന പയ്യനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. അതുപോലെ ആരൊക്കെ അങ്ങോട്ടുമിങ്ങോട്ടും കണ്ണുകളിലൂടെ കഥപറയുകയായിരുന്നെന്ന് ആർക്കറിയാം! കർട്ടൻ ഉയർന്നു. സ്റ്റേജിൽ അന്ന് പുകയന്ത്രങ്ങളൊന്നും ഇല്ല. എങ്കിലും ആകാംക്ഷാഭരിതരായ വിദ്യാർത്ഥികളുടെ മനസ്സിൽ മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. മഞ്ഞിനിടയിലൂടെ അവരുടെ നവയൗവനത്തിന്റെ ഗിരി ശ്രുംഗങ്ങൾ. പക്കമേളത്തിനു വന്നവർ സ്റ്റേജിന്റെ വലതു വശത്തുണ്ട്. ഹാർമോണിയത്തിൽ സ്വരസ്ഥായി നിർണ്ണീതമായി. ചുരുണ്ട മുടിയുള്ള ഒരു ചെറുപ്പക്കാരൻ പാടിത്തുടങ്ങി: "വാഗർത്ഥാവിവ സംപൃക്തവ് വാഗർത്ഥ പ്രതിപത്തയെ ജഗതൗ പിതരൗ വന്ദേ പാർവതീ പരമേശ്വരൗ ..വന്ദേ പാർവതീ പരമേശ്വരൗ .."

ഗംഗയിലെ ഒരു അലപോലെ കാലുകൾ ഉയർത്തി ലയത്തിൽ, താളത്തിൽ നിലത്തു വെച്ച് കൊണ്ട് സ്റ്റേജിന്റെ ഉള്ളിലെ വലതു വശത്തു നിന്ന് രണ്ടു പെൺകുട്ടികൾ രംഗത്തേയ്ക്ക് കടന്നു വന്നു. വില്ലു പോലെ ഉയർന്ന പുരികങ്ങളും അഗ്നിസ്ഫുലിംഗങ്ങൾ ചിതറിക്കാൻ പോന്ന തീക്ഷ്ണതയുള്ള കണ്ണുകളും വിരിഞ്ഞ തോളും നീണ്ടു മെലിഞ്ഞ കൈകാലുകളുമായി അതി സുന്ദരിയായ ഒരു പെൺകുട്ടി. അവളുടെ നെറ്റിയിൽ ഒരു മൂന്നാം കണ്ണ് വരച്ചു ചേർത്തിട്ടുണ്ട്. കഴുത്തിൽ സർപ്പസമാനമായ ഹാരങ്ങൾ. ആംഗികത്തിലൂടെ കൈയിൽ ത്രിശൂലവും ഡമരുവും ഉണ്ടെന്നു സൂചിപ്പിക്കുന്നു. ആഹാര്യത്തിൽ അവൾ അണിഞ്ഞിരിക്കുന്നത് പുലിത്തോലിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞയും കറുപ്പുമാർന്ന പട്ടു വസ്ത്രങ്ങളാണ്. പരമശിവൻ. എങ്കിൽ വാക്കിനർത്ഥമെന്ന പോലെ ഒപ്പമുള്ളത് പാർവ്വതിയല്ലാതെ മറ്റാരാകാനാണ്? ധ്യാനാമഗ്നമായ കണ്ണുകളും ചെറിയൊരു പുഞ്ചിരി വന്നൊളിഞ്ഞു നോക്കുന്ന പവിഴാധരങ്ങളും നീണ്ടിടംപെട്ട കൺപീലികളും കൗമാരോന്നതമായ അംഗലാവണ്യവും ഒക്കെയായി പാർവതി. പക്കമേളക്കാരുടെ ഇടയിലിരുന്ന ഗായകൻ വീണ്ടും പാടി. "ഹിമഗിരി തനയെ ഹേമലതേ അംബ ഈശ്വരി ശ്രീലളിതേ..മാമക ഹിമഗിരി തനയേ ഹേമലതേ.." പഞ്ചമിയും സുകുമാരനും അപ്പോൾ ശിവനും പാർവ്വതിയുമായി മാറുകയായിരുന്നു. നൃത്തം കഴിഞ്ഞു. കമിതാക്കൾ ഭൂമിയിൽ തിരികെയെത്തി. പ്രിൻസിപ്പാൾ രംഗവേദിയിലെത്തി നൃത്തം ചെയ്ത പെൺകുട്ടികളെ തിരികെ വിളിച്ചു സദസ്സിന് പരിചയപ്പെടുത്തി. പരമശിവനായി പ്രസന്ന, പാർവ്വതിയായി സുമ. ഹർഷാരവം മുഴങ്ങി.



പെൺകുട്ടികൾ പിൽക്കാലത്ത് വക്കത്തിന്റെ നൃത്തഭൂമികയെ നിർണ്ണയിക്കുന്നവരിൽ പ്രധാനികൾ ആകില്ലെന്ന് ആരാണ് കണ്ടത്. തോപ്പിക്കവിളാകത്തു നിന്ന് റെയിൽപ്പാളത്തിന്റെ അരികിലുള്ള മണൽ നിറഞ്ഞ വഴിയിലൂടെ കടക്കാവൂരിലേയ്ക്ക് നടക്കാം. കുറെ ദൂരം ചെല്ലുമ്പോൾ അവിടെ വലിയൊരു മാവ് നിൽപ്പുണ്ട്. മാവിന്റെ ചുവട്ടിൽ  എത്തുമ്പോൾ പലരുടെയും നെഞ്ചിടിപ്പ് വർധിക്കാറുണ്ട്. എങ്ങിനെയെങ്കിലും അവിടം ഒന്ന് കടന്നു കിട്ടണേ എന്നാണ് ആഗ്രഹിക്കുന്നത്. മാവിനരികിൽ വന്നു ചേരുന്ന ഇടവഴി പാളം കവച്ചു കടന്ന് അപ്പുറത്തേയ്ക്ക് പോകുന്നു. ഇടത്താണ് ഒരിക്കൽ പാളത്തിൽ കമിഴ്ന്നു കിടക്കുന്ന ഒരു മൃതദേഹം കണ്ടത്. തീവണ്ടി ഇടിച്ചിട്ടതായിരിക്കും എന്ന് ആളുകൾ പറഞ്ഞു. ചിലർ പറഞ്ഞു കൊന്നു കൊണ്ട് അവിടെയിട്ടതാണെന്ന്. അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ തന്റെ മരണത്തിന്റെ നിസ്സഹായതയിൽ ശരീരത്ത് ഒരു തുണ്ടു തുണിപോലുമില്ലാതെ കമിഴ്ന്നു കിടന്നു. ആളുകൾ ചുറ്റും കൂടി. വഴിയിലൂടെ നടന്നു പോവുകയായിരുന്ന കുട്ടികൾ കൗതുകം കൊണ്ട് ആളുകളുടെ കൈകൾക്കിടയിലൂടെ അങ്ങോട്ട് നോക്കി. കാഴ്ച അവർ ഒരിക്കലും പിന്നെ മറക്കില്ല. അത് കൊണ്ടാണല്ലോ മാവിന്റെ ചുവട്ടിൽ എത്തുമ്പോൾ പിന്നീടും കുട്ടികൾക്ക് നെഞ്ചിടിപ്പ് കൂടുന്നത്. മരിച്ച യുവാവിന്റെ പേര് പ്രസാദ് എന്നായിരുന്നത്രെ.

അല്പം കൂടി മുന്നോട്ട് ചെല്ലുമ്പോൾ വക്കം സ്കൂളിലെ അധ്യാപികയായ ചന്ദ്രലേഖ ടീച്ചറുടെ വീടാണ്. അവിടെ നിൽക്കുമ്പോൾ കൈ പൊങ്ങിയോ താഴ്ന്നോ എന്ന് കാണാം. കൈ എന്നാൽ മനുഷ്യന്റെ കൈ അല്ല; തീവണ്ടി പോകാനായി സിഗ്നൽ നൽകുന്ന കൈ. അന്ന് മീറ്റർ ഗേജ് ആണ്. വട്ടമുഖമുള്ള ഗൗരവക്കാരായ ഒന്നോ രണ്ടോ തീവണ്ടികളും ചില ഗുഡ്സ് വണ്ടികളും മാത്രം പോകുന്ന പാളമാണത്. പിൽക്കാലത്താണ് അത് ബ്രോഡ് ഗേജ് ആകുന്നത്. അന്ന് കുട്ടികൾക്കെല്ലാം ആവേശമായിരുന്നു. ബ്രോഡ് ഗേജിലൂടെ വീതിയുള്ള ഡീസൽ തീവണ്ടികൾ വന്നപ്പോൾ അവയുടെ എൻജിന് മുന്നിൽ വാഴക്കുലയും ഗൗളീഗാത്രക്കരിക്കും കുരുത്തോലയും വെച്ച് കെട്ടിയിട്ടുണ്ടായിരുന്നു. കൂ കൂ തീവണ്ടി കൂകിപ്പായും തീവണ്ടി കൽക്കരി തിന്നും തീവണ്ടി വെള്ളം മോന്തും തീവണ്ടി എന്ന പാട്ട് പാഠപുസ്തകങ്ങളിലേയ്ക്ക് പിന്മാറി; കൽക്കരിത്തീവണ്ടികൾ മ്യൂസിയങ്ങളിലേയ്ക്കും. നമ്മളിപ്പോൾ പക്ഷെ നടക്കുന്നത് കൽക്കരിത്തീവണ്ടികൾ ഉള്ള പഴയ കാലത്തിലൂടെയാണ്. കൈ താഴ്ന്നിരിക്കുമ്പോൾ വണ്ടി വരില്ല; അതിൽ ചുവപ്പ് തെളിഞ്ഞിരിക്കും. കൈ പൊങ്ങിയാൽ വണ്ടി വരും എന്നർത്ഥം. കൈ നിന്നിടത്താണ് ഇന്ന് ഇലക്ട്രിക് സിഗ്നൽ നിൽക്കുന്നത്.



അതിന് തൊട്ടെതിർവശത്ത് ഒരു വലിയ മാവുണ്ട്. ലോകത്തെ രണ്ടാം ഗേറ്റിന് അപ്പുറം എന്നും ഇപ്പുറം എന്ന് തിരിക്കുന്ന ഒരു മാവ്. അതിന്റെ മറവിനാൽ അപ്പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയാനാകില്ല. മാവിന്റെ ചുവട് ചുറ്റി ചെല്ലുമ്പോൾ രണ്ടാം ഗേറ്റിലെ കാവൽപ്പുര. അതിന്റെ തിണ്ണയിൽ എപ്പോഴും ഒരു സിഗ്നൽ വിളക്ക് ഇരിപ്പുണ്ടാകും. അനന്തകാലങ്ങൾ കൊണ്ട് നിറം മാറിപ്പോയ പച്ചയും ചുവപ്പുമാർന്ന രണ്ടു കൊടികൾ ചുരുട്ടിയും വെച്ചിട്ടുണ്ടാകും. ഗേറ്റു കടന്ന് മുന്നോട്ട് പോകുമ്പോൾ സിനിമാപ്പരസ്യങ്ങൾ ചാരി വെച്ചിരിക്കുന്ന ചായക്കട കാണാം. അതും കഴിഞ്ഞു കുറെ വീടുകൾ. ഓരോ വീടിനും ഓരോ മണം: മുല്ലയുടെ പിച്ചിയുടെ പഴുത്ത ചക്കയുടെ. അക്കാലത്താണ് വക്കത്ത് മോസന്ത എന്ന ചെടി വരുന്നത്. ഇന്ന് ഓർക്കിഡ് എന്ന് പറയുന്നത് പോലെയായിരുന്നു അന്ന് മോസന്ത. തുമ്പപ്പൂക്കളെയും ഇരുവാച്ചിപ്പൂക്കളെയും നാലുമണിപ്പൂക്കളെയും പിന്തള്ളിയാണല്ലോ ബാഴ്സവും റോസും ഹൈഡ്രാഞ്ചിയായും ബ്ലീഡിങ് ഹാർട്ടും ബോഗൻ വില്ലയും ഒക്കെ വന്നത്. വേണം. കാലത്തിന്റെ ഒരു പ്രതികരമാണത് അവയെ നാണം കെടുത്തിക്കൊണ്ടാണല്ലോ മൊസാന്ത ഗ്രാമത്തെ കീഴടക്കിയത്.

റേഡിയോ കിയോസ്കും കഴിഞ്ഞ് അല്പം കൂടി മുന്നോട്ട് പോകുമ്പോൾ കുളങ്ങര ക്ഷേത്രത്തിലേയ്ക്കും മരുതൻ വിളാകത്തേയ്ക്കും തിരിയുന്ന ഇടവഴികൾ എത്തും. അവിടെ വെച്ചാണ്, കുറച്ചു കൂടി കഴിഞ്ഞു നമുക്ക് കാണാം എന്ന് അടക്കം പറഞ്ഞു കൊണ്ട് പാളങ്ങൾ വഴി പിരിയുന്നത്. കടയ്ക്കാവൂർ സ്റ്റേഷൻ കഴിഞ്ഞു ഓവർബ്രിഡ്ജിനപ്പുറം ചെന്ന് ചിരിച്ചു കൊണ്ട് പാളങ്ങൾ ഒന്നായി ചേരും. ഇങ്ങനെ ദൈവങ്ങളും റെയിൽപ്പാളങ്ങളും ഒക്കെ കൂടിക്കലർന്നു നിൽക്കുന്ന ഇടത്തിലാണ് വലത് വശത്തായി തിട്ടയ്ക്കുളം എന്ന വീട്. പേര് സൂചിപ്പിക്കുന്നത് വെച്ച് നോക്കിയാൽ അവിടെ തമിഴ് ചുവയുള്ള എന്തോ ഒരു ചരിത്രം കാണാം. അവിടെ പണ്ടെങ്ങാനും ഒരു കുളം ഉണ്ടായിരുന്നിരിക്കണം . കുളത്തിലേക്ക് ഇറങ്ങാൻ പടവുകൾ ഉണ്ടായിരിക്കണം. അത് കൊണ്ടാകണം തിട്ടയ്ക്കുളം എന്ന പേര് വന്നത്. കഥ നടക്കുമ്പോൾ അവിടെ തിട്ടയുമില്ല കുളവുമില്ല. എന്നാൽ തമിഴുമായി ബന്ധമുള്ള ഒരു കുടുംബം ഉണ്ട്. തമിഴ് നാട്ടിൽപ്പോയി നൃത്തവും ഗാനവും ഒക്കെ പഠിച്ചു വന്ന ഒരു കുടുംബം. അവിടെ കിച്ചച്ചേച്ചി എന്ന അറിയപ്പെടുന്ന ഒരു കൃഷ്ണകുമാരി ചേച്ചിയുണ്ട്. പ്രശസ്തയായ നൃത്താധ്യാപിക. ഒരു ഗ്രാമം മുഴുവൻ നൃത്തം അഭ്യസിക്കാൻ പഠിച്ചത് കിച്ചചേച്ചിയിൽ നിന്നായിരുന്നു. ആണും പെണ്ണും എല്ലാം.



"തെയ്യാ തെയ് ..തെയ്യാ തെയ്,"...."താത്തെയ് താം...തിത്തെയ് താം.." .."താഴ്ന്നിരിക്ക്..." "വളയ്." .."കണ്ണ് സാധകം ചെയ്യ്.." "പതാകാ ..മുദ്രാക്യം ..ഖടകം...കർത്തരീമുഖം...കപിത്ഥം..അരാളം ..ഊർണ്ണനാഭം...അഞ്ജലി.. ശുകതുണ്ഡം..." എന്നിങ്ങനെയൊക്കെ അവിടെ നിന്ന് കേട്ടു കൊണ്ടിരുന്നു. അവിടെ നൃത്തമഭ്യസിക്കാൻ വന്നു ചേർന്ന രണ്ടു പെൺകുട്ടികളായിരുന്നു ആദ്യം നമ്മൾ ശിവനും പാർവ്വതിയുമായി കണ്ട പ്രസന്നയും സുമയും. പ്രസന്ന വരുന്നത് അയലം എന്നൊരു സ്ഥലത്തു നിന്നാണ്. വക്കത്ത് ചില ബന്ധുക്കൾ ഉണ്ടെന്നതൊഴിച്ചാൽ പ്രസന്നയ്ക്ക് നൃത്തത്തോടുള്ള അഭിനിവേശം അല്ലാതെ മറ്റൊന്നും ആകർഷണമായി ഉണ്ടായിരുന്നില്ല. സുമ വക്കത്ത് തന്നെയുള്ള പെൺകുട്ടിയായിരുന്നു. മാധവൻ എന്ന സിംഗപ്പൂർക്കാരന്റെയും സരസ്വതി എന്ന വീട്ടമ്മയുടെയും മൂത്തമകൾ. സരസ്വതിയുടെ കുടുംബത്തിന് നാടകവും നൃത്തവുമായൊക്കെ ബന്ധമുണ്ടെങ്കിലും മാധവന് മകൾ നൃത്തം പഠിക്കുന്നത് അത്ര താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ നൃത്തത്തോടുള്ള ഇഷ്ടം സുമയിൽ കുട്ടിക്കാലത്തെ ഉണ്ടായതിനാൽ എതിർപ്പുകളെ അവഗണിച്ചു കിച്ചചേച്ചിയുടെ അടുത്ത് പഠിക്കാൻ വരിക തന്നെ ചെയ്തു.

കാലം കടന്നു പോയി. കിച്ചചേച്ചിയുടെ വീട്ടിൽ, വക്കത്തെ വീടുകളിൽ കാലുറയ്ക്കുന്ന കുട്ടികളെയൊക്കെ കൊണ്ട് വിടാൻ മാതാപിതാക്കൾക്ക് തിടുക്കമായിരുന്നു. ട്യൂഷന് പോകുന്ന കഥകൾ നമ്മൾ കേട്ടുവല്ലോ. നൃത്തം ചെയ്യാൻ കൊണ്ട് വിടുന്നതും അന്ന് വലിയ കാര്യമായിരുന്നു. മക്കളെ വലിയ നൃത്തക്കാരാക്കണമെന്ന് മാതാപിതാക്കൾ കരുതിയോ എന്നറിയില്ല. എങ്കിലും നൃത്തം പഠിക്കാൻ പോകുക എന്നത് ജീവിതത്തിൽ മുന്നേറുക, ആധുനികരാകുക എന്നതിന്റെയൊക്കെ ഒരു സൂചനയായിരുന്നു. കൊട്ട് വിളാകം എന്നൊരു വീട് വക്കം സ്കൂളിന് പിന്നിൽ ഇടവഴികൾക്കുള്ളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. അവിടെ ഡോക്ടർ മാധവിയുടെ നേതൃത്വത്തിൽ മഹിളാസമാജം നടന്നിരുന്നു. മഹിളകളെ സാമൂഹികമായ മുന്നേറ്റത്തിന് തയാറെടുപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞു വെച്ച മഹതിയായിരുന്നു ഡോക്ടർ മാധവി. ഒരു വിധം വിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകൾ അവിടെ പോകുമായിരുന്നു. തിരുവാതിരകളിയും മറ്റും പരിശീലിക്കുകയും ചെയ്തിരുന്നു. പക്ഷെ കുട്ടികൾക്ക് നൃത്തത്തിന്റെ അടിസ്ഥാനം വേണമെങ്കിൽ കിച്ച ചേച്ചി തന്നെ വേണം എന്നായിരുന്നു ഗ്രാമത്തിന്റെ തീർപ്പ്.



ഗ്രാമത്തിലെ പ്രതിഭാശാലികളായ ചേച്ചിമാർക്ക് സംഭവിക്കുന്ന ഏറ്റവും വലിയ വഴിതിരിയൽ എന്നത് അവരുടെ വിവാഹം തന്നെയാണ്. അത് വക്കത്തിന്റെ കാര്യത്തിൽ എന്നല്ല എല്ലാ ഗ്രാമത്തിലെയും പ്രതിഭാശാലികളായ യുവതികളുടെ കാര്യത്തിലും ശരിയാണ്. അങ്ങനെയിരിക്കെ വക്കത്തെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഒക്കെ ദുഃഖത്തിൽ ആഴ്ത്തിക്കൊണ്ട് കിച്ച ചേച്ചി വിവാഹിതയായി ഭർതൃഗൃഹത്തിലേയ്ക്ക് പോയി. പല പോസുകളിൽ നിന്ന ആൺകുട്ടികളും പെൺകുട്ടികളും അതെ പോസിൽ പ്രതിമകൾ ആയിപ്പോയത് പോലെ. ചിലർ തുടങ്ങിയതേ ഉള്ളായിരുന്നൂ. ചിലർ വർണ്ണവും അലാരിപ്പും ഒക്കെ പഠിച്ചു അരങ്ങേറ്റത്തിന്റെ വക്കിൽ നിൽക്കുകയായിരുന്നു. ഒരു നർത്തകിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ് അരങ്ങേറ്റം. കിച്ച ചേച്ചി പലരുടെയും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. പക്ഷെ വിവാഹം അവരുടെ ജീവിതത്തിലേക്കുള്ള അരങ്ങേറ്റമാണല്ലോ. അതവർക്ക് ഒഴിവാക്കാനാകുകയില്ലല്ലോ. വക്കത്ത് പിന്നെ കുറേക്കാലത്തേയ്ക്ക് നൃത്തം ഇല്ലാതായി. ഉച്ച തിരിഞ്ഞ നേരങ്ങളിൽ ഇറയങ്ങളിലും പൂമുഖങ്ങളിലും തിണ്ണകളിലും മുറ്റത്തും ഒക്കെ നിന്ന് വിഷാദം നിറഞ്ഞ പെൺകുട്ടികൾ സ്വപ്നാടകരെപ്പോലെ നൃത്തസ്റ്റെപ്പുകൾ വെയ്ക്കുകയും മുദ്രകൾ കാട്ടുകയും ചെയ്തു. പ്രസന്നയും സുമയും അവരവരുടെ ജീവിതങ്ങളിലേയ്ക്ക് തിരികെ പോയി. പക്ഷെ കാലം അവരെ വീണ്ടും വക്കത്ത് സജീവമാക്കി; നർത്തകരായി തന്നെ. പിന്നെ അവർ അവതരിക്കുന്നത് പ്രസന്ന ചേച്ചിയും സുമചേച്ചിയും ആയിട്ടാണെന്ന് മാത്രം.

ഗ്രാമത്തിൽ എന്തെങ്കിലും കുറവുണ്ടെന്ന് തിരിച്ചറിയുന്ന ചിലർ ഉണ്ട്. അവരാണ് ഗ്രാമത്തിലെ പ്രമുഖർ. അവർ രാഷ്ട്രീയനേതാക്കളെയും സാമൂഹിക പരിഷ്കർത്താക്കളായും വിദ്യാഭ്യാസവിചക്ഷണന്മാരായും ഒക്കെ രൂപമാറ്റം നടത്തിക്കൊണ്ടേയിരിക്കും. വീട്ടിലെ അടുക്കളയിൽ ഉപ്പുണ്ടോ മുളകുണ്ടോ എന്ന് ഇവർക്ക് അറിവുണ്ടായിരിക്കില്ല. മക്കൾ ഏതു ക്ളാസ്സിലാണെന്ന് അറിയാമായിരിക്കുമെങ്കിലും എന്തൊക്കെയാണ് പഠിക്കുന്നത് എന്ന് അവർക്ക് ഒരു പിടിയും ഉണ്ടായിരിക്കില്ല. ചിലപ്പോൾ, ചില ഞായറാഴ്ചകളിൽ സാമൂഹികപ്രവർത്തനത്തിനു ഗ്യാപ് ഇല്ലാതെ വരുമ്പോൾ ഇവർ മക്കളെ പഠിപ്പിക്കാം എന്ന് വിചാരിച്ചു മാതൃകാ പിതാക്കന്മാരുടെ റോളിൽ അവതരിക്കും. പിന്നെ ചങ്കരാന്തിയ്ക്ക് പശുവിനെയും പന്നിയെയും അറുക്കുന്ന ഇടങ്ങളിൽ നിന്ന് കേൾക്കുന്ന ദീനരോദനങ്ങളാണ് ഗ്രാമത്തിൽ മുഴങ്ങുന്നത്. കുട്ടികളെ എങ്ങനെ സമീപിക്കണം എന്നറിയാത്ത ഇവർ സാമൂഹ്യസേവനത്തിനുള്ള അവസരം ഇല്ലാത്തതിന്റെ ചൊരുക്ക് സ്വന്തം മക്കളുടെ മുതുകിൽ കാണിക്കും. ഇത് എല്ലാ വീടുകളിലും ഒരേ അളവിൽ ആകണമെന്നില്ല. വക്കം ലക്ഷ്മണൻ, വക്കം രവി, വക്കം സി വി സുരേന്ദ്രൻ, അഡ്വക്കേറ്റ് അമീൻ, വക്കം റഷീദ്, വക്കം രവീന്ദ്രൻ, വക്കം ഉമാമഹേശ്വരൻ, അബ്ദുൽ റഹിം മുതലാളി, അദ്ദേഹത്തിന്റെ മകൻ ഫാമി അങ്ങനെ വിവിധ തരത്തിലും തലത്തിലും പെട്ട ആളുകൾ ബാൻഡ്മിന്റൺ കോർട്ട് വേണം എന്നത് മുതൽ പണയിൽക്കടവിനു കുറുകെ പാലം വേണം എന്നത് വരെയുള്ള കാര്യങ്ങളിൽ ഇടപെടും. അങ്ങനെയിരിക്കെയാണ് ഗ്രാമത്തിൽ നൃത്തം പഠിപ്പിക്കാൻ ആളില്ലെന്നും ഒരു നഴ്സറി സ്കൂളിന്റെ അഭാവം കാര്യമായി അനുഭവപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിയ ഇവർ ഒരു നഴ്സറി സ്കൂൾ തുടങ്ങാനും ഒപ്പം ഡാൻസ് സ്കൂൾ ആരംഭിക്കാനും തീരുമാനിക്കുന്നത്.



'വിശ്വകലാകേന്ദ്രം' എന്നായിരുന്നു പ്രമുഖർ ആരംഭിച്ച സ്ഥാപനത്തിന്റെ പേര്.  സത്യൻ അഥവാ സത്യൻ മാമൻ എന്ന് എല്ലാവരും വിളിക്കുന്ന വിളയിൽ സത്യൻ എന്ന വ്യക്തിയ്ക്ക് ഒരു കൊപ്രാക്കളവും കയർ കെട്ടുന്ന സ്ഥാപനവും ഒക്കെ ഉണ്ടായിരുന്നു. അതൊക്കെ ക്രമേണ നിൽക്കുകയും ഒരു പലവ്യഞ്ജനക്കട നടത്തിയിരുന്ന റോഡരികിലെ കട ഒഴിഞ്ഞു കിടക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ പ്രമുഖർ അദ്ദേഹത്തെ സമീപിക്കുകയും കടയും പറമ്പും നഴ്സറി, ഡാൻസ് സ്കൂൾ എന്നീ ആവശ്യങ്ങൾക്കായി പരിവർത്തിപ്പിച്ചെടുക്കുകയും ചെയ്തു. വലിയ ആഘോഷത്തോടെയാണ് നഴ്സറിയുടെ ഉദ്ഘാടനം നടന്നത്. ഉച്ചതിരിഞ്ഞു മൂന്നു മണി വരെ നഴ്സറി ആയി പ്രവർത്തിക്കുന്ന സ്ഥാപനം നാല് മണി മുതൽ അഞ്ചു മണി വരെ ഡാൻസ് സ്കൂൾ ആണ്. സ്കൂളിലെ കുട്ടികളുടെ സുരക്ഷയ്ക്കായിട്ടായിരുന്നു പ്രമുഖർ റോഡിനു കുറുകെ ബംപ് നിർമ്മിച്ചതും വാഹിദ് കാക്ക അത് വെട്ടിപ്പൊളിച്ചു കളഞ്ഞതും. നഴ്സറി തകൃതിയായി നടന്നു. വിശ്വാമിത്രനും മേനകയുടെയും കാര്യം പറഞ്ഞത് പോലെയാണ്. ശകുന്തളയെ നോക്കാൻ ശകുന്തങ്ങൾ എന്ന പക്ഷികൾ ഉണ്ടായത് പോലെ, ബേബി ചേച്ചിയുടെയോ സുരേഷ് അണ്ണന്റെയോ വീട്ടിൽ ട്യൂഷന് വിടാൻ പാകമാകുന്നത് വരെ മോൺസ്റ്റെർമാരെയും മോൺസ്ട്രീനകളെയും എവിടെ സൂക്ഷിക്കും എന്ന കാര്യത്തിൽ ഒരു തീരുമാനമായതോടെ യുവതികളായ അമ്മമാർക്ക് ശ്വാസം നേരെ വീണു. രാവിലെ കൊണ്ട് നഴ്സറിയിൽ വിട്ടാൽ യുവതികൾക്ക് ചന്തയിലോ സൊസൈറ്റിയിലോ പോകാം. ഒന്നുമില്ലെങ്കിലും മനോരമയെങ്കിലും സ്വസ്ഥമായിരുന്നു വായിക്കാം. ചിലപ്പോൾ കുഞ്ഞുങ്ങൾ കർട്ടനിടയിലൂടെ റോഡിലൂടെ പോകുന്ന ആളുകളെ നോക്കും. പോയ സ്ത്രീയുടെ മുഖം നല്ല പരിചയം എന്ന് കരുതി ആലോചിച്ച് അതെന്റെ ഉമ്മയാണല്ലോ എന്ന്  കുഞ്ഞു തിരിച്ചറിയുമ്പോഴേയ്ക്കും യുവതി ജീവനും കൊണ്ട് കൊല്ലിമുക്ക് കടന്നിരിക്കും.

സ്ഥാപനത്തിലാണ് അയലത്ത് നിന്ന് ഒരു യുവതിയെ ഡാൻസ് ടീച്ചറായി കൊണ്ട് വരുന്നത്. അവരുടെ പേര് പ്രസന്ന എന്നായിരുന്നു. നമ്മൾ ആദ്യം കണ്ട പ്രസന്ന തന്നെ. അവരെ കുട്ടികൾ പ്രസന്ന ചേച്ചി എന്ന് വിളിച്ചു. അക്കാലത്ത് വക്കത്ത് വന്നു പോകുന്ന ബസുകൾ പരിമിതം. വക്കം- അയലം റൂട്ടിൽ ഓടുന്ന ആർ കെ വിയാണ് പ്രധാന ബസ്. നാലുമണി ആകുമ്പോഴേയ്ക്കും ആർ കെ വി വരും. അതിലാണ് പ്രസന്ന ചേച്ചിയുടെ വരവ്. ആറ്റിങ്ങൽ യൂണിവേഴ്സൽ അക്കാദമിയിൽ പഠിച്ചിട്ടാണ് വരുന്നത്. അതിനാൽ കൈയിൽ ബുക്കും ചോറ്റുപാത്രവും കാണും. പാവാടയും ബ്ലൗസും ദാവണിയുമാണ് വേഷം. കറുത്തതെങ്കിലും സുന്ദരിയാണ് ചേച്ചി. ഡാൻസ് പഠിക്കാനുള്ള ആകാംക്ഷയിൽ മൂന്നു മണിയാകുമ്പോൾത്തന്നെ പെൺകുട്ടികളും ആൺകുട്ടികളും വരും. ഒരു മണിക്കൂറോളം അവർ നഴ്സറിയിൽ കുഞ്ഞുങ്ങളെ എടുത്തു കളിപ്പിക്കും. പ്രസന്ന ചേച്ചി വരുന്നതോടെ നഴ്സറിക്കുഞ്ഞുങ്ങളും അവരുടെ അമ്മമാരും നൃത്ത വിദ്യാർത്ഥികളും അയൽക്കാരായ സ്ത്രീകളും ഒക്കെ അവിടെ എത്തും. വലിയൊരു ആൾക്കൂട്ടം നഴ്സറിയിലും പരിസരത്തും ഉണ്ടാകും. കുറെയധികം ചെറുപ്പക്കാരും വന്നു എത്തിയും നോക്കിയും നിൽക്കും. അവർ ഡാൻസ് പഠനം കാണാൻ വന്നതാണോ പ്രസന്ന ചേച്ചിയെ കാണാൻ വന്നതാണോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. എന്തായാലും ആർ കെ വിയ്ക്ക് നാലേ മുക്കാലിന് തിരികെ പോകണം. പ്രസന്ന ചേച്ചിയ്ക്ക് അതിൽ പോയെ പറ്റൂ. ചുരുക്കിപ്പറഞ്ഞാൽ ആർ കെ വിയുടെ ഡ്രൈവർ ആണ് ഡാൻസ് ക്ലസ്സിന്റെ ദൈർഘ്യം നിശ്ചയിച്ചിരുന്നത്. ആർ കെ വി വന്നു വിശ്വകലാകേന്ദ്രത്തിനു മുന്നിൽ നിൽക്കും. ഗ്രാമം ടാറ്റാ ടാറ്റ എന്ന് നിലവിളിച്ചു കൊണ്ട് പ്രസന്ന ചേച്ചിയെ യാത്രയാക്കും. ഒരു രാജകുമാരിയെപ്പോലെ ചേച്ചിയങ്ങു പോകും.



റീന കെ, ഷീബ, വല്യനിത, കൊച്ചനിത, കൊച്ചു റീന, ജോളി എം എൽ, ഷാനിഫ തുടങ്ങിയവരാണ് പ്രധാന വിദ്യാർഥികൾ. പ്രസന്ന ചേച്ചി പഠിപ്പിച്ചത് ശാസ്ത്രീയ നൃത്തം ആയിരുന്നില്ല. സ്കൂളിൽ മത്സരിക്കാൻ വേണ്ട ഒരു ഭരതനാട്യം ഐറ്റവും ബാക്കിയെല്ലാം ഫോക്ക് ഡാൻസും ഗ്രൂപ്പ് ഡാൻസും ആയിരുന്നു. തിന്താരോ, ഹൊയാരോ, മുല്ലപ്പൂമ്പല്ലിലോ മൂക്കൂത്തി കവിളിലോ, അന്തിക്കതിരവൻ ചെങ്കതിർ തൂകി, ഹിമഗിരി തനയെ, പോലീസ് മാമാ, ഒപ്പന തുടങ്ങിയ ചില ഐറ്റങ്ങളാണ് പ്രധാനം. കുട്ടികൾ സ്കൂളിൽ മത്സരിക്കാനും തുടങ്ങി. ഇതിനിടെ വിശ്വകലാകേന്ദ്രത്തിന്റെ അരങ്ങേറ്റമായി. സിംഗിൾ, ഗ്രൂപ്പ് എന്നിവ കൂടാതെ 'ദക്ഷയാഗം' എന്ന ഒരു ബാലെയും പ്രസന്ന ചേച്ചി പഠിപ്പിച്ചു. വല്യനിത സതിയും റീനാ കെ ദക്ഷനും ഷീജ ശിവനും ജോളി എം എൽ ബ്രഹ്മാവും ഒക്കെയായിരുന്നു എന്നാണ് ഓർക്കുന്നത്. ദക്ഷയാഗവുമായി ബന്ധപ്പെട്ട ചില ഓർമ്മകളുണ്ട്. അതിൽ പ്രധാനം മേക്കപ്പെല്ലാം കഴിഞ്ഞാൽ രക്ഷകർത്താക്കൾ ഗ്രീൻ റൂമിൽ നിന്നിറങ്ങി സദസ്സിൽ ചെന്നിരിക്കണം എന്നായിരുന്നു കർശനമായി നിർദേശിച്ചിരുന്നത്. എന്നാൽ രക്ഷാകർത്താക്കൾക്ക് എക്കാലത്തും ആക്രാന്തം കൂടുതലാണല്ലോ. അവർ സ്റ്റേജിന് പിന്നിൽ വന്നു മക്കളുടെ നൃത്തം കാണാൻ തുടങ്ങി. സ്റ്റേജിനു പിന്നിൽ ദക്ഷന്റെ കൊട്ടാരവും ഹിമാലയവും ഒക്കെയാണ് കർട്ടൻ. രക്ഷകർത്താക്കളും ബന്ധുക്കളും അതെല്ലാം ചുരുട്ടിച്ചുരുട്ടി അവസാനം ദക്ഷന്റെ പിന്നിൽ ഡാൻസ് പിള്ളേരുടെ മാതാപിതാക്കളും ബന്ധുക്കളും അടങ്ങുന്ന ഒരു ആൾക്കൂട്ടം. ഹിമാലയത്തിൽ ശിവന്റെ പിന്നിലും വക്കത്തുകാർ ചെന്ന്  നിന്നു. ആകെ കാണാൻ ഇല്ലാതിരുന്നത് പക്കമേളത്തിന് വന്ന ദാസ് അണ്ണനും (ഹാർമോണിയം, വായ്പ്പാട്ട്), ഭുവനേന്ദ്ര അണ്ണനും (തബല), പാടുന്ന പ്രസന്ന ചേച്ചിയും  (ഡാൻസ് അധ്യാപികയല്ല) മാത്രമാണ്. ചിരിയടക്കാൻ പാടുപെട്ട് കൊണ്ട് അവർ അവരുടെ കാര്യം ഭംഗിയായി നിർവഹിച്ചു.

പ്രസന്ന ചേച്ചിയുടെ കഥ അവിടെ തീരുമ്പോൾ നമ്മൾ വക്കത്തിന്റെ സ്വന്തം നൃത്താധ്യാപികയായ സുമ ചേച്ചിയിലേയ്ക്ക് എത്തിച്ചേരുകയാണ്. അച്ഛന്റെ അനിഷ്ടം കാരണം ഹൈസ്കൂളിൽ എത്തിയപ്പോഴേയ്ക്കും കിച്ച ചേച്ചിയുടെ വീട്ടിൽ നൃത്തം പഠിക്കുന്നതിൽ നിന്നും സുമ ചേച്ചി ഒഴിഞ്ഞു മാറി. പിന്നെ രണ്ടു മൂന്നു വർഷങ്ങൾ നൃത്തം മാറ്റി വെച്ച് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷെ പഠിക്കാനിരിക്കുമ്പോഴും സുമ എന്ന പെൺകുട്ടിയുടെ മനസ്സിൽ, കൈകളിൽ, കാലുകളിൽ നൃത്തം മാത്രമായിരുന്നു. അങ്ങനെയിരിക്കെ, വക്കത്ത് വന്ന ഒരു ഡോക്ടറുടെ മകൾക്ക് നൃത്തം പഠിപ്പിക്കാൻ ഒരു അവസരം യാദൃശ്ചികമായി ഒത്തു വന്നു. പഠിച്ചവയെ പൊടി തട്ടിയെടുക്കാൻ ഒരു അവസരം. ധൈര്യത്തോടെയും സന്തോഷത്തോടെയും സുമ ചേച്ചി ദൗത്യം ഏറ്റെടുത്തു. അപ്പോഴാണ് ഒരു കാര്യം മനസ്സിലാകുന്നത്. ഒരു കുട്ടിയെ നൃത്തം പഠിപ്പിക്കുക എന്നത് കേവലം ഫീസ് വാങ്ങുന്ന ഒരു ഇടപാടല്ല എന്ന്. പഠിച്ചത് മാത്രം കൊണ്ട് പഠിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ കിച്ച ചേച്ചിയെ അന്വേഷിച്ചിറങ്ങി. കിളിമാനൂരായിരുന്നു അവരെ വിവാഹം കഴിച്ചു കൊണ്ടുപോയത്. വളരെ പണിപ്പെട്ട് അവിടെയെത്തി നൃത്തത്തിന്റെ അടുത്ത നിലയിലേയ്ക്ക് കടക്കാൻ സുമചേച്ചി ശ്രമിച്ചു. ഒരു കുട്ടിയെ പഠിപ്പിക്കാൻ ശ്രമം മാത്രം മതിയെന്ന് വേണമെങ്കിൽ കരുതാമായിരുന്നു. പക്ഷെ സുമ ചേച്ചിയ്ക്ക് കലയോടുള്ള ആദരവ് മറ്റൊരു തലത്തിലുള്ളതായിരുന്നു. അപ്പോഴാണ് കടയ്ക്കാവൂർ സ്കൂളിൽ ഒരു  ഭരതനാട്യം  അദ്ധ്യാപിക എത്തിയിട്ടുണ്ടെന്നറിയുന്നത്. ചന്ദ്രലേഖ എന്നായിരുന്നു അവരുടെ പേര്.



(സുമാ ശിവാനന്ദൻ എന്ന സുമ ചേച്ചി )


അധികം വാഴ്ത്തപ്പെടാത്ത ഒരു നൃത്ത ജീവിതമാണ് സുമചേച്ചിയുടേത്. ചന്ദ്രലേഖ ടീച്ചറുടെ അടുത്ത് ചെന്നപ്പോഴാണ് താൻ ഇതുവരെ അറിഞ്ഞതിൽ നിന്ന് ഏറെ ഇനിയും മുന്നോട്ട് പോകാൻ ഉണ്ടെന്ന് മനസ്സിലാക്കിയത്. നൃത്തത്തിനായി ജീവിതം ഉഴിഞ്ഞു വെയ്ക്കാൻ തീരുമാനിച്ച സുമചേച്ചി, താൻ ഒരു പെർഫോർമർ ആകുന്നതിനേക്കാൾ കൂടുതൽ നൃത്താധ്യാപിക എന്ന നിലയിലായിരിക്കും പ്രവർത്തിക്കുക എന്നും അന്നേ തീരുമാനിച്ചു. ചന്ദ്രലേഖ ടീച്ചറുടെ ക്ളാസ്സുകൾ കടയ്ക്കാവൂർ സ്കൂളിൽ വെച്ച് നടന്നു കൊണ്ടിരുന്നപ്പോൾ അത് തുടരാൻ വയ്യാത്ത ഒരു സാഹചര്യം ഉണ്ടായി. ടീച്ചർ താമസിക്കുന്നത് പേട്ടയിൽ. അപ്പോൾ വെള്ളിയാഴ്ച വൈകുന്നേരം ടീച്ചറോടൊപ്പം തീവണ്ടിയിൽ പേട്ടയിൽ പോകും. അവരുടെ വീട്ടിൽ നിന്ന് പഠിച്ചിട്ട് തിങ്കളാഴ്ച രാവിലെ അവർക്കൊപ്പം തീവണ്ടിയിൽ തിരികെ വരും. നൃത്തത്തോടുള്ള അഭിനിവേശം വളരുകയായിരുന്നു. അങ്ങനെ എട്ടു വര്ഷങ്ങളാണ് കടന്നു പോയത്. അപ്പോഴൊക്കെ വക്കത്ത് ഒരു നൃത്താധ്യാപിക എന്ന നിലയിലും സുമ ചേച്ചി പേരെടുത്തു കഴിഞ്ഞിരുന്നു. എന്തുകൊണ്ടാകാം വിശ്വകലാകേന്ദ്രം എന്ന സ്ഥാപനം ആരംഭിച്ചപ്പോൾ സുമചേച്ചിയെ അധ്യാപികയായി വിളിക്കാതെ പ്രസന്ന ചേച്ചിയെ കൊണ്ട് വന്നത്? മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നാണല്ലോ പ്രമാണം. തൊട്ടടുത്ത് നിൽക്കുന്ന പ്രതിഭയെ നാം തിരിച്ചറിയാറില്ല. അറിഞ്ഞാൽത്തന്നെ കണ്ടെന്നു നടിക്കാറില്ല.

ഇതിനിടെ വയലിൻ അഭ്യസിക്കാനും തുടങ്ങിയിരുന്നു. അരങ്ങേറ്റം കഴിച്ച ശേഷം പ്രൊഫെഷനലായി ചില വേദികളിൽ വായിക്കുകയും ചെയ്തു. പക്ഷെ വയലിനേക്കാൾ ഉൾവിളി കേട്ടത് നൃത്തത്തിന് വേണ്ടിയുള്ളതായിരുന്നു. അപ്പോഴേയ്ക്കും സുമ ചേച്ചിയുടെ ശിഷ്യകൾക്ക് സ്കൂൾ, ജില്ലാ തലങ്ങളിൽ ഒന്നാം സമ്മാനം ലഭിക്കാൻ തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ സുമചേച്ചിയുടെ ജീവിതം മാറി മറിഞ്ഞു. ഓരോ വർഷവും ഏഴും എട്ടും സ്കൂളുകളിൽ നൃത്താധ്യാപികയായി പ്രവർത്തിക്കേണ്ടി വന്നു. നൂറുകണക്കിന് വിദ്യാർഥികൾ സുമ ചേച്ചിയുടെ ശിഷ്യത്വം സ്വീകരിച്ചു. എന്നാൽ സുമചേച്ചിയ്ക്കാകട്ടെ എത്ര പഠിപ്പിച്ചിട്ടും താൻ പഠിച്ചു തുടങ്ങിയിട്ട് പോലുമില്ല എന്ന തോന്നലായിരുന്നു. അതിനാൽ തിരുവനതപുരത്ത് പൂജപ്പുരയിൽ കലാമണ്ഡലംകല്യാണിക്കുട്ടിയമ്മയുടെ  ആശീർവാദത്തോടെ നടക്കുന്ന നൂപുര അക്കാദമിയിൽ ഉപരിപഠനത്തിനായി ചേർന്നു. അവിടെ പടിക്കുമ്പോൾത്തന്നെ 'തൊട്ടാൽ കലാതിലകം' അടിക്കുന്ന ടീച്ചർ എന്ന പേര് കിട്ടിക്കഴിഞ്ഞിരുന്നതിനാൽ തിരുവന്തപുരത്തെ ചിന്മയാമിഷൻ ഉൾപ്പെടയുള്ള സ്കൂളുകളിൽ പാർട്ട് ടൈം നൃത്താധ്യാപികയായി മാറി. വിശ്രമിക്കണമെന്നു വിചാരിച്ചപ്പോഴൊക്കെയും കുട്ടികൾ ചിലങ്കയണിഞ്ഞു മുന്നിൽ വന്നു നിന്ന്. അങ്ങനെയിരിക്കെ പൂന്ത്രാൻ വിളാകത്തെ ശിവാനന്ദൻ എന്ന ഹിന്ദി അധ്യാപകനുമായുള്ള വിവാഹം നടന്നു.



വിവാഹം എങ്ങനെ ഒരു പ്രതിഭാശാലിയായ പെൺകുട്ടിയെ അടുക്കള അടിമ ആക്കും എന്ന് ഒരു പക്ഷെ  വീട്ടിൽ നിന്ന് തന്നെ കുട്ടിക്കാലത്തെ സുമ എന്ന പെൺകുട്ടി മനസ്സിലാക്കിയിരുന്നു. പിന്നെ നടന്ന വഴിദൂരങ്ങളിലൊക്കെയും അത്തരം ഇടറിവീഴലുകൾ കണ്ടു. അതിനാലാകണം തന്റെ വിവാഹജീവിതം തന്റെ സർഗ്ഗാത്മക ജീവിതത്തിനു അന്ത്യമാകരുതെന്ന തീരുമാനം സുമചേച്ചി എടുത്തിരുന്നു. ശിവാനന്ദൻ എന്ന ശിവായണ്ണൻ സുമചേച്ചിയുടെ സർഗ്ഗജീവിതത്തെ ശരിയായി മനസ്സിലാക്കി വേണ്ട പ്രോത്സാഹനം നൽകി. പഞ്ചമം, കലാകേന്ദ്രം, കാമ തുടങ്ങിയ പ്രസ്ഥാനങ്ങളിലും നൃത്താധ്യാപികയായ സുമചേച്ചി ഏറ്റവും കൂടുതൽ ആൺകുട്ടികളെ നർത്തകരായി മാറ്റിയെടുത്തിട്ടുണ്ട്. സമുദ്ര സജീവ്, ജ്യോതി കൃഷ്ണൻ, നവയുഗ ഇന്ദ്രസേനൻ തുടങ്ങിയവർ നൃത്തജീവിതത്തെ പല മേഖലകളിലേക്ക് വിപുലപ്പെടുത്തിയവരാണ്. നാൽപ്പത്തി മൂന്ന് വര്ഷങ്ങളുടെ നൃത്താധ്യാപന പാരമ്പര്യം ഉള്ള സുമചേച്ചി ഇന്നും അധ്യാപനം തുടരുന്നു. സപര്യ ഡാൻസ് അക്കാദമി സുമചേച്ചിയുടെ സ്വന്തം സ്ഥാപനമാണ്. പഠിപ്പിക്കുക എന്നത് പഠിക്കലും കൂടിയായതിനാൽ സുമചേച്ചി ഒരു അമ്മൂമ്മ ആയിട്ടും ഇന്നും ഒരു വിദ്യാർത്ഥിനിയാണ്. നൃത്തവും ഇൻസ്ട്രമെന്റൽ മ്യൂസിക്കും അതിന്റെ പുതിയ മേഖലകൾ തേടുമ്പോൾ സുമചേച്ചി അതിനൊപ്പം സഞ്ചരിക്കുന്നു. ഇപ്പോൾ കീബോർഡ് പഠിച്ചു കൊണ്ടിരിക്കുന്നു. വലിയൊരു മോട്ടിവേഷണൽ ഡാൻസർ കൂടിയാണ് ഇപ്പോൾ സുമചേച്ചി. കൗമാരകാലത്ത് നൃത്തം പഠിക്കുകയും എന്നാൽ വിവാഹത്തോടെ അത് നിന്ന് പോവുകയും ചെയ്ത മധ്യവയസ്കകളായ സ്ത്രീകളെ സുമചേച്ചി ഇപ്പോൾ പരിശീലിപ്പിക്കുന്നു. വലിയ ആത്മവിശ്വാസമാണ് സ്ത്രീകൾ ഇതിലൂടെ നേടിയെടുക്കുന്നത്. ഇത്രയുമായിട്ടും വക്കം സുമ ചേച്ചിയ്ക്ക് വേണ്ട ആദരവ് നൽകിയോ? ചോദ്യം അങ്ങനെ നിൽക്കട്ടെ.

വക്കത്ത് പ്രതിഭകൾക്ക് ഒരു കാലത്തും കുറവുണ്ടായിട്ടില്ലല്ലോ. കിച്ച ചേച്ചി കല്യാണം കഴിഞ്ഞു പോയി. വിശ്വകലാകേന്ദ്രവും ക്രമേണ ഇല്ലാതായി. സുമചേച്ചിയായിരുന്നു വക്കത്തിന്റെ ഔദ്യോഗിക നൃത്താധ്യാപിക. നസീർ ഉള്ളപ്പോൾ ഉമ്മർ ഇല്ലാതെ കാര്യം നടക്കില്ലല്ലോ. എട്ടിന് കുറ്റിയെറിയുന്ന നാടാണ് വക്കം. അപ്പോൾ കുറച്ചു ചെറുപ്പക്കാർക്ക് തോന്നുന്നു വക്കത്ത് ഇല്ലാത്തത് ഒരു ബാലെ സംഘം ആണ്. സുമചേച്ചി പഠിപ്പിച്ചു വിട്ട കുറെ ചെറുപ്പക്കാരുണ്ട്. അതിൽ ഇന്ദ്രസേനൻ സ്വയം ഡാൻസ് പഠിപ്പിക്കാനൊക്കെ തയാറെടുക്കുന്ന സമയം. ഉദയഭാനു എന്ന ഒരു കലാപ്രേമി അപ്പോൾ കലാക്ഷേത്ര ലീല എന്നൊരു നൃത്താധ്യാപികയെക്കൊണ്ട് വന്നു ഒരു ഡാൻസ് സ്കൂൾ ശോഭനാ പ്രെസ്സിനു പിന്നിലുള്ള മച്ചാൻ വിളയിൽ ആരംഭിച്ചു. അതൊന്നു പച്ച പിടിച്ചു വന്നപ്പോൾ ഉദയഭാനുവിനും സുഹൃത്തുക്കൾക്കും ഒരു ആലോചന വന്നു. എന്തുകൊണ്ട് ഒരു ബാലെ സംഘം ആയിക്കൂടാ. അങ്ങനെയാണ് 1981-82 കാലയളവിൽ വക്കത്ത് നവയുഗ തീയറ്റേഴ്സ് എന്നൊരു ബാലെ സംഘം ഉണ്ടാകുന്നത്. വക്കം ചന്തയിലെ വിശ്വംഭരൻ മാമന്റെയും വസുമതി അക്കന്റെയും മകൻ ബാബു ആയിരുന്നു ബാലേയ്ക്ക് വേണ്ടി കഥ എഴുതിയത്. 'കാട്ടുകുരുതിക്കളം' എന്നായിരുന്നു ബാലെയുടെ പേര്. ഏഴോ എട്ടോ സ്റ്റേജുകൾ മാത്രം കളിച്ച ബാലെ കഠിനമായ സാമ്പത്തിക പ്രതിസന്ധി വന്നതോടെ അടച്ചു പൂട്ടി. ഉദയഭാനു മഞ്ജരി നടനകുലം എന്നൊരു കലാസംഘം രൂപീകരിച്ചു. ഇപ്പോൾ ഉദയഭാനു മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്നു.


( നവയുഗ ഉദയഭാനു ) 

അത്ര പെട്ടെന്ന് മറക്കാൻ കഴിയുകയില്ല നവയുഗ തീയറ്റേഴ്സിനെയും കാട്ടുകുരുതിക്കളം ബാലയെയും. വക്കം സ്കൂളിൽ അതിന്റെ പ്രദർശനം ഉണ്ടായിരുന്നു. വക്കത്തുകാർ കൗതുകം കൊണ്ട് അത് കാണാൻ പോയി. 'ഉം ഹാ ഉം ഹാ ഉം ഉം ഉം ഹാ' എന്നായിരുന്നു അതിന്റെ വായ്ത്താരി. ഇന്ദ്രസേനനും സംഘവും കൊക്കോയുടെ ഇലയൊക്കെ ഒടിച്ചു കുത്തി കാട്ടാളന്മാരായി അഭിനയിച്ചു തകർത്തു. പിറ്റേന്ന് വക്കം മുഴുവൻ കുട്ടികളും വലിയവരും പരസ്പരം സംസാരിക്കാൻ 'ഉം ഹാ ഉം ഹാ ഉം ഉം ഉം ഹാ' എന്ന വായ്ത്താരി ഉപയോഗിച്ചു. ബാബുവിന്റെ കഥയ്ക്ക് നൃത്തരൂപം ചമച്ചത് കോന്നിയൂര് രാധാകൃഷ്ണൻ ആയിരുന്നു. വെൺകുളം ശിവൻ പിള്ള സംവിധാനം ചെയ്ത ബാലേയ്ക്ക് സംഗീതം പകർന്നത് തഴവ രാജൻ. കല്ലറ ബാബു, മുത്താന രാമചന്ദ്രൻ, ഉദയഭാനു, തോമസ്, സന്തോഷ്, ഇന്ദ്രസേനൻ, ഉണ്ണി, ജയൻ, ചിത്ര, ശ്യാമള എന്നിവരായിരുന്നു രംഗത്ത്. കൊല്ലം ജ്യോതി തീയറ്റേഴ്സായിരുന്നു രംഗപടവും ഇതര സംഗതികളും നൽകി സഹായിച്ചത്. നാടകവും സിനിമയും ഒക്കെയുണ്ട് പക്ഷെ ബാലെ ഇല്ലല്ലോ, വക്കത്ത് ഒരു ബാലെ സംഘം വേണമെന്ന നല്ല മനസ്സോടെ തുടങ്ങിയ സംരഭം വമ്പിച്ച സാമ്പത്തികനഷ്ടത്തിൽ കലാശിച്ചു. എങ്കിലും ഗ്രാമത്തിന്റെ ഓർമ്മയിൽ നവയുഗ തീയറ്റേഴ്സും കാട്ടുകുരുതിക്കളം ബാലെയും എന്നും ഉണ്ടായിരിക്കും.

ഇച്ഛയും പ്രതിഭയും നിശ്ചയ ദാർഢ്യവും ഒത്തു ചേരുമ്പോൾ വിജയം സംഭവിക്കും എന്നതിന് തെളിവാണ് സമുദ്ര പെർഫോമിംഗ് ആർട്സ്. 1998 - ആരംഭിച്ച ഡാൻസ് സ്കൂളിന്റെ ജീവാത്മാവും പരമാത്മാവും രണ്ടു യുവാക്കളാണ്; വക്കം സജീവും ചിറയിൻകീഴ് മധു ഗോപിനാഥും. വക്കം സജീവും അദ്ദേഹത്തിന്റെ ഭാര്യയും സുമചേച്ചിയുടെ പ്രിയ ശിഷ്യർ. സജീവും മധുവും മെയ്ഡ് ഫോർ ഈച് അദർ എന്ന് പറയാവുന്ന തരത്തിലുള്ളവർ. ആധുനിക നൃത്തത്തിന്റെ ചിറകുകളിലേറി ഇവർ പറന്നപ്പോൾ കാഴ്ചയിലും ഇവർ ഒന്ന് പോലെ ആകാൻ തുടങ്ങി. ഇസഡോറ ഡങ്കൻ, പിനാ ബോഷ് തുടങ്ങിയ ആധുനിക നൃത്തത്തിന്റെ മാണിക്യങ്ങളെ വക്കത്തിന്റെ മണ്ണിലേക്ക് ഇവർ കൊണ്ടുവന്നു; അവരുടെ ആത്മാവിലും ചലനത്തിലും. കളരിയും യോഗയും പാരമ്പര്യ ക്ളാസിക്കൽ നൃത്തവും അടിത്തറയാക്കിക്കൊണ്ട് അവർ ചലനങ്ങൾക്ക് പുതിയ ഭാഷ്യം രചിച്ചു. സമുദ്രയുടെ നൃത്തം ലോകം അംഗീകരിക്കാൻ അധികം സമയം വേണ്ടി വന്നില്ല. ഇന്ന് ലോകത്തെ പ്രധാനപ്പെട്ട ആധുനിക നൃത്ത സംഘങ്ങളിൽ ഒന്നാണ് സമുദ്ര. അത് വക്കത്ത് പഞ്ചായത്ത് ആശുപത്രിയുടെ അടുത്ത് നിന്നാണ് ഉണ്ടായതെന്നറിയുമ്പോൾ വക്കത്തുകാരെന്നല്ല വക്കം പോലുള്ള ഏതു ഗ്രാമത്തിലുള്ളവർക്കും അഭിമാനം തോന്നേണ്ടതല്ലേ?


(സമുദ്ര സജീവ് ) 

രംഗത്ത് വിജയം വരിച്ചാൽ അടുത്തത് സിനിമാരംഗമാണെന്ന് സ്വപ്നം കാണുന്നവരാണ് പലരും. എന്നാൽ സജീവും മധുവും ഏറ്റവും അധികം പ്രതിരോധിച്ചതും പ്രലോഭനത്തെ തന്നെ. അവരെ സിനിമകളിൽ കൊറിയോഗ്രാഫി ചെയ്തിട്ടില്ല എന്നല്ല; അഞ്ചോ ആറോ സിനിമകൾക്ക് അവർ നൃത്തം സംവിധാനം ചെയ്തിട്ടുണ്ട്; അതും സ്വന്തം ശൈലിയിൽ ഒട്ടും വെള്ളം ചേർക്കാതെ. സിനിമയിൽ നിന്ന് ഒരുപാട് ക്ഷണം ഉണ്ടെങ്കിലും സജീവും മധുവും പലതും നിരസിക്കുകയാണ് പതിവ്; അഹങ്കാരം കൊണ്ടല്ല. അവരുടെ കലയുടെ ശ്രദ്ധ മുഴുവൻ രംഗവേദിയിലാണെന്ന അർപ്പണം കൊണ്ടാണത്. 'നിശബ്ദതയുടെ സംഗീതം," "ജലം", "റിഥം", "കോസ്മിക് ഡാൻസ് ഓഫ് ശിവ" എന്നതൊക്കെയാണ് അവരുടെ പ്രധാനപ്പെട്ട പ്രൊഡക്ഷനുകൾ. സംഗീത നാടക അക്കാദമി മുതൽ ദേശീയ അവാർഡ് വരെ കരസ്ഥമാക്കിയവരാണ് വക്കം സജീവും മധുവും. അവർക്ക് ഈയിടെ ഡോക്ടറേറ്റും ലഭിച്ചു. ഒരു പക്ഷെ കൊട്ടുവിളകത്തെ ഡോക്ടർ മാധവിയിൽ, തിട്ടയ്കുളത്തിലെ കിച്ച ചേച്ചിയിൽ, അയലത്തെ പ്രസന്ന ചേച്ചിയിൽ, വക്കത്തെ സുമ ചേച്ചിയിൽ, നവയുഗാ തീയറ്റേഴ്സിൽ ഒക്കെ തുടങ്ങിയ കലായാത്രയാകണം ഇപ്പോൾ സമുദ്രയിൽ പൂർത്തീകരണം നേടി നിൽക്കുന്നത്.

- ജോണി എം എൽ





Comments

Popular posts from this blog

സെറാമിക്സ് കലയിലെ തിരുവനന്തപുരം ചിട്ട: ബൈജു എസ് ആർ-ന്റെ ശില്പശാലയിലേയ്ക്ക് ഒരു എത്തിനോട്ടം

കാർട്ടൂൺ ബ്ലേഡ് കൊണ്ട് രാഷ്ട്രീയ ശരീരം കീറുമ്പോൾ: ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനത്തെക്കുറിച്ച്

ജാഗ (നോവൽ) എം ബി മനോജ് മുദ്ര ബുക്‌സ്